2014, മേയ് 22, വ്യാഴാഴ്‌ച

ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം.



പഞ്ഞിക്കെട്ടു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മേഘക്കെട്ടുകള്‍. ആ മേഘക്കെട്ടുകളില്‍ എവിടെയോ മുഖമൊളിപ്പിച്ച സൂര്യന്‍. വിമാനത്തിന്റെ ചിറകുകള്‍ മേഘങ്ങള്‍ക്കുമേലെ നിശ്ചലമായി നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും ഞാന്‍ ഭൂഖണ്ഡങ്ങളെ മറികടന്നു പോവുകയാണ്. മേഘക്കെട്ടുകള്‍ മായുന്നില്ല മറയുന്നില്ല. അല്ലെങ്കില്‍ വളരെ പതുക്കെ മാത്രം പിന്നോട്ട് നീങ്ങുന്നു. എന്റെ ചിന്തകളും ഇതുപോലെയാണ്. എവിടെയോ തങ്ങിനില്‍ക്കുന്നപോലെ തോന്നുമെങ്കിലും ഞാന്‍ എന്റെ ഒറ്റപ്പെട്ട എന്നിലേക്കുതന്നെ നോക്കിയിരുന്ന്‍ എന്റെ ചിന്തകളിലൂടെ കരയുകയാവും. 

യാത്രകള്‍.. അതെന്റെ ധ്യാനമാണ്..  ഒരു തരത്തില്‍ എങ്ങോട്ടോ ഓടിപ്പോവുക എന്നത് എന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
 ഒരു എസ്കേപ്പിസം . ഒന്നും തിരിച്ചു തരാത്ത ദിവസങ്ങളെ പരിചിതമല്ലാത്ത മുഖങ്ങളിലേക്ക് ആവാഹിച്ച്, അവരുടെ ഉദാസീനതയെ ചെറുചിരികളാക്കി വാങ്ങിവെക്കുകയും നീളന്‍ രാത്രികളുടെ നേര്‍ത്ത നിശബ്ദതയില്‍ എന്നിലേക്കുതന്നെ കണ്ണടച്ച് സ്വയം പിന്‍വാങ്ങുകയും ചെയ്യുന്ന രീതി. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു മരത്തിന്റെ ആത്മാവ് എന്‍റെയുള്ളിലുണ്ട്. അലയുന്ന മഴമേഘങ്ങളെ ശപിച്ച് ഒരു സമതലപ്രദേശത്തെ മുഴുവന്‍ വെയിലും മഴയും മഞ്ഞും കൊണ്ട് എങ്ങോട്ടോ ഓടിപ്പോവാന്‍ കൊതിച്ചിരുന്ന ഒറ്റമരം. ഇപ്പൊ ആ മരം എന്റെ ആത്മാവിന്റെ നടുത്തളത്തിലാണ് വളരുന്നത് . 

സ്പെയിനിലേക്കാണ് ഈ യാത്ര. ജോലി കിട്ടിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണ്‍സൈറ്റാണ് സ്പെയിന്‍. ഇതിനു
 മുൻപ്  ജപ്പാനിലേക്കും അമേരിക്കയിലേക്കും പോയിരുന്നു. അഞ്ചോ ആറോ മാസങ്ങള്‍ നീളുന്ന യാത്രകള്‍. സ്പെയിന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. യൂറോപ്പ് എന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെങ്കിലും സ്പെയിന്‍ എന്നെ പണ്ടേ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ആകര്‍ഷിച്ചിരുന്നു. 

പകലുകളില്‍ നിശബ്ദതയും അതിന്റെ ഭംഗിയുള്ള ഏകാന്തതയും നിലനിര്‍ത്തുന്ന മാഡ്രിഡ് നഗരം. സ്പെയിനിന്റെ ഹൃദയം. റോമന്‍ നിര്‍മ്മിതി ശൈലിയുടെ എല്ലാ ഭംഗിയും അലങ്കരിച്ചു തവിട്ട്
  നിറത്തിലുള്ള കെട്ടിടങ്ങള്‍ വിരിച്ചുവെച്ച നഗരം. ആര് ആരെന്നു തിരിച്ചറിയാത്ത ജൂതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എല്ലാവരും കൂടിയുള്ള ഒരു സുഖമുള്ള നേര്‍മ്മയുള്ള മനുഷ്യര്‍. കലാപരമായും സാംസ്കാരികപരമായും  വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ചിരിച്ചുകൊണ്ട്  പ്രതീക്ഷഭരിതമായി മുന്നോട്ടു നീങ്ങുന്ന ഒരു ജനത. അവരുടെ ചിരികളില്‍ നിഷ്കളങ്കത മാത്രമേ കാണാനൊക്കൂ. 

വിടപറയാന്‍ നിൽക്കുന്ന സൂര്യന്റെ കണ്ണുകളില്‍
 നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞ വെയിലുകള്‍. അത് കെട്ടിടങ്ങള്‍ക്കുമേലെ തട്ടി ചിന്നിച്ചിതറി താഴെ വീഴുന്നു. ആ മഞ്ഞവെയില്‍ തട്ടുമ്പോള്‍ തെരുവുകളില്‍ വെറുതെ ചുറ്റിത്തിരിയുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ നിറമാണ്. 

പിന്നീട് തിരക്കുള്ള ദിവസങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഞാനെന്ന ജോലിയുടെ ഭോഗവസ്തു. ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. സ്പെയിനില്‍ ഭാഷ ഒരു വല്ലാത്ത ഘടകമാണ്. എങ്ങനെയൊക്കെയോ ഒപ്പിച്ചു. അവര്‍ പറയുന്ന ഇംഗ്ലീഷും എന്റെ സ്പാനിഷും കൊണ്ട്  ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. 

ധൃതിപിടിച്ചോടുന്ന സ്വപ്നങ്ങള്‍ക്കു പിന്നാലെയോടി തളര്‍ന്നു പോവുന്ന രാത്രികള്‍. രാവിനെ പകലാക്കിമാറ്റുന്ന ദിശയറിയാത്ത ചിന്തകള്‍. വെയില്‍
 വീഴുന്ന മരത്തിനു കീഴെ അതിന്റെ നിഴലുകളെ വെളിച്ചം ഉപേക്ഷിച്ചു മറഞ്ഞു പോയികൊണ്ടിരുന്നു. നടപ്പാതകളില്‍ പല തരത്തിലുള്ള ആളുകള്‍ എന്നെ കടന്നു പോവുമ്പോള്‍ അവരെ എന്റെതായ രീതിയില്‍ വീക്ഷിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു. 

എല്ലാവരും തവിട്ടുനിറമുള്ളവരും പരന്ന കണ്ണുള്ളവരുമായിരുന്നു. ലിംഗപരമായി എടുത്തു പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക്
  എന്തോ ഒരു  വിളര്‍ച്ച ബാധിച്ച പോലെ തോന്നും. അവരുടെ കണ്ണുകളില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ എന്തോ നിരാശയുടെ മങ്ങിയ പ്രകാശമുണ്ട്. അവരുടെ വടിവില്ലാത്ത മാറിടങ്ങള്‍ എന്നെ ആകര്‍ഷിച്ചില്ല. അവക്കും എന്തോ പോഷകക്കുറവു കാരണം വിളര്‍ച്ചയും തളര്‍ച്ചയുമായി വാടിനില്‍ക്കുന്നപോലെ തോന്നി. അവരിലൊന്നും ഞാന്‍ തീവ്രമായ അനുരാഗികളെ കണ്ടില്ല. എന്റെ ജോലിസ്ഥലത്തും സ്ത്രീകള്‍ വിഭിന്നരായിരുന്നില്ല. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ പ്രോഗ്രാമിംഗ് നിലങ്ങളില്‍ ഉരുളക്കിഴങ്ങു നടുന്ന ചെളിപിടിച്ച മുഖങ്ങളിലെ നിരാശയും അവശതയും അവര്‍ക്കുമുണ്ടായിരുന്നു. അവര്‍ക്ക് നാട്യങ്ങളില്ലായിരുന്നു. ശോഷിച്ച അവരുടെ ശരീരങ്ങളില്‍ ആകര്‍ഷണമില്ലായിരുന്നു. അവരുടെ ചിരികളില്‍ ഞാന്‍ പ്രസാദിച്ചിരുന്നില്ല. 

അവിടുത്തെ പുരുഷന്മാര്‍ക്കായിരുന്നു സ്ത്രീകളെക്കാള്‍ ആകര്‍ഷണം കൂടുതല്‍
. നീളമുള്ള മുടിയും മെലിഞ്ഞ മുഖത്തിന്റെ ചെരുവില്‍ കുറ്റിയായി കിടക്കുന്ന താടിരോമങ്ങള്‍. കനമില്ലാത്ത ചുണ്ടുകള്‍. അവരുടെ ഹസ്തദാനം ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ കയ്യ് നുറുങ്ങുന്ന പോലെ കനപ്പെട്ടതായിരുന്നു അതെല്ലാം. താമസ സ്ഥലത്തുള്ള ചിലര്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും അര്‍ദ്ധനഗ്നരായിട്ടായിരുന്നു അവരുടെ വിഹാരം.  വീടിനുള്ളില്‍ അവരുടെ ചില സ്വകാര്യ ഭാഗങ്ങള്‍ കാണുമ്പോള്‍ എനിക്കെന്തോ വല്ലാതെ തോന്നി. 

ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ കപടമായ ചിരികളില്‍ പലരെയും
 സുഹൃത്തുക്കളാക്കി. ആ ചിരിയില്‍ ഞാന്‍ എന്റെ ഒറ്റപ്പെടലിന്റെ ഭാരങ്ങളെ പൊടിച്ചുകളഞ്ഞു. ചിലപ്പോഴൊക്കെ ഈ തിരക്കൊക്കെ വിട്ട് ആരുമറിയാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നുതോന്നും. ചിലപ്പോൾ ഞാനെന്തിന് എന്നോട് യുദ്ധം ചെയ്യണം എന്നുള്ള ആശങ്കയില്‍ അപക്വമായി നിന്നുപോവും. അവസാനം ഇതാണ് ഞാന്‍ എന്നുള്ള തിരിച്ചറിവില്‍ നിഗൂഡമായ ഒരു ആത്മരതിയില്‍ മുങ്ങി ചിരിക്കും. എനിക്കെന്നെയല്ലാതെ വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ എന്ന ചോദ്യം എന്നെ എന്നും കുഴക്കിയിരുന്നു. ഹൃദയത്തിന്റെ മറവില്‍ ഒരു ഇരുട്ടിലേക്ക് മാറിനിന്നു ഞാന്‍ എന്നെ വീക്ഷിക്കുമ്പോള്‍ ഒരു നഗ്നമായ ഉടല്‍ ഒരു ഗുഹയിലേക്ക് നടന്നു കയറുന്നതും അവിടെ അയാള്‍ ഒതുങ്ങിയിരുന്നു കരയുന്നതും കാണും. അയാള്‍ അയാളെ സ്വയം ആശ്വസിപ്പിച്ചു പറഞ്ഞു.
“Pour in loads of love and fill the void ".

* * * * * *

ജോലിയും അതിന്റെ തിരക്കുകളിലും മുങ്ങി പ്രോജക്റ്റ്‌ അതിന്റെ അവസാന ഷെഡ്യൂളിലേക്ക് കടന്നു. അവസാന മിനുക്കുപണികള്‍പ്രെസന്റേഷൻ, പതിവിലും കൂടുതല്‍ തിരക്ക്. ആര്‍ക്കുമാരോടും പരാതിയില്ലാതെ സ്വയം ചാവേറായിപ്പരിണമിച്ചു കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ വിഹിതം കൂട്ടാനുള്ള ഊര്‍ജ്ജിതശ്രമം അതിന്റെ പാരമ്യതയില്‍. നാലുമാസം തീരുന്നു എന്നത് വലിയ കാര്യമാണ്. ഞാന്‍ ജോലിയില്‍ മുഴുവനായും ശ്രദ്ധിച്ചു. അന്നൊരു ദിവസം എന്റെ ആത്മാവിന്റെ നഗ്നതയിലേക്ക്‌ ആരോ തുറിച്ചുനോക്കുന്നെന്ന തിരിച്ചറിവില്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതെ എന്നെ ഒരാള്‍ നോക്കുന്നുണ്ട് . താമാസ് ബോറോസ്. അതായിരുന്നു  അയാളുടെ പേര്. മുപ്പതുകളുടെ അവസാനത്തില്‍ എവിടെയോ, ഉറച്ച ശരീരം. ചുരുണ്ട നീളമുള്ള മുടി. ഉയരം കുറഞ്ഞു മെലിഞ്ഞ ഒരാള്‍. ഇട്ടിരുന്ന കറുത്ത സ്യൂട്ടിനുള്ളില്‍ അയാള്‍ സുന്ദരനായിരുന്നു.

താമാസ്
 ബോറോസ് സ്പെയിന്‍ റീജ്യന്‍ കമ്പനി മാനേജര്‍ ആയിരുന്നു. പെര്‍ഫോമന്‍സ്  അപ്പ്രൈസൽ  ഒപ്പിട്ടു ഒരാളുടെ ഔദ്യൗഗികജീവതത്തിന്റെ ഉയരങ്ങളെയും താഴ്ച്ചകളെയും മൂല്യനിര്‍ണ്ണയം നടത്തുന്ന ആള്‍. ആ നിലക്കോ അതോ അയാളുടെ ആ പ്രൗഡി  കണ്ടിട്ടോ എന്തോ.. എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു. മൗനത്തിന്റെ മുഖംമൂടിയില്‍ എന്റെയുള്ളിലെ കരയുന്ന എനിക്ക് ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ലാ, എന്നിട്ടും ഞാന്‍ ചിരിച്ചു. 

അന്നത്തെ ലഞ്ച് താമാസ് ബോറോസിന്റെ വകയായിരുന്നു. കാരണങ്ങളൊന്നും അറിയില്ല, കാരണം ഓഫീസില്‍ ഭക്ഷണം എന്നും ആരുടെയെങ്കിലും വകയാവും. അതിലൊന്നും കാര്യമില്ല. പക്ഷെ ഇന്ന്  വൈവിധ്യത്തിന്റെയും സമൃദ്ധിയുടെയും
 ധാരാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. ഭക്ഷണത്തിനിടക്കു താമാസ് വന്നു എല്ലാവരോടുമായി സംസാരിച്ചു. അയാളുടെ ഭംഗിയുള്ള പല്ലുകള്‍ കാണിച്ചുള്ള തുറന്നചിരിയും, തുറിച്ചുനോട്ടവും എനിക്ക് വല്ലാതെ ബോധിച്ചു. ഭംഗിവാക്കുകള്‍ എല്ലാവരോടും പറഞ്ഞെങ്കിലും എന്റെ തോളത്തു കൈവച്ചു അയാള്‍ പുഞ്ചിരി തൂകി ചോദിച്ചു.

" Why are you always alone? U don’t have friends here? "
എനിക്കതിനു പ്രത്യേക ഉത്തരമൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു. 
" i don’t have friends, this is just how i'm."

അതിനു മറുപടിയൊരു ചിരിയായിരുന്നു. പല്ലുകള്‍ കാണിച്ചു തുറന്നുകാട്ടി അനുകമ്പ വരുത്തുന്ന ചിരി. ഒരുപക്ഷെ അയാള്‍ അങ്ങനെ ഒരുത്തരം പ്രതീക്ഷിച്ചു കാണില്ല. എന്തായാലും ആ ചിരിയില്‍ എന്തോ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. ചെറുതായി നീണ്ടുകിടന്ന എന്റെ മുടിയില്‍ മെല്ലെ പിടിച്ചു വലിക്കുകയും ചെയ്തതോടെ എന്റെ ഹൃദയത്തിന്റെ മറവിലെ ഇരുട്ടുള്ള ഗുഹയിലെ നഗ്നനായ അയാള്‍ പുറത്തു വന്നു പറഞ്ഞു 
“Pour in loads of love and fill the void ".

വൈകാതെ കുശാലാന്വേഷണങ്ങളായി. താമസം, ഭക്ഷണം, നാട്ടില്‍ എവിടെ? അങ്ങനെ നൂറു ചോദ്യങ്ങള്‍. താമാസ് താമാസിന്റേതായ ചിന്തകള്‍ക്കുനടുവില്‍ നങ്കൂരമിട്ട ഒരു കപ്പല്‍ പോലെ തോന്നിച്ചു. അയാളുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഔദ്യോകികമായ വിരുന്നുകളും നാളെകളെക്കുറിച്ചുള്ള വേവലാതികളും മാത്രമാണെന്ന് തോന്നി. കറുത്ത സ്യൂട്ടിനുള്ളില്‍ നല്ലൊരു മനുഷ്യനെയും എനിക്ക് കാണാന്‍ സാധിച്ചു. നിറത്തിന്റെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയെടുക്കാതെ അയാള്‍ എല്ലാവരെയും അസൂയപ്പെടുത്തി നടന്നു. വളരെ ഉന്മേഷത്തോട് കൂടിയും ചുറുചുറുക്കോട് കൂടിയും അയാള്‍ സംസാരിച്ചു. 

വൈകാതെ സ്പെയിനിലെ എന്റെ ഏല്‍പ്പിക്കപ്പെട്ട ചുമതല ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട് ഒരുമാസത്തോളം ഇനി സപ്പോര്‍ട്ട്  ചെയ്താല്‍ മാത്രം മതി. വളരെ വലിയ ചടങ്ങകുകളും അനുമോദനങ്ങളും ഒക്കെയായി അന്ന് സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു.
 ഞാന്‍ എന്നെ വെറുക്കുന്ന സമയങ്ങള്‍ക്ക് ഇനിയും ഒരു മാസം കൂടിയെന്നു എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ വല്ലാതായി. സ്പെയിന്‍ മടുത്തപോലെ തോന്നുന്നു.. 


അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്. എവിടേലും ചെന്നുചേരുന്ന സമയത്ത് അതില്‍ മുഴുകി ആസ്വദിച്ചിരിക്കും. പിന്നെ സമയം തെറ്റാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഉള്‍വലിഞ്ഞു നിൽക്കും, കുറ്റങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് അടുത്ത യാത്രയെകുറിച്ച് ചിന്തിക്കും. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ അതിനിടയില്‍ കുറച്ചു നാള്‍ വഴിതെറ്റിപ്പോകുന്നതാണ്. സോഫ്റ്റ്‌വെയര്‍ റിലീസ് ഡേ, വിരുന്ന്‍, സക്സസ് സെലിബ്രേഷന്‍.

അന്നത്തെ വിരുന്നില്‍
 ഭക്ഷണവും മദ്യവും ഏറെ ഉണ്ടായിരുന്നു. താമാസ് എന്നെ വിടാനുള്ള ലക്ഷണമില്ല. വഴിവക്കില്‍ ആരെങ്കിലും കാത്തിരിക്കും നേരം ഇരുട്ട് കാവലായി  കുത്തിയിരിക്കും എന്നപോലെ, പക്ഷെ എനിക്ക് കാത്തുനില്‍കാന്‍ സമയമില്ല. 

താമാസ് എന്നെ കുറേപ്പേര്‍ക്ക്
 പരിചയപ്പെടുത്തിക്കോടുക്കുകയും ഭംഗിവാക്ക് പറയുകയും ചെയ്തു. അതിനിടയില്‍ താമാസ്റെ വീട്ടിലേക്കുള്ള അത്താഴത്തിനുള്ള വ്യകതിപരമായ ക്ഷണവും കിട്ടി. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും അപ്പോള്‍ തോന്നിയില്ല. ആ ആഴ്ചയിലെ ഒരു ദിവസം വൈകുന്നേരം താമാസിനു വേണ്ടി മാറ്റി വെക്കുന്നു. 
* * * *
നഗരത്തില്‍നിന്നും അകന്ന ഒരു പ്രദേശത്തായിരുന്നു താമാസിന്റെ വീട്. അതൊരു കൊട്ടാരമായിരുന്നു.  അകലത്തെ കാഴ്ചയില്‍ കുലീനമായ ഒരു വലിയ ശവകുടീരംപോലെ തോന്നി. ഇളം നിലാവില്‍ ആ വീട് ഒറ്റപ്പെട്ടപോലെ നിന്നു. എനിക്കാവീടിനോട് കണ്ടമാത്രയില്‍ത്തന്നെ പ്രേമം തോന്നി. എന്നെപോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്തിനെയും ഇഷ്ടപ്പെടാന്‍ എന്റെ മനസ്സ് ധൃതികൂട്ടി നില്‍ക്കുകയായിരുന്നു. 

താമാസ് ഒരു കോടീശ്വരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ടാക്സിക്കാരനെ പറഞ്ഞു വിടാന്‍ ആയാള്‍ കാറിനടുത്തേക്ക് നടന്നുവന്നു. ഡ്രൈവറുടെ അടുത്തുവന്ന്‍ അയാളോട് എന്തെല്ലാമോ പറഞ്ഞു. കാറില്‍ നിന്നുമിറങ്ങിയ എന്നെ അയാള്‍ ആലിംഗനം ചെയ്യുകയും കൈകള്‍ മുറുക്കെ കൂട്ടിപ്പിടിച്ചു  വീട്ടിലേക്കു നടക്കുകയും ചെയ്തു. 

കുലീനമായ ആ വീട് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ചപോലെ തോന്നി. കുഞ്ഞുജാലകങ്ങള്‍, അതിന്റെ കര്‍ട്ടനുകള്‍
 എല്ലാം മനോഹരമായിരിക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയുമായി ക്രമപ്പെടുത്തി വെച്ചിരിക്കുന്ന അലങ്കൃതമായ ഒരു ശവകുടീരം. നിറയെ നീളമുള്ള  ചെടികളും പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന പൂക്കളും ആ വീടിനെ ജീവനോടെ നിര്‍ത്തി. 

പാതി ഇരുളില്‍ നിന്ന് ഒരു സ്ത്രീ രംഗപ്രവേശം ചെയ്തതോടെ
 എന്റെ എല്ലാ ധാരണകളും താമാസ് തെറ്റിച്ചു. താമാസിന്റെ അമ്മയായിരുന്നു അത്. അയാള്‍ അവിവാഹിതനായിരുന്നു എന്നതില്‍ എനിക്ക് കൌതുകം തോന്നി. 

താമാസിന്റെ അമ്മയും താമാസിനെ പോലെ മെലിഞ്ഞതായിരുന്നു. പക്ഷെ വിടര്‍ന്ന കണ്ണുകളുള്ള അവര്‍ക്ക് താമാസുമായി
 ഒരു സാദൃശ്യവും തോന്നിയില്ല. അവരുടെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു. അവര്‍ എന്നെ താമാസിന്‍റെ അടുത്ത സുഹൃത്തിനെപ്പോലെ ആ വലിയ വീട്ടിലേക്കു ആനയിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവര്‍ നാട്യമില്ലാതെ ജോലിയെക്കുറിച്ചും, സ്പെയിനിലെ ജീവിതത്തെകുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എല്ലാം ചോദിച്ചു. പക്ഷെ അവര്‍ വാചാലയായത്‌ എന്റെ നാടിനെക്കുറിച്ചായിരുന്നു. അവരുടെ യവ്വനത്തില്‍ എപ്പോഴോ ഇന്ത്യയില്‍ അവര്‍ വന്നിരുന്നുപോലും. നാട്ടിലെ വൈവിധ്യവും, ആയുര്‍വേദവും, ഭക്ഷണവും പിന്നെ ഞാറുനടുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ ഏറെ സംസാരിച്ചു. അവരുടെ ചോദ്യങ്ങളെല്ലാം ആശ്ചര്യം നിറഞ്ഞതായിരുന്നു. 

താമാസ് ആത്താഴത്തിനെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ മാത്രമാണ് ഒരു ചെറിയ ചിരിയോടെ
 ക്ഷമചോദിച്ച് അവര്‍ അത്താഴം വിളമ്പാന്‍ പോയത്. 

യൂറോപ്യന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം. വൈന്‍ ഗ്ലാസ്സുകള്‍
, കത്തിയും മുള്ളും. എനിക്കറിയാവുന്നതു സ്റ്റീക്കും, സലാഡും, വൈനും മാത്രമായിരുന്നു. 

കഴിച്ചെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവരാവട്ടെ ചിരിയും, ഭക്ഷണവും, സംഭാഷണവും ഇടകലര്‍ത്തി ആസ്വദിച്ചു കഴിക്കുകയായിരുന്നു. മൂളിയും, ചിരിച്ചും ഞാന്‍ പുറമേ  ഒരു നല്ല അതിഥിയായി ഇരുന്നു. എന്റെയുള്ളില്‍ മുഴുവന്‍ താമാസിന്റെ ക്ഷണവും, അതിന്റെ ഇതിവൃത്തവും പിന്നെ എന്റെയുള്ളിലെ നഗ്നനായ അയാളും, അയാളുടെ ചിലമ്പുന്ന സംഭാഷണങ്ങളുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഒരു കടല്‍ത്തീരത്ത്‌ തിരകളെ എണ്ണുന്ന തിരക്കിലാണ്. അയാള്‍ ചോദ്യങ്ങളെ സ്വീകരിക്കില്ലായിരിക്കാം എന്നൊരു മുന്‍വിധിയില്‍ അയാളുടെ വര്‍ത്തികളെ ശ്രദ്ധിച്ചു ഞാന്‍ നിന്നു. അയാള്‍ കടലിലേക്ക്‌ ഇറങ്ങിപ്പോവുന്നു, തിരകളെ ഭയക്കാതെ. 

താമാസ് പേരു വിളിച്ചു ഇനി വൈന്‍ വേണോ എന്നു ചോദിച്ചപ്പോഴാണ് ഞാന്‍ തിരികെവന്നത്.
 ഭക്ഷണത്തിനുശേഷം താമാസ് എന്നെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. ചുറ്റുന്ന ഗോവണി കയറുമ്പോള്‍ താമാസ് അയാളുടെ മെലിഞ്ഞ രോമമില്ലാത്ത കൈകള്‍ കൊണ്ട് എന്റെ കയ്യില്‍ വിരല്‍ കോര്‍ത്തു മുറുക്കെപ്പിടിച്ചു. ഇടക്കെപ്പോഴോ താമാസ്റെ ചുണ്ടുകള്‍ വിറയലോടെ എന്റെ ചുമലുകളെ സ്പർശിച്ചു. 

താമാസിന് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു. എന്‍റെകൂടെ വീടിനടുത്തെ പുഴക്കരയില്‍ മഞ്ഞക്കല്ലുകള്‍ പെറുക്കി എടുക്കാന്‍ വന്ന ഒരു കളികൂട്ടുകാരന്റെ മുഖം. താമാസ് എന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു. 

"
മറവില്ലാതെയും ഒളിവില്ലാതെയും ഞാനിതാ നിന്റെ മുന്നില്‍ നില്‍ക്കുന്നു.
എനിക്കൊരു തുടക്കം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്.
എന്റെ മനസ്സ് നിന്റെ മുന്നില്‍ തോറ്റു തന്നിരിക്കുന്നു.
ഇനി നീ പറയൂ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?” 



ഇംഗ്ലീഷിനിടയില്‍ ഇടയ്ക്കു സ്പാനിഷ് കയറി വരുന്നത് കൊണ്ട് ചില വാക്കുകളൊന്നും എനിക്ക് മനസ്സിലായില്ല. വിളറിയ നിശ്ശബ്ദതയില്‍ മൂടിയ ആ രാത്രി എന്നെ കൂടുതല്‍ സ്ഥബ്ദനാക്കി. ഞാന്‍ എന്റെ ഉള്ളില്‍ വളരെ പരിഭ്രാന്തനായിരുന്നു. എനിക്ക് എന്നെ പേടിയാവുന്ന പോലെ തോന്നി. എങ്കിലും ഒരാനന്ദം അനുഭവിക്കുന്നതായി ഞാനറിഞ്ഞു. അയാളുടെ തണുത്ത കൈകള്‍ ഇടക്കെപ്പോഴോ എന്റെ കണ്ണുകള്‍ അടപ്പിച്ചു. താമാസ് എന്നെ ഒരു ദൈവത്തെ പൂജിക്കുന്ന പോലെ തലോടി. എന്നെ താമാസ് അഗാധമായി പ്രണയിക്കുന്നു എന്നെനിക്കു തോന്നി. അല്ലെങ്കിലും ഒരാണിനു പെണ്ണിനെ മാത്രെമേ പ്രണയിക്കാന്‍ കഴിയൂ?.  

ലിംഗവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്നെയും എന്റെ മനസ്സിനെയും പല തവണയായി അളന്നുകൊണ്ടിരുന്നു. കാടുകയറിയ ചിന്തകളെ മെരുക്കാന്‍ ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്റെ അതിരുകളില്‍ എവിടെയെങ്കിലും ലിംഗാനുസൃതമായി മുന്നറിയിപ്പുകള്‍ ഞാന്‍ കണ്ടിരുന്നുവോ? ഒരാണും മറ്റൊരാണും! മനസ്സില്‍ എന്തോ പോലെ. പക്ഷേ ഞാന്‍ എന്താണ് താമാസിനെ തടയാത്തത്?

താമാസിന്റെ
 കണ്ണുകളില്‍ വളരുന്ന ഒറ്റമരങ്ങളില്‍ ഒരു കൂട്ടം ആണ്‍പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂട്ടംകൂട്ടമായി അവ താമാസിന്റെ കൃഷണമണിക്കുള്ളില്‍ കലപിലകൂട്ടി കളിച്ചിരുന്നു. താമാസിന്റെ കണ്ണിലേക്കു നോക്കുമ്പോള്‍ ആ പക്ഷികള്‍ എന്നിലേക്ക്‌ പറന്നുവരുന്നപോലെ തോന്നി. അങ്ങനെ അവ എന്നിലേക്കു പറന്നു വന്നാല്‍ അവയെന്റെ ശൂന്യമായ മനസ്സില്‍ നിശബ്ദമായി ഗുഹാമുഖത്തുറങ്ങുന്ന ആ മനുഷ്യനെ അസ്വസ്തനാക്കും. അയാളുടെ ഉറക്കങ്ങളെ ഈ ആണ്‍പക്ഷികള്‍ ചിലപ്പോള്‍ അലോസരപ്പെടുത്തും. ഞാന്‍ എന്റെ മൗനങ്ങളിലേക്ക് ഒതുങ്ങിനിന്നു. 


നാട്ടില്‍ കൂടെ ജോളിചെയ്യുന്ന
 രേവതിയും, അലീനയും, കൃസ്റ്റീനയുമെല്ലാം സുന്ദരിമാരായിരുന്നു. അലീനക്ക് എന്നോടുള്ള ഇഷ്ടം വെറും കാമം മാത്രമായിരുന്നില്ല. അവളെന്നെ എല്ലാ അര്‍ത്ഥത്തിലും  സ്നേഹിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ എനിക്കവളുടെ മണം ഇഷ്ടമല്ലായിരുന്നു. അവളുടെ വിരലുകള്‍ ഇഷ്ടമല്ലയിരുന്നു. അലീനയെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍  ഉണ്ടായിരുന്നു. അവരുടെ ലാളനകള്‍ എന്നെ ഉന്മാദിപ്പിച്ചിരുന്നില്ല. ആരെയും ഒന്ന് ചുംബിക്കുവാന്‍ തോന്നിയിരുന്നില്ല. പക്ഷെ ഇപ്പൊ താമാസ് അതും ഒരു ആണായിട്ടുപോലും എന്തുകൊണ്ട് ഞാന്‍ അവനെ തടുക്കുന്നില്ല


താമാസ് തന്നെ ഇഷ്ടപ്പെടാന്‍ എന്തായിരിക്കും കാരണം. എന്റെ വൃത്തിയുള്ള നഖങ്ങള്‍? അല്ലെങ്കില്‍ രോമം തീരെയില്ലാത്ത എന്റെ ആകാരമായ നെഞ്ചളവുകള്‍? അതോ ഇതുവരെ ആരെയും കാണിക്കാതെ ഇരുട്ടില്‍ സ്വപനങ്ങളെ അടവെച്ചു വിരിയിക്കുന്ന ഗുഹയിലിരിക്കുന്ന നഗ്നനനായ എന്റെ മനസ്സിനെ? താമാസ്റെ സ്നേഹം ദിവ്യമായ എന്തോ പോലെ തോന്നി. താമാസിനെയും കൂട്ടി ഇരുളിന്റെ മറയിലുള്ള ആ ഗുഹക്കുള്ളില്‍ ഒളിക്കാന്‍ തോന്നുന്നു. 

താമാസ് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന്‍ എനിക്കറിയാമായിരുന്നു. ഒന്നും മിണ്ടാതെ എന്റെ തലയില്‍ അയാള്‍ വളരെ
 പതുക്കെ വിരലുകളോടിച്ചു. താമാസിന്റെ ഗന്ധം അതെന്തോ ആനന്ദം പോലെ എന്റെ തലച്ചോറിലേക്ക് തിരുകിക്കയറി. താമാസിന്‍റെ നീളമുള്ള ചുരുണ്ട മുടികള്‍ എന്റെ നെഞ്ചില്‍ ഇക്കിളിപരത്തി. അകലത്തു ചന്ദ്രനെ പരുക്കനായ മേഘങ്ങള്‍ മറച്ചും തെളിച്ചും ധൃതിയില്‍ മറഞ്ഞുപോയി. ഒരു മഴക്കാല സന്ധ്യയിലെ വിചിത്രമായ ഒരു രാത്രിയില്‍ ഒന്നുമറിയാതെ പ്രണയിച്ച സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഭൂമിയെ തണുപ്പിച്ച മഞ്ഞുമാസത്തിലെ ഒരു ചൂടുകാറ്റായി താമാസ് എന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. 


ആ കിടപ്പുമുറിയുടെ കനംകുറഞ്ഞ കര്‍ട്ടന്‍ പുറത്തെ പൊള്ളുന്ന നിലാവിനെ ഉള്ളിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചു. എന്റെ നിശ്വാസങ്ങള്‍ താമാസിന്റെ
  മുഖം തുടുപ്പിച്ചു. താമാസിന്റെ കണ്ണുകളിലേക്കുനോക്കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ആണ്‍പക്ഷികൂട്ടങ്ങള്‍ എന്റെ സ്നേഹങ്ങള്‍ പന്തലിച്ച പൂമരത്തില്‍ വന്നിരുന്നു. താമാസിന്റെ വിരലുകള്‍ വിചിത്രമായി എന്റെ മേനിയില്‍ ചിത്രങ്ങള്‍ വരക്കുംമ്പോള്‍ സ്നേഹപ്പൂമരത്തിലെ ആണ്‍പക്ഷികള്‍ എന്റെ മനസ്സില്‍ കലപിലകൂട്ടി. പിന്നെ ഒരു കാറ്റടിച്ചപ്പോള്‍ ആ ആണ്‍പക്ഷികള്‍ ഒന്നിച്ച് അവിടന്ന് പറന്നുപോയി. എന്റെ മനസ്സു ശൂന്യമായി. 


കാമുകന്മാര്‍.. എനിക്കതില്‍ ലജ്ജതോന്നിയില്ല. പരസ്പരം ചുംബിക്കുന്ന കാമുകന്മാര്‍. താമാസ് എന്നിലേക്ക്‌ ഓടിവരികയായിരുന്നു. എന്റെ കവിള്‍ത്തടങ്ങളില്‍ താമാസ് തന്റെ നെറ്റിമുട്ടിച്ചു. ഓരോ സ്പര്‍ശനങ്ങളിലും താമാസിനോടുള്ള എന്റെ അപരിചിതത്വം മരിച്ചു വീണു. അപരിചിതത്വത്തിന്റെ
 ചുടലപ്പറമ്പുകളില്‍ നനുത്ത സ്നേഹങ്ങള്‍ മുളപൊട്ടുകയായിരുന്നു. വിന്‍റെര്‍ ലോഷന്‍ പുരട്ടി മനോഹരമാക്കിവെച്ചിരുന്ന എന്റെ പാദങ്ങളില്‍ താമാസ് ഉമ്മവെച്ചു. അരങ്ങുതീര്‍ന്നിട്ടും ചമയങ്ങളഴിക്കാതെ നൃത്തം ചെയ്ത കാമുകന്മാരെപ്പോലെ ഞങ്ങള്‍ സ്നേഹിച്ചു. 


സ്നേഹങ്ങള്‍ കുന്നുകൂടി. ഞാന്‍ എന്റെയുള്ളില്‍ ഒരു കാമുകനെ ജനിപ്പിക്കുന്ന പ്രക്രിയ
 നടത്തുകയായിരുന്നുഞാന്‍ അയാളുടെ സ്നേഹത്തിന്റെ ത്രസിപ്പിക്കുന്ന കയങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം ഒരു സങ്കോചത്തോടെയാണ്  ഞാന്‍ താമാസിനെ എന്നിലേക്ക്‌ വരവേറ്റതെങ്കിലും പിന്നീട് എനിക്കതില്‍ പരിഭവമൊന്നും തോന്നിയില്ല. താമാസ് എന്റെ ഓരോ ചലനങ്ങളിലും പൊഴിഞ്ഞുവീഴുന്ന സ്നേഹത്തുള്ളികളെ പെറുക്കിയെടുത്തു. ആ സന്തോഷങ്ങള്‍ അയാള്‍ അയാളുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കുന്നതും ഞാന്‍ കണ്ടു.


സ്നേഹവലയങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതുപോലെ ഞാന്‍
താമാസ്റെ ആകര്‍ഷണത്തില്‍ നിന്നും പുറത്തുവന്നില്ല. ആ സമയത്ത് ഞാന്‍ ഒരിക്കലും എന്നെക്കുറിച്ചോ എന്റെ ഒറ്റപ്പെടലുകളെക്കുറിച്ചോ ഓര്‍ത്തിരുന്നില്ല. പക്ഷെ തിരിച്ചുപോവാനുള്ള ദിവസങ്ങള്‍ വന്നടുത്തു നില്‍ക്കുന്നു. താമാസില്‍   നനഞ്ഞുകുതിര്‍ന്നു ഞാനും. 


പോവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ എത്ര പെട്ടെന്നാണ് വീണ്ടും എന്നെ സ്നേഹിച്ചുതുടങ്ങിയത് എന്നറിയില്ല. താമാസിനെ അകറ്റിനിര്‍ത്താതെ ഞാന്‍ പോവാന്‍ ഒരുങ്ങിത്തുടങ്ങി. താമാസെന്തൊക്കെയോ പറഞ്ഞു. ഞാനത് കേള്‍ക്കാനോ മറുപടി കൊടുക്കാനോ നിന്നില്ല. എനിക്ക് തിരിച്ചുപോവണം എന്നുമാത്രം ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരു നേര്‍ത്ത വിലാപം പോലെ താമാസിന്റെ കണ്ണുകള്‍ പെയ്യാനൊരുങ്ങി. പക്ഷെ ഒരു നാട്യഭാവത്തോടെ ഞാന്‍ താമാസിനെ സ്വാന്തനിപ്പിച്ചു. എന്റെ ചൂടുള്ള ദേഹത്തുനിന്ന് ബാഷ്പീകരിച്ച കാമങ്ങള്‍ ഒരു പരിധിവരെ താമാസിനെ കെട്ടിയിട്ടു.

പക്ഷേ
 എവിടെയോ വിങ്ങിനിന്ന സ്നേഹങ്ങളെ തടഞ്ഞുനിര്‍ത്താന്‍ എനിക്കും കഴിഞ്ഞില്ല.  അകലെ എവിടെയോ മഴപെയ്തു തോര്‍ന്നു. പെയ്തു പെയ്ത് തോര്‍ന്ന താമാസ് അരൂപിയായി. എന്റെയുള്ളിലപ്പോഴും എവിടെയോ മഴമേഘങ്ങള്‍ തമ്മില്‍ ഉരസിക്കിടന്നു. ആകാശമിരുണ്ടു. ഗുഹാമുഖത്തെ നഗ്നനായ ഉടല്‍ പേടിച്ചു ഗുഹക്കുള്ളില്‍ കയറി. ഗുഹയുടെ ഉള്ളില്‍ ഒരറ്റത്ത് നെഞ്ചു ചേര്‍ത്തു അയാള്‍ കല്‍ച്ചുമര്‍ ചാരിനിന്നു.


തിരിച്ചുപോരുന്ന ദിവസം താമസിനെ കണ്ടില്ല.
 കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചതുമില്ല. താമാസ് എന്നൊരു കളിപ്പാട്ടത്തെ കുറച്ചുദിവസം കളിച്ചു,  എന്നിട്ടതിനോടുള്ള സ്നേഹം തീര്‍ന്നപ്പോള്‍ അതുപേക്ഷിച്ചു ഞാനെന്ന പ്രായമാവാത്ത കുട്ടി വിമാനം കയറിപ്പോന്നു. വിമാനത്തിന്റെ ചെറിയ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മേഘങ്ങള്‍ വിതാനിച്ച അനന്തതയിലേക്കുനോക്കി ഒന്നുമറിയാത്തപോലെ ഇരുന്നു. 


പച്ചപ്പാടങ്ങളും നിറഞ്ഞപുഴകളും തീപ്പെട്ടിക്കൂടുകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളും നിറഞ്ഞ
 ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം ഒരു കുലുക്കത്തോടെ ഇടിച്ചിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ആത്മാവിന്റെ നടുത്തളത്തില്‍ വളരുന്ന ഒറ്റപ്പെട്ടമരമായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ എനിക്കുള്ള താമാസിന്റെ സമ്മാനം എന്നെ തേടിയെത്തി. നാല്‍പ്പതു ശതമാനം ശമ്പള വര്‍ദ്ധന. അതെനിക്ക് അര്‍ഹിച്ചതാണെന്ന് എനിക്ക് തോന്നി, പക്ഷേ പുതിയ പദവി അസോസിയേറ്റ് എഞ്ചിനിയര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയത് ഒരു കൂട്ടം ആണ്‍പക്ഷികള്‍ക്ക് വന്നിരിക്കാന്‍ മനസ്സില്‍ ഇടം കൊടുത്തതിന്റെയാവണം. സ്നേഹത്തിന്റെ സമ്മാനം.


താമാസ് ആ ഗുഹയുടെ പുറത്തെവിടെയോ മഴകൊണ്ടു നില്‍ക്കുന്നുണ്ട്.
 കോരിച്ചൊരിയുന്ന മഴയത്ത് ആണ്‍പക്ഷികള്‍ നനഞ്ഞുകുതിര്‍ന്നു പറക്കാന്‍ കഴിയാതെ നിസ്സസഹായരായി അവരിലേക്ക്‌ തലതാഴ്ത്തി ഇരിക്കുന്നുമുണ്ട്. താമാസ് മനസ്സിലേക്ക് ഇടയ്ക്കു വരുന്നുണ്ടെങ്കിലും അതിനെ താലോലിക്കാതെ അലസമായി എന്തിനെന്നറിയാതെ ഞാന്‍ നടന്നു. കരയണം എന്നു തോന്നി. കരഞ്ഞില്ല, എന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാല്ലായിരുന്നു. ഉള്ളില്‍ മുറുമുറുക്കാന്‍ തുടങ്ങുന്ന വേദനകളെ കല്ലുകളില്‍ ഉരച്ചു കൊല്ലാന്‍ തോന്നി. ഭൂമിയിലെ മുഴുവന്‍ സങ്കടങ്ങളെയും കല്‍ച്ചുമരുള്‍ക്കിടയില്‍ത്തിരുകി ഓടിയകലാന്‍ തോന്നി. വേണ്ട. പിന്നിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടിനു കനം കൂടി വരുന്നപോലെ തോന്നുന്നു. അതോ ഞാന്‍ നടക്കുന്ന വഴിതന്നയാണോ ഓരോ രാത്രിയും നടക്കുന്നത്. സ്വയം പൂട്ടിയിട്ട ഈ മുറിയില്‍ ഈ ഇരുട്ടില്‍ എനിക്കെന്നെ വീണ്ടും നഷ്ടപ്പെട്ടെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ഇനിയെന്നേക്കും വെളിച്ചം കാണാതെ കളഞ്ഞുപോവാൻ . മറച്ചുപിടിച്ച സ്നേഹങ്ങള്‍ മണ്‍മറഞ്ഞു പോവുന്നതുവരെ ഈ ഇരുളില്‍.. ഈ ഗുഹയില്‍.. നഗ്നനായി.. ഈ കല്‍ച്ചുമര്‍ ചാരി അങ്ങനെ..



* * * *