2012, നവംബർ 26, തിങ്കളാഴ്‌ച

എനിക്ക് ഭ്രാന്താണ് !


എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. അതെ, അതുകൊണ്ടല്ലേ ഞാന്‍ മൂന്നു പേരെ കൊന്നത്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. എനിക്കിപ്പോ ഭര്‍ത്താവില്ല, അരികിലെന്റെ മോളില്ല. എന്റെ സ്വന്തമായ വീട്ടുകാരും. ആരുമില്ല!

അതുകൊണ്ടുതന്നെ എനിക്ക് ഭ്രാന്താണ്. ഡോക്ടര്‍ പറയുന്നു. എന്റെയീ ഏകാന്തത പറയുന്നു. നാട്ടുകാര്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണ്. അവരെ കൊന്നതുകൊണ്ടാവണം എനിക്ക് ഭ്രാന്തായത്. ആ അസുരവിത്ത് ചെക്കനാണെന്നെ ഭ്രാന്തിയാക്കിയത്. അവനെന്‍റെ മോളെ!. ഇത്തിരിപ്പോന്ന എന്റെ മോളെ. അവന്‍ ജീവനോടെ ഇരുന്നാല്‍ എന്റെ മോളെയവന്‍ കൊല്ലും. അവളെ ഉപദ്രവിക്കും. അതുകൊണ്ടാ ഞാന്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചത്. അവന്‍ എന്തു കാണിച്ചാലും അതിനൊക്കെ അവന്റെ കൂടെനില്‍ക്കുന്ന വയസ്സായ രണ്ടുപേരെയുംകൂടി ഞാന്‍ കൊന്നു. അപ്പൊളെനിക്ക് ഭ്രാന്ത് തന്നെ.

* * *

അന്ന് കുളിക്കാന്‍ വൈകി. എല്ലാം നേരെത്തെ ആയിരുന്നിട്ടും എന്തോ വൈകി. വീടു വൃത്തിയാക്കി, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു, എല്ലാവരെയും ഊട്ടി, പാത്രം കഴുകി. ആ നേരത്താണ് മോള്‍ ഉണര്‍ന്നത്. അവള്‍ക്കു പാലുകൊടുത്ത് ഓരോന്ന് ആലോചിച്ചു സമയം പോയി. ചേട്ടന്‍ പോയിട്ട് ഒരു വര്‍ഷം തികഞ്ഞില്ല ഇതുവരെ. ഇനിയും എത്രനാള്‍ കാത്തിരിക്കണം ഒന്ന് അടുത്തു കിട്ടാന്‍. പക്ഷെ ഇപ്പൊ മോളുണ്ടായതുകൊണ്ട് സമയം പോണതറിയില്ല. അവളാണ് എല്ലാം. അവളുടെ കണ്ണുകളില്‍ എനിക്കവരെ കാണാം. പിന്നെ ദിവസവും വിളിക്കുന്നതുകൊണ്ടാവും പഴയ വിരഹത്തിന്റെ മണിക്കൂറുകള്‍ ഇപ്പൊഴില്ല. മോളുടെ കളിചിരിയും കരച്ചിലും

നോക്കിയിരുന്നാല്‍ ദിവസം അങ്ങനെ പോവും. ഇന്നുമതെ നേരം പെട്ടെന്ന് പോയി. ആ ചെക്കന്‍ വരുമ്പോഴേക്കും കുളിച്ചുവരണം, അപ്പോഴേക്കും അമ്മ ഉണരും. അമ്മക്ക് ചായ വേണം. അച്ഛന്‍ സര്‍ക്കീട്ട് കഴിഞ്ഞു വരും.  അപ്പോഴേക്കും കുളിക്കട്ടെ. കുളിക്കുമ്പോഴും ഒരു മനസ്സമാധനമില്ല, ആ നരുന്തു ചെക്കന്‍.. അവനായതുകൊണ്ടാണ്. അവന്‍ സ്കൂളില്‍ നിന്ന് വരാന്‍ സമയമായി. പതിമൂന്നു വയസ്സേയുള്ളൂ. എന്നിട്ടും അവന്റെ കയ്യിലിരുപ്പ് ഒരു വൃത്തികെട്ട മനുഷ്യന്റെ ചെയ്തികളോളം വരും. ഈയടുത്താ അവന്റെ പുസ്തകപ്പെട്ടിയില്‍ കാണാന്‍ കൊള്ളരുതാത്ത പടങ്ങളൊക്കെയുള്ള ഒരു ബുക്ക്‌ കിട്ടിയത്. ഒരു വൃത്തികെട്ട പുസ്തകം. ആണും പെണ്ണും കാണിക്കുന്ന നെറികേടുകള്‍ പടമാക്കി വെച്ച പുസ്തകം. ചിത്രകഥ പോലുള്ള ബുക്ക്‌. എവിടുന്നു കിട്ടുന്നോ എന്തോ ഇതൊക്കെ. അവനിതിനോക്കെയാണോ സ്കൂളില്‍ പോവുന്നത്? അവനൊരിക്കെ മോളെ എന്തോ ചെയ്തിരുന്നു. അവള്‍ കരഞ്ഞ ശബ്ദം കേട്ട് ഞാന്‍  വന്നപ്പോഴേക്കും അവന്‍ ഓടിപ്പോയി. അവന്‍ അവളുടെ ഉടുപ്പിന്റെ അടിയിലൂടെ അവളെ ഉള്ളില്‍ വിരലുകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നു. അന്നുമുതല്‍ നെഞ്ചില്‍ തീയാണ്. അന്നുമുതല്‍ ഉറക്കം മുറുകുന്നില്ല. സ്വപ്നങ്ങളില്‍ മോള് കരയുന്നു. ഉടുപ്പില്ലാതെ അവള്‍ എവിടെയോ വലിച്ചെറിഞ്ഞ പോലെ കിടക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.

അവന്‍റെ പോക്ക് ശരിയല്ലാന്നു പറഞ്ഞപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ഇവിടെ വന്ന അന്നു മുതലേ അമ്മക്ക് തുടങ്ങിയതാ എന്നോട്, എന്നെ ഒട്ടും ഇഷ്ടമല്ല. അമ്മായിഅമ്മപ്പോരൊന്നും ഇല്ലെങ്കിലും കല്യാണശേഷം ഞാന്‍ അവരുടെ മകനെ തട്ടിയെടുത്തു എന്നപോലെ പെരുമാറുന്നു. അച്ഛനും അതുപോലെയാണ് തന്നയാണ് പെരുമാറുക. പിന്നെ ഇവന്‍.. ഭര്‍ത്താവിന്റെ അനിയനാണ് പോലും‍. ഇങ്ങനൊരു അനിയനോ? എനിക്കങ്ങനെ തോന്നുന്നില്ല. ഞാനൊരിക്കെ അവരോടു സൂചിപ്പിച്ചിരുന്നു. അപ്പൊ എന്നോട് പറയ്യാ.. സൂക്ഷിക്കാന്‍.. അവര്‍ എങ്ങനെ അമ്മയോട് ഇതു പറയും എന്ന്. സ്വന്തം മകളെ സ്വന്തം അനിയന്‍ ഉപദ്രവിക്കുക. എങ്ങനെ പറയും ഒരമ്മയോട് ഇതെല്ലാം എന്ന്. സ്വന്തം അനിയനെ കുറിച്ച് അവര് ഇവിടില്ലാത്തപ്പോ ഞാന്‍ അവനെപ്പറ്റി കുറ്റം പറയുകയാണെന്നെല്ലേ പറയൂ. ഞാനിതൊക്കെ ആരോട് പറയും.

കയ്യിലും, കാലിലും കരി ഒട്ടിയിരിക്കുന്നു, ഉരച്ചിട്ടും സോപ്പ് തേച്ചിട്ടും ഒന്നും പോവുന്നില്ല. എണ്ണക്കരിയാണ്. കാലു മുഴുവന്‍ വൃത്തികേടായിക്കിടക്കുന്നു. അല്ലേലും അദ്ദേഹത്തിനു ആവലാതിയാണ്. പഴയപോലെ ശരീരം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോ അവര് പറഞ്ഞതാ. എന്റെ വിരലുകളുടെ ഭംഗി പോയിരിക്കുന്നു, പെണ്ണുകാണാന്‍ വന്ന ആ പഴയ രൂപമില്ല എന്നൊക്കെ. പിന്നെ... ഇവിടെ പൂക്കടയിലാണല്ലോ ഞാന്‍ ജോലിക്ക് നിക്കുന്നത്‍. വീട്ടിലെ പണിയല്ലേ. അടുപ്പത്താ പണി, കരിയും പുകയും എല്ലാം ഉണ്ടാവും. എല്ലായ്പ്പോഴും സുന്ദരിയായിരിക്കാന്‍ പറ്റുമോ? അപ്പൊ പിന്നെ ഇങ്ങനൊക്കെ തന്നെ ആവും.

കുളിക്കട്ടെ. മോള് ഒറ്റക്കാ.. അമ്മ! ഉറക്കത്തില്‍ ദേഹത്ത് ഉലക്ക വീണാലും അറിയാത്തതാ. പിന്നാ...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഇല്ല.. ഉള്ളതും വാരിപ്പുതച്ച് ചെന്നുനോക്കി. ഇല്ല.. അവള്‍ കളിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ മൂത്രമൊഴിച്ചിരിക്കുന്നു. ഉടുപ്പൊക്കെ നനഞ്ഞിരിക്കുന്നു, ഉറങ്ങി എണീറ്റതല്ലേയുള്ളൂ. ഇപ്പൊ പാലും കുടിച്ചിരിക്കുന്നു. കുളിച്ചിട്ടു ഉടുപ്പ് മാറ്റണം, നിലം വൃത്തിയായി തുടക്കാം. നല്ല പതുപ്പുള്ള ഒരു കളിപ്പാട്ടം കിട്ടിയാമതി അത് കടിച്ചും എറിഞ്ഞും അവള്‍ ഇരുന്നോളും, ശല്യമില്ല. അവള്‍ക്കാരെയും വേണ്ട അവളുടെ ലോകത്ത്. ഇടയ്ക്കു ഞാന്‍ വന്നു നോക്കിയാ മതി.

കരി ശരിക്കും പോണില്ല.. ഇത്രയൊക്കെ മതി.. പെട്ടെന്ന് കുളിക്കാം‍, ഇനി അവര് വരുമ്പോഴേക്കും ശരിക്കും സുന്ദരിയാവണം. എന്‍റെ ഭംഗിയുള്ള വിരലുകള്‍, ചുണ്ടുകള്‍, പഴയ ആ രൂപം. കണ്ണാടിയില്‍ ഞാന്‍ സുന്ദരിയാണ്.  കണ്ണാടിയില്‍ മാത്രമല്ല. എന്നെക്കാണാന്‍ ഭംഗിയുണ്ട്. എന്റെ മോള്‍ക്കും എന്റെ ഭംഗി കിട്ടിയിട്ടുണ്ട്. എന്റെ നിറം, മുഖം മൂക്ക്, എല്ലാം അതേപോലെത്തന്നെയുണ്ട്. പക്ഷെ ആ കണ്ണുകള്‍. അത് അവരുടേതാണ്. എന്തുഭംഗിയാണ് അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്ക് കാണാം...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഉണ്ട്! ഇപ്പൊ ശരിക്കും കരയുന്നുണ്ട്. തല തോര്‍ത്തിക്കെട്ടി... ബ്രായും, പാന്റിയും ഒക്കെ മറന്നു.. നൈറ്റി മാത്രം ഇട്ട് ഓടി. അവള് കരയുന്നു. എന്റെ മുറിയിലില്ല. പിന്നെ എവിടുന്നാ കരയുന്നേ? അവളെവിടെ? എന്റെ  തലകറങ്ങുന്നപോലെ തോന്നി. നേരെ ചെന്നത് ആ ചെക്കന്റെ മുറിയിലാ.. അവന്‍ ആ നരുന്തു ചെക്കന്‍.. അവനവിടെ ഇല്ല! എത്തിയിട്ടില്ല... സമാധാനം..

ഇവിടെങ്ങും ഇല്ലല്ലോ.. ഇനി അടുക്കളയില്‍ വല്ലോം തട്ടി മറിച്ച്.. ആവോ.. ഈ കുട്ടി എവിടെപ്പോയതാ.. എന്റെ നെഞ്ചുരുകുന്നു.. മോളേ.. അടുക്കളയിലും ഇല്ല.

ഒരു നേരത്തേക്ക് കരച്ചില്‍ നിന്നു. അമ്മ കിടക്കണ മുറിയിലും ഇല്ല. . പിന്നെയും കരച്ചില്‍ കേള്‍ക്കാം.. ഇനി ആ സ്റ്റോര്‍ മുറിയില്‍.. നേരെ അങ്ങോട്ട്‌ പോയതും. അവിടെമാകെ ഇരുട്ടാണ്. മോളേ ന്നു വിളിച്ചതും അവള്‍ മുട്ടിലിഴഞ്ഞ് കാലില്‍ കെട്ടിപ്പിടിച്ചു. അവളാകെ പേടിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പില്‍ ചോരയുണ്ട്. ശരിക്കും ചോര. എനിക്ക് തലകറങ്ങി

എനിക്കറിയാമായിരുന്നു. ഞാന്‍ നേരെ ചെന്നു ആ ചെക്കന്റെ മുറിയില്‍, അവനവിടെയുണ്ട്..  അവിടെ അവന്‍ ഷര്‍ട്ടൊക്കെ അഴിച്ചു കാറ്റുകൊണ്ട് മലര്‍ന്നുകിടക്കുന്നു.

അമ്മേ..
ആരും കേട്ടില്ല..

അമ്മ ഉറങ്ങുകയാവും.

അമ്മേ..
ആരും കേട്ടില്ല..
ഞാന്‍ കരഞ്ഞു. മോളും കരഞ്ഞു.

* * *

മുറിയില്‍ ഞാനിരുന്നു കരഞ്ഞു, എന്റെ മോളും കരയുന്നു.

എനിക്കെന്‍റെ വീട്ടില്‍ പോണം, ഇനി ഇവിടെ നിക്കാന്‍ കഴിയില്ല. മോള് കരച്ചില്‍ നിര്‍ത്തി, അവളാകെ പേടിച്ചിരിക്കുന്നു. അവളുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ചതിന്‍റെ പാടുണ്ട്. അതെല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മ പറഞ്ഞു
"അവള് വല്ലോടത്തും അറിയാതെ ഇരിന്നിട്ടുണ്ടാവും, വല്ല വിറകോ മറ്റോ കൊണ്ട് കോറിയതാവാവും" ന്നു.

സര്‍ക്കീട്ട് കഴിഞ്ഞ് അച്ഛന്‍ വന്നപ്പൊ എന്റെ കരച്ചില് കണ്ടു, അമ്മ എന്തോ കുശുക്കുന്നതും കേട്ടു. അച്ഛന്‍ പുറത്തുപോയി ഒരു മിട്ടായി എന്തോ വാങ്ങിക്കൊണ്ട് വന്നു മോളെ കാണിച്ചുകൊടുത്തു. മിട്ടായി അവള്‍ വാങ്ങി. അവള്‍ അച്ഛന്റെ അടുത്തു പോയില്ല.

കരഞ്ഞു ക്ഷീണിച്ച മോളുറങ്ങി. എന്റെ മുറിയില്‍ വിളിക്ക് തെളിഞ്ഞില്ല. എന്‍റെ മനസ്സില്‍ ഇരുട്ടായിരുന്നു. എന്‍റെ മോള് ഉറങ്ങുന്നു. ഉറക്കത്തില്‍ അവള്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. എന്‍റെ നെഞ്ചിനുള്ളില്‍ കരച്ചില്‍ കൂടി.
തുണിയില്ലാതെ അവള്‍ എവിടെയോ ചപ്പുചവറുകള്‍ക്ക് മേലെ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന സ്വപ്‌നങ്ങളിലെ കാഴ്ചകള്‍ എന്നെ വീണ്ടും പേടിപ്പിച്ചു. അവളുടെ നെറ്റിയില്‍ തലോടി അങ്ങനെ ഇരുന്നു. അവള്‍ക്കു പനിക്കുന്നു. ഇടയ്ക്കു വിയര്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോണം.

അമ്മേ..
ആരും കേട്ടില്ല..

അച്ഛാ
ആരും കേട്ടില്ല..

മോള് പനിച്ചു വിറക്കുന്നുണ്ട്.

മോളെ ഒരു കമ്പിളി ഇട്ടു പുതപ്പിച്ചു, നെഞ്ചത്ത് ഒട്ടിച്ചുവച്ചു. അവളുറങ്ങുന്നു. ഇടയ്ക്കു ഞെട്ടുന്നുണ്ട്.

ആ ചെക്കന്റെ വൃത്തികെട്ട മുഖം എന്റെ മുന്നില്‍ വന്നു ചിരിക്കുന്നു. മഞ്ഞപിടിച്ച പല്ലുകള്‍ കാണിച്ചു അവന്‍ വീണ്ടും വീണ്ടും.. ഞാന്‍ കണ്ണടച്ചു. കമ്പിളി എടുത്തു ഞാനും മൂടി. ഇരുട്ട് മൂടി എല്ലായിടത്തും. മോളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം. മോളേം എടുത്തു ഓടിപ്പോവാം. ആരും വേണ്ട!


* * *

അടുക്കളയില്‍പ്പോയി വെട്ടുകത്തി എടുത്തു. എന്റെ ഭ്രാന്ത് തുടങ്ങുന്നത് ഈ നിമിഷം മുതലാണ്‌.

അച്ഛനോടു പറഞ്ഞു..
"അച്ഛാ മോളെ ആശുപത്രില്‍ കൊണ്ട് പോണം അവന്‍ മോളെ ഉപദ്രവിച്ചിട്ടുണ്ട്."

:               "വല്ല തടിയും തട്ടി മുറിഞ്ഞതാവും മോളേ.."
:               "രണ്ടു ദിവസം കഴിഞ്ഞാ ആ മുറിവ് മാറിക്കൊള്ളും.."
:               "ഇതിനൊന്നും ആശുപത്രില്‍ പോവണ്ട."


"അതെ അച്ഛാ! വല്ല തടിയും തട്ടി മുറിഞ്ഞതാവും."
എനിക്ക് ചിരി വന്നു. ഭ്രാന്തിന്റെ ചിരി.

അമ്മ ഉമ്മറത്തുണ്ട്
അമ്മയോട് പറഞ്ഞു.

"അമ്മെ ഞാന്‍ നാളെ എന്റെ വീട്ടില്‍ പോവും. പിന്നെ ഞാന്‍ ഇങ്ങോട്ട് വരില്ല."

അമ്മക്ക് ദേഷ്യം.

:               "അതെന്താ?... ഇവിടാരാ ഉള്ളത്? രണ്ടാഴ്ച കഴിഞ്ഞിട്ടു പോയി രണ്ടുദിവസം നിന്നിട്ട് പോര്."

"ആയിക്കോട്ടെ അമ്മെ.. അങ്ങനെ മതി രണ്ടാഴ്ച കഴിഞ്ഞു പോവാം.."


അമ്മ ചിരിച്ചു. പല്ലുകാട്ടി ചിരിച്ചു. ആ ചിരികണ്ടപ്പോള്‍ ഞാനും ചിരിച്ചു. ഭ്രാന്തിന്റെ ചിരി.

* * * *

"അനിയാ, നീ കഴിച്ചോ?"

മിണ്ടാട്ടമില്ല. അവന്‍ പഠിക്കുന്ന തിരക്കിലാ. നല്ല പഠിച്ചു മാര്‍ക്ക് വാങ്ങുന്ന കുട്ടി. നല്ല പുസ്തകങ്ങള്‍, നല്ല പ്രവൃത്തി പരിചയം.

"അനിയാ നീ കഴിക്കുന്നില്ലേ?"

:               "എനിക്കൊന്നും വേണ്ട.."

"അതെന്താ വേണ്ടാത്തെ?"

ഒരു വെട്ടിനില്ലായിരുന്നു അവന്റെ മെലിഞ്ഞ കഴുത്ത്. ഒന്നൂടെ വെട്ടി, പക്ഷെ കഴുത്തു വീണില്ല, ചുമരില്‍ ചോരചിന്തി ഒലിച്ചു. അറ്റു വീഴാറായ തലയില്‍ നിന്ന് ഒഴുകിയ ചോര പുസ്തകത്തെ മൊത്തത്തില്‍ കുതിര്‍ത്തു.

അടുത്തത്‌ അമ്മയായിരുന്നു. അമ്മയുടെ ഊഴത്തിനുവേണ്ടി അമ്മ ഉമ്മറത്തുനിന്നു പതുങ്ങി വന്നു നോക്കകുകയായിരുന്നു. മകന്‍റെ തല കൊയ്യുമ്പൊ അമ്മ മെല്ലെ ഒന്നലറി, മോള്‍ ഉറക്കം ഉണര്‍ന്നു കാണണം. ശബ്ദം കേട്ട് അമ്മയും പതുങ്ങി വന്നതാവണം. പുന്നാര മകന്‍റെ തല തുള്ളുന്നത് കണ്ട് അമ്മ പല്ലുകാണിച്ചു ചിരിച്ചിട്ടുണ്ടാവുമോ? അമ്മയുടെ തടിച്ച ദേഹത്ത് വെട്ടാന്‍ നല്ല രസം തോന്നി. പക്ഷെ പെട്ടന്ന് അനക്കം നിന്നു.

മോള് കരയുന്നു.

അമ്മ പിടയുമ്പോള്‍ അതാ ഓടിക്കിതച്ച് അച്ഛനും പിന്നാലെ. പക്ഷെ അച്ഛന് മെയ്‌ക്കകരുത്തുണ്ട്, അത് കാണിക്കാന്‍ തടുത്തു. അതുകൊണ്ട് അച്ഛന്റെ കൈ ആദ്യം താഴെവീണു.. പിന്നെയാണ് തല വീണത്‌. എന്റെ ആര്‍ത്തി തീരുന്നതുവരെ എന്റെ മോളെ ഞാന്‍ അവരില്‍നിന്ന് വെട്ടി രക്ഷിച്ചു. ഞാന്‍ എത്ര പെട്ടന്നാ മൂന്നുപേരെ കൊന്നത്. എന്റെ മുഖത്ത് ചോര തെറിച്ചിരുന്നു. ആരുടെയോ.
അനിയന്‍ ചെക്കന്റെ? അമ്മയുടെ? അതോ അച്ഛന്റെ?

മോള്‍ കരയുന്നുണ്ട്, ഓടിച്ചെന്ന് പാലുകൊടുത്തു. എന്റെ മുഖം കണ്ടതും അവള്‍ ചിരിച്ചു. എന്റെ മുഖത്ത് ഒട്ടിപ്പിടിച്ച ചോരപ്പാടുകളില്‍ അവള്‍ പാലുകുടിക്കുന്നതിനിടയിലും ഇടയ്ക്കു തൊട്ടു. അവളുടെ സ്വത്യന്ത്രത്തോടെയുള്ള ചിരിയും കളിയും.  ഇനി അവള്‍ക്ക് ആരെയും പേടിക്കണ്ട. ഇനി അവളെ ഉപദ്രവിക്കാന്‍ ആരും വരില്ല. എന്നെ വഴക്കുപറയാനും ആരുമില്ല. അവള്‍ക്കു സ്വസ്ഥമായി കളിക്കാം. എനിക്ക് സ്വസ്ഥമായി കുളിക്കാം, കരിതട്ടാതെ പാത്രം കഴുകാം. അവര് വരുമ്പോഴേക്കും ശരീരം ശ്രദ്ധിച്ച് സുന്ദരിയാവാം.

* * *

അപ്പൊ എനിക്ക് ഭ്രാന്തല്ലേ. മൂന്നു പേരെ കൊന്നിരിക്കുന്നു. എനിക്ക് ഭ്രാന്താവണം. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. അല്ലേ.. എനിക്ക് ഭ്രാന്താണ്. ഭ്രാന്ത്. ഭര്‍ത്താവിന്റെ കുടുംബത്തെ മുഴുവന്‍ വെട്ടിക്കൊന്ന ഭ്രാന്തി. ഭര്‍ത്താവിന്റെ അനിയന്‍കുട്ടിയെ, അമ്മായിഅപ്പനെ, അമ്മായിഅമ്മയെ ക്രൂരമായി വെട്ടിക്കൊന്ന ഭ്രാന്തി. എനിക്ക് ചിരി വരുന്നു. കണ്ടോ ഞാന്‍ ചിരിക്കുന്നു. എനിക്ക് ഭ്രാന്ത് തന്നെ.


2012, നവംബർ 8, വ്യാഴാഴ്‌ച

സൈക്കോസിസ് !


ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്‌...

               ശൂ.. ശൂ..

ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത്‌ ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...

ആരാ?

               ഞാനാ..

ഞാനോ?

               അതെ ഞാന്‍!

എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഹലോ? എന്താ വേണ്ടത്. എന്താ?

               ചുമ്മാ..

നിങ്ങളാരാ? എന്താ വേണ്ടത്!

               നീ ഒന്നുമറിയാത്ത പോലെ?

WTF??

               ചിരിക്കുന്നു.

നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?

               വെറുതെ.

ചിരിയൊന്നു നിര്‍ത്താമോ?

ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത്‌ ആ ചിരി എന്നെ നടുക്കി.

അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?

സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം

നിങ്ങള്‍ പോയോ?

               ഞാനെവിടെ പോവാനാ!

നിങ്ങള്‍ക്കെന്താ വേണ്ടത്?

               ഒന്നും വേണ്ട!

WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?

               നിന്നോട് സംസാരിക്കാന്‍.

എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.

നിശബ്ദത...
മൌനം..
ഏറെ നേരത്തെ മൌനം.

നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..

നിശബ്ദത..
മൌനം മാത്രം.. ഇയാളിത് എവിടാ?
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?

               ഇല്ല!

ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?

               ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..

നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.

ഹലോ? നിങ്ങള്‍ കരയുകയാണോ?
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..

WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?

തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള് കരയുമ്പോള്‍

എന്റെ കണ്ണ് നിറയുന്നു...

               എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!

നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?

               നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.

എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?

               നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!
               [ചിരിക്കുന്നു]

WTF..

               [വീണ്ടും ചിരിക്കുന്നു]  

ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?

ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?

               ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!
               അതാണ്‌ നിന്റെ മുഖംമൂടി.
               ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!

അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?

               ഉച്ചത്തില്‍ ചിരിക്കുന്നു.

മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?

               നിനക്കറിയില്ലേ എന്തിനാന്ന്‍?

ഇല്ലാ?

               നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.

എന്ത്?

               നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള്‍ നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!

ആര്? ആരെ സ്നേഹിക്കുന്നു എന്നാ!

               ഞാന്‍ തന്നെ പറയണോ?

വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?


               ഞാനവരെ സ്നേഹിക്കുന്നു.

അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?

               നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള്‍ ഒന്നാണ്.

WTF!

               ചിരിക്കുന്നു.
               നോക്കൂ. ആ കര്‍ട്ടന്‍ നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.
               ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.

               നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.

അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!

               നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.
               വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?

ആരെ?

               നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?

ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?

               ചുമ്മാ..

[സുനന്ദ ]
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.

എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു‍, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ്‌ ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില്‍ ചില ചീവിടുകളെ തോല്‍പ്പിക്കുമായിരിക്കും.

സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?

               അവള്‍ മാത്രമല്ല. ലതികയും തമീനയും ഉണ്ട്!

[ലതിക ]
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്‌ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്‌ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്‍ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?

               ഇനി തമീനയെ കേള്‍ക്കൂ

[തമീന ]
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള്‍ തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?

തമീനാ..

               അവരാരും ഇവിടില്ല!

പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.

               എന്നിലൂടെ!

WTF! നമ്മള്‍ എന്താ ഇന്‍സെപ്ഷന്‍ കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.

               നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?

അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.

               നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.
               നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...
               ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.

ഉം! നമ്മള്‍ ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?

               അതെ!

WTF?
ഇനി ഞാന്‍ മിണ്ടുന്നില്ല!

               എന്നാ ഞാനും പോവുന്നു.
               എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..

ഉം!

ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍  ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്‍, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ്‌ സത്യം. അതു മാത്രമാണ് സത്യം.

               ഞാനിവിടെ ഉണ്ട്!

അപ്പൊ നിങ്ങള്‍ പോയില്ലേ?

               ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.
               നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള്‍ ഉറങ്ങും.

എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം?  

               ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..
               ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!

ഞാന്‍ ഉറങ്ങി!

               ഞാനും! [ചിരിക്കുന്നു]

എനിക്കിപ്പൊ മരിക്കണം!

               അപ്പൊ ഉറങ്ങുന്നില്ലേ?  

ഇല്ല ഉറക്കം വരുന്നില്ല!

               എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!

ഇപ്പൊ അങ്ങനെ തോന്നുന്നു.

               എങ്ങനെ മരിക്കും?

വേദനയില്ലാതെ മരിക്കണം.

               വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?
               നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.

പിന്നെ എങ്ങനെ മരിക്കണമെന്നാണ്?

               വേദനയറിഞ്ഞു മരിക്കണം.
               നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.
               രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.
               കത്തിമുന ഹൃദയത്തിന്‍റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.
               മരണത്തെ ആസ്വദിക്കണം.

ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ്‌ കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക്‌ ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!

               ചിന്തകളുടെ അമിതഭാരം..
               യാഥാര്‍ത്യങ്ങളുടെ ഉള്‍വിളി..
               മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..
               എന്തിനാ ഈ ഒളിച്ചോട്ടം?

എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല.  മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം.  വെളിച്ചമാണ്‌ ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം...  ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!

               അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.
               ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.
               നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,
               മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!
               അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.

നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.

               നിങ്ങളല്ല, നീ.. നമ്മള്‍!

ഞാന്‍ ഉറങ്ങി!

               ഉറപ്പാണോ?

ഉം!