2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

പിറക്കാതെ പോയവള്‍



ദൈവം കരയുകയായിരുന്നു ഇരുട്ടടഞ്ഞ ആ മുറിയില്‍. ഇര്‍ഷാദിന്‍റെ കട്ടിലിനടുത്ത്. നീലക്കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീരില്‍ ദൈവചൈതന്യം തിളങ്ങിക്കിടന്നു. ദൈവത്തിനും അടിമയുടെ ആത്മാവിനുമിടയില്‍ നടക്കുന്ന പ്രണയത്തെ നിര്‍വചിക്കുന്ന കരച്ചിലായിരുന്നു അത്. വിശ്വാസത്തിന്റേതും വികാരത്തിന്‍േറതുമായ തിരിച്ചറിയലുകള്‍, അതിനപ്പുറം ദൈവസ്നേഹത്തിന്‍റെ ഉദാഹരണവും. 

*   *  *

ഇര്‍ഷാദ്‌ ഉറങ്ങുകയാണ്. 
ഇരുള്‍ പടര്‍ന്നുകയറിയ കിനാക്കോട്ടയിലെ കാഴ്ചകള്‍കാണുന്ന നേരം.  ഷഹനയാണ് സ്വപ്നങ്ങളില്‍‍. അവളുടെ നിഷകളങ്കമായ മുഖത്തുനോക്കി ഇര്‍ഷാദിരിക്കുന്നു. അകലെ സ്വര്‍ണ്ണംപൂക്കുന്ന സൂര്യന്‍റെപ്രഭ ഒരു പാളിപോലെ ഷഹനയുടെ മുഖംഭേദിച്ച് ഇര്‍ഷാദിന്‍റെ കുറ്റിത്താടിയില്‍  തട്ടി. ആ സൂര്യപ്രഭയെ തടഞ്ഞുകൊണ്ട് മുത്തുമാലയണിഞ്ഞു വെള്ളയുടുപ്പിട്ട ഒരു പിഞ്ചുകുഞ്ഞ് അങ്ങോട്ട്‌ നടന്നുവന്നു. 

"പ്പാ..
 പ്പാ.."

പൂര്‍ണ്ണമാവാത്ത ആ വിളികള്‍ ഇര്‍ഷാദിന്‍റെ കാതുകളെ ഇക്കിളിപ്പെടുത്തി. ഇര്‍ഷാദിന്‍റെ ഇരുണ്ട ചുണ്ടുകള്‍ ഉറക്കത്തിലും ചിരിച്ചു. ഉറക്കത്തിന്‍റെ ഉള്ളില്‍നിന്നുംവന്ന ആ കുട്ടിയുടെവിളി ഇര്‍ഷാദിന്‍റെ ഖല്‍ബിന്‍റെ ഇക്കിളികൂട്ടുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെയാവണം ഇര്‍ഷാദ്‌ ചിരിച്ചത്. 

അവള്‍ എന്തെല്ലാമോ ഇര്‍ഷാദിനോട് പറഞ്ഞു. ഷഹന പറഞ്ഞതൊന്നും  ഇര്‍ഷാദിനു മനസ്സിലായില്ല. ഷഹന അവളെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവളോട്‌ സ്വകാര്യമായി ചെവിയില്‍ എന്തോപറഞ്ഞു. അവള്‍ കിലുകിലെ ചിരിച്ചു. ആ ചിരിയില്‍ ഇര്‍ഷാദിന്‍റെ ഉള്ളിലെ കണ്ണുമടഞ്ഞു. പിന്നെ ആ സ്വകാര്യം ഷഹന ഇര്‍ഷാദിനോടും പറഞ്ഞു. ഷഹന പറഞ്ഞതൊന്നും ഇര്‍ഷാദിനു മനസ്സിലായില്ല. എത്ര സ്നേഹമാണെങ്കിലും സ്നേഹിക്കുന്നവര്‍ തമ്മില്‍ പറയുന്നത് ചിലനേരത്ത് അവര്‍ക്ക് തിരിച്ചറിയില്ല. അങ്ങനെയെന്തോ ആവണം ഷഹന ഇര്‍ഷാദിനോട് പറഞ്ഞത്.

ഒന്നും മനസ്സിലായില്ലന്നമട്ടില്‍ മുഖംമാറ്റിയ ഇര്‍ഷാദിനോട് പിന്നെ ഷഹന ഇര്‍ഷാദിനു കേള്‍ക്കാന്‍ വേണ്ടി തലയുയര്‍ത്തിപ്പറഞ്ഞു. 

"ഇക്കയുടടെ മിഴികളില്‍ നിറയുന്ന എന്‍റെയും മോളുടെയും നിഴലുകള്‍വരെ ഇക്കയെ സ്നേഹിക്കുന്നു. ഇക്കയുടെ നോട്ടങ്ങളില്‍വരെ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. അകലെയാണെങ്കിക്കൂടി ഈ നിശ്വാസങ്ങള്‍ എനിക്ക് പരിചിതമാണ്. പറയാനറിയാതെ എന്‍റെ വാക്കുകള്‍ നിങ്ങള്‍ക്കുചുറ്റും അലയുമ്പോള്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ പറയാന്‍ ധൈര്യപ്പെടാത്ത പലതും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെവെങ്കിലെന്നു‍."

ഇര്‍ഷാദ്‌ ഷഹനയോട് പറഞ്ഞു

"ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ നീ കൂടി കണ്ടിരുന്നെകില്"‍. 

ഷഹന ഈ ന്നു പല്ലു കാണിച്ചു ചിരിച്ചു. 

ഇര്‍ഷാദിന്‍റെ സ്വപ്നങ്ങളിലെ ആ കുട്ടിയുടെ കണ്ണുകള്‍ക്ക്‌ ഷഹനയുടെ കണ്ണിന്‍റെ തിളക്കമുണ്ടായിരുന്നു. ആകാശത്തേക്ക് മുഖമുയര്‍ത്തിനിന്ന ആ കെട്ടിടത്തിലെ പതിനേഴാം നിലയിലെ ഇടുങ്ങിയ ചുമരുകള്‍ക്കുള്ളിലൂടെ ഇര്‍ഷാദിന്‍റെ കിനാക്കോട്ടയിലേക്ക് കടന്നുവരുന്ന മുത്തുമാലയണിഞ്ഞ വെള്ളയുടുപ്പിട്ട കൊഞ്ചുന്ന സ്വപ്‌നങ്ങള്‍. ഇര്‍ഷാദ്‌ സ്വപ്‌നങ്ങള്‍ കണ്ടുകൂട്ടുകയാണ്. 


*   *  *

പണമുണ്ടാക്കാനുള്ള ഓട്ടമാണ് ഈ പ്രവാസത്തിന്‍റെ അലച്ചിലുകള്‍. ഇന്ന് സ്വപ്നങ്ങള്‍ക്ക് ലോണെടുത്തു നാളെകളില്‍ അവയെ സ്വന്തമാക്കാന്‍ പെടുന്നപാട്‍. നിറയെ മരങ്ങളുള്ള വീട്ടില്‍ ഉപ്പയും ഉമ്മയും ഷഹനയും ഇനി വരാനിരിക്കുന്ന മോളും. അതിനാണ് ഇര്‍ഷാദ് കഷ്ടപ്പെടുന്നത്. ശാന്തമായൊരു ജീവിതത്തില്‍നിന്ന് ഈ വലിയ ലോകത്തിലേക്ക് ഇര്‍ഷാദ്‌ പറിച്ചെറിയപ്പെടുകയായിരുന്നു. ശാന്തതയില്‍ നിന്ന് ശാന്തതിയിലെക്കുള്ള ദൂരത്തിനിടക്ക് കടന്നുവന്ന പ്രവാസത്തിന്‍റെ ഒറ്റെപ്പെടലും വിരഹത്തിനെ ചൂടും. എല്ലാം ഇര്‍ഷാദിന് മടുത്തുതുടങ്ങിയിരിക്കുന്നു.  നാല്‍പ്പതുദിവസംമാത്രം കിനിഞ്ഞുകിട്ടിയ വിവാഹ ജീവിതം. അതിനപ്പുറം ആ നാല്‍പ്പതുദിവസങ്ങളില്‍ അവളുടെയുള്ളില്‍ താന്‍ തറച്ചുകയറ്റിയ ഒരു ജീവന്‍റെ തുടിപ്പും. 

മോളാവും.. 
എന്ത് പേരിടണം?

*   *  *

ഇര്‍ഷാദ്‌ കേറിയ കിനാക്കോട്ടയില്‍ മഴപെയ്തു. ദൈവം കരഞ്ഞുതീര്‍ന്നില്ല. 
അപ്പുറത്തെ ബെഡ്ഡില്‍ കിടക്കുന്ന അബ്ദുക്ക ഒന്ന് ഞരങ്ങി തിരിഞ്ഞു കിടന്നു. 

കണ്ണുനീര്‍ത്തുള്ളികള്‍വീണു നിലംപിളര്‍ന്നിരുന്നു. ദൈവത്തിന്‍റെ കണ്ണുനീര്‍ വീണിട്ടാവണം ഇര്‍ഷാദിന്‍റെ കിനാക്കോട്ടയില്‍ മഴപെയ്തത്. അങ്ങനെയാവണം ഇര്‍ഷാദ്‌ ഉണര്‍ന്നതും.ദൈവത്തെ കണ്ടതും ഇര്‍ഷാദിന്‍റെ കണ്ണുനിറഞ്ഞു. 

അഞ്ചു നേരം കഅബക്ക് നേരെ തിരിഞ്ഞു തന്നെക്കുമ്പിടുന്ന തന്‍റെ ഒരടിമയുടെ മുന്നില്‍ ദൈവം നേരിട്ടിറങ്ങി വന്നിരിക്കുന്നു. 

കിനാക്കോട്ടയില്‍ ഇടിവെട്ടി മഴപെയ്തു.

മേഘക്കെട്ടില്‍ക്കിടക്കുന്ന ദൈവത്തിന്‍റെ നനുത്ത പഞ്ഞിക്കെട്ടുപോലുള്ള മാറിടത്തിലേക്ക് മുഖംചേര്‍ക്കാന്‍തോന്നി. ആ കാരുണ്യം ഇര്‍ഷാദ്‌ അനുഭവിച്ചു. കരയുന്നനിമിത്തങ്ങളില്‍ അവന്‍ വിശ്വസിച്ചില്ല. എന്നാലും ദൈവത്തിന്‍റെ കാരുണ്യത്തെ ഇര്‍ഷാദ്‌ തൊട്ടറിഞ്ഞു. 

ചിലനേരത്ത് ദൈവത്തിന് ഇരുട്ടില്‍നില്‍ക്കുന്ന കരിമ്പൂച്ചയുടെ സ്വഭാവമാണ്. ആരും കാണാതെ കണ്ണുകളില്‍ തെളിച്ചം വിതാനിച്ചു അകലത്ത് മറഞ്ഞുനില്‍ക്കും. നിലമറിയാതെ വീഴാനും ഉള്ളറിയാതെ പാലുകുടിക്കാനും മടിയിലിരുന്ന് തൂങ്ങിക്കുറുകാനും അറിയുന്ന കരിമ്പൂച്ചയാണ് ദൈവം‍.

പിന്നീട് ദൈവത്തിന്‍റെ കുമ്പസാരമായിരുന്നു.

ദൈവം ആരെയും വെറുക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കുന്നു. മഴയായും തണലായും ചിലനേരത്ത് തണുത്ത കാറ്റായും ദൈവസ്നേഹം ആകാശം കടന്നെത്തുന്നു. ഒരു തരത്തില്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ഓരോ നിമിഷങ്ങളിലും തന്‍റെ അടിമകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്ന ദൈവം നീതിമാനായിരുന്നു. ഏതൊരു കാര്യവും അതിന്റേതാതായരീതിയില്‍ ദൈവം കൈകാര്യംചെയ്യുന്നു. അത് ചെറിയകാര്യമോ വലിയകാര്യമോ എന്നില്ലാതെതന്നെ. എന്നാലും ചിലകാര്യങ്ങളില്‍ ദൈവം മനുഷ്യരെ വേദനിപ്പിക്കുന്നു. ദൈവത്തിന്‍റെ തീരുമാനങ്ങള്‍ വേദനയാവുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം.. മനുഷ്യനറിയാത്ത കാരണങ്ങള്‍.  

കുമ്പസാരം കഴിഞ്ഞപ്പോള്‍ സൂര്യനേയും ചന്ദ്രനേയും എടുത്തു പന്താടുന്നദൈവം പിന്നെയും കരഞ്ഞു. പിന്നാലെ ഇര്‍ഷാദും. 

ഇന്നുകളെയും നാളെകളെയും തിരഞ്ഞെടുത്തു നമ്മുടെ ദിവസങ്ങളിലേക്ക് എറിഞ്ഞുതരുന്ന ദൈവം കരഞ്ഞത് നാളെയില്‍ നിന്ന് ഒരു ജീവനെ എടുക്കുന്നതിനായിരുന്നു. സ്വപ്നങ്ങളില്‍നിന്നും ആ വെള്ളയുടുപ്പണിഞ്ഞ ആ കുഞ്ഞിനെ തിരിച്ചെടുക്കാന്‍ വന്നതായിരുന്നു ദൈവം. 

കിനാക്കോട്ടയിലെ കുളത്തില്‍ ഇര്‍ഷാദിന്‍റെ സ്വപ്‌നങ്ങള്‍ ചത്തുപൊങ്ങി.

ഇര്‍ഷാദിനെ നോക്കിനിന്ന മൗനിയായ ദൈവത്തിന്‍റെ മുഖത്ത് അപ്പോഴും ഒരിക്കലുംവറ്റാത്ത ആ കനിവ് ഒട്ടിനിന്നു. 

സങ്കടങ്ങളുടെ മഴമേഘങ്ങള്‍ നിഴല്‍വീഴ്ത്തിയ കിനാക്കോട്ടയില്‍ ഇര്‍ഷാദ് പരിഭവിച്ചു ദൈവത്തെ കുറ്റപ്പെടുത്തി.   

ജനനത്തിനു മുന്നേ നീ എന്നെ അറിഞ്ഞു. ശ്വസിക്കാന്‍ തുടങ്ങുന്നതിനുമുന്നേ എനിക്കു നീ കൈകള്‍തന്നു. കണ്ണു തുറക്കുന്നതിനുമുന്നേ നീയെനിക്ക് സ്നേഹംതന്നു. കുട്ടിക്കാലത്തു മനസ്സില്‍ വിത്തെറിഞ്ഞ സ്വപ്നങ്ങള്‍ മുളക്കാതെ വന്നപ്പോള്‍ അവയെ വാരിക്കൂട്ടി ദൂരെയെറിഞ്ഞ നാളുകളും കാലങ്ങളില്‍ കനത്തുപോയ ജീവിതത്തെ താങ്ങിനിര്‍ത്താന്‍ താലോലിച്ച സ്വപ്നങ്ങളും. ഈ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന മനുഷ്യര്‍. ഇങ്ങനെ ഇടറിജീവിക്കുന്ന മനുഷ്യരോട് അങ്ങേക്ക് എങ്ങനെ നീതിപുലര്‍ത്താനാവും. ഈ വിചിത്രലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ആശകള്‍ നല്‍കി ആ നിമിഷത്തില്‍ത്തന്നെ അതെല്ലാം തിരിച്ചെടുക്കുമ്പോള്‍ എന്ത് ന്യായവാദമാണ് ഞാന്‍ തിരിച്ചുപ്രതീക്ഷിക്കേണ്ടത്. ഇത് ശിക്ഷയല്ല, ഇതിലും നല്ലത് എന്തോ വരാനിരിക്കുന്നു എന്നും പറയുന്ന അങ്ങയുടെ മുടന്തന്‍വാദങ്ങള്‍ എന്തിനു വേണ്ടി?

ഇനിയും എണ്ണമറ്റ കുറ്റപ്പെടുത്തലുകള്‍ക്കുള്ള വാക്കുകള്‍ തിരയുന്ന ഇര്‍ഷാദിന്‍റെ ദയനീയമായ കാഴ്ച കാണാനാവാതെ ദൈവം ആകാശത്തിലേക്കുയര്‍ന്നു. 

രാത്രിയില്‍ വിരുന്നുവന്ന ദൈവത്തെയും ദൈവംതന്ന സങ്കടങ്ങളെയും സ്വീകരിച്ചിരുത്തിയ ഇര്‍ഷാദിന്‍റെ തിളക്കമുള്ള കണ്ണുകള്‍ കരഞ്ഞില്ല. 

കിനാക്കോട്ടയില്‍ കൊടുംകാറ്റ് വീശി. സങ്കടമഴപെയ്തു. കൊടുംകാറ്റില്‍ ഇര്‍ഷാദും ഷഹനയും ഒറ്റപ്പെട്ടു. തന്‍റെ മാറിലേക്ക് പടര്‍ന്നുകയറിയ അവളുടെ സങ്കടങ്ങളെ നെഞ്ചിലേറ്റി അവളെ ചുറ്റിപ്പിടിച്ച് ഇര്‍ഷാദ്‌ അനങ്ങാതെ നിന്നു. 

മനസ്സിലെ നോവ്‌ പെയ്തൊഴിഞ്ഞു. ദൈവത്തിന്‍റെ കണ്ണുനീര്‍തട്ടിനനഞ്ഞ കൈത്തടംകൊണ്ട് ഇര്‍ഷാദ്‌ മൂക്കുപിഴിഞ്ഞു. 

കരുണയില്ലാത്ത ദൈവം, ചൈതന്യമില്ലത്തെ ദൈവം. തനിക്ക് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഷഹനയുടെ ഉദരത്തില്‍ നിന്നുതന്നെ ദൈവം എന്‍റെ കുഞ്ഞിനെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഈ വിചിത്രലോകത്തെ നീതി ലഭിക്കാത്ത കൊഞ്ചുന്നസ്വപ്‌നങ്ങള്‍ ഇവിടെ അവസാനിക്കുന്നു. 

തിമിര്‍ത്തുപെയ്ത സങ്കടമഴയില്‍ നനഞ്ഞ് തലയിണയിലേക്ക് മുഖംപൂഴ്ത്തി ഇര്‍ഷാദ്‌ കരഞ്ഞു. വിചിത്രലോകത്തിന്‍റെ വര്‍ണ്ണക്കാഴ്ചയില്‍നിന്ന് പൊട്ടിയകന്നുപോയ പട്ടത്തിന്‍റെ നൂലിഴകള്‍ അന്തരീക്ഷത്തില്‍ അലയുന്നപോലെ ഇര്‍ഷാദും ഇര്‍ഷാദിന്‍റെ പുതിയ കിനാക്കളും അലഞ്ഞു. തന്‍റെ ആകാശവും ഭൂമിയും ഇര്‍ഷാദിന്‍റെ നെഞ്ചിലാണെന്ന ബോധത്തില്‍ ഷഹന അനക്കമില്ലാതെ തേങ്ങിക്കരഞ്ഞു. 

ഇതൊന്നുമറിയാതെ അബ്ദുക്ക പിന്നെയും ഉറക്കത്തില്‍ ഞരങ്ങി തിരിഞ്ഞുകിടന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ