2013, മേയ് 22, ബുധനാഴ്‌ച

ഞാനും നീയും ബാക്കിയാവുന്നത്

വീണ്ടും ഞാനവളെ കണ്ടുമുട്ടെണ്ടതായിരുന്നില്ല. കണ്ടിട്ട് ഒന്നും മിണ്ടാതെ പോവാനും തോന്നിയില്ല. അവളാകെ മാറിയിരിക്കുന്നു. ഇത്തിരി തടിചിട്ടുണ്ട്. പക്ഷെ പഴയതിലും ചന്തം കൂടിയിരിക്കുന്നു. തടിച്ച ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലെ ചെറിയ കണ്ണുകള്‍. കാതില്‍ ജിമിക്കി പോലുള്ള ആ കമ്മലുകള്‍, ഇടതു ചെവിക്കടിയിലെ മറുക് പോലെയുള്ള ആ പാട്. പഴയപോലെ ചുണ്ടില്‍ നിറം തേച്ചിട്ടില്ല. അതുകൊണ്ടാണോ എന്തോ എനിക്കാ ചുണ്ടുകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പുച്ഛം തുളുമ്പുന്ന ആ മുഖം മാത്രം മാറിയിട്ടില്ല. കണ്ണടയും ചുരുണ്ട മുടിയും ഒക്കെകൂടി അവളൊരു ബുദ്ധിജീവി പരുവമായിരിക്കുന്നു. കമ്പില്‍ സാരി ചുറ്റിയ പഴയ ആ മെലിഞ്ഞ പതിനെട്ടുകാരി പെണ്ണല്ല.

"ഹൌ ആര്‍ യൂ"

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ എന്തോ വല്ലാതായി.
"ഐ ആം ഫൈന്‍. "

അതുമാത്രം ഭാരം കൂടിയ ആ ചുണ്ടുകള്‍ കൂടുതല്‍ അനങ്ങിയില്ല. നിശബ്ദതയില്‍ അലിഞ്ഞു നിന്ന ആ വൈകുന്നേരത്തിനു തിളക്കമെകി അവളുടെ കണ്ണുകള്‍. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനിക്കാന്‍ എനിക്ക് കഴിയുമായുരുന്നില്ല. ഒരു കൂട്ടം പറവകള്‍ പറന്നു നോക്കി പോയത് കണ്ടപ്പോള്‍ അവള്‍ നെടുവീര്‍പ്പിടുന്നത് കണ്ടു. ഇടയ്ക്കിടെ ഞങ്ങള്‍ കുശലാന്വേഷണ കളി കളിച്ചു. ഇനിയുമേറെ ചോദിക്കാന്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ വീണ്ടും മൌനത്തിന്റെ സങ്കടങ്ങളിലേക്ക് പാഞ്ഞു പോയി.

ഞാന്‍ പറഞ്ഞു.
"ഐ മിസ്സ്‌ യു."

അവളുടെ കണ്ണ് നിറഞ്ഞോ എന്നറിയില്ല. അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു.

"ശരിക്കും..
നീ എന്റെ നഷടമാണ്.
എന്റെ ജീവിതത്തിന്റെ തിരിക്കിനടയില്‍ ഞാനറിഞ്ഞു നഷ്ടപ്പെടുത്തിയ ഒന്ന്."

മറുപടിയില്ലാത്ത തുറിച്ച നോട്ടങ്ങള് മാത്രം‍!

അവളുടെ മുഖത്ത് ദുഖമോ നിരാശയോ ഒന്നും തങ്ങി നിന്നില്ല. ആ പുച്ച ഭാവം തന്നെ. എന്റെ മനസ്സ് കരയുകയായിരുന്നു. ആ നനവിന്റെ ആര്‍ദ്രതയില്‍ ഞാന്‍ അവളോട്‌ ഒരു ചെറിയ മൌനത്തിന്റെ അകമ്പടിയില്‍ പലതും പറഞ്ഞു.

"ഞാന്‍ എന്നെ പൂട്ടിയിട്ട ഈ ഇരുണ്ട സ്ഥലത്ത് നിന്ന് നീയെന്നെ പുറത്തു കൊണ്ട് പോവുക. എന്റെ ചിന്തകള്‍പോലും തടഞ്ഞുവെക്കുന്ന ഈ അരണ്ട ചെരുവില്‍ നിന്ന് നീയെന്നെ ഉയര്‍ത്തെഴുനെല്‍പ്പിക്കുക. എവിടെ പോയാലും എന്റെ തലക്കുള്ളില്‍ കുമിഞ്ഞുകൂടുന്ന ഈ ശബ്ദങ്ങളെ നീ ആട്ടിയോടിക്കുക. എന്റെ മനസ്സിന് ചിറകുകള്‍ നല്‍കുക."

എന്റെ കൈകള്‍ ബലമായി പിടിച്ചുകൊണ്ടവള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ നീശ്വാസങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

"നോക്കൂ.. പ്രണയത്തിന്റെ സുഖമുള്ള ഈ സമയങ്ങള്‍ ബാക്കിയാവുന്നില്ല. വിളയില്ലാത്ത എന്റെയീ മനസ്സെന്ന തരുശുനിലം നനക്കാന്‍ ഒരു മഴയായി നീ വെറുതെ വന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു. പക്ഷെ.. ചിലര്‍ പരസ്പരം പ്രണയത്തില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെടാത്തവരും. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും നീയും ബാക്കിയാവുന്നത്."

അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.