2014, മേയ് 22, വ്യാഴാഴ്‌ച

ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം.



പഞ്ഞിക്കെട്ടു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മേഘക്കെട്ടുകള്‍. ആ മേഘക്കെട്ടുകളില്‍ എവിടെയോ മുഖമൊളിപ്പിച്ച സൂര്യന്‍. വിമാനത്തിന്റെ ചിറകുകള്‍ മേഘങ്ങള്‍ക്കുമേലെ നിശ്ചലമായി നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും ഞാന്‍ ഭൂഖണ്ഡങ്ങളെ മറികടന്നു പോവുകയാണ്. മേഘക്കെട്ടുകള്‍ മായുന്നില്ല മറയുന്നില്ല. അല്ലെങ്കില്‍ വളരെ പതുക്കെ മാത്രം പിന്നോട്ട് നീങ്ങുന്നു. എന്റെ ചിന്തകളും ഇതുപോലെയാണ്. എവിടെയോ തങ്ങിനില്‍ക്കുന്നപോലെ തോന്നുമെങ്കിലും ഞാന്‍ എന്റെ ഒറ്റപ്പെട്ട എന്നിലേക്കുതന്നെ നോക്കിയിരുന്ന്‍ എന്റെ ചിന്തകളിലൂടെ കരയുകയാവും. 

യാത്രകള്‍.. അതെന്റെ ധ്യാനമാണ്..  ഒരു തരത്തില്‍ എങ്ങോട്ടോ ഓടിപ്പോവുക എന്നത് എന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
 ഒരു എസ്കേപ്പിസം . ഒന്നും തിരിച്ചു തരാത്ത ദിവസങ്ങളെ പരിചിതമല്ലാത്ത മുഖങ്ങളിലേക്ക് ആവാഹിച്ച്, അവരുടെ ഉദാസീനതയെ ചെറുചിരികളാക്കി വാങ്ങിവെക്കുകയും നീളന്‍ രാത്രികളുടെ നേര്‍ത്ത നിശബ്ദതയില്‍ എന്നിലേക്കുതന്നെ കണ്ണടച്ച് സ്വയം പിന്‍വാങ്ങുകയും ചെയ്യുന്ന രീതി. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു മരത്തിന്റെ ആത്മാവ് എന്‍റെയുള്ളിലുണ്ട്. അലയുന്ന മഴമേഘങ്ങളെ ശപിച്ച് ഒരു സമതലപ്രദേശത്തെ മുഴുവന്‍ വെയിലും മഴയും മഞ്ഞും കൊണ്ട് എങ്ങോട്ടോ ഓടിപ്പോവാന്‍ കൊതിച്ചിരുന്ന ഒറ്റമരം. ഇപ്പൊ ആ മരം എന്റെ ആത്മാവിന്റെ നടുത്തളത്തിലാണ് വളരുന്നത് . 

സ്പെയിനിലേക്കാണ് ഈ യാത്ര. ജോലി കിട്ടിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണ്‍സൈറ്റാണ് സ്പെയിന്‍. ഇതിനു
 മുൻപ്  ജപ്പാനിലേക്കും അമേരിക്കയിലേക്കും പോയിരുന്നു. അഞ്ചോ ആറോ മാസങ്ങള്‍ നീളുന്ന യാത്രകള്‍. സ്പെയിന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. യൂറോപ്പ് എന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെങ്കിലും സ്പെയിന്‍ എന്നെ പണ്ടേ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ആകര്‍ഷിച്ചിരുന്നു. 

പകലുകളില്‍ നിശബ്ദതയും അതിന്റെ ഭംഗിയുള്ള ഏകാന്തതയും നിലനിര്‍ത്തുന്ന മാഡ്രിഡ് നഗരം. സ്പെയിനിന്റെ ഹൃദയം. റോമന്‍ നിര്‍മ്മിതി ശൈലിയുടെ എല്ലാ ഭംഗിയും അലങ്കരിച്ചു തവിട്ട്
  നിറത്തിലുള്ള കെട്ടിടങ്ങള്‍ വിരിച്ചുവെച്ച നഗരം. ആര് ആരെന്നു തിരിച്ചറിയാത്ത ജൂതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എല്ലാവരും കൂടിയുള്ള ഒരു സുഖമുള്ള നേര്‍മ്മയുള്ള മനുഷ്യര്‍. കലാപരമായും സാംസ്കാരികപരമായും  വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ചിരിച്ചുകൊണ്ട്  പ്രതീക്ഷഭരിതമായി മുന്നോട്ടു നീങ്ങുന്ന ഒരു ജനത. അവരുടെ ചിരികളില്‍ നിഷ്കളങ്കത മാത്രമേ കാണാനൊക്കൂ. 

വിടപറയാന്‍ നിൽക്കുന്ന സൂര്യന്റെ കണ്ണുകളില്‍
 നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞ വെയിലുകള്‍. അത് കെട്ടിടങ്ങള്‍ക്കുമേലെ തട്ടി ചിന്നിച്ചിതറി താഴെ വീഴുന്നു. ആ മഞ്ഞവെയില്‍ തട്ടുമ്പോള്‍ തെരുവുകളില്‍ വെറുതെ ചുറ്റിത്തിരിയുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ നിറമാണ്. 

പിന്നീട് തിരക്കുള്ള ദിവസങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഞാനെന്ന ജോലിയുടെ ഭോഗവസ്തു. ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. സ്പെയിനില്‍ ഭാഷ ഒരു വല്ലാത്ത ഘടകമാണ്. എങ്ങനെയൊക്കെയോ ഒപ്പിച്ചു. അവര്‍ പറയുന്ന ഇംഗ്ലീഷും എന്റെ സ്പാനിഷും കൊണ്ട്  ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. 

ധൃതിപിടിച്ചോടുന്ന സ്വപ്നങ്ങള്‍ക്കു പിന്നാലെയോടി തളര്‍ന്നു പോവുന്ന രാത്രികള്‍. രാവിനെ പകലാക്കിമാറ്റുന്ന ദിശയറിയാത്ത ചിന്തകള്‍. വെയില്‍
 വീഴുന്ന മരത്തിനു കീഴെ അതിന്റെ നിഴലുകളെ വെളിച്ചം ഉപേക്ഷിച്ചു മറഞ്ഞു പോയികൊണ്ടിരുന്നു. നടപ്പാതകളില്‍ പല തരത്തിലുള്ള ആളുകള്‍ എന്നെ കടന്നു പോവുമ്പോള്‍ അവരെ എന്റെതായ രീതിയില്‍ വീക്ഷിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു. 

എല്ലാവരും തവിട്ടുനിറമുള്ളവരും പരന്ന കണ്ണുള്ളവരുമായിരുന്നു. ലിംഗപരമായി എടുത്തു പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക്
  എന്തോ ഒരു  വിളര്‍ച്ച ബാധിച്ച പോലെ തോന്നും. അവരുടെ കണ്ണുകളില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ എന്തോ നിരാശയുടെ മങ്ങിയ പ്രകാശമുണ്ട്. അവരുടെ വടിവില്ലാത്ത മാറിടങ്ങള്‍ എന്നെ ആകര്‍ഷിച്ചില്ല. അവക്കും എന്തോ പോഷകക്കുറവു കാരണം വിളര്‍ച്ചയും തളര്‍ച്ചയുമായി വാടിനില്‍ക്കുന്നപോലെ തോന്നി. അവരിലൊന്നും ഞാന്‍ തീവ്രമായ അനുരാഗികളെ കണ്ടില്ല. എന്റെ ജോലിസ്ഥലത്തും സ്ത്രീകള്‍ വിഭിന്നരായിരുന്നില്ല. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ പ്രോഗ്രാമിംഗ് നിലങ്ങളില്‍ ഉരുളക്കിഴങ്ങു നടുന്ന ചെളിപിടിച്ച മുഖങ്ങളിലെ നിരാശയും അവശതയും അവര്‍ക്കുമുണ്ടായിരുന്നു. അവര്‍ക്ക് നാട്യങ്ങളില്ലായിരുന്നു. ശോഷിച്ച അവരുടെ ശരീരങ്ങളില്‍ ആകര്‍ഷണമില്ലായിരുന്നു. അവരുടെ ചിരികളില്‍ ഞാന്‍ പ്രസാദിച്ചിരുന്നില്ല. 

അവിടുത്തെ പുരുഷന്മാര്‍ക്കായിരുന്നു സ്ത്രീകളെക്കാള്‍ ആകര്‍ഷണം കൂടുതല്‍
. നീളമുള്ള മുടിയും മെലിഞ്ഞ മുഖത്തിന്റെ ചെരുവില്‍ കുറ്റിയായി കിടക്കുന്ന താടിരോമങ്ങള്‍. കനമില്ലാത്ത ചുണ്ടുകള്‍. അവരുടെ ഹസ്തദാനം ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ കയ്യ് നുറുങ്ങുന്ന പോലെ കനപ്പെട്ടതായിരുന്നു അതെല്ലാം. താമസ സ്ഥലത്തുള്ള ചിലര്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും അര്‍ദ്ധനഗ്നരായിട്ടായിരുന്നു അവരുടെ വിഹാരം.  വീടിനുള്ളില്‍ അവരുടെ ചില സ്വകാര്യ ഭാഗങ്ങള്‍ കാണുമ്പോള്‍ എനിക്കെന്തോ വല്ലാതെ തോന്നി. 

ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ കപടമായ ചിരികളില്‍ പലരെയും
 സുഹൃത്തുക്കളാക്കി. ആ ചിരിയില്‍ ഞാന്‍ എന്റെ ഒറ്റപ്പെടലിന്റെ ഭാരങ്ങളെ പൊടിച്ചുകളഞ്ഞു. ചിലപ്പോഴൊക്കെ ഈ തിരക്കൊക്കെ വിട്ട് ആരുമറിയാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നുതോന്നും. ചിലപ്പോൾ ഞാനെന്തിന് എന്നോട് യുദ്ധം ചെയ്യണം എന്നുള്ള ആശങ്കയില്‍ അപക്വമായി നിന്നുപോവും. അവസാനം ഇതാണ് ഞാന്‍ എന്നുള്ള തിരിച്ചറിവില്‍ നിഗൂഡമായ ഒരു ആത്മരതിയില്‍ മുങ്ങി ചിരിക്കും. എനിക്കെന്നെയല്ലാതെ വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ എന്ന ചോദ്യം എന്നെ എന്നും കുഴക്കിയിരുന്നു. ഹൃദയത്തിന്റെ മറവില്‍ ഒരു ഇരുട്ടിലേക്ക് മാറിനിന്നു ഞാന്‍ എന്നെ വീക്ഷിക്കുമ്പോള്‍ ഒരു നഗ്നമായ ഉടല്‍ ഒരു ഗുഹയിലേക്ക് നടന്നു കയറുന്നതും അവിടെ അയാള്‍ ഒതുങ്ങിയിരുന്നു കരയുന്നതും കാണും. അയാള്‍ അയാളെ സ്വയം ആശ്വസിപ്പിച്ചു പറഞ്ഞു.
“Pour in loads of love and fill the void ".

* * * * * *

ജോലിയും അതിന്റെ തിരക്കുകളിലും മുങ്ങി പ്രോജക്റ്റ്‌ അതിന്റെ അവസാന ഷെഡ്യൂളിലേക്ക് കടന്നു. അവസാന മിനുക്കുപണികള്‍പ്രെസന്റേഷൻ, പതിവിലും കൂടുതല്‍ തിരക്ക്. ആര്‍ക്കുമാരോടും പരാതിയില്ലാതെ സ്വയം ചാവേറായിപ്പരിണമിച്ചു കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ വിഹിതം കൂട്ടാനുള്ള ഊര്‍ജ്ജിതശ്രമം അതിന്റെ പാരമ്യതയില്‍. നാലുമാസം തീരുന്നു എന്നത് വലിയ കാര്യമാണ്. ഞാന്‍ ജോലിയില്‍ മുഴുവനായും ശ്രദ്ധിച്ചു. അന്നൊരു ദിവസം എന്റെ ആത്മാവിന്റെ നഗ്നതയിലേക്ക്‌ ആരോ തുറിച്ചുനോക്കുന്നെന്ന തിരിച്ചറിവില്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതെ എന്നെ ഒരാള്‍ നോക്കുന്നുണ്ട് . താമാസ് ബോറോസ്. അതായിരുന്നു  അയാളുടെ പേര്. മുപ്പതുകളുടെ അവസാനത്തില്‍ എവിടെയോ, ഉറച്ച ശരീരം. ചുരുണ്ട നീളമുള്ള മുടി. ഉയരം കുറഞ്ഞു മെലിഞ്ഞ ഒരാള്‍. ഇട്ടിരുന്ന കറുത്ത സ്യൂട്ടിനുള്ളില്‍ അയാള്‍ സുന്ദരനായിരുന്നു.

താമാസ്
 ബോറോസ് സ്പെയിന്‍ റീജ്യന്‍ കമ്പനി മാനേജര്‍ ആയിരുന്നു. പെര്‍ഫോമന്‍സ്  അപ്പ്രൈസൽ  ഒപ്പിട്ടു ഒരാളുടെ ഔദ്യൗഗികജീവതത്തിന്റെ ഉയരങ്ങളെയും താഴ്ച്ചകളെയും മൂല്യനിര്‍ണ്ണയം നടത്തുന്ന ആള്‍. ആ നിലക്കോ അതോ അയാളുടെ ആ പ്രൗഡി  കണ്ടിട്ടോ എന്തോ.. എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു. മൗനത്തിന്റെ മുഖംമൂടിയില്‍ എന്റെയുള്ളിലെ കരയുന്ന എനിക്ക് ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ലാ, എന്നിട്ടും ഞാന്‍ ചിരിച്ചു. 

അന്നത്തെ ലഞ്ച് താമാസ് ബോറോസിന്റെ വകയായിരുന്നു. കാരണങ്ങളൊന്നും അറിയില്ല, കാരണം ഓഫീസില്‍ ഭക്ഷണം എന്നും ആരുടെയെങ്കിലും വകയാവും. അതിലൊന്നും കാര്യമില്ല. പക്ഷെ ഇന്ന്  വൈവിധ്യത്തിന്റെയും സമൃദ്ധിയുടെയും
 ധാരാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. ഭക്ഷണത്തിനിടക്കു താമാസ് വന്നു എല്ലാവരോടുമായി സംസാരിച്ചു. അയാളുടെ ഭംഗിയുള്ള പല്ലുകള്‍ കാണിച്ചുള്ള തുറന്നചിരിയും, തുറിച്ചുനോട്ടവും എനിക്ക് വല്ലാതെ ബോധിച്ചു. ഭംഗിവാക്കുകള്‍ എല്ലാവരോടും പറഞ്ഞെങ്കിലും എന്റെ തോളത്തു കൈവച്ചു അയാള്‍ പുഞ്ചിരി തൂകി ചോദിച്ചു.

" Why are you always alone? U don’t have friends here? "
എനിക്കതിനു പ്രത്യേക ഉത്തരമൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു. 
" i don’t have friends, this is just how i'm."

അതിനു മറുപടിയൊരു ചിരിയായിരുന്നു. പല്ലുകള്‍ കാണിച്ചു തുറന്നുകാട്ടി അനുകമ്പ വരുത്തുന്ന ചിരി. ഒരുപക്ഷെ അയാള്‍ അങ്ങനെ ഒരുത്തരം പ്രതീക്ഷിച്ചു കാണില്ല. എന്തായാലും ആ ചിരിയില്‍ എന്തോ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. ചെറുതായി നീണ്ടുകിടന്ന എന്റെ മുടിയില്‍ മെല്ലെ പിടിച്ചു വലിക്കുകയും ചെയ്തതോടെ എന്റെ ഹൃദയത്തിന്റെ മറവിലെ ഇരുട്ടുള്ള ഗുഹയിലെ നഗ്നനായ അയാള്‍ പുറത്തു വന്നു പറഞ്ഞു 
“Pour in loads of love and fill the void ".

വൈകാതെ കുശാലാന്വേഷണങ്ങളായി. താമസം, ഭക്ഷണം, നാട്ടില്‍ എവിടെ? അങ്ങനെ നൂറു ചോദ്യങ്ങള്‍. താമാസ് താമാസിന്റേതായ ചിന്തകള്‍ക്കുനടുവില്‍ നങ്കൂരമിട്ട ഒരു കപ്പല്‍ പോലെ തോന്നിച്ചു. അയാളുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഔദ്യോകികമായ വിരുന്നുകളും നാളെകളെക്കുറിച്ചുള്ള വേവലാതികളും മാത്രമാണെന്ന് തോന്നി. കറുത്ത സ്യൂട്ടിനുള്ളില്‍ നല്ലൊരു മനുഷ്യനെയും എനിക്ക് കാണാന്‍ സാധിച്ചു. നിറത്തിന്റെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയെടുക്കാതെ അയാള്‍ എല്ലാവരെയും അസൂയപ്പെടുത്തി നടന്നു. വളരെ ഉന്മേഷത്തോട് കൂടിയും ചുറുചുറുക്കോട് കൂടിയും അയാള്‍ സംസാരിച്ചു. 

വൈകാതെ സ്പെയിനിലെ എന്റെ ഏല്‍പ്പിക്കപ്പെട്ട ചുമതല ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട് ഒരുമാസത്തോളം ഇനി സപ്പോര്‍ട്ട്  ചെയ്താല്‍ മാത്രം മതി. വളരെ വലിയ ചടങ്ങകുകളും അനുമോദനങ്ങളും ഒക്കെയായി അന്ന് സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു.
 ഞാന്‍ എന്നെ വെറുക്കുന്ന സമയങ്ങള്‍ക്ക് ഇനിയും ഒരു മാസം കൂടിയെന്നു എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ വല്ലാതായി. സ്പെയിന്‍ മടുത്തപോലെ തോന്നുന്നു.. 


അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്. എവിടേലും ചെന്നുചേരുന്ന സമയത്ത് അതില്‍ മുഴുകി ആസ്വദിച്ചിരിക്കും. പിന്നെ സമയം തെറ്റാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഉള്‍വലിഞ്ഞു നിൽക്കും, കുറ്റങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് അടുത്ത യാത്രയെകുറിച്ച് ചിന്തിക്കും. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ അതിനിടയില്‍ കുറച്ചു നാള്‍ വഴിതെറ്റിപ്പോകുന്നതാണ്. സോഫ്റ്റ്‌വെയര്‍ റിലീസ് ഡേ, വിരുന്ന്‍, സക്സസ് സെലിബ്രേഷന്‍.

അന്നത്തെ വിരുന്നില്‍
 ഭക്ഷണവും മദ്യവും ഏറെ ഉണ്ടായിരുന്നു. താമാസ് എന്നെ വിടാനുള്ള ലക്ഷണമില്ല. വഴിവക്കില്‍ ആരെങ്കിലും കാത്തിരിക്കും നേരം ഇരുട്ട് കാവലായി  കുത്തിയിരിക്കും എന്നപോലെ, പക്ഷെ എനിക്ക് കാത്തുനില്‍കാന്‍ സമയമില്ല. 

താമാസ് എന്നെ കുറേപ്പേര്‍ക്ക്
 പരിചയപ്പെടുത്തിക്കോടുക്കുകയും ഭംഗിവാക്ക് പറയുകയും ചെയ്തു. അതിനിടയില്‍ താമാസ്റെ വീട്ടിലേക്കുള്ള അത്താഴത്തിനുള്ള വ്യകതിപരമായ ക്ഷണവും കിട്ടി. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും അപ്പോള്‍ തോന്നിയില്ല. ആ ആഴ്ചയിലെ ഒരു ദിവസം വൈകുന്നേരം താമാസിനു വേണ്ടി മാറ്റി വെക്കുന്നു. 
* * * *
നഗരത്തില്‍നിന്നും അകന്ന ഒരു പ്രദേശത്തായിരുന്നു താമാസിന്റെ വീട്. അതൊരു കൊട്ടാരമായിരുന്നു.  അകലത്തെ കാഴ്ചയില്‍ കുലീനമായ ഒരു വലിയ ശവകുടീരംപോലെ തോന്നി. ഇളം നിലാവില്‍ ആ വീട് ഒറ്റപ്പെട്ടപോലെ നിന്നു. എനിക്കാവീടിനോട് കണ്ടമാത്രയില്‍ത്തന്നെ പ്രേമം തോന്നി. എന്നെപോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്തിനെയും ഇഷ്ടപ്പെടാന്‍ എന്റെ മനസ്സ് ധൃതികൂട്ടി നില്‍ക്കുകയായിരുന്നു. 

താമാസ് ഒരു കോടീശ്വരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ടാക്സിക്കാരനെ പറഞ്ഞു വിടാന്‍ ആയാള്‍ കാറിനടുത്തേക്ക് നടന്നുവന്നു. ഡ്രൈവറുടെ അടുത്തുവന്ന്‍ അയാളോട് എന്തെല്ലാമോ പറഞ്ഞു. കാറില്‍ നിന്നുമിറങ്ങിയ എന്നെ അയാള്‍ ആലിംഗനം ചെയ്യുകയും കൈകള്‍ മുറുക്കെ കൂട്ടിപ്പിടിച്ചു  വീട്ടിലേക്കു നടക്കുകയും ചെയ്തു. 

കുലീനമായ ആ വീട് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ചപോലെ തോന്നി. കുഞ്ഞുജാലകങ്ങള്‍, അതിന്റെ കര്‍ട്ടനുകള്‍
 എല്ലാം മനോഹരമായിരിക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയുമായി ക്രമപ്പെടുത്തി വെച്ചിരിക്കുന്ന അലങ്കൃതമായ ഒരു ശവകുടീരം. നിറയെ നീളമുള്ള  ചെടികളും പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന പൂക്കളും ആ വീടിനെ ജീവനോടെ നിര്‍ത്തി. 

പാതി ഇരുളില്‍ നിന്ന് ഒരു സ്ത്രീ രംഗപ്രവേശം ചെയ്തതോടെ
 എന്റെ എല്ലാ ധാരണകളും താമാസ് തെറ്റിച്ചു. താമാസിന്റെ അമ്മയായിരുന്നു അത്. അയാള്‍ അവിവാഹിതനായിരുന്നു എന്നതില്‍ എനിക്ക് കൌതുകം തോന്നി. 

താമാസിന്റെ അമ്മയും താമാസിനെ പോലെ മെലിഞ്ഞതായിരുന്നു. പക്ഷെ വിടര്‍ന്ന കണ്ണുകളുള്ള അവര്‍ക്ക് താമാസുമായി
 ഒരു സാദൃശ്യവും തോന്നിയില്ല. അവരുടെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു. അവര്‍ എന്നെ താമാസിന്‍റെ അടുത്ത സുഹൃത്തിനെപ്പോലെ ആ വലിയ വീട്ടിലേക്കു ആനയിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവര്‍ നാട്യമില്ലാതെ ജോലിയെക്കുറിച്ചും, സ്പെയിനിലെ ജീവിതത്തെകുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എല്ലാം ചോദിച്ചു. പക്ഷെ അവര്‍ വാചാലയായത്‌ എന്റെ നാടിനെക്കുറിച്ചായിരുന്നു. അവരുടെ യവ്വനത്തില്‍ എപ്പോഴോ ഇന്ത്യയില്‍ അവര്‍ വന്നിരുന്നുപോലും. നാട്ടിലെ വൈവിധ്യവും, ആയുര്‍വേദവും, ഭക്ഷണവും പിന്നെ ഞാറുനടുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ ഏറെ സംസാരിച്ചു. അവരുടെ ചോദ്യങ്ങളെല്ലാം ആശ്ചര്യം നിറഞ്ഞതായിരുന്നു. 

താമാസ് ആത്താഴത്തിനെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ മാത്രമാണ് ഒരു ചെറിയ ചിരിയോടെ
 ക്ഷമചോദിച്ച് അവര്‍ അത്താഴം വിളമ്പാന്‍ പോയത്. 

യൂറോപ്യന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം. വൈന്‍ ഗ്ലാസ്സുകള്‍
, കത്തിയും മുള്ളും. എനിക്കറിയാവുന്നതു സ്റ്റീക്കും, സലാഡും, വൈനും മാത്രമായിരുന്നു. 

കഴിച്ചെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവരാവട്ടെ ചിരിയും, ഭക്ഷണവും, സംഭാഷണവും ഇടകലര്‍ത്തി ആസ്വദിച്ചു കഴിക്കുകയായിരുന്നു. മൂളിയും, ചിരിച്ചും ഞാന്‍ പുറമേ  ഒരു നല്ല അതിഥിയായി ഇരുന്നു. എന്റെയുള്ളില്‍ മുഴുവന്‍ താമാസിന്റെ ക്ഷണവും, അതിന്റെ ഇതിവൃത്തവും പിന്നെ എന്റെയുള്ളിലെ നഗ്നനായ അയാളും, അയാളുടെ ചിലമ്പുന്ന സംഭാഷണങ്ങളുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഒരു കടല്‍ത്തീരത്ത്‌ തിരകളെ എണ്ണുന്ന തിരക്കിലാണ്. അയാള്‍ ചോദ്യങ്ങളെ സ്വീകരിക്കില്ലായിരിക്കാം എന്നൊരു മുന്‍വിധിയില്‍ അയാളുടെ വര്‍ത്തികളെ ശ്രദ്ധിച്ചു ഞാന്‍ നിന്നു. അയാള്‍ കടലിലേക്ക്‌ ഇറങ്ങിപ്പോവുന്നു, തിരകളെ ഭയക്കാതെ. 

താമാസ് പേരു വിളിച്ചു ഇനി വൈന്‍ വേണോ എന്നു ചോദിച്ചപ്പോഴാണ് ഞാന്‍ തിരികെവന്നത്.
 ഭക്ഷണത്തിനുശേഷം താമാസ് എന്നെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. ചുറ്റുന്ന ഗോവണി കയറുമ്പോള്‍ താമാസ് അയാളുടെ മെലിഞ്ഞ രോമമില്ലാത്ത കൈകള്‍ കൊണ്ട് എന്റെ കയ്യില്‍ വിരല്‍ കോര്‍ത്തു മുറുക്കെപ്പിടിച്ചു. ഇടക്കെപ്പോഴോ താമാസ്റെ ചുണ്ടുകള്‍ വിറയലോടെ എന്റെ ചുമലുകളെ സ്പർശിച്ചു. 

താമാസിന് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു. എന്‍റെകൂടെ വീടിനടുത്തെ പുഴക്കരയില്‍ മഞ്ഞക്കല്ലുകള്‍ പെറുക്കി എടുക്കാന്‍ വന്ന ഒരു കളികൂട്ടുകാരന്റെ മുഖം. താമാസ് എന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു. 

"
മറവില്ലാതെയും ഒളിവില്ലാതെയും ഞാനിതാ നിന്റെ മുന്നില്‍ നില്‍ക്കുന്നു.
എനിക്കൊരു തുടക്കം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്.
എന്റെ മനസ്സ് നിന്റെ മുന്നില്‍ തോറ്റു തന്നിരിക്കുന്നു.
ഇനി നീ പറയൂ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?” 



ഇംഗ്ലീഷിനിടയില്‍ ഇടയ്ക്കു സ്പാനിഷ് കയറി വരുന്നത് കൊണ്ട് ചില വാക്കുകളൊന്നും എനിക്ക് മനസ്സിലായില്ല. വിളറിയ നിശ്ശബ്ദതയില്‍ മൂടിയ ആ രാത്രി എന്നെ കൂടുതല്‍ സ്ഥബ്ദനാക്കി. ഞാന്‍ എന്റെ ഉള്ളില്‍ വളരെ പരിഭ്രാന്തനായിരുന്നു. എനിക്ക് എന്നെ പേടിയാവുന്ന പോലെ തോന്നി. എങ്കിലും ഒരാനന്ദം അനുഭവിക്കുന്നതായി ഞാനറിഞ്ഞു. അയാളുടെ തണുത്ത കൈകള്‍ ഇടക്കെപ്പോഴോ എന്റെ കണ്ണുകള്‍ അടപ്പിച്ചു. താമാസ് എന്നെ ഒരു ദൈവത്തെ പൂജിക്കുന്ന പോലെ തലോടി. എന്നെ താമാസ് അഗാധമായി പ്രണയിക്കുന്നു എന്നെനിക്കു തോന്നി. അല്ലെങ്കിലും ഒരാണിനു പെണ്ണിനെ മാത്രെമേ പ്രണയിക്കാന്‍ കഴിയൂ?.  

ലിംഗവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്നെയും എന്റെ മനസ്സിനെയും പല തവണയായി അളന്നുകൊണ്ടിരുന്നു. കാടുകയറിയ ചിന്തകളെ മെരുക്കാന്‍ ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്റെ അതിരുകളില്‍ എവിടെയെങ്കിലും ലിംഗാനുസൃതമായി മുന്നറിയിപ്പുകള്‍ ഞാന്‍ കണ്ടിരുന്നുവോ? ഒരാണും മറ്റൊരാണും! മനസ്സില്‍ എന്തോ പോലെ. പക്ഷേ ഞാന്‍ എന്താണ് താമാസിനെ തടയാത്തത്?

താമാസിന്റെ
 കണ്ണുകളില്‍ വളരുന്ന ഒറ്റമരങ്ങളില്‍ ഒരു കൂട്ടം ആണ്‍പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂട്ടംകൂട്ടമായി അവ താമാസിന്റെ കൃഷണമണിക്കുള്ളില്‍ കലപിലകൂട്ടി കളിച്ചിരുന്നു. താമാസിന്റെ കണ്ണിലേക്കു നോക്കുമ്പോള്‍ ആ പക്ഷികള്‍ എന്നിലേക്ക്‌ പറന്നുവരുന്നപോലെ തോന്നി. അങ്ങനെ അവ എന്നിലേക്കു പറന്നു വന്നാല്‍ അവയെന്റെ ശൂന്യമായ മനസ്സില്‍ നിശബ്ദമായി ഗുഹാമുഖത്തുറങ്ങുന്ന ആ മനുഷ്യനെ അസ്വസ്തനാക്കും. അയാളുടെ ഉറക്കങ്ങളെ ഈ ആണ്‍പക്ഷികള്‍ ചിലപ്പോള്‍ അലോസരപ്പെടുത്തും. ഞാന്‍ എന്റെ മൗനങ്ങളിലേക്ക് ഒതുങ്ങിനിന്നു. 


നാട്ടില്‍ കൂടെ ജോളിചെയ്യുന്ന
 രേവതിയും, അലീനയും, കൃസ്റ്റീനയുമെല്ലാം സുന്ദരിമാരായിരുന്നു. അലീനക്ക് എന്നോടുള്ള ഇഷ്ടം വെറും കാമം മാത്രമായിരുന്നില്ല. അവളെന്നെ എല്ലാ അര്‍ത്ഥത്തിലും  സ്നേഹിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ എനിക്കവളുടെ മണം ഇഷ്ടമല്ലായിരുന്നു. അവളുടെ വിരലുകള്‍ ഇഷ്ടമല്ലയിരുന്നു. അലീനയെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍  ഉണ്ടായിരുന്നു. അവരുടെ ലാളനകള്‍ എന്നെ ഉന്മാദിപ്പിച്ചിരുന്നില്ല. ആരെയും ഒന്ന് ചുംബിക്കുവാന്‍ തോന്നിയിരുന്നില്ല. പക്ഷെ ഇപ്പൊ താമാസ് അതും ഒരു ആണായിട്ടുപോലും എന്തുകൊണ്ട് ഞാന്‍ അവനെ തടുക്കുന്നില്ല


താമാസ് തന്നെ ഇഷ്ടപ്പെടാന്‍ എന്തായിരിക്കും കാരണം. എന്റെ വൃത്തിയുള്ള നഖങ്ങള്‍? അല്ലെങ്കില്‍ രോമം തീരെയില്ലാത്ത എന്റെ ആകാരമായ നെഞ്ചളവുകള്‍? അതോ ഇതുവരെ ആരെയും കാണിക്കാതെ ഇരുട്ടില്‍ സ്വപനങ്ങളെ അടവെച്ചു വിരിയിക്കുന്ന ഗുഹയിലിരിക്കുന്ന നഗ്നനനായ എന്റെ മനസ്സിനെ? താമാസ്റെ സ്നേഹം ദിവ്യമായ എന്തോ പോലെ തോന്നി. താമാസിനെയും കൂട്ടി ഇരുളിന്റെ മറയിലുള്ള ആ ഗുഹക്കുള്ളില്‍ ഒളിക്കാന്‍ തോന്നുന്നു. 

താമാസ് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന്‍ എനിക്കറിയാമായിരുന്നു. ഒന്നും മിണ്ടാതെ എന്റെ തലയില്‍ അയാള്‍ വളരെ
 പതുക്കെ വിരലുകളോടിച്ചു. താമാസിന്റെ ഗന്ധം അതെന്തോ ആനന്ദം പോലെ എന്റെ തലച്ചോറിലേക്ക് തിരുകിക്കയറി. താമാസിന്‍റെ നീളമുള്ള ചുരുണ്ട മുടികള്‍ എന്റെ നെഞ്ചില്‍ ഇക്കിളിപരത്തി. അകലത്തു ചന്ദ്രനെ പരുക്കനായ മേഘങ്ങള്‍ മറച്ചും തെളിച്ചും ധൃതിയില്‍ മറഞ്ഞുപോയി. ഒരു മഴക്കാല സന്ധ്യയിലെ വിചിത്രമായ ഒരു രാത്രിയില്‍ ഒന്നുമറിയാതെ പ്രണയിച്ച സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഭൂമിയെ തണുപ്പിച്ച മഞ്ഞുമാസത്തിലെ ഒരു ചൂടുകാറ്റായി താമാസ് എന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. 


ആ കിടപ്പുമുറിയുടെ കനംകുറഞ്ഞ കര്‍ട്ടന്‍ പുറത്തെ പൊള്ളുന്ന നിലാവിനെ ഉള്ളിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചു. എന്റെ നിശ്വാസങ്ങള്‍ താമാസിന്റെ
  മുഖം തുടുപ്പിച്ചു. താമാസിന്റെ കണ്ണുകളിലേക്കുനോക്കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ആണ്‍പക്ഷികൂട്ടങ്ങള്‍ എന്റെ സ്നേഹങ്ങള്‍ പന്തലിച്ച പൂമരത്തില്‍ വന്നിരുന്നു. താമാസിന്റെ വിരലുകള്‍ വിചിത്രമായി എന്റെ മേനിയില്‍ ചിത്രങ്ങള്‍ വരക്കുംമ്പോള്‍ സ്നേഹപ്പൂമരത്തിലെ ആണ്‍പക്ഷികള്‍ എന്റെ മനസ്സില്‍ കലപിലകൂട്ടി. പിന്നെ ഒരു കാറ്റടിച്ചപ്പോള്‍ ആ ആണ്‍പക്ഷികള്‍ ഒന്നിച്ച് അവിടന്ന് പറന്നുപോയി. എന്റെ മനസ്സു ശൂന്യമായി. 


കാമുകന്മാര്‍.. എനിക്കതില്‍ ലജ്ജതോന്നിയില്ല. പരസ്പരം ചുംബിക്കുന്ന കാമുകന്മാര്‍. താമാസ് എന്നിലേക്ക്‌ ഓടിവരികയായിരുന്നു. എന്റെ കവിള്‍ത്തടങ്ങളില്‍ താമാസ് തന്റെ നെറ്റിമുട്ടിച്ചു. ഓരോ സ്പര്‍ശനങ്ങളിലും താമാസിനോടുള്ള എന്റെ അപരിചിതത്വം മരിച്ചു വീണു. അപരിചിതത്വത്തിന്റെ
 ചുടലപ്പറമ്പുകളില്‍ നനുത്ത സ്നേഹങ്ങള്‍ മുളപൊട്ടുകയായിരുന്നു. വിന്‍റെര്‍ ലോഷന്‍ പുരട്ടി മനോഹരമാക്കിവെച്ചിരുന്ന എന്റെ പാദങ്ങളില്‍ താമാസ് ഉമ്മവെച്ചു. അരങ്ങുതീര്‍ന്നിട്ടും ചമയങ്ങളഴിക്കാതെ നൃത്തം ചെയ്ത കാമുകന്മാരെപ്പോലെ ഞങ്ങള്‍ സ്നേഹിച്ചു. 


സ്നേഹങ്ങള്‍ കുന്നുകൂടി. ഞാന്‍ എന്റെയുള്ളില്‍ ഒരു കാമുകനെ ജനിപ്പിക്കുന്ന പ്രക്രിയ
 നടത്തുകയായിരുന്നുഞാന്‍ അയാളുടെ സ്നേഹത്തിന്റെ ത്രസിപ്പിക്കുന്ന കയങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം ഒരു സങ്കോചത്തോടെയാണ്  ഞാന്‍ താമാസിനെ എന്നിലേക്ക്‌ വരവേറ്റതെങ്കിലും പിന്നീട് എനിക്കതില്‍ പരിഭവമൊന്നും തോന്നിയില്ല. താമാസ് എന്റെ ഓരോ ചലനങ്ങളിലും പൊഴിഞ്ഞുവീഴുന്ന സ്നേഹത്തുള്ളികളെ പെറുക്കിയെടുത്തു. ആ സന്തോഷങ്ങള്‍ അയാള്‍ അയാളുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കുന്നതും ഞാന്‍ കണ്ടു.


സ്നേഹവലയങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതുപോലെ ഞാന്‍
താമാസ്റെ ആകര്‍ഷണത്തില്‍ നിന്നും പുറത്തുവന്നില്ല. ആ സമയത്ത് ഞാന്‍ ഒരിക്കലും എന്നെക്കുറിച്ചോ എന്റെ ഒറ്റപ്പെടലുകളെക്കുറിച്ചോ ഓര്‍ത്തിരുന്നില്ല. പക്ഷെ തിരിച്ചുപോവാനുള്ള ദിവസങ്ങള്‍ വന്നടുത്തു നില്‍ക്കുന്നു. താമാസില്‍   നനഞ്ഞുകുതിര്‍ന്നു ഞാനും. 


പോവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ എത്ര പെട്ടെന്നാണ് വീണ്ടും എന്നെ സ്നേഹിച്ചുതുടങ്ങിയത് എന്നറിയില്ല. താമാസിനെ അകറ്റിനിര്‍ത്താതെ ഞാന്‍ പോവാന്‍ ഒരുങ്ങിത്തുടങ്ങി. താമാസെന്തൊക്കെയോ പറഞ്ഞു. ഞാനത് കേള്‍ക്കാനോ മറുപടി കൊടുക്കാനോ നിന്നില്ല. എനിക്ക് തിരിച്ചുപോവണം എന്നുമാത്രം ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരു നേര്‍ത്ത വിലാപം പോലെ താമാസിന്റെ കണ്ണുകള്‍ പെയ്യാനൊരുങ്ങി. പക്ഷെ ഒരു നാട്യഭാവത്തോടെ ഞാന്‍ താമാസിനെ സ്വാന്തനിപ്പിച്ചു. എന്റെ ചൂടുള്ള ദേഹത്തുനിന്ന് ബാഷ്പീകരിച്ച കാമങ്ങള്‍ ഒരു പരിധിവരെ താമാസിനെ കെട്ടിയിട്ടു.

പക്ഷേ
 എവിടെയോ വിങ്ങിനിന്ന സ്നേഹങ്ങളെ തടഞ്ഞുനിര്‍ത്താന്‍ എനിക്കും കഴിഞ്ഞില്ല.  അകലെ എവിടെയോ മഴപെയ്തു തോര്‍ന്നു. പെയ്തു പെയ്ത് തോര്‍ന്ന താമാസ് അരൂപിയായി. എന്റെയുള്ളിലപ്പോഴും എവിടെയോ മഴമേഘങ്ങള്‍ തമ്മില്‍ ഉരസിക്കിടന്നു. ആകാശമിരുണ്ടു. ഗുഹാമുഖത്തെ നഗ്നനായ ഉടല്‍ പേടിച്ചു ഗുഹക്കുള്ളില്‍ കയറി. ഗുഹയുടെ ഉള്ളില്‍ ഒരറ്റത്ത് നെഞ്ചു ചേര്‍ത്തു അയാള്‍ കല്‍ച്ചുമര്‍ ചാരിനിന്നു.


തിരിച്ചുപോരുന്ന ദിവസം താമസിനെ കണ്ടില്ല.
 കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചതുമില്ല. താമാസ് എന്നൊരു കളിപ്പാട്ടത്തെ കുറച്ചുദിവസം കളിച്ചു,  എന്നിട്ടതിനോടുള്ള സ്നേഹം തീര്‍ന്നപ്പോള്‍ അതുപേക്ഷിച്ചു ഞാനെന്ന പ്രായമാവാത്ത കുട്ടി വിമാനം കയറിപ്പോന്നു. വിമാനത്തിന്റെ ചെറിയ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മേഘങ്ങള്‍ വിതാനിച്ച അനന്തതയിലേക്കുനോക്കി ഒന്നുമറിയാത്തപോലെ ഇരുന്നു. 


പച്ചപ്പാടങ്ങളും നിറഞ്ഞപുഴകളും തീപ്പെട്ടിക്കൂടുകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളും നിറഞ്ഞ
 ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം ഒരു കുലുക്കത്തോടെ ഇടിച്ചിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ആത്മാവിന്റെ നടുത്തളത്തില്‍ വളരുന്ന ഒറ്റപ്പെട്ടമരമായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ എനിക്കുള്ള താമാസിന്റെ സമ്മാനം എന്നെ തേടിയെത്തി. നാല്‍പ്പതു ശതമാനം ശമ്പള വര്‍ദ്ധന. അതെനിക്ക് അര്‍ഹിച്ചതാണെന്ന് എനിക്ക് തോന്നി, പക്ഷേ പുതിയ പദവി അസോസിയേറ്റ് എഞ്ചിനിയര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയത് ഒരു കൂട്ടം ആണ്‍പക്ഷികള്‍ക്ക് വന്നിരിക്കാന്‍ മനസ്സില്‍ ഇടം കൊടുത്തതിന്റെയാവണം. സ്നേഹത്തിന്റെ സമ്മാനം.


താമാസ് ആ ഗുഹയുടെ പുറത്തെവിടെയോ മഴകൊണ്ടു നില്‍ക്കുന്നുണ്ട്.
 കോരിച്ചൊരിയുന്ന മഴയത്ത് ആണ്‍പക്ഷികള്‍ നനഞ്ഞുകുതിര്‍ന്നു പറക്കാന്‍ കഴിയാതെ നിസ്സസഹായരായി അവരിലേക്ക്‌ തലതാഴ്ത്തി ഇരിക്കുന്നുമുണ്ട്. താമാസ് മനസ്സിലേക്ക് ഇടയ്ക്കു വരുന്നുണ്ടെങ്കിലും അതിനെ താലോലിക്കാതെ അലസമായി എന്തിനെന്നറിയാതെ ഞാന്‍ നടന്നു. കരയണം എന്നു തോന്നി. കരഞ്ഞില്ല, എന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാല്ലായിരുന്നു. ഉള്ളില്‍ മുറുമുറുക്കാന്‍ തുടങ്ങുന്ന വേദനകളെ കല്ലുകളില്‍ ഉരച്ചു കൊല്ലാന്‍ തോന്നി. ഭൂമിയിലെ മുഴുവന്‍ സങ്കടങ്ങളെയും കല്‍ച്ചുമരുള്‍ക്കിടയില്‍ത്തിരുകി ഓടിയകലാന്‍ തോന്നി. വേണ്ട. പിന്നിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടിനു കനം കൂടി വരുന്നപോലെ തോന്നുന്നു. അതോ ഞാന്‍ നടക്കുന്ന വഴിതന്നയാണോ ഓരോ രാത്രിയും നടക്കുന്നത്. സ്വയം പൂട്ടിയിട്ട ഈ മുറിയില്‍ ഈ ഇരുട്ടില്‍ എനിക്കെന്നെ വീണ്ടും നഷ്ടപ്പെട്ടെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ഇനിയെന്നേക്കും വെളിച്ചം കാണാതെ കളഞ്ഞുപോവാൻ . മറച്ചുപിടിച്ച സ്നേഹങ്ങള്‍ മണ്‍മറഞ്ഞു പോവുന്നതുവരെ ഈ ഇരുളില്‍.. ഈ ഗുഹയില്‍.. നഗ്നനായി.. ഈ കല്‍ച്ചുമര്‍ ചാരി അങ്ങനെ..



* * * *


2014, ജനുവരി 4, ശനിയാഴ്‌ച

ശിലാനൊമ്പരങ്ങള്‍ !



ചലനമറ്റ നേരങ്ങളാണ്‌‌. സ്വാതാന്ത്രമില്ലാത്ത നിമിഷങ്ങളാണ്‌‌. യുഗാന്തരങ്ങളുടെവഴിയേ മാറ്റമില്ലാതെ ആരെയോ കാത്തുനില്‍ക്കുന്ന രണ്ടുസത്വങ്ങള്‍‌. രണ്ടുരാജ്യങ്ങങ്ങളുടെ തലസ്ഥാനനഗരിയില്‍ മണ്ണിലാണ്ടുനില്‍ക്കുന്ന സുന്ദരശില്പങ്ങള്‍‌. ഒരുരാജ്യത്ത് ആണിന്‍റെയും മറ്റേരാജ്യത്ത് പെണ്ണിന്‍റെയും ശില്പം. ഇവരണ്ടിനും പറയാനുള്ളത് ഒരേകഥയാണ്‌. ചരിത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പ്രണയത്തിന്‍റെ ആത്മകഥ. കാലങ്ങളായി പിന്തുടരുന്ന ശാപത്തിന്‍റെ, ഉള്ളിലാളുന്ന പ്രണയാഗ്നി അണയാതെകാത്ത് ദിവസേന അനുവര്‍ത്തിക്കുന്ന നിരര്‍ത്ഥമായ ഓട്ടങ്ങളുടെ കഥ, ഇനിയും യുഗങ്ങളോളം അവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമാറ് തമ്മില്‍ ഒരു പ്രാര്‍ത്ഥനയോടെ കൈമാറുന്ന ഏതാനും നിമിഷങ്ങളുടെ കഥ.
 
പിന്നോട്ട് എടുത്തെറിയപ്പെടുന്ന ദിവസങ്ങളെ നോക്കി മൂകനായി കാലങ്ങളെ നോക്കിനിന്നു അവനും, കാലങ്ങളെ സാക്ഷിയാക്കി ആരെയോ പ്രതീക്ഷിച്ച് അവളും നില്‍ക്കുന്നു. സ്വാന്ത്വനം തേടിവരുന്ന ഋതുക്കളെ താലോലിച്ച് കണ്ണിമചിമ്മാതെ അകലങ്ങളെയറിഞ്ഞ് ഇരുവരും എത്രയോവര്‍ഷങ്ങളായി അനങ്ങാതെ നില്‍ക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നയന്ന് ഉല്‍ക്കകള്‍ പെയ്യുന്ന ആരാത്രിയിലും അവര്‍ ഇതുപോലെ നില്‍ക്കുമായിരിക്കും. അല്ലെങ്കില്‍ അന്ധരായ മനുഷ്യരുടെ വെറികെട്ട പേക്കൂത്തുകളുടെ ഫലമായി ഉണ്ടായേക്കാവുന്ന യുദ്ധങ്ങളില്‍ ഇവര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കാം. പക്ഷെ എന്നെങ്കിലുമൊരിക്കല്‍ അവര്‍ക്ക് അവരിലേക്ക്‌ ഓടിയെത്താന്‍ കഴിയുമോ? 

എന്തുഭംഗിയാണ് അവള്‍ക്ക്. നിശ്ചലമായി മുകളിലോട്ട് സൂര്യനെ നോക്കിനില്‍ക്കുന്ന ഒരു രാജകുമാരി. അവള്‍ സൂര്യനെ ശപിക്കുകയാവും. എന്നും കാലത്ത് അവളുടെമേല്‍ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ക്ക് അവളോട്‌ അരിശം തോന്നുന്നുണ്ടാവാം. എന്നിരുന്നാലും രാജ്യത്തെ കരിനിയമങ്ങളെ വെല്ലുവിളിച്ച അവള്‍ക്കു പ്രകൃതിയെ ശപിക്കാതെ തരമില്ലായിരിക്കാം. മറ്റേരാജ്യത്ത് അവന്‍ സൂര്യരശ്മികളെ കൈകൊണ്ടു മറച്ചു തണല്‍ സൃഷ്ടിച്ചു അനങ്ങാതെ നില്‍ക്കുന്നു. ഒരുപക്ഷെ ഒരു മറയെത്തുന്നതിനുമുന്‍പേ സൂര്യരശ്മികള്‍ അവനെ നിശ്ചലനാക്കി മാറ്റിയിരിക്കും. 

മതങ്ങളുടെ ലഹരിയില്‍ മതിമറഞ്ഞരാജ്യങ്ങള്‍ കൊന്നും കൊലവിളിച്ചും നടത്തിയ യുദ്ധത്തിനുശേഷം വേര്‍പിരിഞ്ഞിട്ടും, അതിരുതിരിച്ചു ഭാഷതിരിച്ചു സംസ്കാരങ്ങള്‍ മാറ്റിയിട്ടും ശിലകള്‍ അവര്‍ അനക്കമില്ലാതെ തുടരുന്നു. അവളൊരുരാജ്യത്തും അവന്‍ വേറെരാജ്യത്തും. പകലുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ്.. രാത്രികളില്‍ ഒറ്റപ്പെടുന്ന ആരുമില്ലാത്ത അനാഥശില്പങ്ങള്‍.

എന്നാല്‍ ആരുമില്ലാ എന്നൊരു തോന്നല്‍ ശില്പങ്ങള്‍ക്കുണ്ടായിരുന്നില്ല. അവനെന്നും അവളുണ്ടായിരുന്നു. തിരിച്ച് അവള്‍ക്ക് അവനും. അവരുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ശിലയായിമാറിയ ഹൃദയത്തില്‍ എവിടെയോ അവര്‍ പരസ്പരം ഇരുവര്‍ക്കും വേണ്ടി തുടിച്ചിരുന്നു. ശിലകളായി മാറിയ ഇരുവരെയും കാലങ്ങള്‍ മണ്ണിലേക്ക് താഴ്ത്തിയിരുന്നു. പക്ഷെ മണ്ണിലുറഞ്ഞുപോയ അവരുടെ കാലുകള്‍ ചുമക്കുന്ന ഈ ഭാരിച്ചകല്ലുകള്‍ അവരുടെ ഓര്‍മ്മകളെമാത്രം ഭൂമിക്കടിയിലേക്കു താഴ്ത്തിയിരുന്നില്ലാ. ഒരുപക്ഷേ അവന്‍റെ കാലുകള്‍ ഭൂമിയുമായി എത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ അത്രകണ്ട് അവളും അവന്‍റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നിരിക്കാം. 

സ്നേഹം, അതവന്‍ മറന്നുപോയില്ലെങ്കിലും മറന്നപോലെ ഭാവിച്ച പോലെയാണ് അവന്റെ നില്‍പ്പ് . അവന്‍റെ മനസ്സ് നിശ്ചലമായിട്ട് യുഗങ്ങളായിരിക്കെ ഈ ചെറുവികാരങ്ങള്‍ക്ക് അവന്‍റെ ശിലയായിമാറിയ കണ്ണുകളെ കരയിപ്പിക്കാനാകില്ല. പക്ഷെ അകലെയെങ്കിലും അവളുടെ മനസ്സിന്‍റെ പ്രകാശം അവന്‍റെ ഇരുട്ടില്‍ ഒരു ചെറിയവെട്ടം വീഴ്ത്തുന്നുണ്ട്. അതിലവന്‍റെ മുഖം എരിയുന്നുണ്ട്. അവളുടെമണമുള്ള കാറ്റുകള്‍ അവനെ തഴുകിക്കടന്നുപോകുമ്പോള്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ക്കു ജീവനുള്ളതുപോലെ തോന്നും. സഞ്ചാര സ്വാതന്ത്ര്യം നിഷിദ്ധമായ അവന്‍റെ കാലുകള്‍ക്ക് ജീവന്‍വെക്കുന്നപോലെ തോന്നും. പക്ഷെ ശിലകളുടെ നൊമ്പരങ്ങളും തുടിപ്പുകളും ആര് കാണുന്നു. 

എന്നുമുതലാണ് അതിരുകള്‍ തിരിച്ചെഴുതിയതെന്നറിയില്ല എന്നിരുന്നാലും പ്രണയത്തിന്‍റെ പ്രതിമകള്‍ക്കും ശാപങ്ങളുടെ ചരിത്രത്തിനും കഥകള്‍ പറയാനുണ്ടാകുമ്പോള്‍ അവരുടെസ്നേഹം മൃതിയടയാതെ എന്നും നിലനില്‍ക്കും. 

പണ്ട് ഇരുളിന്‍റെ നിഴലുകള്‍ തുന്നിവെച്ച തെരുവുകളിലൂടെ പ്രണയത്തിന്‍റെ രക്തമിറ്റുന്ന ചുവന്നസ്വപ്നങ്ങളെക്കൊണ്ട് അവളിലേക്കോടുമ്പോള്‍ അവന്‍ ഓര്‍ത്തുകാണില്ല ഒരു പ്രണയശില്പമായി അവനിങ്ങനെ കാലങ്ങളെ അതിജീവിച്ചു നിന്നുപോവും എന്ന്. ഇരു രാജ്യങ്ങളില്‍ നിന്നും രാത്രിയുടെ തുടക്കങ്ങളില്‍ തുടങ്ങുന്ന ഓട്ടങ്ങള്‍. ഒരിക്കലും നിക്കാതെ തളരാതെ ഓടിയെത്തിയ രാത്രികളിലൊന്നില്‍ വഞ്ചകനായി വന്നത് ആരാണ്? കാലമോ അതോ കാലംതെറ്റിയ ആഗ്രഹങ്ങളോ? 

അവരകപ്പെട്ട ആ ശാപം അവരുടെ സ്നേഹത്തെ ചരിത്രത്തില്‍ കുറിക്കുമ്പോള്‍ അവനില്‍ അടക്കംചെയ്യപ്പെട്ട ശിലകള്‍ പ്രണയാഗ്നികൊണ്ട് ഈ പ്രപഞ്ചത്തെമുഴുവന്‍ ശപിക്കുന്നുണ്ടാവും. നിശ്ചലമായ ഓര്‍മ്മകളും നിശ്ചലമാവാത്ത പ്രണയങ്ങളും. അണയാത്ത ശ്വാസഗതികളോടെ ജീവനോടെ ആ ശിലകകള്‍ക്കുള്ളില്‍ ഇപ്പോഴും അവര്‍ ഇരുവരിലേക്കും ഓടുന്നുണ്ട്. പ്രണയത്തിന്‍റെ ഓട്ടങ്ങള്‍! 

പകല്‍മാഞ്ഞ് ഇരുള്‍പരക്കുമ്പോള്‍ നിലാവിന്‍റെ ഔദാര്യം കിട്ടുമ്പോള്‍ ഉള്ളം ത്രസിക്കുന്നത് അവളെക്കാണുവാനായിരുന്നു. ശാപമേഘങ്ങളെ വെട്ടിച്ച് അവന്‍ എന്നും കുതിച്ചിരുന്നത് ഒരുനിമിഷമെങ്കില്‍ ഒരുനിമിഷം അവളോടൊത്ത് ചിലവഴിക്കാനായിരുന്നു. ഓരോതവണയും മരിച്ചുജീവിക്കുന്നതിനു തുല്യമായിരുന്നു ഓരോഓട്ടങ്ങളും. കാടും മലകളും താണ്ടി, പുഴകളെ നീന്തി, നിശബ്ദതയുടെ ആത്മാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന മരുഭൂമികള്‍തുടങ്ങുന്ന വിജനമായപ്രദേശത്ത്‌ എത്തുകയെന്നത് ദുഷ്കരമായുള്ള കാര്യമായിരുന്നു. കഠിനമായ നിശ്ശബ്ദതയെപ്പുതച്ച് ഓരോരാത്രികളും കടന്നുപോകുമ്പോള്‍ അവളവനിലേക്കും അവനവളിലേക്കും നില്‍ക്കാതെ ഓടുകയായിരുന്നു. ശ്വാസവേഗങ്ങളെ അടക്കിസംസ്കരിച്ച ഓരോ കാല്‍വെപ്പുകളിലും അവന്‍റെ നിശ്വാസങ്ങളെ പുണരാന്‍കൊതിച്ച് അവളുടെ നെഞ്ചംകിലുങ്ങും. 

ശൂന്യമായിക്കിടക്കുന്ന തെരുവുകളുടെ വിജനതയില്‍ മറഞ്ഞുനിന്ന ഉരുളന്‍കല്ലുകളും ചതിക്കുന്നകുഴികളും ഒഴിവാക്കി അവളും ഓടി. അവളുടെ കാലുകള്‍ ക്ഷീണിച്ചില്ല. നിലാവൊലിച്ചിറങ്ങിയ പാതയോരത്ത്‌ അവളുടെ പാദങ്ങള്‍ തൊടുന്നമ്പോള്‍ ചോളവയലുകള്‍ക്കപ്പുറത്തുള്ള വീടുകളില്‍ വിളക്കണയുന്നതേയുണ്ടാകൂ. കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തിയ സ്നേഹങ്ങള്‍ അപ്പോഴേക്കുമവളെ വീര്‍പ്പുമുട്ടിക്കും. ആനേരം അവള്‍ ഓടാന്‍ തുടങ്ങും. 

ഓരോ രാത്രിക്കും ഓട്ടങ്ങളുടെയും കണ്ടുമുട്ടലുകളുടെയും തിരിച്ചോട്ടങ്ങളുടേയും ശരവേഗതയായിരുന്നു. വൈകിത്തുടങ്ങുന്ന ഓട്ടങ്ങളില്‍ ഒരിറ്റുനോട്ടം മാത്രം കിനിയുന്ന നിലാവുകള്‍. പകലിന്‍റെ പോര്‍വിളികളില്‍ ഉള്ളംകരിഞ്ഞു പോവുന്ന വിരഹത്തിന്‍റെ മണിക്കൂറുകളെ അതിജീവിച്ചു ബാക്കിയാവുന്ന കനവുകളെ താലോലിക്കാന്‍ നിശബ്ദതയുടെ നിറം കൂട്ടിയ രാവുകള്‍. ചിന്തകളുമായി കലഹിക്കുമ്പോഴൊക്കെയും അവര്‍ അന്നത്തെ രാത്രിയെ ഓര്‍ത്ത്‌ സമരസപ്പെടും. 

ഉറക്കംമുറിഞ്ഞ കരിവണ്ടുകള്‍ ഭ്രഷ്ട്കല്പിച്ച പച്ചക്കുതിരളെത്തിരഞ്ഞ് അലയുന്നനേരങ്ങളില്‍ കിതച്ചെത്തുന്ന അവന്‍ അവളുടെ നെഞ്ചിലേക്ക് വീഴുമ്പോഴേക്കും അവള്‍ കഴിഞ്ഞുപോയ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെപ്പറ്റി വാചാലയാകും. ഓടുന്നവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കള്ളന്മാരുടെ വിരുതുകള്‍ തമാശയായി പറഞ്ഞുകൊടുക്കുന്ന അവളുടെ കണ്ണുകളിലേക്കുനോക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ ഇത്തിരിനാണത്തോടെ അടുത്ത പ്രണയരംഗത്തിന്‍റെ മധുരംനുണഞ്ഞിരിക്കും. 

രാത്രിയില്‍ തന്നെ തലോടിയുറക്കുന്ന പ്രേയസ്സിയുടെ കൂര്‍ത്തവിരലുകള്‍ അവന്‍റെസ്വപ്നങ്ങളെ നോവിക്കാറില്ല. എന്നിരുന്നാലും അവന്റെ ഉറക്കമുണര്‍ത്തുന്ന മണിയൊച്ചയായി അവളുടെ കണ്ണുകള്‍ ഈറനാവും. തിരിച്ചോടാനുള്ള താക്കീതുകളായി അവളുടെ കണ്ണുനീര്‍ പെയ്യുമ്പോള്‍ അവനും കരയാന്‍ തുടങ്ങുകയാവും. പുലര്‍ച്ചകളെപ്പേടിച്ചു തിരിച്ചോടുമ്പോഴും പിന്നോട്ട് മുഖംതിരിച്ച് അവനെ ചൂഴ്ന്നെടുക്കുന്ന അവളുടെ കണ്ണുകളിലെ തെളിച്ചത്തില്‍ അവന്‍ വഴിതെറ്റാതെ തിരിച്ചോടും. തണുപ്പെന്നോ ചൂടെന്നോ അറിയാതെ ഇരുവരും ഓടി. അണഞ്ഞെത്തുന്നതിനു മുന്‍പേ തിരിച്ചോടാന്‍തുടങ്ങുന്ന നേരത്ത് വഴിപിഴക്കാതിരിക്കാനുള്ള പ്രാര്‍ഥനയായിരുന്നു ഇരുവര്‍ക്കും. പേശികള്‍ വലിഞ്ഞില്ല. കല്ലുകളും മുള്ളുകളും തട്ടിവീണു മുറിഞ്ഞ കൈകാലുകള്‍ നില്‍ക്കാന്‍ ശാസിച്ചപ്പോഴും നില്‍ക്കാതെ അവര്‍ തിരിച്ചോടുകയായിരുന്നു. നാളെക്ക് ബാക്കി വെച്ച സ്നേഹങ്ങളുടെ കാഠിന്യം അവരുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ടേയിരുന്നു. നൂറു നൂറു വഴികളിലൂടെ ഓടി ഒടുവില്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഒന്നായി പ്രണയത്തില്‍ ലയിക്കുന്ന ഓട്ടങ്ങള്‍. 

*     *     *     * 

വ്യത്യസ്തനിറങ്ങളും വ്യത്യസ്തഭാഷകളും വ്യത്യസ്തമതങ്ങളും അതിന്‍റെ ആചാരങ്ങളും അനുശാസിച്ചിരുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഉന്നമനത്തിനായി സന്ധിയില്‍ ഏര്‍പ്പെട്ടതുമുതല്‍ ഈ ശാപവാക്കുകള്‍ ആകാശത്തൊരു കരിമേഘമായി ഇളകാതെനില്‍ക്കുന്നു. മതാന്ധതയുടെ പകല്‍ വെളിച്ചത്തില്‍ ഇരുരാജ്യങ്ങളിലെ ആരെങ്കിലും ഭരണാതിര്‍ത്തി ലംഘിച്ചാല്‍ അവര്‍ ശിലയായി മാറുന്ന ശാപം. മതത്തിന്‍റെ വ്രണമഴുകുന്ന ഒരുകാലത്തെ പേടിച്ചാകുലരായ ഭരണാധികാരികളുടെയോ അതോ പ്രജകളുടെയോ സങ്കുചിതമായ ചിന്താഗതികളാല്‍ പരിണമിച്ചതായിരുന്നു ഈ ശാപസൂക്തങ്ങള്‍. കാലത്തിന്‍റെ വന്യമായ നീതി? ക്രൂരതയുടെ നീതി. പ്രണയത്തിനു നീതി. അന്ധമായ മതവിശ്വാസത്തിന്‍റെ മനസാക്ഷിയില്ലാത്ത ശാപനീതി. 

ശാപമേഘങ്ങളേ മറന്നു ധനുസ്സില്‍നിന്നുതിര്‍ന്ന അസ്ത്രംകണക്കെ അവന്‍ അന്നും ഓടി, അവളെമാത്രം ലക്ഷ്യമാക്കി. ഒടുവില്‍ വിജനമായ ഇരുട്ടുകുത്തിയ മണല്‍പ്പരപ്പില്‍ അവളെ കണ്ടുമുട്ടി. അവനെക്കാണാന്‍ തിടുക്കപ്പെട്ടുവരുന്നതിനിടെ കാലിടറിവീണുകിടക്കുന്ന അവളെ കണ്ടപ്പോള്‍ അവന്‍റെ നിശ്ശബ്ദമായ തേങ്ങലുകള്‍ക്ക് ഒച്ച വന്നു. അവളുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴമവന്‍ കണ്ടു. അതിനുമപ്പുറം വേദനയുടെ ഓളംവെട്ടുന്നതും. ആ വേദനതന്നെയായിരുന്നു അവരിരുവരുടേയും ജ്ഞാനസ്നാനം. 

ആ വേദനയേക്കാളും അധികമായി ശാപമേഘങ്ങളുടെ ഭീതികള്‍ അവളെ തളര്‍ത്തി. പാതയോരങ്ങളിലെ ചെറിയ വിഘ്നങ്ങള്‍പോലും അവളെ മരണഭീതിയുടെ ഇരുണ്ട കയങ്ങളിലേക്കാഴ്ത്തി. പക്ഷെ അന്നവള്‍ എന്തോ തീരുമാനിച്ചുറച്ചപോലെ കുമാരനോടു പെരുമാറി. സ്വയംശിക്ഷിക്കുക എന്നതും അതില്‍ ആനന്ദം ഉണ്ടന്നും കുമാരനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശിലയായിമാറുക എന്നതും ഭൂമിയുടെ സ്പന്ദനം നിലക്കുന്ന അന്നുവരെ കുമാരനെ സ്നേഹിച്ചു നിര്‍വൃതിയിലലിയുകയെന്നതും അവള്‍ അവളെ സ്വയം ഓര്‍മ്മപ്പെടുത്തി. 

ഒരു ചെറുചിരിയോടെ തന്നെക്കാത്തുനിന്ന കുമാരനോട് അവള്‍ തന്‍റെസങ്കടങ്ങള്‍ കുടഞ്ഞിട്ടു. അതില്‍ പറന്നുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും ശാപമേഘങ്ങളുടെ ക്രൂരതയില്‍ ഇല്ലാതായി. 

മരിക്കാന്‍ പേടിയായില്ലായിരുന്നു കുമാരന്. പക്ഷെ ശിലയായി ജീവനോടെ ഇരിക്കുക എന്നത് ആത്മഹത്യ പോലെയാണുതാനും. കുമാരന്‌ തന്‍റെ പ്രണയത്തിനു ആസ്ത്മ വന്നപോലെ തോന്നി. നില്‍ക്കാന്‍പോകുന്ന ശ്വാസം അതിന്‍റെ അവസാനത്തിലുണ്ടാകുന്ന വീര്‍പ്പുമുട്ടുപോലെ തോന്നി. 

" ഇനിയാവില്ല, ഇങ്ങനെ ഓടാന്‍. 
  എനിക്ക് വയ്യ. ഇങ്ങനെ പേടിച്ചു ജീവിക്കാന്‍. " 

അവളുടെ വിളറിക്കിടന്ന നിസ്സംഗതഭാവിക്കുന്ന ചുണ്ടുകളില്‍ തണുത്തമണല്‍ക്കാറ്റ് വീശിയടിച്ചു. അതുകണ്ടപ്പോള്‍ അവന്‍ അവനെ മറന്നുപോയി. 

"സ്വന്തം അവസ്ഥകളെ ഭയന്ന്‍ അന്നുതിരിച്ചോടുമ്പോള്‍ നമുക്ക് പിഴച്ചുപോയത് എന്തായിരുന്നുവെന്നോര്‍ക്കരുത്. നമുക്ക് സ്വയംശിക്ഷിച്ച് ഈ ജന്മത്തിനപ്പുറം എവിടെയാണെങ്കിലും വേര്‍പിരിയാതെ സ്നേഹിച്ചു നിലകൊള്ളാം. 

പിരിയുവാന്‍ സമയമടുക്കുന്തോറും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ അടുക്കുകയാണ്‌. ഈ നിമിഷം ലോകമവസാനിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിക്കുന്നു. നാളെ ശിലയായി മാറി ഒരിക്കലും മരണത്തിനു കീഴടങ്ങാതെ നമ്മള്‍ ജീവിക്കും, യുഗങ്ങളോളം. 


ശിലകള്‍ക്ക്‌ മരണത്തിന്‍റെ വീര്‍പ്പുമുട്ടല്‍ ഉണ്ടാകുമോ കുമാരാ? ” 

അവനതിന്‍റെ ഉത്തരമറിയില്ലായിരുന്നു. നിസ്സഹയയായി തന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി അവളതുപറയുമ്പോഴും അവന്‍ നിശ്ചലനായിത്തന്നെ നിലകൊണ്ടു. അവനറിയാമായിരുന്നു നാളെവീണ്ടും ഇരുള്‍ പരക്കുമ്പോള്‍ അവളുടെകാലുകള്‍ ഇനിയൊരിക്കലും തന്നിലേക്ക് ഓടിയെത്തില്ലെന്ന്‍. 

അവളുടെ വിഹ്വലതകള്‍ ഒരുപക്ഷെ ഓട്ടത്തിന്‍റെ മുള്‍നാമ്പുകളേറ്റു കീറിമുറിഞ്ഞ ശരീരത്തേക്കുറിച്ചോ മരണഭയയം വഹിച്ചു വരുന്ന തണുത്ത കാറ്റേറ്റിട്ടോ ഒന്നുമായിരുന്നില്ല. നിശബ്ദതയില്‍ തേങ്ങുന്ന പാതയോരങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിനും മരണത്തിനുമിടക്കുള്ള ഒറ്റപ്പെടലുകാളാവാം. ശാപം വര്‍ഷിക്കുന്ന മേഘങ്ങളെ പരിപാലിക്കുന്ന ഒരുകൂട്ടം മതാന്ധരയായ ജനങ്ങളോടുള്ള അനുകമ്പയാവാം.. അതിലപ്പുറം ഈ കണ്ടുമുട്ടലിന്‍റെ സന്തോഷത്തില്‍ പതയുന്ന ഭക്തിയുള്ള പ്രാര്‍ത്ഥനകളാവാം. 

പക്ഷെ.. 

അന്ന് തിരിച്ചോടുമ്പോള്‍ അവളവനെ നോക്കിയില്ല. പകുതിയിലെവിടെയോ അവള്‍ തളര്‍ന്നുവീഴുകയായിരുന്നു. 

ആപത്തു പതിയിരിക്കുന്ന പാതകള്‍ തുടങ്ങുന്നതുവരെ ചിന്തകളുടെ മുള്‍വഴിയിലൂടെ അവന്‍ തന്‍റെ രാജ്യത്തേക്ക് ഓടി. അന്നത്തെ രാത്രിയിലെ തണുത്തകാറ്റ് വഴികാണിച്ച ഊടുവഴികള്‍ അവന്‍ തിരെഞ്ഞെടുത്തില്ല. ഭരണാതിര്‍ത്തിയിലേ കവാടം കടക്കുന്നതിനുമുമ്പേ അവളെയോര്‍ത്തവന്‍ കരഞ്ഞുപോയി. 

പ്രണയത്തിന്‍റെ പ്രയാണങ്ങളുടെ അവസാനങ്ങളില്‍ എവിടെയാണ് വഴിപിഴച്ചത്. ദിവസങ്ങളുടെ ദൂരങ്ങള്‍ മണിക്കൂറുകളില്‍ ഓടിയെത്തുന്ന നമ്മള്‍. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളെ ഭേദിച്ചു നീയും ഞാനും ഓടിയെത്തിയ പ്രണയത്തിന്‍റെ വഴികള്‍. ഓരോതവണ തിരിച്ചോടുമ്പോഴും അവളെ നഷ്ടപ്പെടുന്ന പ്രതീതിയായിരുന്നു അവന്. പക്ഷെ ഇന്നവന് തീര്‍ച്ചപെട്ടകാര്യം അവളുടെ നിശ്ചലമാവാന്‍പോകുന്ന ശ്വാസഗതികളായിരുന്നു. സ്വയംശിക്ഷിക്കുക എന്നൊരു മാര്‍ഗ്ഗം തിരെഞ്ഞെടുത്ത് അവള്‍ രാജ്യങ്ങളുടെ മതശാപങ്ങളെ വെല്ലുവിളിക്കയായിരിക്കും. ഒരുപക്ഷെ ഇന്ന് കാലംതെറ്റിച്ചുവരുന്ന പകലില്‍ എനിക്കും ആശ്വാസം കണ്ടത്തെനാവും. 

"അന്ധരായ ജനങ്ങളുടെ മതാചാരങ്ങളും അതിന്‍റെ വികാരവിക്ഷോഭങ്ങളുടെ കാട്ടുനീതിയില്‍ ഇരകളാവുന്ന പ്രണയിക്കുന്ന മനുഷ്യര്‍ക്ക്‌ പാപമോചനമില്ല, ചിന്തകളും ഭാവങ്ങളും അദൃശ്യമായ ആശയവിനിമയങ്ങളായിരിക്കെ ഞാനും നീയും ശിലയായി എന്നും ജീവിക്കും." കുമാരന്‍ തന്‍റെ മേല്‍ക്കുപതിയുന്ന സൂര്യകിരണങ്ങളെ അറിഞ്ഞ് മേല്‍പ്പോട്ടു നോക്കി. 

*    *    *    * 

അന്ധരായ ജനങ്ങള്‍ക്ക്‌ ഇനിയൊരുജന്മം എന്നൊരു വ്യര്‍ത്ഥമോഹവാഗ്ദാനമെങ്കിലുമുണ്ട് ആശ്വസിക്കുവാന്‍. പക്ഷെ ഇവര്‍ക്കോ? 

ഉറക്കം തീണ്ടാത്ത കണ്ണുകള്‍ തുറന്നുവെച്ച് ലോകത്തെ തുറിച്ചുനോക്കുന്ന ശില്പങ്ങള്‍ക്ക് അവരുടെ മേനിയഴകുനഷ്ടമായിട്ടില്ല. പരുക്കന്‍കാറ്റ് വീശുമ്പോഴും ഭൂമിപിളര്‍ക്കുന്ന ഇടിവെട്ടുമ്പോഴും അചഞ്ചലരായി നിന്ന് ശാപംപേറുന്ന അനങ്ങാപ്പാറകള്‍ മാത്രമായി അവരവശേഷിക്കുമ്പോള്‍ ചോദ്യങ്ങളിനിയും അവസാനിക്കുന്നില്ല. എന്നെങ്കിലും ശാപമോക്ഷത്തിന്‍റെ വരുംകാലങ്ങള്‍ ഇവരെ അനുഗ്രഹിക്കുമോ? അറിയില്ല. പക്ഷെ ഒന്നെനിക്കറിയാം ഇനി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഇനിയൊരുജനമത്തോളം പറഞ്ഞു തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ ഉണ്ടാകും ഇരുവര്‍ക്കും. 

പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നതു അവന്‍ അവളോട്‌ പറയുന്ന വാക്കുകളാണ്. 

"മുഖമില്ലാത്ത എന്‍റെയീ ഇരുളിലേക്ക് നോക്കുമ്പോള്‍ ശൂന്യതയല്ലാതെ നീ വേറെയെന്തെങ്കിലും കാണുന്നുണ്ടോ? കാലങ്ങളായി ഖനീഭവിച്ച ഭാവങ്ങളില്‍ കാലത്തിന്‍റെ ക്രൂരതയല്ലാതെ വേറൊന്നും ഇല്ലാതിരിക്കെ നീ ഇനിയും എന്താണ് കാത്തിരിക്കുന്നത്. ഇനിയൊരിക്കലും തിരികെലഭിക്കാത്ത പരിലാളനകളുടെ സ്നേഹമെന്ന പ്രഹസനത്തിനുവേണ്ടി മാത്രമാണെങ്കില്‍ ആ ദയമാത്രം ഈ ലോകത്തില്‍നിന്ന് പ്രതീക്ഷിക്കാതിരിക്കുക. മതങ്ങളുടെ ലഹരിയില്‍ പ്രണയം നിഷേധിച്ച ഈ ലോകത്തെ നീ വെറുക്കുക. ശിലയായിരിക്കുക." 

ശിലയുടെ.. അല്ല ശിലകളുടെ നൊമ്പരങ്ങള്‍‌!


2013, ഡിസംബർ 5, വ്യാഴാഴ്‌ച

വിത്തുകാള



കണ്‍മഷി പടര്‍ന്ന ഭാനുമതിയുടെ കണ്ണുകള്‍ നോക്കി ചന്ദ്രമോഹന്‍ തലക്ക് ​കൈ താങ്ങ് കൊടുത്ത് ചരിഞ്ഞു കിടന്നു. നല്ലൊരു വേനല്‍ക്കാലത്തായിരുന്നു ഭാനുമതിയുടെയും ചന്ദ്രമോഹന്‍റെയും കല്യാണം. ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറു കഴിഞ്ഞു. ഇപ്പഴും ഭാനുമതി ഇന്നലെ ചന്ദ്രമോഹന്‍ കൈപിടിച്ച് കൊണ്ടുവന്ന അതേ പെണ്‍കുട്ടിയാണ്. ചന്ദ്രമോഹന്‍. ഭാനുമതിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ആവശ്യമായി വരും. അതുപോലെയാണ് ഭാനുമതിയുടെ പെരുമാറ്റങ്ങള്‍. ചന്ദ്രമോഹനെ അവള്‍ സ്നേഹിച്ചു കൊല്ലും. ചിലനേരങ്ങളില്‍ ചെറിയ പിണക്കത്തോടെ ​ശാസിക്കും. പിന്നെ  രോമാഞ്ചത്തോടെ ചന്ദ്രമോഹന്റെ നെഞ്ചില്‍ പടര്‍ന്നു കയറും. ഇതൊക്കെ കണ്ടു ചന്ദ്രമോഹന്‍ വെറുതെയെങ്കിലും ഭാനുമതിയെ ഓര്‍ത്ത്‌ അത്ഭുതപ്പെടും.

ചന്ദ്രമോഹന്‍ ആഡ്യനാണ്. ജന്മിമാരുടെ തലമുറകളായി പിന്മുറകളായി ആ നാട്ടിലെ കൃഷിപ്പാടങ്ങളും കച്ചവടങ്ങളും ഒരുമിച്ചു കൊണ്ട് നടക്കുന്ന ആഡ്യന്‍. ചന്ദ്രമോഹന് മൂത്തതായി ഒരു പെങ്ങള്‍ ഉണ്ട്. അവ​രെ ​പാലക്കാ​ട്ടേക്ക് ​കല്യാണം കഴിച്ചു കൊടുത്ത​തോട് ​കൂടി ചന്ദ്രമോഹന്റെ ഒറ്റപ്പെടലിനു വിരാമമി​ട്ട് ​ഭാനുമതി വന്നു. ഭാനുമതി വന്നതോടെ ചദ്രമോഹന്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെട്ടു. സമ്പാദ്യം കുന്നുകൂടി. അതൊക്കെ ഭാനുമതിയുടെ ഐശ്വര്യം മൂലമാണെന്ന് ചന്ദ്രമോഹന്‍ ധരിച്ചുവെച്ചു.

അന്നും ഭാനുമതിയുടെ ഇടുപ്പിലൂടെ തന്‍റെ പൌരുഷം രേതവിസര്‍ജനം നടത്തുമ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് സ്വപ്നം കാണുകയായിരുന്നു ചന്ദ്രമോഹന്‍. ഭാനുമതി പിടഞ്ഞുതീരുമ്പോഴേക്കും ചന്ദ്രമോഹന്‍ ഭാനുമതിയുടെ ഉരുണ്ട മാറിലേക്ക് തലയടിച്ചു വീണിരുന്നു. ഭോഗാസക്തരായി തളര്‍ന്നു വീണു കിടക്കുമ്പോഴും ഇരുവരുടെയും പരുക്കില്ലാത്ത ചില സ്ഥലങ്ങളില്‍ പിന്നെയും ഇന്ദ്രിയങ്ങള്‍ രമിച്ചു. 

ഭാനുമതി രണ്ടു പ്രസവിച്ചിരുന്നു. രണ്ടും ഗോതമ്പിന്റെ നിറമുള്ള സുന്ദരി കുട്ടികള്‍. ചന്ദ്രമോഹന്റെ നിറവും ഭാനുമതിയുടെ ഭംഗിയും ചേഷ്ടകളും​ ചേര്‍ന്ന ​ഓമനത്തമുള്ള രണ്ടു പെണ്കിടാങ്ങള്‍.പക്ഷെ അവരെ കാണുമ്പോള്‍ ചന്ദ്രമോഹന്‍ പുറമേ ചിരിക്കുമെങ്കിലും ഉള്ളില്‍ കനക്കുന്ന മേഘങ്ങള്‍ കുന്നുകൂടുകയായിരിക്കും. തന്റെ തലമുറയും പാരമ്പര്യവും കാത്തു സൂക്ഷിക്കാന്‍​, താന്‍ പിശുക്കിയും ഇശുക്കിയും കണക്കറ്റു സമ്പാദിച്ച​ത് ​തുടര്‍ന്ന് പരിപാലിച്ചു കൊണ്ട് പോവാന്‍ തന്നാലൊത്ത ഒരു കുഞ്ഞുചന്ദ്രമോഹന്‍. ആ കുറവ് മാത്രം ചന്ദ്രമോഹന്റെ സ്വപ്നങ്ങളെ വിരസമാക്കി കിടത്തിയിരുന്നു. 

മൂന്നാമത് ഒരിക്കല്‍ കൂടി താന്‍ ഗര്‍ഭിണിയായെന്നു ചന്ദ്രമോഹന്റെ നെഞ്ചത്ത് കിടന്നു ഭാനുമതി പറയുമ്പോള്‍ ചന്ദ്രമോഹന്‍ തന്റെ സ്വപ്നങ്ങളെ ബലപ്പെടുത്തി. എന്നിരുന്നാലും ഇനിയും ഒരു മകളെ തരാതെ ഒരു മകനെ തന്നു തന്റെ കുടുംബത്തെ ​വരും ​തലമുറക​ളിലേക്ക് ​വളര്‍ത്ത​ണേ എന്ന് ഉള്ളുരുകി കരഞ്ഞു പ്രാര്‍ത്ഥി​ച്ചു. 

ഒമ്പത് മാസം ഭാനുമതിയെ ചന്ദ്രമോഹന്‍ മറ്റു രണ്ടു കുട്ടികളുടെ ഗര്‍ഭകാലത്തെക്കാളും കൂടുതല്‍ പരിചരിച്ചു. പക്ഷെ പ്രസവത്തോടെ ആ പരിചരണം ഭാനുമതിയോടുള്ള ഈര്‍ഷ്യയായി മാറി. വീണ്ടും ഒരു പെണ്‍കുട്ടിയായതോടെ ചന്ദ്രമോഹന്‍ ഭൌതീകമായ ഒരു വിഷാദത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

ഭാനുമതിയാവട്ടെ ചന്ദ്രമോഹന്റെ വിഷാദത്തില്‍ നിന്ന് അടുത്ത ഒരാണ്‍കുട്ടിയെ ജനിപ്പിക്കാന്‍ ചന്ദ്രമോഹനെ ഉദ്ധീപിപ്പിച്ചു  കൊണ്ടേയിരുന്നു. പക്ഷെ വിഷാദത്തിന്റെ പടു​ങ്ക​യങ്ങളില്‍ അകപെട്ട ചന്ദ്രമോഹനു വീണ്ടും ഒരു ഉയിര്‍ത്തെഴുന്നെല്പിനുള്ള ത്രാണിയില്ലായിരുന്നു. 

ഈ വിഷാദവും എല്ലാവരോടുമുള്ള ഈ അവഗണന തുടരുന്നത് ജീവിതത്തെ മാറ്റിമറിക്കും എന്നുള്ളത് കൊണ്ടാണോ എന്തോ ഭാനുമതി വീടിനുള്ളിലെ ഭരണകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആ വലിയ വീട്ടില്‍ ജോലിക്കാരുടെ എണ്ണം കൂട്ടി. മൂന്നുകുട്ടികളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ എന്നവണ്ണം പുതിയ ജോലിക്കാരനും ജോലി​ക്കാരികളും എല്ലാവരും വന്നു. ജോലിക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഭാനുമതി നേരിട്ട് ഇടപെട്ടു അവള്‍ക്കിഷ്ടമുള്ളവരെ​യും ചെറുപ്പക്കാരെയും ​ഉള്‍പ്പെടുത്തി. ചന്ദ്രമോഹന്‍ എത്താത്തിടത്ത് അവള്‍ സ്വയമായും ജോലിക്കാരെയും എത്തിച്ചു. വീടിന്റെ ഭരണം മൊത്തമായി ഏറ്റെടുത്തപ്പോള്‍ ഭാനുമതി കുറച്ചു കൂടി പക്വത വന്നവളായി. മൂന്നാമത്തെ കുട്ടിക്ക് ഒന്നര വയസായപ്പോഴേക്കും ചന്ദ്രമോഹന്‍ പൂര്‍ണ്ണമായും മരവിച്ചു പോയിരുന്നു. മാന​സികോ​ല്ലാസത്തിന്റെ ഉയര്‍ന്ന മതിലുകളില്‍നിന്ന് വിഷാദത്തിന്റെ കാണാക്കയങ്ങളിലേക്ക് ആരുമറിയാതെ ചന്ദ്രമോഹന്‍ അടിതെറ്റിവീണിരുന്നു. കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയില്ലാതെ ഒരു പകുതി ജീവിതം ജീവിക്കുകയായിരുന്നു ചന്ദ്രമോഹന്‍.

അങ്ങനെയാണ് പടിപ്പുരയുടെ അടുത്തു അടഞ്ഞു കിടന്നിരുന്ന ഇരുമുറിവീട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയില്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ചന്ദ്രമോഹന്‍ മുഖം കനപ്പിച്ചെങ്കിലും ഭാനുമതിയുടെ നിസ്സന്ദേഹമായ ഭരണരീതിയിയില്‍ സന്തോഷമുള്‍കൊണ്ടു അതിനു സമ്മതം മൂളികൊടുക്കുകയായിരുന്നു. 

ആ ഇരുമുറി വീട് വാടകയ്ക്ക് ഭാനുമതിയുടെ നിര്‍ദ്ദേശപ്രകാരം കാര്യസ്ഥന്‍ കുറുപ്പ് കൊണ്ട് വന്നതാണ് മുരുഗനെ. ചന്തയിലെ പലചരക്കു മൊത്തകച്ചവടം നടത്തുന്ന വങ്കന്‍. ആരോഗ്യ ദൃഢഗാത്രനും നല്ല കായികശേഷിയുള്ള മുരുഗന്‍ പുറമേ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും അധികം മിണ്ടാത്ത പ്രകൃതം. തൂത്തുക്കുടിയിലെ അമ്മാള്‍ സ്ട്രീറ്റിലെ എട്ടാം നമ്പര്‍ ഇരുനിലവീട്ടിലെ ഏക മകന്‍. പെണ്ണിനോടും കുടുംബത്തോടും കൂറുള്ളവന്‍. രണ്ടാഴ്ച കൂടുമ്പോ പൊണ്ടാട്ടിയെയും മക്കളെയും പാര്‍ത്തു വരും. അതായിരുന്നു മുരുകന്‍റെ ചര്യകള്‍.

മുരുഗന്‍ തൂത്തുകുടിയില്‍ പോവുന്ന ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ജോലിക്കാരുടെ കൂടെ ഭാനുമതിയും ചെല്ലുമായിരുന്നു. വീട് എങ്ങനെ നോക്കുന്നു എന്നറിയാനായിരുന്നു മിക്കപ്പോഴും ഈ പോക്ക്. അടുക്കുചിട്ടയോടെ ക്രമീകരിചി​രി​ക്കുന്ന ആ വീട്ടില്‍ അധികം ജോലിയൊന്നും ജോലിക്കാര്‍ക്കായി മുരുഗന്‍ കാത്തു വച്ചിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള വങ്കനെ ഭാനുമതിക്ക് ബോധിച്ചു.

മുരുഗന്റെ തമിഴ് ഭാനുമതി പഠിച്ചു വരുന്നതെ ഒള്ളു. എങ്കിലും വീട്ടില്‍ ഉണ്ടാക്കുന്ന പ്രാതലുമായി വാതിലില്‍​ മുട്ടിയ ഒരുനാള്‍ ഭാനുമതിയെ കാത്തു ​നിന്നത് ​നെഞ്ചുവിരിച്ച അതി കാ​യനായ മുരുന്റെ നെഞ്ചത്ത് ​കൂട്കൂടിയ രോമങ്ങളായിരുന്നു. തുടക്കത്തില്‍ അകത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന ദോശക്കും ചട്ടിണിക്കും മാസങ്ങള്‍ കൊണ്ട് ഭാനുമതി പ്രവേശനാനുമതി സൃഷ്ടിച്ചു. ഇഡലിയും ദോശയും ഒക്കെയായി മുരുഗന്റെ നാവിലെ രസമു​കു​ളങ്ങള്‍ക്ക് പരിചിതമായ രുചിഭേദങ്ങള്‍ ഭാനുമതി മാറ്റിമറിച്ചു. നാട്ടിന്‍ പുറത്തെ നൂലപ്പവും, പുട്ടും കടലക്കറിയും മുരുഗന്‍ രുചിച്ചറിഞ്ഞു. 

മുരുഗന്‍ അറിയാതെയാണ് ഭാനുമതി മുരുഗന്റെ നെഞ്ചിലെ രോമക്കൂടുകളില്‍ മുരുഗ​ന് ​പരിചിതമല്ലാത്ത തരം സ്നേഹങ്ങളെ അടവിരിക്കാന്‍ വച്ചത്. വഴിതെറ്റിപോവുന്ന നോട്ടങ്ങളും സ്പര്‍ശനങ്ങളുമായി ഭാനുമതി മുരുഗനെ കെട്ടാതെ കെട്ടിയിട്ടു. തൂത്തുക്കുടിയിലെ ഇരുനിലവീട്ടില്‍ മറന്നുവച്ച് പോരാറുള്ള കാമനകള്‍ മുരുഗന്‍ അറിയാതെ ഒരിക്കല്‍ കൂടെ വന്നിട്ടുണ്ടാവും. അങ്ങനെയാവണം ഭാനുമതിയുടെ നോട്ടങ്ങളിലും അവളുടെ കല്ലിച്ച മാറുകളിലും ​തട്ടിത്തടഞ്ഞ് മുരുഗന്‍ അവളുടെ അരകെട്ടിലേക്ക് കമിഴ്ന്ന​ടിച്ചു വീണത്‌.

സൂര്യന്‍ പുറത്തു ചാടും മുന്‍പേ അപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്ന ഭാനുമതിക്ക് വേറെ പലതും അറിയാമായിരുന്നു. സൂര്യന്‍ ദിക്കുന്നതിനു മുന്‍പേ ചെയ്‌താല്‍ ഫലം കിട്ടുന്ന പലതും. മുരുഗന്റെ രോമകെട്ടുകളില്‍ കൂട്കൂടി മുട്ടയിട്ടു അവയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ പ്രസവിച്ചാ​ല്‍ ​ചന്ദ്രമോഹന്റെ തലമുറ വളരില്ല. 

പക്ഷെ..

പലപല നാളുകളില്‍ ഇളക്കമുള്ള കട്ടിലിനപ്പുറത്തു പുട്ടും കടലക്കറിയും, ചിലപ്പോള്‍ അപ്പവും മുട്ടറോസ്റ്റും, ദോശയും ചമ്മന്തിയും മുരുകനെ കാത്തു ആവിയാറി കിടന്നു. ചൂടാറിയ കടലക്കറി ബാഷ്പമായി അവശേഷിപിച്ച വെള്ളതുള്ളികള്‍ വീണ്ടും കറിയിലെക്ക് ചാടുമ്പോള്‍ മുരുഗന്റെ വിക്ഷേപണങ്ങള്‍ ഭാനുമതി ആവാഹിച്ചു കഴിഞ്ഞിരിക്കും. മുരുഗന്റെ നെഞ്ചില്‍ തളര്‍ന്നു കിടക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് ഭാനുമതി സ്വപ്നം കണ്ടു. ചന്ദ്രമോഹന്‍ തന്റെ മടിയിലിരുത്തി ലാളിക്കുന്ന തന്റെ പിന്മുറ.   

എല്ലാം അറിയാവുന്ന ഭാനുമതി വിഷാദത്തിന്റെ ഇടനേരങ്ങളില്‍ ഇടയ്ക്കിടെചന്ദ്രമോഹനെയും ഉദ്ധീപിപ്പിച്ചിരുന്നു. അങ്ങനെ ഭാനുമതി ചന്ദ്രമോഹനു പുതിയ മോഹങ്ങളും സ്വപ്നങ്ങളും നല്‍കി. ഭാനുമതി ഇപ്പോഴും സന്തോഷവതിയായി കാണപെട്ടു. ചന്ദ്രമോഹനാവട്ടെ പിറുപിറുത്തു കൊണ്ട് അവളില്‍ സായൂജ്യമടഞ്ഞു.

ഭാനുമതി ഗര്‍ഭിണി ആയതറിഞ്ഞു ചന്ദ്രമോഹനു സന്തോഷമോ ദുഖമോ ഒന്നും തോന്നിയില്ല. ഇനി ഒരു പെണ്‍കുട്ടി ജനിക്കുന്നത് ചന്ദ്രമോഹനെ സംബന്ധിച്ച് സഹിക്കാന്‍ കഴിയില്ലായിരുന്നു. തലമുറകളായി കൈമാറി പോരുന്ന സുകൃതം എന്നില്‍ അവസാനിക്കുമല്ലോ എന്നതിനപ്പുറം ആണ്‍കുട്ടിയുണ്ടാ​വാ​ത്തത് ഒരു ത​രം ​ഷണ്ടത്വമായി ചന്ദ്രമോഹന്‍ കണ്ടു.

നെഞ്ചു പിടഞ്ഞു ദിവസങ്ങള്‍ ചോരുമ്പോള്‍ മുരുകന്‍ ചന്ദ്രമോഹന്റെ മുന്നില്‍ തലതാഴ്ത്തി നടന്നു. ഭാനുമതി കൊണ്ട് വച്ചിട്ട് പോവുന്ന പ്രാതലില്‍ പ്രണയത്തിന്റെ ഇഡലി തന്നയാണോ എന്ന് മുരുകന്‍ സംശയിച്ചു. ഭാനുമതിക്ക് അപ്പുറത്ത് മനംപിരട്ടുമ്പോ മുരുകന്‍ തന്റെ മുറിയില്‍ ഇരുന്നു ഓക്കാനിച്ചു. തൂത്തുകുടിയിലെ ഉഷ്ണത്തില്‍ വിയര്‍ത്തു പൊടിഞ്ഞ പൊണ്ടാട്ടി പൊങ്കലും ചട്ടിണിയും കൊണ്ടുവന്ന പാത്രത്തില്‍  ഭാനുമതിയുടെ ചട്ടിണിയുടെ രുചി തികട്ടിവന്നു. ഭാനുമതിക്ക് പൊങ്കല്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. തന്റെ പൊണ്ടാട്ടിക്കു പുട്ടും ഉണ്ടാക്കാന്‍ അറിയില്ല എന്ന് മുരുഗന്‍ വിഷമത്തോടെ ഓര്‍ത്തു.

ഭാനുമതിക്കായി മുരുകന്‍ തൂത്തുക്കുടി നുറുക്കും തിരുനെല്‍വേലി ഹല്‍വയും കൊണ്ടുവന്നു. ഭാനുമതി ഒരുപാട്ഇഷ്ടത്തോടെ അതെല്ലാം ആക്രാന്തം കാട്ടിത്തിന്നു. മുരുഗന്റെ മുഴുവന്‍ സ്നേഹവും ആ ഹലുവയിലും നുറുക്കിലും ഉണ്ടായിരുന്നു. ഭാനുമതി ആര്‍ത്തിയോടെ  തിന്നുന്നത് കണ്ടു  നുറുക്ക് രുചിച്ച നോക്കിയ ചന്ദ്രമോഹനു കല്ല്‌ കടിച്ചതിന്റെ പിന്നിലെ കഥ ഭാനുമതിക്കല്ലാതെ വേറെആര്‍ക്കും അറിയില്ലായിരുന്നു. 

മൂന്നു പ്രസവിച്ച ഭാനുമതിക്ക് ഈ ഗര്‍ഭത്തോടെ മതിയായി. മൂന്നു പ്രസവങ്ങളും അധികം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞപ്പോള്‍ ഇത് അവളെ​ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു. ചന്ദ്രമോഹനു അതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. മുരുഗന്‍ ചിലനോട്ടങ്ങളില്‍ കൂടി ഭാനുമതിയെ സാന്ത്വനിപ്പിച്ചു. ഒരു ഗര്‍ഭത്തിനുമപ്പുറം എന്തോ അമിതഭാരം ചുമക്കുന്ന പോലെ ഊരയ്ക്ക്‌ കയ്യും കൊടുത്ത് അവള്‍ നടന്നു. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരു പരമാനന്ദം ഗ്രഹിച്ചു മന്ദഹസിച്ചു. 

നാല്പത്തിരണ്ടാമത്തെ ആഴ്ച ഭാനുമതി ഇരുനിറമുള്ള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട. ചന്ദ്രമോഹനു വിരക്തിയില്‍ നിന്നും വിഷാദത്തില്‍ നിന്നും മോചനം കിട്ടി. നാട്ടില്‍ മുഴുക്കെ മധുരം വിതരണം ചെയ്തു തന്റെ തലമുറയുടെ ജനനം ആഘോഷിച്ചു. എല്ലാവര്ക്കും കൊടുക്കുന്നതില്‍ അധികം മുരുഗനും കിട്ടി മധുരം. ഭാനുമതിയാവട്ടെ കുഞ്ഞിനെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ മുരുഗനെ തിരഞ്ഞു. വിഷാദത്തിന്റെ കയത്തില്‍ നിന്ന് പല്ലിളിച്ചു എണീച്ചു വന്ന ചന്ദ്രമോഹന്‍ കുഞ്ഞിനു മുരളിമോഹന്‍ എന്ന് പേരിട്ടു. മടിയിലിരുത്തി കൊഞ്ചിച്ചു അവനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. 

മുരുകന്‍ ഭാനുമതിയുടെ പ്രസവ ദിവസം വൈകുന്നേരം ആരോടും പറയാതെ തൂത്തുക്കുടിയിലേക്ക് പോയി. മുരുഗനെ കാണതെ ഭാനുമതി കരഞ്ഞില്ല പക്ഷെ അച്ഛനെ കാണാതെ കുഞ്ഞു കരഞ്ഞു.  ഭാനുമതി അവനു ചൂടും ചൂരും നല്‍കാന്‍ വെമ്പല്‍കൊണ്ട് അവനെ ഒട്ടികിടന്നു. മുരുഗനാവട്ടെ പൊണ്ടാട്ടിയുടെ നെഞ്ചില്‍ അവളറിയാതെ ഏങ്ങലടിച്ചു കരഞ്ഞു. മുരുഗന്റെ പൊണ്ടാട്ടി തന്റെ നെഞ്ചിലെ ചൂടുമുഴുവന്‍ മുരുഗന് കൊടുത്തു കൂര്‍ക്കം വലിച്ചുറങ്ങി.

അന്നൊരു ദിവസം ഇരുട്ടുകുത്തി മഴ വന്നപ്പോള്‍ മുരുഗനും മഴയോടപ്പം വന്നു. മുരുഗനെ കണ്ട മാത്രയില്‍ ഭാനുമതി കുഞ്ഞിനെ എടുത്തു മുരുഗന് സമര്‍പ്പിച്ചു. അതിയായ സന്തോഷത്തോടെ മുരുഗന്‍ തന്റെ കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ ഒരു മാത്രയില്‍ മുരുഗന്റെ അടുത്തു നിന്ന് മുരളിമോഹനെ വാങ്ങിയ ഭാനുമതി അവനെ മുലയൂട്ടാന്‍ തുടങ്ങി. മുരുഗന്‍ പരുങ്ങി തൊഴുത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ദിവസങ്ങള്‍ മുരളിമോഹന്റെ കാലനക്കത്തിലും കയ്യനക്കതിലും തട്ടി വീണു പോയി. ഭാനുമതി കഷായം കുടിച്ചും ലേഹ്യം തിന്നും വിവിധതരം തൈലങ്ങള്‍ പു​രട്ടി​യും പ്രസവരക്ഷാ ചികിത്സകളില്‍ മുഴുകി. ചന്ദ്രമോഹന്‍ മുരളിമോഹനെ ലാളിച്ചു ജീവിച്ചു. തൂത്തുകു​ടി​യിലെ വീട്ടില്‍ പൊണ്ടാട്ടിയുടെ നെഞ്ചത്ത് കിടന്നു മുരുഗന്‍ ഭാനുമതിയുടെ പുട്ടും കടലയും സ്വ​പ്നം ​കണ്ടു.

അന്നൊരു നാള്‍ മുരളിമോഹന്‍ മുട്ടി​ലി​ഴഞ്ഞു മുരുഗന്റെ മുറിയിലേക്ക് കയറിചെന്നപ്പോള്‍ എടുക്കാന്‍ ചെന്ന ഭാനുമതിയെ പുണരാന്‍ ശ്രമിച്ച മുരുഗനെ അവള്‍ തട്ടിമാറ്റി കുതറിയോടി. കുഞ്ഞിനെ എടുത്തു ദേഷ്യത്തോടെ ഭാനുമതി കരഞ്ഞുകൊണ്ട് ചന്ദ്രമോഹനെ കണ്ടുപറഞ്ഞു. 

" ഇനിയിപ്പോ നമ്മുക്ക് വാടകക്കാരെ ആവശ്യമില്ല. 
  മുരളിമോഹന് കളിക്കാന്‍ ധാരാളം സ്ഥലം വേണം. 
  അത് കൊണ്ട് ആ വങ്കനെ നമ്മുക്ക് പറഞ്ഞു വിടാം."

ചന്ദ്രമോഹനു ഭാനുമതി പറഞ്ഞാല്‍ പിന്നെ ആരോടും ചോദിക്കാനും ഇല്ലായിരുന്നു. മുരുഗന് ഒന്നും മനസ്സിലായില്ല. അല്ലങ്കിലും ആഡ്യന്‍മാരുടെ ഭാര്യമാരുടെ മനസ്സിലുള്ളത് ആര്‍ക്കും മനസ്സിലാവില്ല. അവര്‍ ചിന്തിക്കുന്നതും അവര്‍ ചെയ്തു കൂട്ടുന്നതിനെയും പറ്റി അവര്‍ക്ക് മാത്രെമേ അറിവുണ്ടായിരുന്നൊള്ളൂ. ഭാനുമതി കാണിച്ച പ്രണയത്തിന്റെ അസ്ഥി​ത്വാവലോകനം നടത്താന്‍ മുരുഗന്റെ മനസ്സിന് അറിയില്ലായിരുന്നു. മുരുഗന് അപ്പോഴും തന്റെ നാവില്‍ പടര്‍ന്ന ഭാനുമതിയുടെ പുട്ടും കടലക്കറിയും ഒക്കെയായിരുന്നു മനസ്സില്‍. ഒരിക്കല്‍ ഭാനുമതിയോട് ചോദിച്ച് പുട്ട് ഉണ്ടാക്കുന്നത് പഠിച്ചെടുത്തു തന്റെ പൊണ്ടാട്ടിക്ക് പറഞ്ഞു കൊടുക്കണം എന്നൊക്കെ മുരുഗന്‍ കരുതിയിരുന്നു. പക്ഷെ എത്രപെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. ചന്ദ്രമോഹന്‍ വന്നു വീട് ഒഴിഞ്ഞു കൊടുക്കണം എ​ന്ന് പറഞ്ഞപ്പോള്‍ ജനാല​കള്‍ക്കിടയിലൂടെ ഭാനുമതി തന്നെ നോക്കുന്നുണ്ടോ എന്നായിരുന്നു മുരുഗന്‍ നോക്കിയത്. ഭാനുമതി അന്നേരം മുരളി മോഹന്റെ അപ്പി കഴുകിക്കൊടുക്കുകയായിരുന്നു.

അപ്പികഴുകിയ വെള്ളം ഒലിച്ചു പോവുന്ന വഴിയെ മുരുഗന്‍ പുറത്തേക്ക് നടന്നു. ആ വിത്തുകാള ആ നാട്ടിലെ കച്ചവടം നിര്‍ത്തി തൂത്തുകുടിയിലേക്കുള്ള വഴിയെ എന്തെല്ലാമോ ഓര്‍ത്തു നടന്നു.