2012, ഏപ്രിൽ 15, ഞായറാഴ്‌ച

വയറുവേദന

അവളെണീറ്റു ടീച്ചറെ ശൂ ശൂ വിളിച്ചു. കയ്യിലെ ചെറുവിരല്‍ പൊക്കിക്കാണിച്ചു. മുള്ളാനുള്ള അവളുടെ ആശങ്ക. അതാവാം അവള്‍ വിരല്‍ പൊക്കിക്കാണിച്ചത്. ടീച്ചര്‍ അടുന്നു വന്നു കുശുകുശു സ്വകാര്യം പറഞ്ഞു. അവളെ സമാശ്വാസിപ്പിച്ചുകൊണ്ട് സഹഅധ്യാപകരുടെ അടുത്തേക്ക്‌ പോയി. മറ്റുള്ളവരൊക്കെ അടക്കം പറഞ്ഞു ചിരിച്ചു. വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സ്‌ കുറച്ചു ദൂരം ചെന്നുനിന്നു. ഒരു ടീച്ചര്‍ അവളെയും കൊണ്ടിറങ്ങി. ഓരത്തുകൂടെ നടന്ന് ഒരു ചെറിയ മറപറ്റാന്‍ നടന്നു പോകുമ്പോഴും അവളെന്നെ നോക്കി ദഹിപ്പിച്ചു.

ഇത്തവണ അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ പാവം തോന്നി. കാര്യം കഴിഞ്ഞ് അവള്‍ സീറ്റില്‍ തിരിച്ചിരുന്നു. മുഖം താഴ്ത്തി മുന്‍സീറ്റിന്റെ പിന്നില്‍ മുഖംവെച്ച് കിടന്നു.

സ്കൂളിലെ അവസാന വര്‍ഷം. എല്ലാവരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാനും ഈ ടൂറിനു തയ്യാറായത്. കൂട്ടം കൂടിയുള്ള യാത്രകള്‍ എപ്പോഴും എനിക്ക് വിരസമായ അനുഭങ്ങള്‍ മാത്രമാണ്. പിന്നെ കാഴ്ചകള്‍ മാത്രമാണ് ഭക്ഷണം. കാഴ്ചകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍ ചോദിച്ചും അവയ്ക്കുത്തരം തേടി ചിന്തകളെ പായിപ്പിച്ചും ഞാന്‍ ദൂരങ്ങള്‍ തള്ളി നീക്കും.

ബസ്‌ നിന്നു. രാത്രി ഭക്ഷണത്തിനു വേണ്ടി നിര്‍ത്തിയതാണ്. എന്റെ ഭക്ഷണം പഴവും വെള്ളവും പിന്നെ പിന്നിലേക്കോടുന്ന കാഴ്ചകളും മാത്രം. ദിവ്യ തലകുനിച്ചു കിടപ്പാണ്. ഞാന്‍ ബൂത്തില്‍ക്കയറി വീട്ടിലേക്കു ഫോണ്‍ ചെയ്യാമെന്നു കരുതി. അവളെ കടന്നു പോവുമ്പോള്‍ അവളെന്റെ കയ്യില്‍ പിടിച്ചു.

"ഇത്തിരി നേരം ഇവിടെ ഇരിക്കാമോ?"

അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അവളുടെ മുഖത്തെ ദയനീയത കൂടി വന്നിരിക്കുന്നു. ഞാനവളുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.

"എന്തേ സുഖമില്ലേ?" എന്ന എന്റെ ചോദ്യത്തിന് മുഖമുയര്‍ത്താതെ തലയാട്ടി.

"കഴിക്കാന്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരട്ടെ? അല്ലെങ്കില്‍ എന്റെ കയ്യില്‍ പഴമുണ്ട് വേണോ?"

അതിനും ഉത്തരമില്ല.

ഞാന്‍ എണീറ്റു പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. പിന്നെ ഞാനും ക്ഷമയോടെ ഇരുന്നു.

ഇത്ര അടുത്തായി ഒരു പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ആദ്യമായാണ് ഇരിക്കുന്നത്. തടിച്ച ഫ്രെയിമുള്ള കുഞ്ഞിക്കണ്ണടയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇരുനിറമുള്ള മുഖം. നീണ്ട മൂക്കിനു കീഴെ വരപോലെ കനം കുറഞ്ഞ ചുണ്ടുകള്‍. പൊങ്ങി നില്‍ക്കുന്ന ചുരുണ്ട മുടിയുള്ള അവള്‍ എപ്പോഴും റോസും ചുവന്നതുമായ ഹെയര്‍ബാന്‍ഡ്‌ ഇട്ടിട്ടുണ്ടാവും. ഹെയര്‍ബാന്‍ഡ്‌ മറഞ്ഞ ഭാഗത്ത് താഴ്ന്നു നില്‍ക്കുന്ന മുടിയും അതിനു ശേഷം ഉയര്‍ന്നു നില്‍ക്കുന്ന മുടിയും. ഒരു പ്രത്യേകതയുള്ള ലുക്ക്‌ ആണ്. ഒരു ബുദ്ധിജീവി ലുക്ക്‌ എന്ന് പറയുന്നതാവും ശരി. നിഗൂഡതകള്‍ ഏറെ നിറഞ്ഞ മുഖവും നോട്ടവും എന്നെ അവളിലേക്ക് ആകര്‍ഷിച്ചിരുന്നോ എന്നത് സംശയമാണ്. അതുകൊണ്ടാണോ അവളുടെ നോട്ടം എനിക്ക് താങ്ങാന്‍ കഴിയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി അവളെന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വെച്ച് അമര്‍ത്തി. ആ ജാള്യതയില്‍ ഞാന്‍ എണീറ്റ് പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. വീണ്ടും എന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വച്ച് അമര്‍ത്തി.

"എനിക്ക് വയറു വേദനിക്കുന്നു. ഒന്ന് അമര്‍ത്തി തരുവോ. ഇങ്ങനെ അമര്‍ത്തിയാല്‍ കുറേ ആശ്വാസമുണ്ടാവും. അതാ. പ്ലീസ്‌."

അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

അവളോട്‌ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള് തന്നെ എന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് അമര്‍ത്തി. അവളുടെ പിന്‍കഴുത്തില്‍ നനുനനുത്ത സ്വര്‍ണ രോമങ്ങള്‍, അവളുടെ മണം തേനിന്റെ മണമായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര്‍ വീണ് അവളുടെ ചുരിദാര്‍ നനയുന്നു. ഇടയ്ക്കിടെ ഞരങ്ങി ശ്വാസമെടുക്കുന്നു. അവള്‍ക്കു നല്ല വേദനയുണ്ടെന്നു മനസ്സിലായി. എന്തേലും കഴിച്ചത് ശരിയായിട്ടുണ്ടാവില്ല എന്നൊക്കെക്കരുതി. പഴവും വെള്ളവും മാത്രം കഴിച്ചാമതി എന്നുള്ള അമ്മയുടെ ഗുണദോഷം നല്ലതാണെന്ന് എനിക്ക് തോന്നി. അതവളോടും ഉപദേശിച്ചു. അവളതിന് ഒന്ന് ചിരിച്ചു.

സമയം കടന്നു പോയി. വേദന ഒന്നു പോയന്നു തോന്നിയപ്പോഴാവണം തലതിരിച്ച് എന്നെ നോക്കി.

"എനിക്കിത്തിരി ചൂടുവെള്ളം വേണം, കൊണ്ടുതരുമോ?"

ചൂടുവെള്ളവും ഒരു ഡയറി മില്‍ക്കും വാങ്ങിക്കൊണ്ടു വന്നു. വെള്ളം കുടിച്ച ശേഷം ചോക്ലേറ്റ്‌ കൊടുത്തപ്പോ അവളൊന്നുകൂടി ചിരിച്ചു. ആ ചിരി ഞാന്‍ ഈ ജന്മത്തില്‍ മറക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു. പുറത്തു നിന്ന് വരുന്ന കാറ്റില്‍ അവളുടെ സ്നേഹംകൂടി എന്റെ നെഞ്ചില്‍ തട്ടിച്ചു. ദിവസങ്ങള്‍ അവളുടെ വയറു വേദനയിലും മടുപ്പിക്കുന്ന യാത്രയിലും ചോര്‍ന്നു പോയി. ഞാന്‍ അവളുടെ ആ വയറുവേദനയില്‍ കിട്ടിയ സ്നേഹത്തിന്റെ ചൂട് മനസ്സില്‍ സൂക്ഷിച്ചു.

സ്കൂളിലെ അവസാന ദിവസങ്ങളിലൊന്നില്‍ അവളെനിക്ക് ഒരു പെട്ടി മാക്കിന്റോഷ് ചോക്ലറ്റ്‌ തന്നു.
ഞാന്‍ ചോദിച്ചു "ഇപ്പഴും വയറു വേദനയുണ്ടോ?" എന്ന്.

ഒരു ചെറു ചിരിയോടെ അവള്‍ തലയാട്ടി. "എല്ലാ മാസവും ഉണ്ടാവും" എന്നു പറഞ്ഞു.

അതിന്റെ പിന്നിലെ കാരണം ചോദിക്കാനും, അവളുടെ നോവിന് കുറവുണ്ടോ എന്നുമെല്ലാം അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെയുള്ളിലെ അന്നത്തെ സ്നേഹത്തിന് പേടിയായിരുന്നു ഇതൊക്കെ ചോദിക്കാന്‍. അത്രയ്ക്ക് ഉല്‍ക്കടമായ നോട്ടങ്ങളായിരുന്നു ആ തടിച്ച ഫ്രെയിമുള്ള കണ്ണടയില്‍ക്കൂടി അവളുടെ കണ്ണുകള്‍ സംവേധിച്ചിരുന്നത്.





2 അഭിപ്രായങ്ങൾ:

  1. മറക്കാത്ത ലെസ്ബിയന്‍ വയര് വേദനകള്‍ ,നന്നായി ,,നല്ല ഭാഷ ,,മനോഹരമായി പറഞ്ഞിരിക്കുന്നു ,,അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല എഴുത്ത്. ഇത്ര മനോഹരമായി ഒരാള്‍ ഈ വിഷയം എഴുതി ഞാന്‍ കണ്ടിട്ടില്ല...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ