2012, മേയ് 31, വ്യാഴാഴ്‌ച

നീലാംബരി !

മൗനങ്ങളുടെ യാത്രയായിരുന്നു അത്, ഞാനും അവളും തമ്മിലുള്ള അന്തരങ്ങള്‍ വിളിച്ചോതുന്ന ആ സമയങ്ങളില്‍ പറയാന്‍ മറന്ന വാക്കുകളെ പരതിനടക്കുന്ന മനസ്സിന്റെ വിസ്തീര്‍ണ്ണം കൂടിവരികയായിരുന്നു. പക്ഷെ മാനാഞ്ചിറയുടെ മതിലുകള്‍ എന്റെ മനസ്സിനെ തടഞ്ഞുവെച്ചു. വീണ്ടും അവളുടെ മുഖത്തുതന്നെ എന്റെ നോട്ടങ്ങളെ ഞാന്‍ നങ്കൂരമിട്ടു. അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ പറയതിരിക്കാന്‍ തോന്നിയില്ല. വലിയ കണ്ണുകള്‍. തുളഞ്ഞുകയറുന്ന നോട്ടം.

"ഒന്ന് പറയട്ടെ, ഭവതിയുടെ കണ്ണുകള്‍ വീണ്ടും എന്റെ അസ്ഥിത്വത്തെ ചൂഴ്ന്നെടുക്കുന്നു."

അവള്‍ക്കതൊരു പരിഹാസ്യമായി തോന്നി, അവജ്ഞയോടെ അവളുടെ മറുചോദ്യം.

"മുനിവരാ, എന്റെ കണ്ണുകളെയും ചുണ്ടുകളെയും വര്‍ണ്ണിച്ച് ഒരു ഫ്രീ സെക്സ് സങ്കടിപ്പിക്കാനുള്ള പരിപാടിയാണോ?"

ഫ്രീ സെക്സ്, ഉഭയസമ്മതത്തിന്റെ രതിമുറിയില്‍ തീരുന്ന ഉച്ച്വാസങ്ങള്‍ക്ക് മേലെ ബാഷ്പീകരിക്കുന്ന കാമം, ചിലനേരത്ത് "കാമം" "സെക്സ്" എന്നൊക്കെ പറയുമ്പോള്‍ എനിക്ക് മനംപിരട്ടും, പക്ഷെ എന്നെ ചഞ്ചലപ്പെടുത്താന്‍ മാത്രം അവള്‍ക്കയില്ല, അവളുടെ വാക്കുകള്‍ക്കും. പാര്‍ശ്വവല്‍ക്കരിച്ച വാക്കുകള്‍ കേട്ടാല്‍ പ്രകോപിതനാകുന്ന ഒരു തലത്തിലല്ല ഇപ്പോഴെന്റെ മനസ്സുള്ളത്. എന്നാല്‍ അതിന്റെ മറുഭാഗം ചിന്തിക്കുമ്പോള്‍ മനസ്സില്‍ മുറിവേറ്റപോലെ തോന്നി. എന്റെ മുഖത്ത് അതു പ്രതിഫലിക്കില്ല, കാരണം, ഇവളുടെ ഇടഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇടഞ്ഞ ഉത്തരങ്ങള്‍ നല്‍കി എനിക്ക് പണ്ടേ പഴക്കമുണ്ടായിരുന്നു.

"ഞാന്‍ ഭവതിയുടെ കണ്ണുകളെ മാത്രമാണ് പരാമര്‍ശിച്ചത്."

അവള്‍ എന്നെ ഉള്‍കൊള്ളുന്നില്ല എന്നുമാത്രമാണ് എനിക്ക് തോന്നിയത്. അവള്‍ പിന്നെയും എന്തിന്റെയോ പിന്നാലെ പാഞ്ഞു എന്നെ സംശയിക്കുന്ന ചോദ്യങ്ങള്‍ തുടര്‍ന്നു.

"ഈ കരിവാരിത്തേച്ച കണ്ണുകളും ചായം പൂശാത്ത ചുണ്ടുകളും കൂര്‍പ്പിച്ചു നിര്‍ത്തിയ മുലകളും മാത്രമാണല്ലേ എന്റെ സിംബോളിക് സെക്സ് അപ്പീല്‍."

ഒരുകാലാത്തു അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നത്, കാലക്രമേണ അവള്‍ പൂര്‍ണ്ണമായും എന്നെ ആവാഹിക്കുകയായിരുന്നു.

ചിലനേരത്ത് അവളുടെ കൊഞ്ചല്‍ കാണുമ്പോള്‍ തോന്നും ഇവളിങ്ങനെ അഭിനയിക്കുകയാണോന്ന്. ഒരേ സമയം കുട്ടിയായും പക്വത വന്ന കാമുകിയായും എങ്ങനെ മാറാന്‍ കഴിയുന്നു എന്നൊക്കെ. ഇപ്പോള്‍ അവള്‍ പൂര്‍ണ്ണമായും ഒരു മുതിര്‍ന്ന സ്ത്രീ തന്നെയാണ്. ഈ ട്രാന്‍സ്‌ഫോര്‍മേഷനാണ് എനിക്കിവളില്‍ വീണ്ടും മോഹമുദിപ്പിക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നി പോകും, ആ കരിവാരിത്തേച്ച കണ്ണുകളാണ് എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍ വന്ന് ഇവളെക്കൊണ്ട് പെയിന്റ് അടിപ്പിക്കുന്നത്.

"ഭവതി പിന്നെയും എന്തോ അതുമാത്രം സംസാരിക്കുന്നു. ഞാന്‍ മനസ്സാ അതൊന്നും ആഗ്രഹിച്ചിട്ടില്ല."

അവള്‍ മുന്‍ധാരണകള്‍ വെച്ചു സംസാരിക്കുന്ന പോലെ തോന്നി, മനസ്സുകൊണ്ട് ഒരു നൂറ്റാണ്ടിന്റെ പരിചയമുണ്ടായിട്ടും അവള്‍ക്കിപ്പോ ഞാന്‍ പേരറിയാത്ത അപരിചിതന്‍. വ്യക്തിത്വമില്ലാത്ത പകുതി മുഖമൊളിപ്പിച്ച പ്രണയത്തിന്റെ ഗൂര്‍ഖ. പക്ഷെ ഇന്നവള്‍ അപകര്‍ഷതാബോധത്തിന്റെയോ സ്ത്രൈണത തീണ്ടുന്ന ലജ്ജയോ ഇല്ലാത്ത മുഖത്ത് കരിവാരിത്തേച്ചു മുടി നീട്ടി വളര്‍ത്തിയ ലോകത്തിന്റെ സ്നേഹകന്യക.

"മുനിവരാ, താങ്കള്‍ക്കെന്നെ വീണ്ടും പ്രണയിച്ചുകൂടേ?."

മാസ്മരികമായ നോട്ടത്തോടെയുള്ള ആ ചോദ്യം എന്റെ കാലുകളെ മാനാഞ്ചിറയുടെ പുല്‍തകിടികള്‍ക്കിടയിലൂടെ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് വേരാഴ്ത്തി. ആ ചോദ്യം ഒരു ചതിയുടെ ചോദ്യം പോലെ തോന്നി. മനസ്സിന്റെ ജനാലകള്‍ തുറന്നു ഞാന്‍ ആ ചോദ്യത്തെ സ്വീകരിച്ചു. എന്നെ വഞ്ചിക്കാനുള്ള ഈ ചോദ്യം. ഞാന്‍ വഞ്ചിക്കപ്പെടുന്ന ഈ ചോദ്യം. എന്റെ മാനസികനിലയെ മുഴുവനായി തകിടംമറിക്കുന്ന മുറിപ്പെടുത്തുന്ന ചോദ്യം. ഞാനൊരു  വിഡ്ഢിയെപ്പോലെ അവളെനോക്കിയിരുന്നു.

"ഭവതി വീണ്ടും വിഷയങ്ങള്‍ വളച്ചുകെട്ടി കൊണ്ടുപോകുന്നു."

"മുനിവരാ, തീര്‍ച്ചയായിട്ടും അല്ല, അങ്ങിപ്പോള്‍ വിവാഹിതനാണ്, എനിക്കും ഉണ്ട് ഭര്‍ത്താവും കുഞ്ഞും, താങ്കള്‍ക്ക് എന്നെ പ്രണയിക്കാനുള്ള ധൈര്യമുണ്ടോ?"

പഴയപോലെ വീണ്ടും അവളുടെ ചോക്ലേറ്റു നിറമുള്ള പൊന്തിയ നന്ഗ്നമായ മാറിലേക്ക് വീഴാന്‍ തോന്നി. പക്ഷെ എന്റെ മനസിനെയും ആത്മാവിനെയും ഞാന്‍ ചങ്ങലക്കിട്ടിരുന്നു. എന്റെ പ്രണയത്തിന്റെ മുഖത്ത് കാമമാണ് ഇപ്പോഴും തിളക്കുന്നത്. ഇനിയൊരിക്കല്‍ക്കൂടി കുറ്റബോധം തോന്നാനും, നെഞ്ചു നീറ്റാനും, എഴുതാനും.... ഒന്നിനും വയ്യ!! എന്നാല്‍ കൂടി.. വേണ്ട..

"ഭവതീ, ഞാന്‍ വീണ്ടും ഒരു പ്രണയത്തില്‍ അകപ്പെടാനുള്ള മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ എന്നെ സ്വയം തളയ്ക്കുകയാണ്"

എന്റെ ഉത്തരങ്ങള്‍ക്ക് ശക്തിപോരായിരുന്നു. എന്റെ ഉത്തരങ്ങള്‍ ആളില്ലാത്ത പട്ടംപോലെ ആകാശത്ത്‌ അലയുന്നു, അവള്‍ക്കു കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുന്നു, ശരീരം നിര്‍ജ്ജലീകരണം വന്നപോലെ, ചങ്ങല പൊട്ടിയ ഭ്രാന്തന്റെ സങ്കടം നിറഞ്ഞു നിസ്സഹായമായി നില്‍ക്കുന്നു. ഒരു വിചിത്രമായ അനുഭവത്തില്‍ അകപ്പെട്ടെന്നപോലെ, അവളെന്നെ സഹതാപം കാംഷിക്കുന്ന പോലെ നോക്കി. അപ്പോള്‍ അവള്‍ വീണ്ടും എന്റെ നീലാംബരിയാവുകയായിരുന്നു.

"പ്രണയം, അത് വേണ്ട.. ഈ ഒരു രാത്രിയെങ്കിലും തന്നൂടെ? എനിക്ക് വേണ്ടി... അങ്ങയുടെ ആ പഴയ..."

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

  ------------------------  

‍ഇത് വരെ കണ്ടുപിടിക്കപെടാത്ത ഒരു ദ്വീപിന്റെ സുന്ദരമായ മുഖം പോലെ നിഷ്കളങ്കമായി അവള്‍ അനങ്ങാതെ കിടന്നു, അവളുടെ മുഖത്തെ ചായങ്ങള്‍ എന്റെ വിയര്‍പ്പില്‍ ഇളകിയിരിക്കുന്നു, മനസ്സ് വിശന്നു കാത്തുനില്‍ക്കുന്ന അവളുടെ കല്ലിച്ച മുലകള്‍ക്ക് മേലെ ഞാന്‍ മുഖം താഴ്ത്തിക്കിടന്നു.

"മുനിവരാ,  അങ്ങെന്നെ   ഒന്നുകൂടി ദൃഡമായി പുണരുക,  അങ്ങെയുടെ മുഖം എന്റെ മാറില്‍ പൂഴ്ത്തിവെക്കൂ. എന്നെ വീണ്ടും വീണ്ടും അടുപ്പിക്കുക, ഞാന്‍ അങ്ങയെ പൂര്‍ണ്ണമായും എന്റെ നെഞ്ചിനുള്ളിലാക്കട്ടെ.

ഞാനവളെ വീണ്ടും ഗാഡമായി അണച്ചുപിടിച്ചു. അതിലവള്‍ സ്വതന്ത്രയായ പോലെ തോന്നി.

"മുനിവരാ, താങ്കളുടെ സംസാരത്തില്‍ മറ്റുള്ളവരെ മയക്കുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടോ? "

അവള്‍ വീണ്ടും ആ പഴയ പൊട്ടിപ്പെണ്ണാവുകയായിരുന്നു.

"എല്ലാവരും ഇത് ചോദിക്കാറുണ്ട്, ഞാന്‍ എന്നും എന്റെ സ്വാഭാവികതയിലൂന്നി സംസാരിക്കുന്നു. എന്നിട്ടും, ഞാന്‍ അവരോടാരോടും പഞ്ചാരമയത്തില്‍ സംസാരിക്കാറില്ല, എന്റെ സ്ഥയീഭാവത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി സംസാരിക്കുന്നു എന്നല്ലാതെ അതിന് എന്തു പ്രത്യേകതയാണുള്ളത്. "

" അങ്ങെയുടെ പുതിയ കാമുകിമാരാണോ ഇങ്ങനെ പറയാറുള്ളത്.?"

ഞാന്‍ ചിരിച്ചു.

"എനിക്കറിയാം, അങ്ങെന്നെ അങ്ങയുടെ അവസാനത്തെയും എന്നത്തെയും കാമുകിയക്കാമോ?"

ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

"ഗന്ധര്‍വന്‍മാര്‍ക്ക് അങ്ങനെ ലിഖിത നിയമങ്ങള്‍ ഒന്നുമില്ല."

അവളും ചിരിച്ചു.

"എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"നീ മനസിലാക്കുക എന്നെ സംബന്ധിച്ച് അതൊരു കാര്യവുമല്ല എന്ന്."

"അതെനിക്കറിയാം, എന്നിരുന്നാലും ഇത് എന്നും ഓര്‍മ്മയിലിരിക്കട്ടെ. എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നേക്കാളേറെ"

"ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ എന്നെ പ്രണയിക്കരുത് എന്ന്."

"പക്ഷെ.."

എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ മുഖത്ത് ഒരു മനുഷ്യന്റെ എല്ലാ പൂര്‍ണതയും നിറഞ്ഞു നിന്നു. അവളുടെ ശരീരത്തിലെ സ്ത്രൈണമായ എല്ലാ നിരാശയും അവളുടെ മുഖത്ത്  നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നിരുന്നാലും കുറെ ദേശങ്ങള്‍ക്കിപ്പുറം പിരിഞ്ഞ നദി വീണ്ടും കണ്ടുമുട്ടിയതു പ്രഖ്യാപിച്ചതിന്‍റെ ആഹ്ളാദത്തിമിര്‍പ്പില്‍ ഞാന്‍ അവളുടെ നഗനമായ മാറില്‍ മുഖമമര്‍ത്തിക്കിടന്നു.




2012, മേയ് 23, ബുധനാഴ്‌ച

ചോദ്യങ്ങള്‍ ! ഉത്തരങ്ങളും.


ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ചോദിക്കുകയായിരുന്നു.

"ഞാന്‍ നിങ്ങളുടെ ആരാ?"

അതിനു പ്രത്യേകിച്ച് മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. അവളുടെ തടിച്ച ദേഹത്ത് വെള്ളസാരിയുടുത്തതിന്‍റെ അഭംഗി ആസ്വദിക്കുകയായിരുന്നു ഞാനപ്പോഴും. വാഹനങ്ങള്‍ ഞങ്ങളെ പാഞ്ഞു എങ്ങോട്ടോ പോവുന്നു. നടക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കാതെ അവളിങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഞാന്‍ അവളുടെ ആരാ. കൂട്ടുകാരന്‍? കാമുകന്‍? അതോ അവിഹിതം നടത്താന്‍ ആഗ്രഹിക്കുന്ന പലതും നടിക്കുന്ന വെറും ഒരു അപരിചിതന്‍. ഞാനിവളെ എന്തായിക്കാണുന്നു എന്നത് ഇപ്പഴും എനിക്കൊരു പിടുത്തമില്ല. അങ്ങനത്തെ എന്നോടാണ് ഇവള്‍ ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്.

ഇപ്പ്രാവശ്യം എന്റെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു.

"എന്താ ഉത്തരമില്ലേ?"

എന്റെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.

"ഞാന്‍ നിന്റെ ആരാവണം?"

അത് കേട്ടപ്പോ പിന്നെ അവളും മിണ്ടാതെ അങ്ങനെ നടന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുറേ നടന്നപ്പോള്‍ എനിക്ക് മടുപ്പ് തോന്നി, ഞാനൊരു വില്‍സ് എടുത്തു കത്തിച്ചു. അവളെന്റെ മുഖത്തേക്ക് ഈര്‍ഷ്യയോടെ നോക്കി. അവള്‍ കുറച്ച് അകലം നീങ്ങി നടക്കാന്‍ തുടങ്ങി.

പുക പുകഞ്ഞു.
ഞാനത് ആസ്വദിച്ചു.

"നിങ്ങള്‍ എന്നെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?"

അവളുടെ മുഖത്തെ അവഞ്ഞ്ജ മാറിയിരുന്നില്ല. അതുകേട്ടപ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി, ആത്മാര്‍ഥമായി ഓര്‍ക്കാന്‍മാത്രം അവളെന്താണ് എനിക്ക് തന്നിട്ടുള്ളത്. ചുമ്മാ ജോലിയുടെ നേരമ്പോക്കില്‍ അവളുതിര്‍ക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഇവളെന്റെ കൊല്ലിക്കുപിടിക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍  ചോദിക്കുമെന്ന്. ഇവള്‍ക്ക് ഇടയ്ക്കു വട്ടാണ്.

"ഓര്‍ക്കാന്‍ മാത്രം നീയെനിക്ക് എന്ത് ഓര്‍മകളാണ് തന്നിട്ടുള്ളത്?"

അവളുടെ മുഖം ഖിന്നമായി.
വേണ്ടായിരുന്നു എന്ന് തോന്നി.
അവളെവിടെയോ ഒറ്റപ്പെടുന്നു എന്നെനിക്കറിയാം, പക്ഷെ അവളൊരിക്കലും എന്നോട് മനസ്സ് തുറന്നു സംസാരിക്കാറില്ല. അവളുടെ ഭ്രാന്തിന് എന്തെങ്കിലും പുലമ്പും, ഞാനതിന് എന്റെ ഭ്രാന്തിന്റെ അറിവിലുള്ള ഉത്തരങ്ങള്‍ അവള്‍ക്കും നല്‍കും, ചിലപ്പോ ഞങ്ങള്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി അപവാദം പറഞ്ഞും അസഭ്യം പറഞ്ഞും കരിവാരിത്തേച്ചു കളിക്കും. എന്നിട്ട് ചിരിക്കും. അപ്പോള്‍ എനിക്കവളോട് പറയാന്‍ പറ്റാത്ത ഒരിഷ്ടം തോന്നാറുണ്ട്. അതെന്താണ് എന്നാലോചിച്ചാല്‍ ചിലപ്പോ ഞാന്‍ വെട്ടിലാകും. അതുകൊണ്ട് അതിനെ ഞാന്‍ അധികം താലോലിക്കാറില്ല. മനപ്പൂര്‍വ്വം അതിനെ മറക്കും. എല്ലാം കഴിഞ്ഞാലും അവളൊരു ദുഃഖസ്മൃതിയിലേക്ക് ആണ്ട് പോവുന്നത് കാണാം. അതെന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. അന്നവള്‍ പറഞ്ഞത് പോലെ അത് ചിലപ്പോള്‍ സഹതാപമായിരിക്കാം.

"ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കില്ല"

"അതെന്തേ?"

"നിങ്ങള്‍ വാക്കിന് വ്യവസ്ഥയില്ലാത്ത നീചനാണ്"

അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.

നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവള്‍ പിന്നെയും.

"അല്ലെങ്കിലും ചുമ്മാ ഇരിക്കുമ്പോ എന്നെ ഓര്‍ത്തൂടെ"

ചുണ്ടില്‍ എരിയുന്ന പുകയോട് എനിക്കാര്‍ത്തിയയിരുന്നു, അവളുടെ എതിര്‍ഭാഗത്തേക്ക് പുകയൂതി ഞാന്‍ പറഞ്ഞു.

"ഇതിനു ഞാന്‍ എന്ത് മറുപടി പറയും, ഒന്നുകില്‍ നീ പറയൂ, എന്നെ സ്നേഹിക്കൂ, എന്നെ കാമിക്കൂ എന്നെല്ലാം."

അവളുതെ അവജ്ഞയോടെയുള്ള മറുപടിയായിരുന്നു.

"പറയില്ല"

എനിക്ക് ദേഷ്യം വന്നു

"പറയാതെ കേള്‍ക്കാന്‍ ഞാന്‍ ദൈവമല്ല"

അവള്‍ എന്നെ അതിലേറെ ദേഷ്യത്തോടെ നോക്കി.

"അപ്പൊ അല്ലെ?"

പിന്നെ ഞാന്‍ ശാന്തനായി.

"അല്ല, ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ ഇരിക്കണം, നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യരാണ്."

ആ ശാന്തതയില്‍ അവളൊരു പാവം മാലാഖയായി.

"നിങ്ങള്‍ക്ക് എല്ലാമറിയാം, എന്നിട്ടും അറിയാത്തപോലെ നടിക്കുന്നു, അതല്ലേ സത്യം. അതുപോലെ നിങ്ങള്‍ക്ക് പ്രണയമില്ല, അതുപോലെ ഭാവിക്കുന്നു. നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയില്ല. അതും സത്യമാണ്"

ഇവള്‍ എന്നെ വെറുമൊരു ശരാശരിക്കാരനായി കാണുന്നു. അല്ലെങ്കിലും എല്ലാ പെണ്‍കുട്ടികളും അണ്ടിയോട് അടുക്കുമ്പോ ഇമ്മാതിരി സ്വഭാവം കാണിക്കും, ഇതിനൊക്കെ ഞാന്‍ അതേപോലെ മറുപടി പറയണം.

"എന്റെ പ്രണയം നീ താങ്ങില്ല, അതാണ്‌ സത്യം"

അവളുടെ നിസ്സംഗത തളം കെട്ടിയ മുഖത്ത് സങ്കടത്തിന്റെ തിരയടിക്കുന്നതിന്റെ തുടക്കം.

"അപ്പൊ നമ്മുക്കിടയില്‍ നമ്മളറിയാതെ എന്തോ നടക്കുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?"

ഞാന്‍ അവളെ വെറുതെ വിടാന്‍ തീരുമാനിച്ചു.

"അറിയില്ല"

പക്ഷെ അവള്‍ അതിനു ഒരുക്കമല്ലായിരുന്നു. അവളെന്റെ നേര്‍ക്ക്‌ ആഞ്ഞടിക്കുകയാണ്.

"അറിയില്ല, എന്നല്ല.. അറിയാത്തപോലെ നടിക്കുന്നു എന്ന് പറ"

എനിക്കെന്നെ കൈവിടുന്നപോലെ തോന്നി. അറിയാതെ എന്റെ മനസ്സ് ലഹരിയില്‍ വഴുതുന്ന നാക്ക് പോലെ പുളഞ്ഞു.

"നിനക്ക് ഭ്രാന്താണ്, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാം, എന്നിട്ടും എന്തിനാ നീ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്."

ആ ഡയലോഗ് അബദ്ധമായോ എന്നെനിക്കയില്ല. എന്നാലും ഞാനറിയെതെ അത് പറയുകയായിരുന്നു. അതിലെനിക്ക് നഷ്ടബോധം ഒന്നും തോന്നുന്നില്ല. കാരണം മുന്‍പേ പറഞ്ഞ പോലെ എന്റെ മനസ്സില്‍ ഉടക്കിനില്‍ക്കുന്ന ഈ ഭാവം ഒരിക്കല്‍ പുറത്തു വന്നേ മതിയാകൂ. പരിധിക്കുള്ളില്‍ നിന്ന് അവളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും മാത്രമേ എനിക്കാവൂ. സ്വാര്‍ത്ഥത തീര്‍ക്കുന്ന ബാഹ്യാവസ്ഥയില്‍ എന്റെ സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക മാത്രമേ എനിക്ക് വഴിയുള്ളൂ.

അവളിപ്പോ മഹാത്മഗാന്ധിക്ക് പഠിക്കുന്ന പോലെ ശാന്തതയെ എഗാഗ്രമാക്കി പറഞ്ഞു.

"ഞാനിതു മാത്രമാണ് പ്രതീക്ഷിക്കുന്നത്, വേറെ ഒന്നും ഒരു അപരനായ നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഒറ്റക്കിരിക്കുമ്പോള്‍ ആശ്വസിക്കാന്‍, നിങ്ങളെ ഓര്‍ക്കുമ്പോ സന്തോഷം മാത്രം തോന്നാന്‍ എനിക്കിതൊക്കെ കേട്ടാല്‍ മതി, എന്റെ വാശിയും നാട്യങ്ങളും നിങ്ങള്‍ മനസിലാക്കുന്നു, എന്നെ അറിയുന്നു എന്ന് ഞാനറിയുമ്പോള്‍ തോന്നുന്ന ആത്മാഭിമാനമില്ലാത്ത വൃത്തികെട്ട മനസ്സിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്."

അതുകേട്ട ്പോള്‍ എനിക്കവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നി.

അതേസമയം എന്റെ അപരത്വത്തിന്റെ വിഷാദം എന്നെ തളര്‍ത്തി. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന പുതുമയുടെ ചൊല്ല് എന്റെ മനസ്സില്‍ വൈരുധ്യം നിറച്ചു. സ്വയം വഞ്ചിക്കുന്ന ഈ നേരങ്ങളില്‍ സത്യത്തില്‍ എനിക്കെന്ത് സന്തോഷമാണ് നല്‍കുന്നത്. ഈ വികാരത്തിന്റെ ആത്മാര്‍ത്ഥക്ക് എന്ത് പരിവേഷം കൊടുക്കും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനൊന്നും ഈ സമയങ്ങള്‍ക്ക്‌ ഇടയില്ല. ജീവിതം തന്നെ മനസ്സിനെ വഞ്ചിക്കുന്ന ഓരോ നാടകങ്ങളാണ്.

അതില്‍ നല്ല വേഷമണിയുക, കയ്യടി വാങ്ങുക.

പിന്നെ മദ്യപിക്കുക, അതില്‍ ഉന്മാദിക്കുക.

ഞങ്ങള്‍ രണ്ടും ഉള്ളില്‍ സന്തോഷം നിറച്ചു എവിടെയോ മറഞ്ഞ അന്തസത്തയെ മറന്നു കൊണ്ട് ആ രാത്രിയിലേക്ക് നടത്തം തുടര്‍ന്നു.


2012, മേയ് 3, വ്യാഴാഴ്‌ച

നിഷേധം



"പ്രിയേ.. നീയെവിടെയാണ്?.."

"ഞാനിവിടെ കിടക്കുന്നു. അങ്ങറിയുന്നില്ലേ? "

"ഇല്ല! ഞാനീ ഇരുട്ടത്ത്‌ നിന്നെ എങ്ങനെ കാണാനാണ്?"

"ഞാന്‍ ചാണകം മെഴുകിയ ഈ തറയില്‍ ഇങ്ങനെ കിടക്കുകയാണ്."

"നീ നഗ്നയാണോ പ്രിയേ?"

"അതെ, പ്രാണനാഥാ"

"എന്നാല്‍ നീ നിന്റെ നഗ്നശരീരം എന്നെ കാണിക്കൂ പ്രിയേ"

"അങ്ങ് അന്ധനാണ് എന്നത് അങ്ങേക്ക് നിശ്ചയമില്ലേ?"

"ക്ഷമിക്കൂ പ്രിയേ, നീ വീണ്ടും ഉറങ്ങിക്കൊള്ളുക, ഞാന്‍ വീണ്ടും നിന്നോട് അനാദരവ് കാണിച്ചിരിക്കുന്നു."