2013, ജനുവരി 28, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !



ആമുഖം
-------------
ഇതൊരു ആഖ്യാനശൈലീ പരീക്ഷണകഥയാണ്. ഇതിലെ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലഗണനാപരമായി (chronological order) അല്ലാതെയാണ്. നോണ്‍ലിനിയര്‍ നരേറ്റിവ് ഘടനയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്ര വ്യക്തിജീവിതത്തിലെ പ്രത്യേകഘട്ടങ്ങള്‍ അധ്യായങ്ങളാക്കി തിരിച്ചാണ് എഴുതിയിരിക്കുന്നത്.

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്. ഈ കഥയില്‍ പ്രതിപാതിച്ച സംഭവങ്ങള്‍ ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; കൂടെ സ്വല്‍പ്പം ഭാവനയും ചേര്‍ത്തു എഴുതിയത്.



ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !

ഫാത്തിഹിന്‍റെ അന്വേഷണങ്ങള്‍
------------------------------------------
പകലിന്‍റെ കനത്ത നിഴലുകളെ താങ്ങാനാവാതെ ഫാത്തിഹിന്‍റെ കണ്ണുകള്‍‍. ഒന്നും കാണുന്നില്ല. വയറ് കൊളുത്തി വലിക്കുന്ന വേദനമാത്രം. ഫാത്തിഹ് ചുമര്‍ ചാരിപ്പിടിച്ച് ഏറെനേരം നിന്നു. വയറിനാണ് വേദന. വേദന വന്നാല്‍ കണ്ണുകാണില്ല. സൃഷ്ടിയുടെ പിഴവോ? അതോ അറ്റജീവനെ തുന്നിക്കൊളുത്തിവിട്ട ആ പഴയ ഡോക്ടറുടെ കരവിരുതോ? ഈ നാലുമാസം കൊണ്ട് ഫാത്തിഹ് സഹിച്ചത് ഓരോ വരവിലും വയറിന്‍റെ ആഴങ്ങളിലേക്ക് തിരുകിക്കയറുന്ന രാകിമിനുക്കിയെത്തുന്ന വേദനകളെയായിരുന്നു. 

ഫാത്തിഹ് ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ് എന്നാണ് ഇന്നുകണ്ട ജോസഫ് ഡോക്ടറും പറഞ്ഞത്. എല്ലാ ജോസഫ് ഡോക്ടര്‍മാരും ഇതുതന്നയാണ് പറയുന്നത്. പണ്ടു സംഭവിച്ച അപകടത്തില്‍ ചതഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത രീതി ശാസ്ത്രീയമായല്ല. പക്ഷെ ആ ചതഞ്ഞ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കാതെ ജീവന്‍ നിലനില്‍ക്കുകയുമില്ലായിരുന്നു. അതിശയോക്തിയോടെ ഡോക്ടര്‍ ഫാത്തിഹിനെ നോക്കിക്കാണുമ്പോള്‍ നിരാശയോടെ ഫാത്തിഹ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങും.

സ്വയം പഴിച്ചുനില്‍ക്കുന്ന ഫാത്തിഹിന്റെ കണ്ണിലേക്ക് കാഴ്ച വീണ്ടും പതിയെ മടങ്ങിവന്നു. വേദനയും മെല്ലെ ഏതോ ഇരുട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഊന്നുനടന്നു ബൈക്കിന്‍റെ അടുത്തു ചെന്നുനിന്നു. അപരിചിതരുടെ അവജ്ഞയോടുള്ള നോട്ടത്തിന് ഫാത്തിഹിനു പുച്ഛം നിറഞ്ഞ ചിരിമാത്രമായിരുന്നു ഉത്തരങ്ങള്‍. അവരുടെ കാഴ്ചയില്‍ ഫാത്തിഹൊരു കള്ളുകുടിയനായിരിക്കും.

ഇന്നിപ്പൊ മൂന്നാമത്തെ ആശുപത്രിയാണ്, ആശുപത്രികളല്ലാതെ ചെറിയ ക്ലിനിക്കുകളായും മറ്റും വേറെയും ആറു ജോസഫ് ഡോക്ടര്‍മാര്‍. മൊത്തം എഴുപതോളം ജോസഫ് ഡോക്ടര്‍മാരെ കണ്ടു. ഫാത്തിഹ് തിരയുന്ന ജോസഫ് ഡോക്ടര്‍ ഇവിടെയെവിടെയുമില്ല. തിരച്ചില്‍ മാത്രം ബാക്കി. 

ഉറക്കമില്ലാത്ത രാത്രികള്. വേദനയുടെ അനിശ്ചിതത്വത്തില്‍ പകച്ചു നിന്നുപോവുന്ന സ്വപ്‌നങ്ങള്‍. ആരുടെയോ അകന്നുപോകുന്ന കാലൊച്ചകള്‍. സെലിന്‍റെ കൂടെയുള്ള ബൈക്ക് യാത്രകള്‍. 


സെലിന്‍ !
------------
സെലിന്‍! അനാട്ടമി വിദ്യാര്‍ഥിനി. ഫാത്തിഹിന്‍റെ കോളേജ്മേറ്റ്. 

സെലിന്‍ ഫാത്തിഹിനെ ഈ നഗരത്തില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഏറെയൊന്നുമില്ലായിരുന്നെകിലും പെട്ടെന്നാണ് അടുത്തത്‌. ആര്‍ട്ട്ക്ലാസ്സിലെ ചിത്രങ്ങളിക്കിടയില്‍ നിന്ന രണ്ടു നിഴലുകള്‍പോലെ അവര്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം പെട്ടെന്നായിരുന്നു. 

നെഞ്ചിടിപ്പിന്‍റെ നോട്ടങ്ങളും, അതിന്‍റെ സഹനത്തില്‍ നിന്നുയരുന്ന ഭാരമേറിയ വാക്കുകള്‍ക്കുമപ്പുറം ഇടറുന്ന മനസ്സുകളേക്കാള്‍ വിശാലമാണ് സൗഹൃദമെന്ന സഹജീവികളുടെ ലോകമെന്ന തിരിച്ചറിവില്‍ പലരും പ്രണയമുപേക്ഷിച്ചു സുഹൃത്തുക്കളായി. പക്ഷെ സെലിന് ഫാത്തിഹിന്‍റെ സുഹൃത്തുമാത്രമായി ഒതുങ്ങിക്കൂടാന്‍ കഴിയില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇരുള്‍ കെട്ടടങ്ങുന്ന നേരത്ത് ഒരു വിഭ്രാന്തിയായി അവളിലേക്ക് പടര്‍ന്നുകയറിയ ഭാവസാന്ദ്രമായ തുടര്‍സ്വപ്നങ്ങളായിരുന്നു ഫാത്തിഹ്‍! 

പ്രണയത്തിന്‍റെ കുളിരുള്ള മഴയില്‍ നനഞ്ഞുനിന്ന ഒരു ദിവസം സെലിന്‍ മനസ്സുതുറന്നപ്പോള്‍ ഫാത്തിഹ് അവളെ തടഞ്ഞില്ല. അന്നുമുതല്‍ ഫാത്തിഹെന്ന തീരത്തെ അണയാതെ പുണരുന്ന അലകളായി മാറി സെലിന്‍. 

ഫോണില്‍ സെലിന്‍റെ നമ്പര്‍ തിരയുന്ന ഫാത്തിഹിനു കിട്ടിയത് വെറും ജോസഫുമാരെ ആയിരുന്നു.

സെലിന്‍ ശാന്തതയോടെ ചോദിച്ചു.

"എന്തായി?"

"എന്താവാന്‍?"

"നിര്‍മലയിലെ ജോസഫ്?"

"അയാളല്ല."

അപ്പുറത്ത് മൗനം. സെലിനും മടുത്തു കാണും. നാലുമാസത്തോളം നിരവധി ജോസഫ് ഡോക്ടര്‍മാര്‍. മടിയൊന്നുമില്ലാതെ സെലിന്‍ കൂടെയുണ്ട്! 

ഇതുവരെ കയറാത്ത മറ്റൊരാശുപത്രി! അവിടെ ജോസഫ് എന്നൊരു ഡോക്ടറില്ല, ജോസഫ് എന്നുപേരുള്ള പേഷ്യന്‍റ് ഉണ്ട്, രണ്ടുദിവസം മുമ്പ് ആത്മഹത്യക്കുശ്രമിച്ച് കോമയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. അയാളുടെ ഭാര്യയെ ഇന്‍ഫര്‍മേഷന്‍ ഡസ്കില്‍ വെച്ചുകണ്ടു. അവര്‍ ഫാത്തിഹിനെ സൂക്ഷിച്ചുനോക്കി. ഫാത്തിഹിന് അവരെക്കണ്ടപ്പോള്‍ അലിവുതോന്നി. ജോസഫ് എന്നൊരു ഡോക്ടര്‍ അവിടെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞ നേഴ്സിനോട് പുച്ഛംതോന്നി. വെള്ളയണിഞ്ഞ മാലാഘമാരാണുപോലും‍, അവര്‍ക്ക് ലവലേശം ദയയില്ല. 

ഫാത്തിഹിന്‍റെ മനസ്സില്‍ നിരാശതോന്നി. ഈ നഗരത്തില്‍ ജോസഫ് എന്നുപേരുള്ള മറ്റൊരു ഡോക്ടര്‍ ഇനിയില്ല. വയറുവേദനയല്ല പ്രശ്നം. പക്ഷെ താനിതുവരെ കാണാത്ത ആ ഡോക്ടര്‍, തന്‍റെ ജീവന്‍ ഇപ്പോഴും പ്രകാശിപ്പിച്ചുനിര്‍ത്തുന്ന ഏതോ ഒരു ഘടകം, അയാളോടുള്ള നന്ദി മാത്രം. ചിലപ്പോള്‍ അയാള്‍ക്ക് തന്നെ ഈ വേദനയില്‍ നിന്നും രക്ഷപ്പെടുത്താനാകും.


അഹമ്മദും ഫാത്തിമയും
------------------------------
ദിവസങ്ങള്‍ കൊഴിയുന്നു എന്നല്ലാതെ ജീവിതത്തില്‍ അഹമ്മദിനും ഫാത്തിമക്കും മാറ്റങ്ങളൊന്നുമില്ല. മക്കളും, മക്കളുടെ മക്കളുമൊക്കെയായി എല്ലാവരുമുണ്ട്.  എന്നിട്ടും ആരുമില്ലാത്തപോലെ അഹമ്മദും, ഫാത്തിമയും. അവര്‍ ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ണുനനച്ചു കഴിഞ്ഞു. അഹമ്മദിന്‍റെ ചിന്തകളെ മുറിപ്പെടുത്തി സുലൈമാനിയുമായി എത്തുന്ന ഫത്തിമയുടെ നോട്ടങ്ങള്‍ക്ക് പകരമായി അഹമ്മദ്‌ നിസ്സംഗത കലര്‍ന്ന ചിരി സൃഷ്ടിക്കും. ഖുര്‍ആനിലും ദുആകളിലും മുഴുകിയിരുന്ന് അവര്‍ക്കുമാത്രമായുള്ള അര്‍ത്ഥമില്ലാത്ത ജീവിതങ്ങളെ ജീവിച്ചു. 

ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് അവരറിയുന്നുണ്ടായിരുന്നില്ല. പാടത്തും, വരമ്പത്തുമായി അഹമ്മദും ഫാത്തിമയും പകലുകളില്‍ വിത്ത്‌ വിതച്ചു, നനച്ചു കൊയ്ത്, ഉണ്ടും ഉറങ്ങിയും, വരണ്ട കാലാവസ്ഥകളില്‍ മൂകരായും ലക്ഷ്യമില്ലാതെ ജീവിച്ചു. വല്ലപ്പോഴും വിരുന്നുവരുന്ന മക്കളും അവരുടെ കുട്ടികളുമുണ്ടാക്കുന്ന ഒച്ചപ്പാടില്‍ അഹമ്മദും ഫത്തിമയും അതിയായി സന്തോഷിക്കും. അവര്‍ മടങ്ങിപോകുമ്പോള്‍ മരണവീടുപോലെ ഓരോ കോണുകളിലേക്ക് തലതിരിച്ചിരിന്നു ഓരോ ചിന്തകളില്‍ മുഴുകും.

അന്നാകാശത്ത് മഗരിബിന്‍റെ ചുവന്നനിറത്തിന് കനംകുറയുന്ന നേരത്ത് അഹമ്മദും ഫാത്തിമയും നിസ്കരിച്ചു. ദിക്ക്റുകളുടേയും, ദുആകളുടേയും ഇടയിലുള്ള നിശബ്ദതയെ ബുദ്ധിമുട്ടിച്ച് ചെവികളെ നോവിക്കുന്ന കരച്ചിലായി ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയില്‍ ഇടറിയ ശബ്ദം കേട്ടുപകച്ച അഹമ്മദ്‌ ക്ഷമയോടെ ഫോണിലെ അപരിചിതമായ ആ ശബ്ദത്തോട് പ്രതികരിച്ചു. ഫാത്തിമ തെല്ലതിശയത്തോടെ അത് നോക്കിക്കൊണ്ട്നിന്നു. സംഭാഷണം കഴിഞ്ഞ ശേഷം അഹമ്മദ്‌ ഉമ്മറത്തെ ചാരുപടിയില്‍ വന്നിരുന്നു. ഫാത്തിമ ചോദിച്ചത് അഹമ്മദ്‌ കേട്ടില്ല. അഹമ്മദ് അപ്പോഴും ആ പരിചിതമായ ശബ്ദത്തിലേക്ക് കാതോര്‍ത്ത് കാലുംനീട്ടിയിരുന്നു.


അയാള്‍: ഏകാന്തതയിലേക്കുള്ള നടത്തം
--------------------------------------------------
നീണ്ട പകലുകള്‍, യുഗങ്ങളായിത്തോന്നിപ്പിക്കുന്ന ഇരുട്ടുമൂടിയ രാത്രികള്‍, ലക്ഷ്യമില്ലാതെ അലയുന്ന ചിന്തകള്‍, മനസ്സിനെ കുത്തിനോവിക്കുന്ന ഓര്‍മകളില്‍ ജീവനില്ലാതെ ജീവിക്കുകയായിരുന്നു അയാള്‍. പ്രായത്തിന്‍റെ അലസതകള്‍ വേറെയും. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. നല്ലൊരു ജീവിതമുണ്ടായിരുന്നു. ആ ജീവിതത്തിനു നിറം പകരുന്ന കുഞ്ഞു ജീവനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതായിരുന്നു അയാളുടെ ജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തിരിച്ച വൈഷമ്യം. 

ഭാര്യക്ക്‌ ഗര്‍ഭധാരണശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടയാള്‍ ഭാര്യയെ ജീവിതത്തില്‍ നിന്നുതന്നെ ഒഴിവാക്കി. അവള്‍ പോയതോടെ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ കുറ്റബോധത്തിലായിരുന്നു‍. മദ്യക്കുപ്പിയുടെ മൂടിത്തുമ്പത്തു കയറി കുപ്പിയുടെ ഉള്ളിലേക്ക് ചാടി ലഹരിയില്‍ മുങ്ങിമരിക്കുന്ന പുതിയ ജീവിതത്തില്‍ അയാള്‍ക്ക്‌ നഷടപ്പെട്ടത്‌ അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് അയാളുടെ ഭാര്യയെയായിരുന്നു. ബെറ്റീന തന്നെ മടുത്ത്‌ ഇട്ടെറിഞ്ഞു പോയതല്ല. മറിച്ച്, താന്‍ ഓടിച്ചു വിട്ടവളാണ്. 

"മക്കളില്ലാന്നു വെച്ച്?"
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ സൃഷ്ടിച്ച് അയാള്‍ വിറയോടെ മദ്യത്തിന്‍റെ കയ്പ്പില്‍ മുങ്ങി. ലഹരി അയാളെ ബാധിക്കില്ലായിരുന്നു. എന്നിട്ടും ലഹരി ബാധിച്ച ഒരുവനെപ്പോലെ ബെറ്റീനക്ക് വേണ്ടി കരഞ്ഞ്, മൂകമായി വിങ്ങിപ്പൊട്ടി. ഇരുട്ടുകളില്‍ കണ്ണുനീരോഴുക്കി. ബെറ്റീന ഭംഗിയോടെ തുടച്ചു സൂക്ഷിച്ചിരുന്ന മേശയും, വിരിപ്പും വൃത്തികേടായിക്കിടന്നു. ബെറ്റീയുണ്ടെങ്കില്‍ അയാള്‍ കരയുമായിരുന്നില്ല. അയാള്‍ തന്‍റെ ജീവിതത്തെ ശപിച്ച് കണ്ണീരൊഴുക്കുമായിരുന്നില്ല. 


ഫാത്തിഹിന്‍റെ തുടരന്വേഷണങ്ങള്‍
---------------------------------------------
ഫാത്തിഹ് തന്‍റെ വേദനകളെ മറന്ന് തനിക്ക് രണ്ടാം ജീവന്‍ തന്ന ജോസഫെന്ന ഡോക്ടറെത്തേടി അലഞ്ഞു. 

ഇതുവരെ കയറാത്ത പുതിയ ആശുപത്രികള്‍‍, ചെറിയ ചെറിയ നഴ്സിംഗ് ക്ലിനിക്കുകള്‍. 

രാത്രിയില്‍ ഫാത്തിഹ് സെലിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അലിഞ്ഞുറങ്ങി. 

ഫോണ്‍ ചെയ്യുമ്പോള്‍ ഫാത്തിഹിനെക്കൊണ്ട് അവള്‍ അധികം സംസാരിപ്പിക്കാറില്ല. ഒരു കേള്‍വിക്കാരനായി ഫാത്തിഹിനെയിരുത്തും. അവളുടെ ദിവസത്തിലെ എല്ലാ സംഭവങ്ങളും വിവരിച്ചുകൊടുക്കും, ക്ലാസിലെയും വീട്ടിലെയും തമാശകള്‍ പറഞ്ഞ് അവനെ ഒരു ചുംബനത്തിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അവളുറക്കും. സ്വപ്നങ്ങളില്‍ അവള്‍ അവന്‍റെ തോളില്‍ തലചായ്ച്ചുകിടക്കും. അവളുടെ മുടിയിഴകളില്‍ക്കോര്‍ത്ത മുത്തുകള്‍ അവന്‍ എണ്ണംകൂട്ടി ചേര്‍ത്തുവെക്കും. അവരെ തഴുകുന്ന തണുത്ത കാറ്റില്‍ പറക്കുന്ന അവളുടെ നീളമുള്ള ചെമ്പന്‍മുടികളെ അവന്‍ ഉമ്മവെക്കും.

വേദനകളില്‍ പുലരുന്ന ദിവസങ്ങളെ ഫാത്തിഹ് ശപിക്കും. ആര്‍ട്ട് ക്ലാസ്സ് കഴിഞ്ഞാല്‍ ഫാത്തിഹ് വീണ്ടും നഗരത്തിന്‍റെ തിരക്കിലേക്ക് കലരും. ഇതുവരെ കയറിനോക്കാത്ത ആശുപത്രികളില്‍ ജോസഫ് ഡോക്ടര്‍മാരെ തിരയും. നിരാശയോടെ തിരിച്ചുവരുന്ന ഫാത്തിഹിനെ നോക്കി സെലിന്‍ ചിരിക്കാന്‍ ശ്രമിക്കും.


അഹമ്മദും ഫാത്തിമ്മയും: ഓര്‍മ്മകള്‍
----------------------------------------------
തന്‍റെ ചോരയെ ജീവനായി കണ്ടപ്പോള്‍ അഹമ്മദ്‌ അറിയാതെ പറഞ്ഞു. "മാഷാ അല്ലാഹ്". അത് കേട്ടപ്പോള്‍ ഫാത്തിമയുടെ  മുഖത്ത്  നാണം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. 
ഡോക്ടര്‍ ബെറ്റീന അഹമ്മദിനോട് പറഞ്ഞു.

"നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്. 
 ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ടുപേരെയും ജീവനോടെ തിരിച്ചു കിട്ടി. 
 ഇവിടുള്ള സൗകര്യങ്ങള്‍ വച്ച് ഇതൊരു അത്ഭുതമാണ്. 
 നിങ്ങളുടെ മകനെ നോക്കൂ. 
 അവന്‍റെ മുഖത്തെ ഐശ്വര്യം നോക്കൂ."

അത്രക്കും ഓമനത്തമുള്ള കുട്ടിയായിരുന്നു അഹമ്മദിനും ഫാത്തിമക്കും പിറന്നത്. ആദ്യത്തെത്  ഒരാണും, രണ്ടാമത്തേത് പെണ്ണുമായി രണ്ടു കുഞ്ഞുകള്‍ അവര്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവനുണ്ടായിരുന്നു. ആ പരിസരത്തുള്ള എല്ലാവരും വന്നു കുട്ടിയെ കണ്ടു, അവനെ കളിപ്പിച്ചു, ചിരിപ്പിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായി. ബെറ്റീനയായിരുന്നു കുഞ്ഞിനെ എപ്പോഴും വന്നുകണ്ടിരുന്നത്. അവര്‍ക്കെന്തോ ആ കുഞ്ഞിനെ അത്രക്കിഷ്ടപ്പെട്ടിരിക്കണം. 

അവരവന്‍റെ ഓരോ ചലനങ്ങളെയും ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഫാത്തിമക്ക് പകരം അവര്‍ കുഞ്ഞിനെ പാട്ടുപാടിയുറക്കി. മണമുള്ള നീല നിറമുള്ള റബ്ബര്‍ഷീറ്റില്‍ കിടന്നുറങ്ങുന്ന അവന്‍റെ ഓമനത്തമുള്ള മുഖത്തുനോക്കി ബെറ്റീന ഇടയ്ക്കു ഫാത്തിമ കാണാതെ കണ്ണീര്‍പൊഴിക്കും. പഴക്കംചെന്ന ആ കൊച്ചുമുറിയിലാകെ അവന്‍റെ വിശന്നുള്ള കരച്ചില്‍ നിറയുമ്പോള്‍ ഫാത്തിമ അവന്‍റെ വായിലേക്ക് അവളുടെ അമൃതപ്രവാഹത്തിന്റെ മൊട്ടു തിരുകിക്കയറ്റും. ചെറിയ ശബ്ദത്തില്‍ ആര്‍ത്തിയോടെ കുടിക്കുബോള്‍ അവന്‍റെ കാലുകള്‍ അടുത്തിരിക്കുന്ന ബെറ്റീനയുടെ ദേഹത്ത് തട്ടിക്കും.  


സെലിന്‍: പ്രതീക്ഷയും നിസ്സഹായതയും
-------------------------------------------------
സെലിനെ വിളിച്ചു. ജോസഫ് എന്ന് പേരുള്ള ഒരു പീഡിയാട്രിക്ക് ഡോക്ടറെക്കുറിച്ച് അവള്‍ തന്നെയാണ് പറഞ്ഞത്. അവളുമൊന്നിച്ച് തനിച്ചു കുറച്ചു സമയം ചെലവഴിക്കണം എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരമാണെങ്കിലും സാരമില്ല. അതുമല്ല അവള്‍ക്ക് ബൈക്ക് യാത്ര ഹരമാണ്, തന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോളും. 

കറുപ്പണിഞ്ഞ പാതകള്‍ വീശിയ തണുത്ത കാറ്റില്‍ സുഖം പിടിച്ചു സെലിന്‍ ഫാത്തിഹിന്‍റെ പിന്നില്‍ ചാഞ്ഞിരുന്നു. വഴികളില്‍ കാണുന്ന എല്ലാ കാഴ്ചകളിലും അവനായിക്കരുതിവെച്ച ചിന്തകളെ അവള്‍ പറഞ്ഞു കൊടുക്കും. 

ചെറിയ ആശുപത്രി, ജോസഫ്‌ എന്ന് പേരുള്ള ഡോക്ടര്‍ ഉണ്ടവിടെ. പക്ഷെ ഫാത്തിഹ് അവര്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടര്‍ അയാളല്ല.

തിരിച്ചു പോരുമ്പോള്‍ ഫാത്തിഹ് സെലിനെ കുറ്റം പറഞ്ഞു. ശരിക്കും അന്വേഷിച്ച് നോക്കാമായിരുന്നു. വെറുതെ ഇത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു എന്നൊക്കെപ്പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോള്‍ സെലിന്‍ ചുറ്റിപ്പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ മുന്നിലേക്ക്‌ ആഞ്ഞിരുന്നു. ഇയാളല്ല അയാള്‍ എന്നൊക്കെപ്പറഞ്ഞു വെറുതെ എന്തൊക്കെയോ പിറുപിറുത്തു. സെലിനും സങ്കടമായി. വെറുതെ എന്തൊക്കെയോ പറഞ്ഞു ഫാത്തിഹ് സെലിനോട് തട്ടിക്കയറി. ആ തണുത്ത കാറ്റില്‍ സെലിന്‍റെ കണ്ണുനീര്‍ പിന്നിലേക്കൊഴുകി.


അയാള്‍: പ്രതീക്ഷയുടെ നഷ്ടം
------------------------------------
അയാള്‍ അയാളുടെ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു. ബെറ്റീന ഇപ്പോള്‍ കാനഡയിലാണ്. ബെറ്റീനയുടെ ഒരകന്നബന്ധുവിന് അവിടെ ഒരു ആശുപത്രിയുണ്ട്, ഇപ്പൊള്‍ അവിടെ സീനിയറായി പ്രാക്ടീസ്‌ ചെയ്യുന്നു. അന്നാ വഴക്കിനു ശേഷം ബെറ്റീന നേരെ അങ്ങോട്ടാണ് പോയത്. അതിനുശേഷം ബെറ്റീന അയാളെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചപ്പോള്‍ ബെറ്റീനക്കു പറയാന്‍ ഒന്നുമില്ലായിരുന്നു. 

അയാള്‍ കരഞ്ഞുകെഞ്ചി തിരികെ വരാന്‍ പറഞ്ഞു, ബെറ്റീന ചുണ്ടനക്കിയില്ല, മിണ്ടിയില്ല. ബെറ്റീന ഒരറ്റത്ത് നിന്ന് കരയുന്നപോലെ തോന്നി അയാള്‍ക്ക്.മനസ്സിലെ അഴുക്കുകള്‍ എന്നന്നേക്കുമായി കഴുകിക്കളയുന്ന വിഷത്തുള്ളികള്‍ വീഴ്ത്തിയ പളുങ്കുപാത്രം, സ്വപ്നങ്ങളെ കൂട്ടക്കുരുതി കൊടുക്കാന്‍ വെമ്പുന്ന രാത്രി, ജനവാതിലില്‍ ആര്‍ത്തിയോടെ ഭൂമിയിലേക്ക്‌ വീശുന്ന വിശക്കുന്ന മരണത്തിന്‍റെ മണമുള്ള കാറ്റ്. 

പണ്ടു വന്‍കരകള്‍ അടര്‍ത്തപെട്ടമാത്രയില്‍ കരയും കടലും കരഞ്ഞ പോലെ അയാള്‍ കരഞ്ഞു. വിളറിവെളുത്ത മുഖവുമായി അയാള്‍ ബെറ്റീനയോട് പറഞ്ഞു.

"ബെറ്റീന.. എന്നെ മരണം വിളിക്കുന്നു. തണുപ്പുപെയ്യിക്കുന്ന സ്വര്‍ഗത്തിലെ മരത്തിന്‍റെ ചുവട്ടിലേക്കെനിക്ക് പോവണം. ഇനി കടലും, കാടും കൂടിക്കലര്‍ന്ന നമ്മുടെ പഴയ സ്വപ്നങ്ങളുടെ കാഴ്ചയില്‍ എന്‍റെ ചിരിയുയരില്ല. മരണത്തിന്‍റെ സ്വപ്‌നങ്ങള്‍ വഴികാട്ടുന്ന ഈ രാത്രിയില്‍ എനിക്കാരോടും പശ്ചാത്താപവുമില്ല. വഴിയില്‍ക്കാണുന്ന നിന്‍റെ ചിരിക്കാത്ത മുഖത്തോട് എനിക്കലിവുമില്ല, കാരുണ്യവുമില്ല. ഇത് ദൈവം എന്നിലേക്കഴിച്ചുവിടുന്ന മരണതാണ്ഡവം മാത്രമാണ്. അതിനുശേഷം ഞാനും നീയും എന്നില്ല. എന്നന്നേക്കുമായി പുലരുന്ന എന്‍റെ നിശബ്ദത മാത്രം."


ബെറ്റീനയുടെ ദുഖം
------------------------
ഡോക്ടര്‍ ബെറ്റീനക്ക് ഗര്‍ഭധാരണശേഷിയില്ലായിരുന്നു, അവരുടെ ഭര്‍ത്താവും ആ ആശുപത്രിയിലെത്തന്നെ ഡോക്ടറാണ്. നഗരത്തില്‍നിന്നു വന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. ആ നഗരത്തിലെ തിരക്കുകളും, അവരുടെ സങ്കടങ്ങള്‍ക്കും അറുതിവരട്ടെ എന്ന് തോന്നിയിട്ടാകണം ഈ ഗ്രാമത്തില്‍ വന്നത്. അല്ലെങ്കില്‍ ദൈവം ഫത്തിമയെയും കുഞ്ഞിനേയും രക്ഷിക്കാന്‍ വേണ്ടി പറഞ്ഞയച്ചതാവും. അങ്ങനെ മറ്റു പലരെയും രക്ഷിക്കാനുമാവും ഇവരുടെ നിയോഗം‍. 

ജനാലയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പച്ചവിരിച്ച പാടത്തിന്‍റെ മണമുള്ള തണുത്തകാറ്റില്‍ ബെറ്റീന പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ കൊച്ചുമുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങളുണ്ടാവാത്ത ഒരമ്മയുടെ ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. പുറമ്പോക്കിലെവിടെയോ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടിയെപ്പോലെ ശബ്ദമില്ലാതെ ബെറ്റീന കരയുമായിരുന്നു. 

ദൈവം അങ്ങനയാണ്, എല്ലാ സന്തോഷങ്ങളും ആര്‍ക്കും ഒരുമിച്ചു കൊടുക്കില്ല. ചിലരെ തിരഞ്ഞെടുത്തു സങ്കടപ്പെടുത്തും. തന്‍റെ കാര്യത്തില്‍ ദൈവം പലപ്പോഴും ക്രൂരനാണെന്ന്‍ ബെറ്റീനക്ക് തോന്നിയിരുന്നു.

അഹമ്മദിന്‍റെയും ഫാത്തിമയുടെയും കുഞ്ഞിനെ കാണുമ്പോള്‍ ബെറ്റീനയുടെ മുഖം പ്രസന്നമാവും. ഇടയ്ക്കു കുഞ്ഞിനെ ബെറ്റീന ഭര്‍ത്താവിന്‍റെ അടുത്തു കൊണ്ടുപോകും. പാലുകുടിക്കാന്‍ കരയുമ്പോള്‍ മാത്രമേ അവനെ തിരിച്ചു കൊണ്ടുകൊടുക്കൂ. വരുമ്പോള്‍ ചിലപ്പോള്‍ അമ്മക്കും കുഞ്ഞിനും പ്രത്യേകമായി എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ടാകും, ഭക്ഷണം, ഉടുപ്പുകള്‍ അങ്ങനെ എന്തെങ്കിലും.ആദ്യമൊക്കെ ഫാത്തിമക്കതൊരു പ്രശ്നം പോലെ തോന്നിയിരുന്നില്ല. പിന്നീട് അത് ഒരുമാതിരി തോന്നി. ഫാത്തിമയെ ചിക്തിസിക്കുന്ന ഡോക്ടറായതുകൊണ്ട് അഹമ്മദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരവസരത്തിലാണ് ബെറ്റീനയും കൂടെ ഭര്‍ത്താവ് ജോസഫ് ഡോക്ടറും അഹമ്മദിനെയും ഫാത്തിമയെയും കാണാന്‍ വന്നത്. തികച്ചും ഔപചാരികമായ ഒരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. 

കുഞ്ഞിനെ അവര്‍ ദത്തെടുത്തോട്ടെ എന്ന് ചോദിക്കാനായിരുന്നു വന്നത്. 

"ഇവനെ ഒരു രാജകുമാരനായി വളര്‍ത്തിക്കോളാം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു കാണാം" എന്നുമൊക്കെ ബെറ്റീനയുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഫാത്തിമ പച്ചകര്‍ട്ടനു പിറകില്‍ മറഞ്ഞു. അതിസങ്കീര്‍ണ്ണമായ പല കേസുകളിലും ഒരുപാടു സ്ത്രീകളെ അമ്മയെന്ന വര്‍ഗ്ഗത്തിലേക്ക് അവരുടെ രണ്ടാം ജീവനുകളെ ബെറ്റീന അതിവിദഗ്ധമായി പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ബെറ്റീന ആയാസപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നുമല്ലാത്ത ഒരു ബെറ്റീന അഹമ്മദിന്‍റെയും ഫാത്തിമയുടെയും ദയക്കുവേണ്ടി ചെറിയ കുട്ടിയെപ്പോലെ കരഞ്ഞു. കണ്ണ് നിറച്ച് അവരുടെ ഭര്‍ത്താവ് തലകുനിച്ചു നിന്നു. ബെറ്റീനയുടെ കരച്ചില്‍ ഫാത്തിമയുടെ മനസ്സലിയിച്ചില്ല. 


ഫാത്തിഹ് : രണ്ടാം ജന്മം
------------------------------
അഹമ്മദ്‌ കൃഷിക്കാരനാണ്, പാട്ടത്തിനെടുത്ത വയലുകളില്‍ അയാള്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്തു. ഫാത്തിമയും മൂന്നു കുട്ടികളും അഹമ്മദിനെ സഹായിച്ചുപോന്നു. ഇളയവന്‍ മഹാവികൃതിയാണ് മൂന്നു വയസ്സേ ഒള്ളുവെങ്കിലും മൂത്ത രണ്ടുപെരെക്കാളും പ്രസരിപ്പ് അവനാണ്. ആരു പറഞ്ഞാലും അവന്‍ കേള്‍ക്കില്ല.  ഡോക്ടറമ്മ വന്നു പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. ബെറ്റീനയെ അവന്‍ ഡോക്ടറമ്മ എന്നാണ് വിളിച്ചിരുന്നത്‌. ഫാത്തിമ അവനെ വഴക്ക് പറയില്ല, അടിക്കില്ല. അഹമ്മദുമതെ, അവന്‍റെ വികൃതികളെ ചിരിയോടെ നോക്കിക്കാണും.

ഡോക്ടര്‍ ബെറ്റീനയും ഭര്‍ത്താവും ഇടയ്ക്ക് അവനെ കാണാന്‍ വരും. അപ്പോള്‍ കൊണ്ടുവരുന്ന ഉടുപ്പും, ചോക്കലേറ്റും കിട്ടിയാല്‍ അവന്‍ ഫാത്തിമയേയും, അഹമ്മദിനെയും ഗൗനിക്കില്ല. ബെറ്റീനയും, ഭര്‍ത്താവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ന്‍ അവനെക്കാണും. അവരുടെ ഓരോ വരവും ഫാത്തിമയുടെ നെഞ്ചുപൊള്ളിക്കും. ബെറ്റീനക്ക് അവനോടുള്ള സ്നേഹം കാണുമ്പോള്‍ ബെറ്റീനയുടെ ഭര്‍ത്താവ് അഹമ്മദിന്‍റെ മുഖത്ത് നോക്കും. അഹമ്മദ്‌ നിസ്സഹായത തുളുമ്പുന്ന കണ്ണുകളില്‍ നിസ്സംഗത ഭാവിച്ചു നില്‍ക്കും.

ഒരിക്കല്‍ നെല്ല് നിറച്ച ചാക്ക് അവന്‍റെ മേല്‍ വീണു, അവന്‍റെ ബോധം പോയി. പൊക്കിള്‍ക്കൊടിയില്‍ നിന്ന് രക്തം ചീറ്റാന്‍ തുടങ്ങി. ഫാത്തിമ ബോധം കെട്ടുവീണു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവന്‍ പിടച്ചില്‍ തുടങ്ങി, രക്തം വാര്‍ന്നുകിടക്കുന്ന അവനെ കണ്ടപ്പോള്‍ ബെറ്റീനയും തകര്‍ന്നു. ബെറ്റീനയുടെ ഭര്‍ത്താവ് വന്ന്‍ അവനെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ശാസ്ത്രക്രിയ കഴിഞ്ഞുവന്ന അയാളുടെ മുഖത്തേക്ക് അഹമ്മദ്‌ ദയയോടെ നോക്കി. 

രണ്ടു മാസത്തോളം വീണ്ടും ആശുപത്രിവാസം, അവനെ പ്രസവിച്ചശേഷം ഫാത്തിമ പിന്നെ ആശുപത്രി കണ്ടിരുന്നില്ല. ഇതിപ്പോള്‍ വീണ്ടും പഴയ ആശുപത്രി, തനിക്കുപകരം അന്ന് പ്രസവിച്ചിട്ട മകനാണ് ഇപ്പോള്‍  ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത്‍. ബെറ്റീനഡോക്ടര്‍ക്ക് പകരം അവരുടെ ഭര്‍ത്താവ് തന്‍റെ മകനെ രക്ഷിച്ചിരിക്കുന്നു. മരിച്ചു എന്നുകരുതിയ തന്‍റെ മകനെ തിരിച്ചു തന്നിരിക്കുന്നു. മകനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദിവസം, ജോസഫ് ഡോക്ടര്‍ അഹമ്മദിനെ വിളിച്ചു ഫാത്തിഹിന്‍റെ കാര്യം പറഞ്ഞു. 

"അവനെ സൂക്ഷിക്കണം, വയറിനുള്ളിലെ ചില ഞരമ്പുകള്‍ ചതഞ്ഞു പോയിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട്, വളരെയധികം ശ്രദ്ധിക്കണം." 

അഹമ്മദിന് എങ്ങനെ നന്ദിപറയണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ നിറച്ചു കൈകൂപ്പി അഹമ്മദ്‌ നിന്നു. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ജോസഫ് ഡോക്ടര്‍ അഹമ്മദിനോട് ചോദിച്ചു.

"ഫാത്തിഹിനെ ഞങ്ങള്‍ക്ക് തന്നൂടെ?"

അഹമ്മദിന് മറുപടിയില്ലായിരുന്നു. 


അയാള്‍: രണ്ടാം ജന്മം
--------------------------
മരണത്തിന്‍റെ വഴികളില്‍ സത്രങ്ങളില്ല. ഒളിച്ചു പാര്‍ക്കാന്‍ പൊന്തക്കാടുകളുമില്ല. ഞെരുങ്ങിയൊതുങ്ങി ഇരുട്ടിലേക്ക് മറയുന്ന മഹാമൗനത്തിന്‍റെ തുടക്കം മാത്രം. നിശ്വാസങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ മൗനച്ചുഴികളില്‍പ്പെട്ട് പകച്ചുപോകുന്ന ഹൃദയത്തിന്‍റെ സങ്കടങ്ങള്‍ ആരും കാണാറില്ല. മൗനച്ചുഴികളില്‍പ്പെട്ട് മുങ്ങിനിവരുന്ന ജോസഫ് എന്ന നിരാലംബനായ ആ മനുഷ്യനെ ആരും കണ്ടിരുന്നില്ല! 

മരണത്തിലേക്കുള്ള എളുപ്പവഴിയില്‍ എവിടെയോ വഴിതെറ്റിയ അയാള്‍ അനക്കമില്ലാതെ കിടന്നു.

ഭര്‍ത്താവിന്‍റെ നെഞ്ചിലെ നിശ്വാസങ്ങളുടെ താളത്തെ നോക്കി ബെറ്റീന കരഞ്ഞു. തിരിച്ചു വരണമെന്ന് ബെറ്റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചെന്നും കോമയില്‍ ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ബെറ്റീനക്ക് അതുവരെ താന്‍ പിടിച്ചുനിര്‍ത്തിയ തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 

ജോസഫിന് ഒരു കുഞ്ഞിനെക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ബെറ്റീനയെ വേദനിപ്പിച്ചിരുന്നു. അതെന്നും ദു:സ്വപ്നങ്ങളായി ബെറ്റീനയെ പിന്തുടര്‍ന്നിരുന്നു. 

അനക്കമില്ലാതെ കിടക്കുന്ന ജോസഫിന്‍റെ മുഖത്തുനോക്കി ബെറ്റീന വിതുമ്പി. പിന്നെ ജോസഫിന്‍റെ കനമേറിയ നിശ്വാസങ്ങള്‍ക്ക് ലംബമായി ബെറ്റീന അയാളുടെ നെഞ്ചിലേക്ക് വീണുകിടന്നു.

ഒരു ദിവസം ജോസഫ് കണ്ണുതുറന്നു. ബെറ്റീനയെ കണ്ടപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ മഴപെയ്തു. കണ്ണില്‍ കനല്‍കൂട്ടിയ ആ ദിവസങ്ങള്‍ക്കങ്ങനെ വിരാമമായി. 
തിരക്കുള്ള തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്ന നിസ്സഹായരായ രാത്രിയാത്രക്കാരെപ്പോലെ അവര്‍ പരസ്പരം നോക്കിയിരുന്നു. ചിലപ്പോള്‍ മാത്രം ചിരിച്ചു. പിന്നെ പ്രണയത്തിന്‍റെ ശരീരങ്ങളില്‍ നിന്നടര്‍ന്നുപോയ രണ്ടു ജീവനുകളുടെ മധുരമുള്ള വേദനയെ നെഞ്ചിലേറ്റി ഇരുവരും കൈകോര്‍ത്തുപിടിച്ചു. അപ്പോള്‍ ഓര്‍മ്മകള്‍ ആകാശത്തു നിന്ന്‍ ഇറങ്ങിവന്നു. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവരുടെ ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ വിലങ്ങുകളില്‍ തീര്‍ത്ത ആ പഴയ ദിവസങ്ങളെ അവര്‍ തിരിച്ചു വിളിച്ചു. ഓര്‍മ്മകളില്‍ പഴയ കുഗ്രാമത്തിലെ ആശുപത്രിയും, നാട്ടുകാരും, അഹമ്മദും, ഫാത്തിമയും, ഫാത്തിഹും എല്ലാവരും വിരുന്നുവന്നു. 

അഹമ്മദിന്‍റെയും, ഫാത്തിമയുടെയും പേര് കേട്ടപ്പോള്‍ ബെറ്റീനയുടെ ചാര നിറത്തിലുള്ള കണ്ണുകള്‍ കരഞ്ഞു. ആശുപത്രിയില്‍ വെച്ച് ഫാത്തിഹിന്‍റെ അത്രത്തോളം പ്രായം വന്നേക്കാവുന്ന ഒരു യുവാവിനെ കണ്ടകാര്യം ബെറ്റീന സ്മരിച്ചു. അവരെയൊക്കെ ഒന്നുകണ്ടാല്‍ തന്‍റെയും ബെറ്റീനയുടെയും ഒറ്റപ്പെടല്‍ മാറുമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ വളച്ച് ബെറ്റീന പുഞ്ചിരിപൊഴിച്ചു. ആ പുഞ്ചിരിയില്‍ ജോസഫിന് തന്‍റെ പഴയജീവിതം തിരികെ വന്നപോലെ തോന്നി. ജീവിതത്തിന്‍റെ മരത്തില്‍ നിന്നും അകന്നുപോയ പ്രണയത്തിന്‍റെ പക്ഷികള്‍ എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയപോലെ അവര്‍ ചില മൗനത്തിന്‍റെയിടയില്‍ മാത്രം പകച്ചുനിന്നു.


ഫാത്തിമ: പറയാന്‍ മറന്നത്
-----------------------------------
വീട്ടിലെത്തിയ അഹമ്മദ്‌ ചിന്താകുലനായിരുന്നു. ഇന്ന് ഫാത്തിഹ് ജീവിച്ചിരിക്കുന്നത് ദൈവത്തിന്‍റെയും ജോസഫ് ഡോക്ടറുടെയും മഹത്വത്തിലാണ്. 

ജോസഫ് ഡോക്ടറുടെ മുഖത്തുള്ള നിരാശകളെ ഓടിപ്പായിപ്പിച്ചും, ഡോക്ടറമ്മയുടെ മനോഹരമായ ആ മുഖത്ത് ആശാവഹമായ പുഞ്ചിരിയെ തളച്ചിടാനും താനും ഫാത്തിമയും അന്ന് വിചാരിച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. പക്ഷെ ഫാത്തിമക്ക് അതിനുകഴിയില്ലായിരുന്നു. അന്നവസാനമായി ജോസഫ് ഡോക്ടറെ കണ്ടദിവസം ഫാത്തിമയോട് ഡോക്ടര്‍ ആവശ്യപ്പെട്ട കാര്യം അഹമ്മദ്‌ പറഞ്ഞു. അന്ന് ഫാത്തിമ തന്‍റെ നെഞ്ചിലൊട്ടി ഫാത്തിഹിനെ അത്ര പെട്ടെന്ന് തനിക്ക് മറക്കാന്‍ കഴിയുമെങ്കില്‍ കൂട്ടത്തില്‍ അവളെയും മറന്നുകളയാന്‍ പറഞ്ഞു.

"ഇക്കാ..

ആരാ വിളിച്ചത്? എന്തേലും ആപത്ത്?"

ഓര്‍മ്മയില്‍ നിന്നുണര്‍ന്ന അഹമ്മദ്‌ ഫാത്തിമയെ തനിക്കരികില്‍ പിടിച്ചിരുത്തി. അഹമ്മദ്‌ ചിരിയോടെ പറഞ്ഞു. 

"ആര്‍ക്കും ആപത്തൊന്നുമില്ല. ജോസഫ് ഡോക്ടര്‍ക്ക് നമ്മളെയും മക്കളെയും കാണണംപോലും, അവരിങ്ങോട്ടു വരുന്നൂന്ന്."

"ഏതു ഡോക്ടര്‍?"

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും!

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും, ഫാത്തിമയുടെ മനസ്സില്‍ ആ പഴയ നൊമ്പരങ്ങളുടെ ഓര്‍മ്മഭൂതങ്ങള്‍ പറന്നെത്തി. അവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അഹമ്മദിന്‍റെ മുട്ടിലേക്ക് മെല്ലെ തലചായ്ച്ച് ഫാത്തിമ തന്‍റെ മൗനത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടു. 

ഫാത്തിമയുടെ ഓരോ മൗനങ്ങള്‍ക്കിടയിലും നീറിപ്പിടഞ്ഞു തളര്‍ന്നുകിടന്ന പറയാന്‍ മറന്ന കുറെ വാക്കുകളുണ്ടായിരുന്നു. കാലാന്തരങ്ങളില്‍ അവയില്‍ ചിലത് ഫാത്തിമയറിയാതെ അവരുടെ മനസ്സിന്‍റെ ഉയരങ്ങളില്‍ നാട്ടിയ കഴുമരങ്ങളില്‍ ജീവനറ്റ്‌ ജീര്‍ണ്ണിച്ചു തൂങ്ങിക്കിടന്നു. പിന്നിടവ മറവികള്‍ക്കിടയിലെവിടെയോ മണ്‍മറഞ്ഞു. ഇപ്പൊളിതാ വീണ്ടും അവ ഈ വയസ്സാം കാലത്ത് എന്തോ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മൌനങ്ങളില്‍ തളിര്‍ത്തു വന്നിരിക്കുന്നു. എന്തിനാണെന്നറിയാതെ.


ഫാത്തിഹ്: മടക്കം
-----------------------
സെലിന്‍റെ മാറിടത്തില്‍ മുഖമമര്‍ത്തി ഫാത്തിഹ് അവളിലേക്ക് ചുരുങ്ങിക്കിടന്നു. അവള്‍ അവനിലേക്ക് വളര്‍ന്നുകിടന്നു. പരിഭവത്തിന്‍റെ മഴക്കാറുകള്‍ മാറി. വീണ്ടും പ്രണയത്തിന്‍റെ ഋതുക്കള്‍ അതിഥികളായിയെത്തി. ശരീരങ്ങള്‍ ഒട്ടിക്കിടന്നു, കട്ടിലുകള്‍ പ്രണയഭൂമിയിലേക്ക്‌ വേരുപൂഴ്ത്തി. ഒരാവേശമായി അവരിരുവരും പുണര്‍ന്നു. 

ഫാത്തിഹ് തന്‍റെ വേദനകള്‍ മറന്നു. സെലിനെ കൂട്ടിവരാന്‍ ബാപ്പ പറഞ്ഞിരിക്കുന്നു. നാട്ടിലേക്കു ബൈക്കില്‍ ഒരു യാത്ര. സെലിനും സന്തോഷം മാത്രം. ദരിദ്രമായ തന്‍റെ ഗ്രാമത്തിലേക്കുള്ള വഴികളില്‍ പച്ചകൂടിക്കലര്‍ന്ന മിഴിവാര്‍ന്ന കാഴ്ചകളുണ്ട്. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുണ്ട്. സെലിന് എല്ലാം ഇഷ്ടപ്പെടും. സെലിന്‍റെ ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ഫാത്തിഹ് ഉറങ്ങി.


അയാള്‍: മടക്കം
--------------------
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുള്ള ഗ്രാമം. ഗ്രാമത്തിന്‍റെ വെയിലിലും മഴയിലും ഹൃദയം തുറന്നുവച്ച കുറച്ചു വര്‍ഷങ്ങള്‍. ബെറ്റീന ആദ്യമായി കാണുന്നപോലെ ആ സ്ഥലമെല്ലാം നോക്കിക്കൊണ്ടിരുന്നു. പഴയതും പുതിയതുമായ വ്യത്യാസങ്ങളെ മനസ്സില്‍ താരതമ്യം ചെയ്തും അതുപറഞ്ഞും ജോസഫ് ബെറ്റീനയോട് ഒട്ടിയിരുന്നു. 

ടാറുചെയ്യാത്ത റോഡില്‍ വണ്ടി കുലുങ്ങിച്ചിരിച്ചു പോയി. ദൂരെ ആരോ കൈകാണിക്കുന്നു. അടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി. ദേഹത്ത് മുഴുവന്‍ പാടത്തെ അഴുക്കുണ്ട്. ബൈക്ക് മറിഞ്ഞ് അവളുടെ കൂടെയുള്ള യുവാവ് പാടത്ത് വീണുകിടപ്പുണ്ട്. ബോധമില്ല. ഡ്രൈവറും ബെറ്റീനയും യുവതിയും ചേര്‍ന്ന് യുവാവിനെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി. ജോസഫ്‌ ഡ്രൈവറോട് ആശുപത്രിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. യുവതി കരയുകയായിരുന്നു. ബെറ്റീന അവളെ സ്വാന്തനിപ്പിച്ചു. ജോസഫിന്‍റെ മടിയില്‍ ചോരവാര്‍ത്തു ഫാത്തിഹ് കിടന്നു, ജോസഫ് ഫാത്തിഹിന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ജോസഫിന്‍റെ ചിരി കണ്ടമാത്രയില്‍ ഫാത്തിഹ് എന്തല്ലാമോ പിറുപിറുത്തു. 

യുവാവിനെ ബെറ്റീനയും യുവതിയും ചേര്‍ന്ന് കാഷ്വാലിറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഡോക്ടര്‍ ജോസഫിനെ കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കി. പരിക്കുകള്‍ അധികമൊന്നുമില്ല, പക്ഷെ ഫാത്തിഹിന്‍റെ നിഗൂഡമായ രോഗങ്ങളും അവന്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടറെയും പറ്റി സെലിന്‍ ബെറ്റീനക്ക് വിവരിച്ചു കൊടുത്തു. ബെറ്റീന ഓടിവന്നു ജോസഫിനെ വിളിച്ചുകൊണ്ടുവന്നു കാര്യം പറഞ്ഞു. ജോസഫ് കാഷ്വാലിറ്റി  ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു. ഫാത്തിഹിനെ പരിശോധിച്ച്. ഓപറേഷന്‍ തിയെറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ കഴിഞ്ഞു വാതില്‍ തുറന്നപ്പോള്‍ കണ്ട മുഖങ്ങള്‍ ജോസഫിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആശുപത്രിയില്‍ ഇതേ മുഖങ്ങള്‍ തനിക്കുവേണ്ടി കാത്തിരുന്നിരുന്നു. അഹമ്മദ്‌ ഓടിവന്നു ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാത്തിമ ബെറ്റീനയുടെ തോളില്‍ കിടക്കുകയായിരുന്നു. സെലിന്‍റെ മുഖത്ത് പുഞ്ചിരിയായിരുന്നു. ജോസഫ് എല്ലാവരേയും സമാധാനിപ്പിച്ചു. ഫാത്തിഹ് സുഖമായിരിക്കുന്നു എന്നറിയിച്ചു.


സെലിന്‍ ചിരിക്കുന്നു
-------------------------
ഫാത്തിഹിന്‍റെ അടുത്തിരുന്ന ജോസഫും ബെറ്റീനയും ഫാത്തിഹിനെ നോക്കിയിരുന്നു. ഡോക്ടറമ്മയുടെ ചാരനിറത്തിലുള്ള കണ്ണുകള്‍ വീണ്ടും നിറഞ്ഞിരുന്നു. സെലിന്‍ അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറച്ചു സമയങ്ങള്‍ക്കുശേഷം ചെറിയ അനക്കത്തോടെ ഫാത്തിഹ് കണ്ണ്മിഴിച്ചു. തന്‍റെ അടുത്തിരിക്കുന്ന അപരിചിതരെക്കണ്ട് ഫാത്തിഹ് ജോസഫിനോട് ചോദിച്ചു.

"നിങ്ങളുടെ പേര് ജോസഫ് എന്നാണോ"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

ഫാത്തിഹ് അതിശയത്തോടെ ചോദിച്ചു. 

"അന്നെന്‍റെ ജീവന്‍ കൂട്ടിത്തുന്നിയ അതേ ജോസഫ്?"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

സന്തോഷം കൊണ്ട് സെലിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.

*             *              *



About the Story "ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !"
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്, അഹമ്മദും ഭാര്യ ഫാത്തിമക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു ഫാത്തിഹ്. മദ്രാസില്‍(ചെന്നൈ) നിന്നും ആ ഉള്‍ഗ്രാമത്തിലേക്ക് പറിച്ചുനടപപ്പെട്ട ഡോക്ടര്‍ ദമ്പതിമാരായിരുന്നു ജോസഫും, ബെറ്റീനയും. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് സ്വാന്തനമായി തോന്നിയത് ഫാത്തിഹ് എന്ന കുസൃതി ചെക്കനായിരുന്നു. ഫാത്തിഹിനെ ദത്തെടുക്കാന്‍ അഹമ്മദിനെയും ഭാര്യയെയും സമീപിച്ച അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അഹമ്മദിനും ഭാര്യക്കും അതിനു സമ്മതമല്ലയിരുന്നു. ഏറെക്കാലം നിരാശരായി ജീവിച്ച ഡോക്ടര്‍ ദമ്പതിമാര്‍ കലഹിച്ചു പിരിഞ്ഞു പോവുകയും, തുടര്‍ന്നു ജോസഫ് ഡോക്ടര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. യുവാവായ ഫാത്തിഹിന് പിന്നീട് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത്‌ ഞരമ്പിനു വലിവ് സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ ചുരുക്കി ഒരു കഥാരൂപത്തില്‍ പറയാന്‍ ശ്രമിച്ചതാണ് "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍".