2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

അഴുകിയ മാമ്പഴങ്ങള്‍ (rotten breasts)



അന്ന് ആ വഴിത്താരയില്‍ വീണ്ടും മാമ്പൂക്കളുടെ മണം. ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും വിരുന്നവന്ന ഋതുക്കളുടെ മണം. കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്‍പുറത്തെ എന്നും പൂത്തിരുന്ന മരമില്ലേ, അതിപ്പോള്‍ പൂക്കാറില്ല. അതൊന്നും ആരും അറിയുന്നേയില്ല. അല്ലെങ്കില്‍ ഗൗനിക്കുന്നില്ല.

അവളും അങ്ങനെയാവുകയാണ്. അവളല്ലാതെയാവുകയാണ്. എന്നും കടന്നുപോവുന്ന കണ്‍കളില്‍പ്പെടാതെ. ഒന്നു പൂക്കാതെ എത്രനാള്‍.. സാധാരണമായ കാഴ്ചകള്‍ ആരുടേയും കണ്ണില്‍പ്പെടാതെ പോകുമ്പോലെ ഇതും ആരും അറിയണമെന്നില്ല. അവളുടെ മുലകള്‍ തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞിരിക്കുന്നു. മാമ്പൂ മണക്കുന്ന വഴിത്താരകളിലൂടെ നടന്നകലുമ്പോള്‍ വഴിവക്കില്‍ പലരും അവളുടെ മുലകളെ അസൂയയോടെയും കാമാത്തോടെയും നോക്കിയിരുന്നു‍. അവള്‍ വരുമ്പോഴും പോകുമ്പോഴും പലരുടെയും ശ്വാസം പിടിച്ചു നിര്‍ത്തിയിരുന്ന ആ ഭംഗിയുള്ള മുലകള്‍.

ഇപ്പോള്‍ കുറെനാളായി ആരെങ്കിലും ആ മുലകളെ കാര്യമായിട്ടു നോക്കിയിട്ട്. അല്ലെങ്കില്‍ത്തന്നെ ഇനി അത് നോക്കിയിട്ടും കാര്യമില്ല. പഴയ ആകാരമില്ല. വടിവില്ല. അതങ്ങനെ ഉടഞ്ഞു പോയിരിക്കുന്നു. തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞ മുലകള്‍ ആരുടേയും കാഴ്ചക്ക് മുകളില്‍ എത്തുന്നില്ല.

സ്വപ്നങ്ങളില്‍ അവളുടെ ഇടിഞ്ഞ മുലകളില്‍ കൂടി ഒരു കൂട്ടം കുട്ടികള്‍ ഉതിര്‍ന്നിറങ്ങിപ്പോയി. മുലഞെട്ടുകള്‍ ചവിട്ടിമെതിച്ച സ്വപ്നങ്ങള്‍ അവളുടെ ഉറക്കം കെടുത്തി.

മാമ്പൂക്കള്‍ വിരിഞ്ഞ കുഞ്ഞുടുപ്പുകളില്‍നിന്ന് കസവുള്ള പട്ടുപാവാടയിലേക്കും പട്ടുപാവാടയില്‍ നിന്ന് കടുത്ത നിറമുള്ള സ്കൂള്‍ കുപ്പായങ്ങളിലേക്കും പിന്നെ പിന്നെ അര്‍ദ്ധസുതാര്യമായ ബ്ലൌസുകളിലെക്കും അവളും അവളുടെ  മുലകളും വളര്‍ന്നുനിറയുമ്പോള്‍ അവള്‍ വല്ലാതെ അഹങ്കരിച്ചിരുന്നു.

കൌമാരത്തില്‍ ഇരുട്ടുമൂടിയ രാത്രികളിലെ കിനാവുകളില്‍ അവളുടെ മുലഞ്ഞെട്ടുകളില്‍ വര്‍ണ്ണങ്ങള്‍ ചലിച്ചു ശലഭങ്ങളും ഇക്കിളി കൂട്ടുന്ന തുമ്പികളും വന്നിരുന്നു.

പക്ഷെ ഇന്നോ? നേര്‍ത്തുനേര്‍ത്ത് ഉണങ്ങിയ ആ മുലകളില്‍ കിളികളും കുരുവികളും കാഷ്ടിച്ചു. ശുഷ്കിച്ച നെഞ്ചുമായി നടന്നു പോവുന്നത് അവള്‍ക്കു ചിന്തിക്കാനയില്ല. അവള്‍ക്കു സങ്കടമായി. നിലാവുപെയ്യുന്നപോലെ ചിരിച്ചിരുന്ന അവള്‍ ഈ മാമ്പൂമണത്തില്‍ ഹൃദയം തുറന്നു ചിരിചില്ല. അവളുടെ ചിരി മുഴുവന്‍ മാറിപ്പോയി. കണ്ടാല്‍ തിരിച്ചറിയാത്തവിധം മുഖവും. ഓടുമ്പോള്‍ വഴിപോക്കരുടെ മനമിളക്കിയിരുന്ന മുലകളും ക്ഷീണിച്ചിരിക്കുന്നു.

അവള്‍ കരഞ്ഞു. വെറുപ്പും ദേഷ്യവും കണ്ണീരായി തണുത്തുറഞ്ഞു മുലകളില്‍ വന്നു നിറഞ്ഞു. മുല ഞെട്ടുകളില്‍ അത് പകയായി ശരീരത്തിന്റെ വിസ്മയങ്ങളില്‍ പൂണ്ടു കിടന്നു. സ്നേഹത്തിന്‍െറയും സന്തോഷത്തിന്റെയും മറുകരയില്‍ അവളുടെ മുലകള്‍ അവളെ പല്ലിളിച്ചു കാണിച്ചു. ഈര്‍പ്പമുള്ള പാതിരാ സ്വപ്നങ്ങളില്‍ തുടിച്ചുണരാന്‍ കൊതിച്ച മുലഞെട്ടുകള്‍ തോറ്റുപോയിരിക്കുന്നു. തന്റെ ഇടിഞ്ഞ മുലകളെ കാണിച്ച സ്ഫടികചില്ലുകളെ അവള്‍ വെറുത്തു. അവള്‍ക്ക് എല്ലാവരോടും അമര്‍ഷം തോന്നി.

മഴ വിരുന്നു പോയ ഒരു വേനലിന്റെ ദിവസം ഉടുത്ത ബ്ലൗസ്‌ വലിച്ചു പൊട്ടിച്ച് നിരത്തിലൂടെ ഒരു മനോരോഗിയുടെപോലെ നിലതെറ്റി അവള്‍ അവളുടെ ഇടിഞ്ഞ മുലകളെയും താങ്ങി പാഞ്ഞു. മാമ്പൂ മണക്കുന്ന വഴിത്താരകളില്‍ അവള്‍ തന്റെ അമര്‍ഷം നിറഞ്ഞ മുലകളെ പ്രദര്‍ശിപ്പിച്ചു നടന്നു. നടവഴിയില്‍ അവള്‍ അസ്തിത്വമില്ലാതെ അലറിവിളിച്ചു. അവളുടെ വിഭ്രാന്തിയെക്കാളും ഇടിഞ്ഞ മുലകളിലായിരുന്നു എല്ലാവരുടെയും കണ്ണ്.

ഉടഞ്ഞ മുലകള്‍ക്കുള്ളില്‍ മുഴുവന്‍ ആരോടൊക്കയോ തോന്നിയ അമര്‍ഷമായിരുന്നു. കഴുതക്കാമം കരഞ്ഞു തീര്‍ക്കുകയെന്നപോലെ അവര്‍ വഴിവക്കില്‍ പലരെയും തെറിപറഞ്ഞു. കാലം ചെന്ന് ചെന്ന് ആരും തന്റെ മുലകളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ നടവഴികളില്‍ കണ്ട എല്ലാവര്ക്കും അവര്‍ തന്‍റെ അമര്‍ഷം തുടിച്ച ശുഷ്കിച്ച മുലകളെ തുറന്നു കാണിച്ചു കൊടുത്തു.

നിമിഷകാമത്തിന്‍ ചുഴികളില്‍ ചിലര്‍ അവരുടെ ഇടിഞ്ഞ മുലകളെ നോക്കി. ഇടിഞ്ഞ മുലകളെ തൊട്ടു നിര്‍വികാരമടഞ്ഞു. ചിലര്‍ അളവുകള്‍ പറഞ്ഞു ചിരിച്ചു. ചിലര്‍ അവളെ ആട്ടിപ്പായിച്ചു. ചിലര്‍ മുലകളില്‍ തൊട്ടു നോക്കി. ചിലര്‍ ഒക്കാനത്തോടെ ചര്‍ദ്ധിച്ചു. അവള്‍ പിന്നെയും അവള്‍ എങ്ങോട്ടെന്നില്ലാതെ ഓടി. അളിഞ്ഞ മാമ്പഴങ്ങള്‍ ആടുന്ന പോലെ അവളുടെ ശുഷ്കിച്ച മുലകളും അവളുടെ കൂടെ ഓടി.

മഴയൊഴിഞ്ഞ വേനലിന്‍െറ ചൂടില്‍ ഭൂമി വിണ്ടുകീറുന്നതു പോലെ അവളുടെ ശരീരം വരണ്ട് കീറി. ചോരവറ്റിയ മുലകള്‍ തല താഴ്ത്തിക്കിടന്നു. പുതുമഴകള്‍ പെയ്തുനിറയുന്നതിനു മുന്‍പ് മാമ്പൂക്കള്‍ പിന്നെയും പൂത്തു. എല്ലാവരും അവളുടെ മുലകള്‍ കണ്ടിരുന്നെങ്കിലും എല്ലാവരെയും വേര്‍തിരിച്ച ഇരുമ്പഴികള്‍കുള്ളില്‍ നിന്നും അമര്‍ഷം കുമിഞ്ഞുകൂടിയ മുലകള്‍ പുറത്തേക്കിട്ട് സഹതപിച്ചു. എന്നിട്ട് പിന്നെയും ആരെയോക്കയോ തെറിവിളിച്ചു. പിന്നെയും കരഞ്ഞു. അവള്‍ അവക്കായി തീര്‍ത്ത തടവറയില്‍ അവളുടെ മുലകളെ താലോലിച്ചും സ്നേഹിച്ചും ചുരുണ്ട്കിടന്നു‍.

അവളുടെ മുലയുടെ വ്യാസത്തിന് കണക്കെ അവളുടെ ചിരികളുടെയും കരച്ചിലിന്‍റെയും അതിരുകള്‍ അവള്‍ തിരിച്ചിട്ടു.  അവള്‍ പറയുന്നതുപോലെ ഇത്രയേറെ തുമ്പികളും ശലഭങ്ങളും വന്നിരുന്ന അവളുടെ മുലകള്‍ക്ക് എന്താണ് പറ്റിയത്? മാമ്പൂമണം നിറയുന്ന അവളുടെ വഴിത്താരകള്‍ക്കെന്താണ് പറ്റിയത്? കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്‍പുറത്തെന്നും പൂത്തിരുന്ന മരത്തിനു എന്താണ് പറ്റിയത്?

നാളെ പുതുമഴകള്‍ പെയ്തു തിമിര്‍ക്കുമ്പോള്‍ ഒരുപക്ഷേ  അവളുടെ മുലകള്‍ വീണ്ടും വളരുമായിരിക്കും. പണ്ട് അവളറിയാതെയായിരുന്നു അത് വളര്‍ന്നിരുന്നത്. കുന്നിന്‍പുറത്തെ മരം ഭൂമിയുടെ ഉദരത്തിലേക്ക് വിത്തുതെറിപ്പിക്കുന്നതും ആരോടും പറയാതെയായിരുന്നു.

പക്ഷെ മരക്കൊമ്പിലിരുന്നു പാലംകെട്ടുന്ന കിളികളും കീയാം ചിലക്കുന്ന കുരുവികളും ഉണങ്ങിയ ആ മുലകളില്‍ കാഷ്ടിച്ചു‍. ജീവന്‍ വാര്‍ന്നുപോയ മാമ്പഴങ്ങളെ നോക്കി കിളികള്‍ നെടുവീര്‍പ്പിട്ടു.

അപ്പോഴും ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നു തന്റെ മുലകളെ അവള്‍ പ്രശംസിച്ചു. തത്ത്വശാസ്‌ത്രം പറഞു.

"മുലകള്‍ മനുഷ്യരുടെ പവിത്രമായ തീന്‍മേശയാണ്..
ഇടിഞ്ഞ മുലകള്‍ കുട്ടികള്‍ക്ക് ഉതിര്‍ന്നു കളിക്കാനുള്ള ചരിവുള്ള കുന്നുകളുമാണ്."


4 അഭിപ്രായങ്ങൾ:


  1. -മുലകള്‍ മനുഷ്യരുടെ പവിത്രമായ തീന്‍മേശയാണ്..
    ഇടിഞ്ഞ മുലകള്‍ കുട്ടികള്‍ക്ക് ഉതിര്‍ന്നു കളിക്കാനുള്ള ചരിവുള്ള കുന്നുകളുമാണ്.-

    മാവ് പൂക്കും വരേക്കും :)

    മറുപടിഇല്ലാതാക്കൂ
  2. മാവുകളില്‍ മാമ്പു പൂക്കും,കായ്ക്കും,കൊഴിയും....അവസാനവരി ക്ലാസ് '

    മറുപടിഇല്ലാതാക്കൂ