2012 നവംബർ 26, തിങ്കളാഴ്‌ച

എനിക്ക് ഭ്രാന്താണ് !


എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. അതെ, അതുകൊണ്ടല്ലേ ഞാന്‍ മൂന്നു പേരെ കൊന്നത്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. എനിക്കിപ്പോ ഭര്‍ത്താവില്ല, അരികിലെന്റെ മോളില്ല. എന്റെ സ്വന്തമായ വീട്ടുകാരും. ആരുമില്ല!

അതുകൊണ്ടുതന്നെ എനിക്ക് ഭ്രാന്താണ്. ഡോക്ടര്‍ പറയുന്നു. എന്റെയീ ഏകാന്തത പറയുന്നു. നാട്ടുകാര്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണ്. അവരെ കൊന്നതുകൊണ്ടാവണം എനിക്ക് ഭ്രാന്തായത്. ആ അസുരവിത്ത് ചെക്കനാണെന്നെ ഭ്രാന്തിയാക്കിയത്. അവനെന്‍റെ മോളെ!. ഇത്തിരിപ്പോന്ന എന്റെ മോളെ. അവന്‍ ജീവനോടെ ഇരുന്നാല്‍ എന്റെ മോളെയവന്‍ കൊല്ലും. അവളെ ഉപദ്രവിക്കും. അതുകൊണ്ടാ ഞാന്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചത്. അവന്‍ എന്തു കാണിച്ചാലും അതിനൊക്കെ അവന്റെ കൂടെനില്‍ക്കുന്ന വയസ്സായ രണ്ടുപേരെയുംകൂടി ഞാന്‍ കൊന്നു. അപ്പൊളെനിക്ക് ഭ്രാന്ത് തന്നെ.

* * *

അന്ന് കുളിക്കാന്‍ വൈകി. എല്ലാം നേരെത്തെ ആയിരുന്നിട്ടും എന്തോ വൈകി. വീടു വൃത്തിയാക്കി, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു, എല്ലാവരെയും ഊട്ടി, പാത്രം കഴുകി. ആ നേരത്താണ് മോള്‍ ഉണര്‍ന്നത്. അവള്‍ക്കു പാലുകൊടുത്ത് ഓരോന്ന് ആലോചിച്ചു സമയം പോയി. ചേട്ടന്‍ പോയിട്ട് ഒരു വര്‍ഷം തികഞ്ഞില്ല ഇതുവരെ. ഇനിയും എത്രനാള്‍ കാത്തിരിക്കണം ഒന്ന് അടുത്തു കിട്ടാന്‍. പക്ഷെ ഇപ്പൊ മോളുണ്ടായതുകൊണ്ട് സമയം പോണതറിയില്ല. അവളാണ് എല്ലാം. അവളുടെ കണ്ണുകളില്‍ എനിക്കവരെ കാണാം. പിന്നെ ദിവസവും വിളിക്കുന്നതുകൊണ്ടാവും പഴയ വിരഹത്തിന്റെ മണിക്കൂറുകള്‍ ഇപ്പൊഴില്ല. മോളുടെ കളിചിരിയും കരച്ചിലും

നോക്കിയിരുന്നാല്‍ ദിവസം അങ്ങനെ പോവും. ഇന്നുമതെ നേരം പെട്ടെന്ന് പോയി. ആ ചെക്കന്‍ വരുമ്പോഴേക്കും കുളിച്ചുവരണം, അപ്പോഴേക്കും അമ്മ ഉണരും. അമ്മക്ക് ചായ വേണം. അച്ഛന്‍ സര്‍ക്കീട്ട് കഴിഞ്ഞു വരും.  അപ്പോഴേക്കും കുളിക്കട്ടെ. കുളിക്കുമ്പോഴും ഒരു മനസ്സമാധനമില്ല, ആ നരുന്തു ചെക്കന്‍.. അവനായതുകൊണ്ടാണ്. അവന്‍ സ്കൂളില്‍ നിന്ന് വരാന്‍ സമയമായി. പതിമൂന്നു വയസ്സേയുള്ളൂ. എന്നിട്ടും അവന്റെ കയ്യിലിരുപ്പ് ഒരു വൃത്തികെട്ട മനുഷ്യന്റെ ചെയ്തികളോളം വരും. ഈയടുത്താ അവന്റെ പുസ്തകപ്പെട്ടിയില്‍ കാണാന്‍ കൊള്ളരുതാത്ത പടങ്ങളൊക്കെയുള്ള ഒരു ബുക്ക്‌ കിട്ടിയത്. ഒരു വൃത്തികെട്ട പുസ്തകം. ആണും പെണ്ണും കാണിക്കുന്ന നെറികേടുകള്‍ പടമാക്കി വെച്ച പുസ്തകം. ചിത്രകഥ പോലുള്ള ബുക്ക്‌. എവിടുന്നു കിട്ടുന്നോ എന്തോ ഇതൊക്കെ. അവനിതിനോക്കെയാണോ സ്കൂളില്‍ പോവുന്നത്? അവനൊരിക്കെ മോളെ എന്തോ ചെയ്തിരുന്നു. അവള്‍ കരഞ്ഞ ശബ്ദം കേട്ട് ഞാന്‍  വന്നപ്പോഴേക്കും അവന്‍ ഓടിപ്പോയി. അവന്‍ അവളുടെ ഉടുപ്പിന്റെ അടിയിലൂടെ അവളെ ഉള്ളില്‍ വിരലുകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നു. അന്നുമുതല്‍ നെഞ്ചില്‍ തീയാണ്. അന്നുമുതല്‍ ഉറക്കം മുറുകുന്നില്ല. സ്വപ്നങ്ങളില്‍ മോള് കരയുന്നു. ഉടുപ്പില്ലാതെ അവള്‍ എവിടെയോ വലിച്ചെറിഞ്ഞ പോലെ കിടക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.

അവന്‍റെ പോക്ക് ശരിയല്ലാന്നു പറഞ്ഞപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ഇവിടെ വന്ന അന്നു മുതലേ അമ്മക്ക് തുടങ്ങിയതാ എന്നോട്, എന്നെ ഒട്ടും ഇഷ്ടമല്ല. അമ്മായിഅമ്മപ്പോരൊന്നും ഇല്ലെങ്കിലും കല്യാണശേഷം ഞാന്‍ അവരുടെ മകനെ തട്ടിയെടുത്തു എന്നപോലെ പെരുമാറുന്നു. അച്ഛനും അതുപോലെയാണ് തന്നയാണ് പെരുമാറുക. പിന്നെ ഇവന്‍.. ഭര്‍ത്താവിന്റെ അനിയനാണ് പോലും‍. ഇങ്ങനൊരു അനിയനോ? എനിക്കങ്ങനെ തോന്നുന്നില്ല. ഞാനൊരിക്കെ അവരോടു സൂചിപ്പിച്ചിരുന്നു. അപ്പൊ എന്നോട് പറയ്യാ.. സൂക്ഷിക്കാന്‍.. അവര്‍ എങ്ങനെ അമ്മയോട് ഇതു പറയും എന്ന്. സ്വന്തം മകളെ സ്വന്തം അനിയന്‍ ഉപദ്രവിക്കുക. എങ്ങനെ പറയും ഒരമ്മയോട് ഇതെല്ലാം എന്ന്. സ്വന്തം അനിയനെ കുറിച്ച് അവര് ഇവിടില്ലാത്തപ്പോ ഞാന്‍ അവനെപ്പറ്റി കുറ്റം പറയുകയാണെന്നെല്ലേ പറയൂ. ഞാനിതൊക്കെ ആരോട് പറയും.

കയ്യിലും, കാലിലും കരി ഒട്ടിയിരിക്കുന്നു, ഉരച്ചിട്ടും സോപ്പ് തേച്ചിട്ടും ഒന്നും പോവുന്നില്ല. എണ്ണക്കരിയാണ്. കാലു മുഴുവന്‍ വൃത്തികേടായിക്കിടക്കുന്നു. അല്ലേലും അദ്ദേഹത്തിനു ആവലാതിയാണ്. പഴയപോലെ ശരീരം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോ അവര് പറഞ്ഞതാ. എന്റെ വിരലുകളുടെ ഭംഗി പോയിരിക്കുന്നു, പെണ്ണുകാണാന്‍ വന്ന ആ പഴയ രൂപമില്ല എന്നൊക്കെ. പിന്നെ... ഇവിടെ പൂക്കടയിലാണല്ലോ ഞാന്‍ ജോലിക്ക് നിക്കുന്നത്‍. വീട്ടിലെ പണിയല്ലേ. അടുപ്പത്താ പണി, കരിയും പുകയും എല്ലാം ഉണ്ടാവും. എല്ലായ്പ്പോഴും സുന്ദരിയായിരിക്കാന്‍ പറ്റുമോ? അപ്പൊ പിന്നെ ഇങ്ങനൊക്കെ തന്നെ ആവും.

കുളിക്കട്ടെ. മോള് ഒറ്റക്കാ.. അമ്മ! ഉറക്കത്തില്‍ ദേഹത്ത് ഉലക്ക വീണാലും അറിയാത്തതാ. പിന്നാ...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഇല്ല.. ഉള്ളതും വാരിപ്പുതച്ച് ചെന്നുനോക്കി. ഇല്ല.. അവള്‍ കളിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ മൂത്രമൊഴിച്ചിരിക്കുന്നു. ഉടുപ്പൊക്കെ നനഞ്ഞിരിക്കുന്നു, ഉറങ്ങി എണീറ്റതല്ലേയുള്ളൂ. ഇപ്പൊ പാലും കുടിച്ചിരിക്കുന്നു. കുളിച്ചിട്ടു ഉടുപ്പ് മാറ്റണം, നിലം വൃത്തിയായി തുടക്കാം. നല്ല പതുപ്പുള്ള ഒരു കളിപ്പാട്ടം കിട്ടിയാമതി അത് കടിച്ചും എറിഞ്ഞും അവള്‍ ഇരുന്നോളും, ശല്യമില്ല. അവള്‍ക്കാരെയും വേണ്ട അവളുടെ ലോകത്ത്. ഇടയ്ക്കു ഞാന്‍ വന്നു നോക്കിയാ മതി.

കരി ശരിക്കും പോണില്ല.. ഇത്രയൊക്കെ മതി.. പെട്ടെന്ന് കുളിക്കാം‍, ഇനി അവര് വരുമ്പോഴേക്കും ശരിക്കും സുന്ദരിയാവണം. എന്‍റെ ഭംഗിയുള്ള വിരലുകള്‍, ചുണ്ടുകള്‍, പഴയ ആ രൂപം. കണ്ണാടിയില്‍ ഞാന്‍ സുന്ദരിയാണ്.  കണ്ണാടിയില്‍ മാത്രമല്ല. എന്നെക്കാണാന്‍ ഭംഗിയുണ്ട്. എന്റെ മോള്‍ക്കും എന്റെ ഭംഗി കിട്ടിയിട്ടുണ്ട്. എന്റെ നിറം, മുഖം മൂക്ക്, എല്ലാം അതേപോലെത്തന്നെയുണ്ട്. പക്ഷെ ആ കണ്ണുകള്‍. അത് അവരുടേതാണ്. എന്തുഭംഗിയാണ് അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്ക് കാണാം...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഉണ്ട്! ഇപ്പൊ ശരിക്കും കരയുന്നുണ്ട്. തല തോര്‍ത്തിക്കെട്ടി... ബ്രായും, പാന്റിയും ഒക്കെ മറന്നു.. നൈറ്റി മാത്രം ഇട്ട് ഓടി. അവള് കരയുന്നു. എന്റെ മുറിയിലില്ല. പിന്നെ എവിടുന്നാ കരയുന്നേ? അവളെവിടെ? എന്റെ  തലകറങ്ങുന്നപോലെ തോന്നി. നേരെ ചെന്നത് ആ ചെക്കന്റെ മുറിയിലാ.. അവന്‍ ആ നരുന്തു ചെക്കന്‍.. അവനവിടെ ഇല്ല! എത്തിയിട്ടില്ല... സമാധാനം..

ഇവിടെങ്ങും ഇല്ലല്ലോ.. ഇനി അടുക്കളയില്‍ വല്ലോം തട്ടി മറിച്ച്.. ആവോ.. ഈ കുട്ടി എവിടെപ്പോയതാ.. എന്റെ നെഞ്ചുരുകുന്നു.. മോളേ.. അടുക്കളയിലും ഇല്ല.

ഒരു നേരത്തേക്ക് കരച്ചില്‍ നിന്നു. അമ്മ കിടക്കണ മുറിയിലും ഇല്ല. . പിന്നെയും കരച്ചില്‍ കേള്‍ക്കാം.. ഇനി ആ സ്റ്റോര്‍ മുറിയില്‍.. നേരെ അങ്ങോട്ട്‌ പോയതും. അവിടെമാകെ ഇരുട്ടാണ്. മോളേ ന്നു വിളിച്ചതും അവള്‍ മുട്ടിലിഴഞ്ഞ് കാലില്‍ കെട്ടിപ്പിടിച്ചു. അവളാകെ പേടിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പില്‍ ചോരയുണ്ട്. ശരിക്കും ചോര. എനിക്ക് തലകറങ്ങി

എനിക്കറിയാമായിരുന്നു. ഞാന്‍ നേരെ ചെന്നു ആ ചെക്കന്റെ മുറിയില്‍, അവനവിടെയുണ്ട്..  അവിടെ അവന്‍ ഷര്‍ട്ടൊക്കെ അഴിച്ചു കാറ്റുകൊണ്ട് മലര്‍ന്നുകിടക്കുന്നു.

അമ്മേ..
ആരും കേട്ടില്ല..

അമ്മ ഉറങ്ങുകയാവും.

അമ്മേ..
ആരും കേട്ടില്ല..
ഞാന്‍ കരഞ്ഞു. മോളും കരഞ്ഞു.

* * *

മുറിയില്‍ ഞാനിരുന്നു കരഞ്ഞു, എന്റെ മോളും കരയുന്നു.

എനിക്കെന്‍റെ വീട്ടില്‍ പോണം, ഇനി ഇവിടെ നിക്കാന്‍ കഴിയില്ല. മോള് കരച്ചില്‍ നിര്‍ത്തി, അവളാകെ പേടിച്ചിരിക്കുന്നു. അവളുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ചതിന്‍റെ പാടുണ്ട്. അതെല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മ പറഞ്ഞു
"അവള് വല്ലോടത്തും അറിയാതെ ഇരിന്നിട്ടുണ്ടാവും, വല്ല വിറകോ മറ്റോ കൊണ്ട് കോറിയതാവാവും" ന്നു.

സര്‍ക്കീട്ട് കഴിഞ്ഞ് അച്ഛന്‍ വന്നപ്പൊ എന്റെ കരച്ചില് കണ്ടു, അമ്മ എന്തോ കുശുക്കുന്നതും കേട്ടു. അച്ഛന്‍ പുറത്തുപോയി ഒരു മിട്ടായി എന്തോ വാങ്ങിക്കൊണ്ട് വന്നു മോളെ കാണിച്ചുകൊടുത്തു. മിട്ടായി അവള്‍ വാങ്ങി. അവള്‍ അച്ഛന്റെ അടുത്തു പോയില്ല.

കരഞ്ഞു ക്ഷീണിച്ച മോളുറങ്ങി. എന്റെ മുറിയില്‍ വിളിക്ക് തെളിഞ്ഞില്ല. എന്‍റെ മനസ്സില്‍ ഇരുട്ടായിരുന്നു. എന്‍റെ മോള് ഉറങ്ങുന്നു. ഉറക്കത്തില്‍ അവള്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. എന്‍റെ നെഞ്ചിനുള്ളില്‍ കരച്ചില്‍ കൂടി.
തുണിയില്ലാതെ അവള്‍ എവിടെയോ ചപ്പുചവറുകള്‍ക്ക് മേലെ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന സ്വപ്‌നങ്ങളിലെ കാഴ്ചകള്‍ എന്നെ വീണ്ടും പേടിപ്പിച്ചു. അവളുടെ നെറ്റിയില്‍ തലോടി അങ്ങനെ ഇരുന്നു. അവള്‍ക്കു പനിക്കുന്നു. ഇടയ്ക്കു വിയര്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോണം.

അമ്മേ..
ആരും കേട്ടില്ല..

അച്ഛാ
ആരും കേട്ടില്ല..

മോള് പനിച്ചു വിറക്കുന്നുണ്ട്.

മോളെ ഒരു കമ്പിളി ഇട്ടു പുതപ്പിച്ചു, നെഞ്ചത്ത് ഒട്ടിച്ചുവച്ചു. അവളുറങ്ങുന്നു. ഇടയ്ക്കു ഞെട്ടുന്നുണ്ട്.

ആ ചെക്കന്റെ വൃത്തികെട്ട മുഖം എന്റെ മുന്നില്‍ വന്നു ചിരിക്കുന്നു. മഞ്ഞപിടിച്ച പല്ലുകള്‍ കാണിച്ചു അവന്‍ വീണ്ടും വീണ്ടും.. ഞാന്‍ കണ്ണടച്ചു. കമ്പിളി എടുത്തു ഞാനും മൂടി. ഇരുട്ട് മൂടി എല്ലായിടത്തും. മോളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം. മോളേം എടുത്തു ഓടിപ്പോവാം. ആരും വേണ്ട!


* * *

അടുക്കളയില്‍പ്പോയി വെട്ടുകത്തി എടുത്തു. എന്റെ ഭ്രാന്ത് തുടങ്ങുന്നത് ഈ നിമിഷം മുതലാണ്‌.

അച്ഛനോടു പറഞ്ഞു..
"അച്ഛാ മോളെ ആശുപത്രില്‍ കൊണ്ട് പോണം അവന്‍ മോളെ ഉപദ്രവിച്ചിട്ടുണ്ട്."

:               "വല്ല തടിയും തട്ടി മുറിഞ്ഞതാവും മോളേ.."
:               "രണ്ടു ദിവസം കഴിഞ്ഞാ ആ മുറിവ് മാറിക്കൊള്ളും.."
:               "ഇതിനൊന്നും ആശുപത്രില്‍ പോവണ്ട."


"അതെ അച്ഛാ! വല്ല തടിയും തട്ടി മുറിഞ്ഞതാവും."
എനിക്ക് ചിരി വന്നു. ഭ്രാന്തിന്റെ ചിരി.

അമ്മ ഉമ്മറത്തുണ്ട്
അമ്മയോട് പറഞ്ഞു.

"അമ്മെ ഞാന്‍ നാളെ എന്റെ വീട്ടില്‍ പോവും. പിന്നെ ഞാന്‍ ഇങ്ങോട്ട് വരില്ല."

അമ്മക്ക് ദേഷ്യം.

:               "അതെന്താ?... ഇവിടാരാ ഉള്ളത്? രണ്ടാഴ്ച കഴിഞ്ഞിട്ടു പോയി രണ്ടുദിവസം നിന്നിട്ട് പോര്."

"ആയിക്കോട്ടെ അമ്മെ.. അങ്ങനെ മതി രണ്ടാഴ്ച കഴിഞ്ഞു പോവാം.."


അമ്മ ചിരിച്ചു. പല്ലുകാട്ടി ചിരിച്ചു. ആ ചിരികണ്ടപ്പോള്‍ ഞാനും ചിരിച്ചു. ഭ്രാന്തിന്റെ ചിരി.

* * * *

"അനിയാ, നീ കഴിച്ചോ?"

മിണ്ടാട്ടമില്ല. അവന്‍ പഠിക്കുന്ന തിരക്കിലാ. നല്ല പഠിച്ചു മാര്‍ക്ക് വാങ്ങുന്ന കുട്ടി. നല്ല പുസ്തകങ്ങള്‍, നല്ല പ്രവൃത്തി പരിചയം.

"അനിയാ നീ കഴിക്കുന്നില്ലേ?"

:               "എനിക്കൊന്നും വേണ്ട.."

"അതെന്താ വേണ്ടാത്തെ?"

ഒരു വെട്ടിനില്ലായിരുന്നു അവന്റെ മെലിഞ്ഞ കഴുത്ത്. ഒന്നൂടെ വെട്ടി, പക്ഷെ കഴുത്തു വീണില്ല, ചുമരില്‍ ചോരചിന്തി ഒലിച്ചു. അറ്റു വീഴാറായ തലയില്‍ നിന്ന് ഒഴുകിയ ചോര പുസ്തകത്തെ മൊത്തത്തില്‍ കുതിര്‍ത്തു.

അടുത്തത്‌ അമ്മയായിരുന്നു. അമ്മയുടെ ഊഴത്തിനുവേണ്ടി അമ്മ ഉമ്മറത്തുനിന്നു പതുങ്ങി വന്നു നോക്കകുകയായിരുന്നു. മകന്‍റെ തല കൊയ്യുമ്പൊ അമ്മ മെല്ലെ ഒന്നലറി, മോള്‍ ഉറക്കം ഉണര്‍ന്നു കാണണം. ശബ്ദം കേട്ട് അമ്മയും പതുങ്ങി വന്നതാവണം. പുന്നാര മകന്‍റെ തല തുള്ളുന്നത് കണ്ട് അമ്മ പല്ലുകാണിച്ചു ചിരിച്ചിട്ടുണ്ടാവുമോ? അമ്മയുടെ തടിച്ച ദേഹത്ത് വെട്ടാന്‍ നല്ല രസം തോന്നി. പക്ഷെ പെട്ടന്ന് അനക്കം നിന്നു.

മോള് കരയുന്നു.

അമ്മ പിടയുമ്പോള്‍ അതാ ഓടിക്കിതച്ച് അച്ഛനും പിന്നാലെ. പക്ഷെ അച്ഛന് മെയ്‌ക്കകരുത്തുണ്ട്, അത് കാണിക്കാന്‍ തടുത്തു. അതുകൊണ്ട് അച്ഛന്റെ കൈ ആദ്യം താഴെവീണു.. പിന്നെയാണ് തല വീണത്‌. എന്റെ ആര്‍ത്തി തീരുന്നതുവരെ എന്റെ മോളെ ഞാന്‍ അവരില്‍നിന്ന് വെട്ടി രക്ഷിച്ചു. ഞാന്‍ എത്ര പെട്ടന്നാ മൂന്നുപേരെ കൊന്നത്. എന്റെ മുഖത്ത് ചോര തെറിച്ചിരുന്നു. ആരുടെയോ.
അനിയന്‍ ചെക്കന്റെ? അമ്മയുടെ? അതോ അച്ഛന്റെ?

മോള്‍ കരയുന്നുണ്ട്, ഓടിച്ചെന്ന് പാലുകൊടുത്തു. എന്റെ മുഖം കണ്ടതും അവള്‍ ചിരിച്ചു. എന്റെ മുഖത്ത് ഒട്ടിപ്പിടിച്ച ചോരപ്പാടുകളില്‍ അവള്‍ പാലുകുടിക്കുന്നതിനിടയിലും ഇടയ്ക്കു തൊട്ടു. അവളുടെ സ്വത്യന്ത്രത്തോടെയുള്ള ചിരിയും കളിയും.  ഇനി അവള്‍ക്ക് ആരെയും പേടിക്കണ്ട. ഇനി അവളെ ഉപദ്രവിക്കാന്‍ ആരും വരില്ല. എന്നെ വഴക്കുപറയാനും ആരുമില്ല. അവള്‍ക്കു സ്വസ്ഥമായി കളിക്കാം. എനിക്ക് സ്വസ്ഥമായി കുളിക്കാം, കരിതട്ടാതെ പാത്രം കഴുകാം. അവര് വരുമ്പോഴേക്കും ശരീരം ശ്രദ്ധിച്ച് സുന്ദരിയാവാം.

* * *

അപ്പൊ എനിക്ക് ഭ്രാന്തല്ലേ. മൂന്നു പേരെ കൊന്നിരിക്കുന്നു. എനിക്ക് ഭ്രാന്താവണം. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. അല്ലേ.. എനിക്ക് ഭ്രാന്താണ്. ഭ്രാന്ത്. ഭര്‍ത്താവിന്റെ കുടുംബത്തെ മുഴുവന്‍ വെട്ടിക്കൊന്ന ഭ്രാന്തി. ഭര്‍ത്താവിന്റെ അനിയന്‍കുട്ടിയെ, അമ്മായിഅപ്പനെ, അമ്മായിഅമ്മയെ ക്രൂരമായി വെട്ടിക്കൊന്ന ഭ്രാന്തി. എനിക്ക് ചിരി വരുന്നു. കണ്ടോ ഞാന്‍ ചിരിക്കുന്നു. എനിക്ക് ഭ്രാന്ത് തന്നെ.


2012 നവംബർ 8, വ്യാഴാഴ്‌ച

സൈക്കോസിസ് !


ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്‌...

               ശൂ.. ശൂ..

ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത്‌ ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...

ആരാ?

               ഞാനാ..

ഞാനോ?

               അതെ ഞാന്‍!

എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഹലോ? എന്താ വേണ്ടത്. എന്താ?

               ചുമ്മാ..

നിങ്ങളാരാ? എന്താ വേണ്ടത്!

               നീ ഒന്നുമറിയാത്ത പോലെ?

WTF??

               ചിരിക്കുന്നു.

നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?

               വെറുതെ.

ചിരിയൊന്നു നിര്‍ത്താമോ?

ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത്‌ ആ ചിരി എന്നെ നടുക്കി.

അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?

സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം

നിങ്ങള്‍ പോയോ?

               ഞാനെവിടെ പോവാനാ!

നിങ്ങള്‍ക്കെന്താ വേണ്ടത്?

               ഒന്നും വേണ്ട!

WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?

               നിന്നോട് സംസാരിക്കാന്‍.

എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.

നിശബ്ദത...
മൌനം..
ഏറെ നേരത്തെ മൌനം.

നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..

നിശബ്ദത..
മൌനം മാത്രം.. ഇയാളിത് എവിടാ?
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?

               ഇല്ല!

ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?

               ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..

നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.

ഹലോ? നിങ്ങള്‍ കരയുകയാണോ?
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..

WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?

തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള് കരയുമ്പോള്‍

എന്റെ കണ്ണ് നിറയുന്നു...

               എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!

നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?

               നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.

എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?

               നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!
               [ചിരിക്കുന്നു]

WTF..

               [വീണ്ടും ചിരിക്കുന്നു]  

ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?

ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?

               ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!
               അതാണ്‌ നിന്റെ മുഖംമൂടി.
               ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!

അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?

               ഉച്ചത്തില്‍ ചിരിക്കുന്നു.

മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?

               നിനക്കറിയില്ലേ എന്തിനാന്ന്‍?

ഇല്ലാ?

               നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.

എന്ത്?

               നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള്‍ നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!

ആര്? ആരെ സ്നേഹിക്കുന്നു എന്നാ!

               ഞാന്‍ തന്നെ പറയണോ?

വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?


               ഞാനവരെ സ്നേഹിക്കുന്നു.

അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?

               നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള്‍ ഒന്നാണ്.

WTF!

               ചിരിക്കുന്നു.
               നോക്കൂ. ആ കര്‍ട്ടന്‍ നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.
               ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.

               നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.

അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!

               നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.
               വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?

ആരെ?

               നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?

ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?

               ചുമ്മാ..

[സുനന്ദ ]
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.

എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു‍, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ്‌ ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില്‍ ചില ചീവിടുകളെ തോല്‍പ്പിക്കുമായിരിക്കും.

സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?

               അവള്‍ മാത്രമല്ല. ലതികയും തമീനയും ഉണ്ട്!

[ലതിക ]
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്‌ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്‌ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്‍ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?

               ഇനി തമീനയെ കേള്‍ക്കൂ

[തമീന ]
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള്‍ തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?

തമീനാ..

               അവരാരും ഇവിടില്ല!

പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.

               എന്നിലൂടെ!

WTF! നമ്മള്‍ എന്താ ഇന്‍സെപ്ഷന്‍ കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.

               നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?

അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.

               നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.
               നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...
               ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.

ഉം! നമ്മള്‍ ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?

               അതെ!

WTF?
ഇനി ഞാന്‍ മിണ്ടുന്നില്ല!

               എന്നാ ഞാനും പോവുന്നു.
               എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..

ഉം!

ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍  ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്‍, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ്‌ സത്യം. അതു മാത്രമാണ് സത്യം.

               ഞാനിവിടെ ഉണ്ട്!

അപ്പൊ നിങ്ങള്‍ പോയില്ലേ?

               ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.
               നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള്‍ ഉറങ്ങും.

എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം?  

               ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..
               ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!

ഞാന്‍ ഉറങ്ങി!

               ഞാനും! [ചിരിക്കുന്നു]

എനിക്കിപ്പൊ മരിക്കണം!

               അപ്പൊ ഉറങ്ങുന്നില്ലേ?  

ഇല്ല ഉറക്കം വരുന്നില്ല!

               എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!

ഇപ്പൊ അങ്ങനെ തോന്നുന്നു.

               എങ്ങനെ മരിക്കും?

വേദനയില്ലാതെ മരിക്കണം.

               വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?
               നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.

പിന്നെ എങ്ങനെ മരിക്കണമെന്നാണ്?

               വേദനയറിഞ്ഞു മരിക്കണം.
               നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.
               രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.
               കത്തിമുന ഹൃദയത്തിന്‍റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.
               മരണത്തെ ആസ്വദിക്കണം.

ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ്‌ കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക്‌ ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!

               ചിന്തകളുടെ അമിതഭാരം..
               യാഥാര്‍ത്യങ്ങളുടെ ഉള്‍വിളി..
               മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..
               എന്തിനാ ഈ ഒളിച്ചോട്ടം?

എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല.  മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം.  വെളിച്ചമാണ്‌ ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം...  ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!

               അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.
               ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.
               നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,
               മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!
               അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.

നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.

               നിങ്ങളല്ല, നീ.. നമ്മള്‍!

ഞാന്‍ ഉറങ്ങി!

               ഉറപ്പാണോ?

ഉം!


2012 സെപ്റ്റംബർ 8, ശനിയാഴ്‌ച

ഹരിണിയുടെ സ്വപ്‌നങ്ങള്‍ !


സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.

ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!

ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.

എന്താ ഹരിണി?

                    ഉറങ്ങിയോ?

ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!

                    ങേ!

ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?

                    അല്ല, ഞാന്‍ വെറുതെ...
                    ഉറക്കം വരുന്നില്ല അതോണ്ടാ!

ഉം!

                    അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?
                    നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?

നാളെ ആഗസ്റ്റ്‌ രണ്ടു. ആഗസ്റ്റ്‌ രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?

                    ഞാന്‍ കാര്യത്തിലാ,
                    ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!

നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.

അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!

ഹരിണീ.. [നീട്ടി വിളിച്ചു]

                    അശോക്‌ ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.

ആ വേറിട്ട ശബ്ദത്തില് എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.

ഉം. ഞാനും ഒന്ന് മൂളി.

                    നിങ്ങള്ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.

ഹി, ഹി.. എന്റെ ചിരി.
ഹരിണി പറ. എന്റെയുറക്കം പോയി.

                    ശരിക്കും?

ഉം. എന്റെ മൂളല്‍.

                    സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.

ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?

                    ഉം. ഉണ്ട്!

ശരി, എന്നാ പറ.

                    ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!
                    സോറി!

ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം

                    സത്യം?

ഉം. എന്റെ മൂളല്‍.

                    ദിനോസോറുകള്‍ റോഡിലൂടെ  ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്‌ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ  ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...

നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ്‌ സ്വപ്നമോ?

                    ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്‍ക്കു.

ഒകെ, പറയൂ.

                    നിങ്ങളും ഉണ്ട് ഇതീ.

എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.

അവള്‍ വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...

                    ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന്‍ കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി.  അവിടെ നീല വിരിച്ച  തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.

                    നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍,  നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു.  കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന്‍ ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.

അത്രയും പറഞ്ഞു അവള്‍ നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍  അക്ഷമനായി.

എന്നിട്ട്?

                    അത്രേ ഒള്ളൂ.
                    ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.

എനിക്ക് ദേഷ്യം വന്നു.

ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.

അവള്‍ മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള്‍ സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു  മസാല കൂട്ടുന്നത്‌ പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി.  അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ്‌ സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച  പകലിന്റെ നിറത്തില്‍  പോലും ഇതേ പോലെ സങ്കല്പ്പിക്കാന്‍ കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ  കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ  ജീനിയസ്!

ഹരിണിയും  അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ്‌ ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ്‌ ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.

സ്വപ്‌നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്‌ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ്‌ റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്‍.

ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ  നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്‌, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.

ഹരിണി. ഞാന്‍ പതിയെ വിളിച്ചു.
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?

                    ഉം. ഞാനിവിടുണ്ട്!

കഴിഞ്ഞോ? ദിനോസോറും, ആനകളും?

                    ഇല്ലാ, ബാക്കി പറയട്ടെ?

എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!

പിന്നെ അവള്‍ പറഞ്ഞു. ഒരന്നൊന്നര പറച്ചില്‍! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്‍!

                    ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ്‌ നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു  വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,

                    ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.
 
                                         "എനിക്ക് ഇത്തിരി സ്നേഹം വേണം"

                    പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.

                                        "വെള്ളമല്ല!  എനിക്ക് സ്നേഹം വേണം "

നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.

                                        "എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍  എന്റെ എല്ലാ രാത്രികളും നിങ്ങള്ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്‌ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്ക്ക് സ്വന്തമായി തരാം,  എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."

                    ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള്‍ ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു,   കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.

                    കഴിഞ്ഞു. ഇത്രേ ഒള്ളൂ.

ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?

                    [അവള്‍ ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല.    എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു  നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും.  ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.

അവള്‍ ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ  ഇമ്മാതിരി ഒരു  സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള്‍ സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല  സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള്‍ എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള്‍ കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

                    വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.

ഉം. നന്നായിരിക്കുന്നു.

                    എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്‌‌!

അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.

 [ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള്‍ നടക്കാന്‍ പോയാല്‍ നിങ്ങള് ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.
 നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.

ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്‌!

അവള്‍ ഫോണ്‍ കട്ട് ചെയ്തു, അവളോട്‌ ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള്‍ അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!

സത്യത്തില്‍ കാത്തിരിന്നിരുന്നോ?
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.

ഞാന്‍ മറ്റൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള്‍ സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക്‌ ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.

അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.