desire എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
desire എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മേയ് 22, വ്യാഴാഴ്‌ച

ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം.



പഞ്ഞിക്കെട്ടു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മേഘക്കെട്ടുകള്‍. ആ മേഘക്കെട്ടുകളില്‍ എവിടെയോ മുഖമൊളിപ്പിച്ച സൂര്യന്‍. വിമാനത്തിന്റെ ചിറകുകള്‍ മേഘങ്ങള്‍ക്കുമേലെ നിശ്ചലമായി നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും ഞാന്‍ ഭൂഖണ്ഡങ്ങളെ മറികടന്നു പോവുകയാണ്. മേഘക്കെട്ടുകള്‍ മായുന്നില്ല മറയുന്നില്ല. അല്ലെങ്കില്‍ വളരെ പതുക്കെ മാത്രം പിന്നോട്ട് നീങ്ങുന്നു. എന്റെ ചിന്തകളും ഇതുപോലെയാണ്. എവിടെയോ തങ്ങിനില്‍ക്കുന്നപോലെ തോന്നുമെങ്കിലും ഞാന്‍ എന്റെ ഒറ്റപ്പെട്ട എന്നിലേക്കുതന്നെ നോക്കിയിരുന്ന്‍ എന്റെ ചിന്തകളിലൂടെ കരയുകയാവും. 

യാത്രകള്‍.. അതെന്റെ ധ്യാനമാണ്..  ഒരു തരത്തില്‍ എങ്ങോട്ടോ ഓടിപ്പോവുക എന്നത് എന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
 ഒരു എസ്കേപ്പിസം . ഒന്നും തിരിച്ചു തരാത്ത ദിവസങ്ങളെ പരിചിതമല്ലാത്ത മുഖങ്ങളിലേക്ക് ആവാഹിച്ച്, അവരുടെ ഉദാസീനതയെ ചെറുചിരികളാക്കി വാങ്ങിവെക്കുകയും നീളന്‍ രാത്രികളുടെ നേര്‍ത്ത നിശബ്ദതയില്‍ എന്നിലേക്കുതന്നെ കണ്ണടച്ച് സ്വയം പിന്‍വാങ്ങുകയും ചെയ്യുന്ന രീതി. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു മരത്തിന്റെ ആത്മാവ് എന്‍റെയുള്ളിലുണ്ട്. അലയുന്ന മഴമേഘങ്ങളെ ശപിച്ച് ഒരു സമതലപ്രദേശത്തെ മുഴുവന്‍ വെയിലും മഴയും മഞ്ഞും കൊണ്ട് എങ്ങോട്ടോ ഓടിപ്പോവാന്‍ കൊതിച്ചിരുന്ന ഒറ്റമരം. ഇപ്പൊ ആ മരം എന്റെ ആത്മാവിന്റെ നടുത്തളത്തിലാണ് വളരുന്നത് . 

സ്പെയിനിലേക്കാണ് ഈ യാത്ര. ജോലി കിട്ടിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണ്‍സൈറ്റാണ് സ്പെയിന്‍. ഇതിനു
 മുൻപ്  ജപ്പാനിലേക്കും അമേരിക്കയിലേക്കും പോയിരുന്നു. അഞ്ചോ ആറോ മാസങ്ങള്‍ നീളുന്ന യാത്രകള്‍. സ്പെയിന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. യൂറോപ്പ് എന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെങ്കിലും സ്പെയിന്‍ എന്നെ പണ്ടേ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ആകര്‍ഷിച്ചിരുന്നു. 

പകലുകളില്‍ നിശബ്ദതയും അതിന്റെ ഭംഗിയുള്ള ഏകാന്തതയും നിലനിര്‍ത്തുന്ന മാഡ്രിഡ് നഗരം. സ്പെയിനിന്റെ ഹൃദയം. റോമന്‍ നിര്‍മ്മിതി ശൈലിയുടെ എല്ലാ ഭംഗിയും അലങ്കരിച്ചു തവിട്ട്
  നിറത്തിലുള്ള കെട്ടിടങ്ങള്‍ വിരിച്ചുവെച്ച നഗരം. ആര് ആരെന്നു തിരിച്ചറിയാത്ത ജൂതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എല്ലാവരും കൂടിയുള്ള ഒരു സുഖമുള്ള നേര്‍മ്മയുള്ള മനുഷ്യര്‍. കലാപരമായും സാംസ്കാരികപരമായും  വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ചിരിച്ചുകൊണ്ട്  പ്രതീക്ഷഭരിതമായി മുന്നോട്ടു നീങ്ങുന്ന ഒരു ജനത. അവരുടെ ചിരികളില്‍ നിഷ്കളങ്കത മാത്രമേ കാണാനൊക്കൂ. 

വിടപറയാന്‍ നിൽക്കുന്ന സൂര്യന്റെ കണ്ണുകളില്‍
 നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞ വെയിലുകള്‍. അത് കെട്ടിടങ്ങള്‍ക്കുമേലെ തട്ടി ചിന്നിച്ചിതറി താഴെ വീഴുന്നു. ആ മഞ്ഞവെയില്‍ തട്ടുമ്പോള്‍ തെരുവുകളില്‍ വെറുതെ ചുറ്റിത്തിരിയുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ നിറമാണ്. 

പിന്നീട് തിരക്കുള്ള ദിവസങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഞാനെന്ന ജോലിയുടെ ഭോഗവസ്തു. ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. സ്പെയിനില്‍ ഭാഷ ഒരു വല്ലാത്ത ഘടകമാണ്. എങ്ങനെയൊക്കെയോ ഒപ്പിച്ചു. അവര്‍ പറയുന്ന ഇംഗ്ലീഷും എന്റെ സ്പാനിഷും കൊണ്ട്  ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. 

ധൃതിപിടിച്ചോടുന്ന സ്വപ്നങ്ങള്‍ക്കു പിന്നാലെയോടി തളര്‍ന്നു പോവുന്ന രാത്രികള്‍. രാവിനെ പകലാക്കിമാറ്റുന്ന ദിശയറിയാത്ത ചിന്തകള്‍. വെയില്‍
 വീഴുന്ന മരത്തിനു കീഴെ അതിന്റെ നിഴലുകളെ വെളിച്ചം ഉപേക്ഷിച്ചു മറഞ്ഞു പോയികൊണ്ടിരുന്നു. നടപ്പാതകളില്‍ പല തരത്തിലുള്ള ആളുകള്‍ എന്നെ കടന്നു പോവുമ്പോള്‍ അവരെ എന്റെതായ രീതിയില്‍ വീക്ഷിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു. 

എല്ലാവരും തവിട്ടുനിറമുള്ളവരും പരന്ന കണ്ണുള്ളവരുമായിരുന്നു. ലിംഗപരമായി എടുത്തു പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക്
  എന്തോ ഒരു  വിളര്‍ച്ച ബാധിച്ച പോലെ തോന്നും. അവരുടെ കണ്ണുകളില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ എന്തോ നിരാശയുടെ മങ്ങിയ പ്രകാശമുണ്ട്. അവരുടെ വടിവില്ലാത്ത മാറിടങ്ങള്‍ എന്നെ ആകര്‍ഷിച്ചില്ല. അവക്കും എന്തോ പോഷകക്കുറവു കാരണം വിളര്‍ച്ചയും തളര്‍ച്ചയുമായി വാടിനില്‍ക്കുന്നപോലെ തോന്നി. അവരിലൊന്നും ഞാന്‍ തീവ്രമായ അനുരാഗികളെ കണ്ടില്ല. എന്റെ ജോലിസ്ഥലത്തും സ്ത്രീകള്‍ വിഭിന്നരായിരുന്നില്ല. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ പ്രോഗ്രാമിംഗ് നിലങ്ങളില്‍ ഉരുളക്കിഴങ്ങു നടുന്ന ചെളിപിടിച്ച മുഖങ്ങളിലെ നിരാശയും അവശതയും അവര്‍ക്കുമുണ്ടായിരുന്നു. അവര്‍ക്ക് നാട്യങ്ങളില്ലായിരുന്നു. ശോഷിച്ച അവരുടെ ശരീരങ്ങളില്‍ ആകര്‍ഷണമില്ലായിരുന്നു. അവരുടെ ചിരികളില്‍ ഞാന്‍ പ്രസാദിച്ചിരുന്നില്ല. 

അവിടുത്തെ പുരുഷന്മാര്‍ക്കായിരുന്നു സ്ത്രീകളെക്കാള്‍ ആകര്‍ഷണം കൂടുതല്‍
. നീളമുള്ള മുടിയും മെലിഞ്ഞ മുഖത്തിന്റെ ചെരുവില്‍ കുറ്റിയായി കിടക്കുന്ന താടിരോമങ്ങള്‍. കനമില്ലാത്ത ചുണ്ടുകള്‍. അവരുടെ ഹസ്തദാനം ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ കയ്യ് നുറുങ്ങുന്ന പോലെ കനപ്പെട്ടതായിരുന്നു അതെല്ലാം. താമസ സ്ഥലത്തുള്ള ചിലര്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും അര്‍ദ്ധനഗ്നരായിട്ടായിരുന്നു അവരുടെ വിഹാരം.  വീടിനുള്ളില്‍ അവരുടെ ചില സ്വകാര്യ ഭാഗങ്ങള്‍ കാണുമ്പോള്‍ എനിക്കെന്തോ വല്ലാതെ തോന്നി. 

ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ കപടമായ ചിരികളില്‍ പലരെയും
 സുഹൃത്തുക്കളാക്കി. ആ ചിരിയില്‍ ഞാന്‍ എന്റെ ഒറ്റപ്പെടലിന്റെ ഭാരങ്ങളെ പൊടിച്ചുകളഞ്ഞു. ചിലപ്പോഴൊക്കെ ഈ തിരക്കൊക്കെ വിട്ട് ആരുമറിയാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നുതോന്നും. ചിലപ്പോൾ ഞാനെന്തിന് എന്നോട് യുദ്ധം ചെയ്യണം എന്നുള്ള ആശങ്കയില്‍ അപക്വമായി നിന്നുപോവും. അവസാനം ഇതാണ് ഞാന്‍ എന്നുള്ള തിരിച്ചറിവില്‍ നിഗൂഡമായ ഒരു ആത്മരതിയില്‍ മുങ്ങി ചിരിക്കും. എനിക്കെന്നെയല്ലാതെ വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ എന്ന ചോദ്യം എന്നെ എന്നും കുഴക്കിയിരുന്നു. ഹൃദയത്തിന്റെ മറവില്‍ ഒരു ഇരുട്ടിലേക്ക് മാറിനിന്നു ഞാന്‍ എന്നെ വീക്ഷിക്കുമ്പോള്‍ ഒരു നഗ്നമായ ഉടല്‍ ഒരു ഗുഹയിലേക്ക് നടന്നു കയറുന്നതും അവിടെ അയാള്‍ ഒതുങ്ങിയിരുന്നു കരയുന്നതും കാണും. അയാള്‍ അയാളെ സ്വയം ആശ്വസിപ്പിച്ചു പറഞ്ഞു.
“Pour in loads of love and fill the void ".

* * * * * *

ജോലിയും അതിന്റെ തിരക്കുകളിലും മുങ്ങി പ്രോജക്റ്റ്‌ അതിന്റെ അവസാന ഷെഡ്യൂളിലേക്ക് കടന്നു. അവസാന മിനുക്കുപണികള്‍പ്രെസന്റേഷൻ, പതിവിലും കൂടുതല്‍ തിരക്ക്. ആര്‍ക്കുമാരോടും പരാതിയില്ലാതെ സ്വയം ചാവേറായിപ്പരിണമിച്ചു കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ വിഹിതം കൂട്ടാനുള്ള ഊര്‍ജ്ജിതശ്രമം അതിന്റെ പാരമ്യതയില്‍. നാലുമാസം തീരുന്നു എന്നത് വലിയ കാര്യമാണ്. ഞാന്‍ ജോലിയില്‍ മുഴുവനായും ശ്രദ്ധിച്ചു. അന്നൊരു ദിവസം എന്റെ ആത്മാവിന്റെ നഗ്നതയിലേക്ക്‌ ആരോ തുറിച്ചുനോക്കുന്നെന്ന തിരിച്ചറിവില്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതെ എന്നെ ഒരാള്‍ നോക്കുന്നുണ്ട് . താമാസ് ബോറോസ്. അതായിരുന്നു  അയാളുടെ പേര്. മുപ്പതുകളുടെ അവസാനത്തില്‍ എവിടെയോ, ഉറച്ച ശരീരം. ചുരുണ്ട നീളമുള്ള മുടി. ഉയരം കുറഞ്ഞു മെലിഞ്ഞ ഒരാള്‍. ഇട്ടിരുന്ന കറുത്ത സ്യൂട്ടിനുള്ളില്‍ അയാള്‍ സുന്ദരനായിരുന്നു.

താമാസ്
 ബോറോസ് സ്പെയിന്‍ റീജ്യന്‍ കമ്പനി മാനേജര്‍ ആയിരുന്നു. പെര്‍ഫോമന്‍സ്  അപ്പ്രൈസൽ  ഒപ്പിട്ടു ഒരാളുടെ ഔദ്യൗഗികജീവതത്തിന്റെ ഉയരങ്ങളെയും താഴ്ച്ചകളെയും മൂല്യനിര്‍ണ്ണയം നടത്തുന്ന ആള്‍. ആ നിലക്കോ അതോ അയാളുടെ ആ പ്രൗഡി  കണ്ടിട്ടോ എന്തോ.. എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു. മൗനത്തിന്റെ മുഖംമൂടിയില്‍ എന്റെയുള്ളിലെ കരയുന്ന എനിക്ക് ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ലാ, എന്നിട്ടും ഞാന്‍ ചിരിച്ചു. 

അന്നത്തെ ലഞ്ച് താമാസ് ബോറോസിന്റെ വകയായിരുന്നു. കാരണങ്ങളൊന്നും അറിയില്ല, കാരണം ഓഫീസില്‍ ഭക്ഷണം എന്നും ആരുടെയെങ്കിലും വകയാവും. അതിലൊന്നും കാര്യമില്ല. പക്ഷെ ഇന്ന്  വൈവിധ്യത്തിന്റെയും സമൃദ്ധിയുടെയും
 ധാരാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. ഭക്ഷണത്തിനിടക്കു താമാസ് വന്നു എല്ലാവരോടുമായി സംസാരിച്ചു. അയാളുടെ ഭംഗിയുള്ള പല്ലുകള്‍ കാണിച്ചുള്ള തുറന്നചിരിയും, തുറിച്ചുനോട്ടവും എനിക്ക് വല്ലാതെ ബോധിച്ചു. ഭംഗിവാക്കുകള്‍ എല്ലാവരോടും പറഞ്ഞെങ്കിലും എന്റെ തോളത്തു കൈവച്ചു അയാള്‍ പുഞ്ചിരി തൂകി ചോദിച്ചു.

" Why are you always alone? U don’t have friends here? "
എനിക്കതിനു പ്രത്യേക ഉത്തരമൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു. 
" i don’t have friends, this is just how i'm."

അതിനു മറുപടിയൊരു ചിരിയായിരുന്നു. പല്ലുകള്‍ കാണിച്ചു തുറന്നുകാട്ടി അനുകമ്പ വരുത്തുന്ന ചിരി. ഒരുപക്ഷെ അയാള്‍ അങ്ങനെ ഒരുത്തരം പ്രതീക്ഷിച്ചു കാണില്ല. എന്തായാലും ആ ചിരിയില്‍ എന്തോ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. ചെറുതായി നീണ്ടുകിടന്ന എന്റെ മുടിയില്‍ മെല്ലെ പിടിച്ചു വലിക്കുകയും ചെയ്തതോടെ എന്റെ ഹൃദയത്തിന്റെ മറവിലെ ഇരുട്ടുള്ള ഗുഹയിലെ നഗ്നനായ അയാള്‍ പുറത്തു വന്നു പറഞ്ഞു 
“Pour in loads of love and fill the void ".

വൈകാതെ കുശാലാന്വേഷണങ്ങളായി. താമസം, ഭക്ഷണം, നാട്ടില്‍ എവിടെ? അങ്ങനെ നൂറു ചോദ്യങ്ങള്‍. താമാസ് താമാസിന്റേതായ ചിന്തകള്‍ക്കുനടുവില്‍ നങ്കൂരമിട്ട ഒരു കപ്പല്‍ പോലെ തോന്നിച്ചു. അയാളുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഔദ്യോകികമായ വിരുന്നുകളും നാളെകളെക്കുറിച്ചുള്ള വേവലാതികളും മാത്രമാണെന്ന് തോന്നി. കറുത്ത സ്യൂട്ടിനുള്ളില്‍ നല്ലൊരു മനുഷ്യനെയും എനിക്ക് കാണാന്‍ സാധിച്ചു. നിറത്തിന്റെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയെടുക്കാതെ അയാള്‍ എല്ലാവരെയും അസൂയപ്പെടുത്തി നടന്നു. വളരെ ഉന്മേഷത്തോട് കൂടിയും ചുറുചുറുക്കോട് കൂടിയും അയാള്‍ സംസാരിച്ചു. 

വൈകാതെ സ്പെയിനിലെ എന്റെ ഏല്‍പ്പിക്കപ്പെട്ട ചുമതല ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട് ഒരുമാസത്തോളം ഇനി സപ്പോര്‍ട്ട്  ചെയ്താല്‍ മാത്രം മതി. വളരെ വലിയ ചടങ്ങകുകളും അനുമോദനങ്ങളും ഒക്കെയായി അന്ന് സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു.
 ഞാന്‍ എന്നെ വെറുക്കുന്ന സമയങ്ങള്‍ക്ക് ഇനിയും ഒരു മാസം കൂടിയെന്നു എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ വല്ലാതായി. സ്പെയിന്‍ മടുത്തപോലെ തോന്നുന്നു.. 


അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്. എവിടേലും ചെന്നുചേരുന്ന സമയത്ത് അതില്‍ മുഴുകി ആസ്വദിച്ചിരിക്കും. പിന്നെ സമയം തെറ്റാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഉള്‍വലിഞ്ഞു നിൽക്കും, കുറ്റങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് അടുത്ത യാത്രയെകുറിച്ച് ചിന്തിക്കും. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ അതിനിടയില്‍ കുറച്ചു നാള്‍ വഴിതെറ്റിപ്പോകുന്നതാണ്. സോഫ്റ്റ്‌വെയര്‍ റിലീസ് ഡേ, വിരുന്ന്‍, സക്സസ് സെലിബ്രേഷന്‍.

അന്നത്തെ വിരുന്നില്‍
 ഭക്ഷണവും മദ്യവും ഏറെ ഉണ്ടായിരുന്നു. താമാസ് എന്നെ വിടാനുള്ള ലക്ഷണമില്ല. വഴിവക്കില്‍ ആരെങ്കിലും കാത്തിരിക്കും നേരം ഇരുട്ട് കാവലായി  കുത്തിയിരിക്കും എന്നപോലെ, പക്ഷെ എനിക്ക് കാത്തുനില്‍കാന്‍ സമയമില്ല. 

താമാസ് എന്നെ കുറേപ്പേര്‍ക്ക്
 പരിചയപ്പെടുത്തിക്കോടുക്കുകയും ഭംഗിവാക്ക് പറയുകയും ചെയ്തു. അതിനിടയില്‍ താമാസ്റെ വീട്ടിലേക്കുള്ള അത്താഴത്തിനുള്ള വ്യകതിപരമായ ക്ഷണവും കിട്ടി. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും അപ്പോള്‍ തോന്നിയില്ല. ആ ആഴ്ചയിലെ ഒരു ദിവസം വൈകുന്നേരം താമാസിനു വേണ്ടി മാറ്റി വെക്കുന്നു. 
* * * *
നഗരത്തില്‍നിന്നും അകന്ന ഒരു പ്രദേശത്തായിരുന്നു താമാസിന്റെ വീട്. അതൊരു കൊട്ടാരമായിരുന്നു.  അകലത്തെ കാഴ്ചയില്‍ കുലീനമായ ഒരു വലിയ ശവകുടീരംപോലെ തോന്നി. ഇളം നിലാവില്‍ ആ വീട് ഒറ്റപ്പെട്ടപോലെ നിന്നു. എനിക്കാവീടിനോട് കണ്ടമാത്രയില്‍ത്തന്നെ പ്രേമം തോന്നി. എന്നെപോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്തിനെയും ഇഷ്ടപ്പെടാന്‍ എന്റെ മനസ്സ് ധൃതികൂട്ടി നില്‍ക്കുകയായിരുന്നു. 

താമാസ് ഒരു കോടീശ്വരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ടാക്സിക്കാരനെ പറഞ്ഞു വിടാന്‍ ആയാള്‍ കാറിനടുത്തേക്ക് നടന്നുവന്നു. ഡ്രൈവറുടെ അടുത്തുവന്ന്‍ അയാളോട് എന്തെല്ലാമോ പറഞ്ഞു. കാറില്‍ നിന്നുമിറങ്ങിയ എന്നെ അയാള്‍ ആലിംഗനം ചെയ്യുകയും കൈകള്‍ മുറുക്കെ കൂട്ടിപ്പിടിച്ചു  വീട്ടിലേക്കു നടക്കുകയും ചെയ്തു. 

കുലീനമായ ആ വീട് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ചപോലെ തോന്നി. കുഞ്ഞുജാലകങ്ങള്‍, അതിന്റെ കര്‍ട്ടനുകള്‍
 എല്ലാം മനോഹരമായിരിക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയുമായി ക്രമപ്പെടുത്തി വെച്ചിരിക്കുന്ന അലങ്കൃതമായ ഒരു ശവകുടീരം. നിറയെ നീളമുള്ള  ചെടികളും പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന പൂക്കളും ആ വീടിനെ ജീവനോടെ നിര്‍ത്തി. 

പാതി ഇരുളില്‍ നിന്ന് ഒരു സ്ത്രീ രംഗപ്രവേശം ചെയ്തതോടെ
 എന്റെ എല്ലാ ധാരണകളും താമാസ് തെറ്റിച്ചു. താമാസിന്റെ അമ്മയായിരുന്നു അത്. അയാള്‍ അവിവാഹിതനായിരുന്നു എന്നതില്‍ എനിക്ക് കൌതുകം തോന്നി. 

താമാസിന്റെ അമ്മയും താമാസിനെ പോലെ മെലിഞ്ഞതായിരുന്നു. പക്ഷെ വിടര്‍ന്ന കണ്ണുകളുള്ള അവര്‍ക്ക് താമാസുമായി
 ഒരു സാദൃശ്യവും തോന്നിയില്ല. അവരുടെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു. അവര്‍ എന്നെ താമാസിന്‍റെ അടുത്ത സുഹൃത്തിനെപ്പോലെ ആ വലിയ വീട്ടിലേക്കു ആനയിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവര്‍ നാട്യമില്ലാതെ ജോലിയെക്കുറിച്ചും, സ്പെയിനിലെ ജീവിതത്തെകുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എല്ലാം ചോദിച്ചു. പക്ഷെ അവര്‍ വാചാലയായത്‌ എന്റെ നാടിനെക്കുറിച്ചായിരുന്നു. അവരുടെ യവ്വനത്തില്‍ എപ്പോഴോ ഇന്ത്യയില്‍ അവര്‍ വന്നിരുന്നുപോലും. നാട്ടിലെ വൈവിധ്യവും, ആയുര്‍വേദവും, ഭക്ഷണവും പിന്നെ ഞാറുനടുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ ഏറെ സംസാരിച്ചു. അവരുടെ ചോദ്യങ്ങളെല്ലാം ആശ്ചര്യം നിറഞ്ഞതായിരുന്നു. 

താമാസ് ആത്താഴത്തിനെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ മാത്രമാണ് ഒരു ചെറിയ ചിരിയോടെ
 ക്ഷമചോദിച്ച് അവര്‍ അത്താഴം വിളമ്പാന്‍ പോയത്. 

യൂറോപ്യന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം. വൈന്‍ ഗ്ലാസ്സുകള്‍
, കത്തിയും മുള്ളും. എനിക്കറിയാവുന്നതു സ്റ്റീക്കും, സലാഡും, വൈനും മാത്രമായിരുന്നു. 

കഴിച്ചെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവരാവട്ടെ ചിരിയും, ഭക്ഷണവും, സംഭാഷണവും ഇടകലര്‍ത്തി ആസ്വദിച്ചു കഴിക്കുകയായിരുന്നു. മൂളിയും, ചിരിച്ചും ഞാന്‍ പുറമേ  ഒരു നല്ല അതിഥിയായി ഇരുന്നു. എന്റെയുള്ളില്‍ മുഴുവന്‍ താമാസിന്റെ ക്ഷണവും, അതിന്റെ ഇതിവൃത്തവും പിന്നെ എന്റെയുള്ളിലെ നഗ്നനായ അയാളും, അയാളുടെ ചിലമ്പുന്ന സംഭാഷണങ്ങളുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഒരു കടല്‍ത്തീരത്ത്‌ തിരകളെ എണ്ണുന്ന തിരക്കിലാണ്. അയാള്‍ ചോദ്യങ്ങളെ സ്വീകരിക്കില്ലായിരിക്കാം എന്നൊരു മുന്‍വിധിയില്‍ അയാളുടെ വര്‍ത്തികളെ ശ്രദ്ധിച്ചു ഞാന്‍ നിന്നു. അയാള്‍ കടലിലേക്ക്‌ ഇറങ്ങിപ്പോവുന്നു, തിരകളെ ഭയക്കാതെ. 

താമാസ് പേരു വിളിച്ചു ഇനി വൈന്‍ വേണോ എന്നു ചോദിച്ചപ്പോഴാണ് ഞാന്‍ തിരികെവന്നത്.
 ഭക്ഷണത്തിനുശേഷം താമാസ് എന്നെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. ചുറ്റുന്ന ഗോവണി കയറുമ്പോള്‍ താമാസ് അയാളുടെ മെലിഞ്ഞ രോമമില്ലാത്ത കൈകള്‍ കൊണ്ട് എന്റെ കയ്യില്‍ വിരല്‍ കോര്‍ത്തു മുറുക്കെപ്പിടിച്ചു. ഇടക്കെപ്പോഴോ താമാസ്റെ ചുണ്ടുകള്‍ വിറയലോടെ എന്റെ ചുമലുകളെ സ്പർശിച്ചു. 

താമാസിന് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു. എന്‍റെകൂടെ വീടിനടുത്തെ പുഴക്കരയില്‍ മഞ്ഞക്കല്ലുകള്‍ പെറുക്കി എടുക്കാന്‍ വന്ന ഒരു കളികൂട്ടുകാരന്റെ മുഖം. താമാസ് എന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു. 

"
മറവില്ലാതെയും ഒളിവില്ലാതെയും ഞാനിതാ നിന്റെ മുന്നില്‍ നില്‍ക്കുന്നു.
എനിക്കൊരു തുടക്കം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്.
എന്റെ മനസ്സ് നിന്റെ മുന്നില്‍ തോറ്റു തന്നിരിക്കുന്നു.
ഇനി നീ പറയൂ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?” 



ഇംഗ്ലീഷിനിടയില്‍ ഇടയ്ക്കു സ്പാനിഷ് കയറി വരുന്നത് കൊണ്ട് ചില വാക്കുകളൊന്നും എനിക്ക് മനസ്സിലായില്ല. വിളറിയ നിശ്ശബ്ദതയില്‍ മൂടിയ ആ രാത്രി എന്നെ കൂടുതല്‍ സ്ഥബ്ദനാക്കി. ഞാന്‍ എന്റെ ഉള്ളില്‍ വളരെ പരിഭ്രാന്തനായിരുന്നു. എനിക്ക് എന്നെ പേടിയാവുന്ന പോലെ തോന്നി. എങ്കിലും ഒരാനന്ദം അനുഭവിക്കുന്നതായി ഞാനറിഞ്ഞു. അയാളുടെ തണുത്ത കൈകള്‍ ഇടക്കെപ്പോഴോ എന്റെ കണ്ണുകള്‍ അടപ്പിച്ചു. താമാസ് എന്നെ ഒരു ദൈവത്തെ പൂജിക്കുന്ന പോലെ തലോടി. എന്നെ താമാസ് അഗാധമായി പ്രണയിക്കുന്നു എന്നെനിക്കു തോന്നി. അല്ലെങ്കിലും ഒരാണിനു പെണ്ണിനെ മാത്രെമേ പ്രണയിക്കാന്‍ കഴിയൂ?.  

ലിംഗവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്നെയും എന്റെ മനസ്സിനെയും പല തവണയായി അളന്നുകൊണ്ടിരുന്നു. കാടുകയറിയ ചിന്തകളെ മെരുക്കാന്‍ ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്റെ അതിരുകളില്‍ എവിടെയെങ്കിലും ലിംഗാനുസൃതമായി മുന്നറിയിപ്പുകള്‍ ഞാന്‍ കണ്ടിരുന്നുവോ? ഒരാണും മറ്റൊരാണും! മനസ്സില്‍ എന്തോ പോലെ. പക്ഷേ ഞാന്‍ എന്താണ് താമാസിനെ തടയാത്തത്?

താമാസിന്റെ
 കണ്ണുകളില്‍ വളരുന്ന ഒറ്റമരങ്ങളില്‍ ഒരു കൂട്ടം ആണ്‍പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂട്ടംകൂട്ടമായി അവ താമാസിന്റെ കൃഷണമണിക്കുള്ളില്‍ കലപിലകൂട്ടി കളിച്ചിരുന്നു. താമാസിന്റെ കണ്ണിലേക്കു നോക്കുമ്പോള്‍ ആ പക്ഷികള്‍ എന്നിലേക്ക്‌ പറന്നുവരുന്നപോലെ തോന്നി. അങ്ങനെ അവ എന്നിലേക്കു പറന്നു വന്നാല്‍ അവയെന്റെ ശൂന്യമായ മനസ്സില്‍ നിശബ്ദമായി ഗുഹാമുഖത്തുറങ്ങുന്ന ആ മനുഷ്യനെ അസ്വസ്തനാക്കും. അയാളുടെ ഉറക്കങ്ങളെ ഈ ആണ്‍പക്ഷികള്‍ ചിലപ്പോള്‍ അലോസരപ്പെടുത്തും. ഞാന്‍ എന്റെ മൗനങ്ങളിലേക്ക് ഒതുങ്ങിനിന്നു. 


നാട്ടില്‍ കൂടെ ജോളിചെയ്യുന്ന
 രേവതിയും, അലീനയും, കൃസ്റ്റീനയുമെല്ലാം സുന്ദരിമാരായിരുന്നു. അലീനക്ക് എന്നോടുള്ള ഇഷ്ടം വെറും കാമം മാത്രമായിരുന്നില്ല. അവളെന്നെ എല്ലാ അര്‍ത്ഥത്തിലും  സ്നേഹിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ എനിക്കവളുടെ മണം ഇഷ്ടമല്ലായിരുന്നു. അവളുടെ വിരലുകള്‍ ഇഷ്ടമല്ലയിരുന്നു. അലീനയെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍  ഉണ്ടായിരുന്നു. അവരുടെ ലാളനകള്‍ എന്നെ ഉന്മാദിപ്പിച്ചിരുന്നില്ല. ആരെയും ഒന്ന് ചുംബിക്കുവാന്‍ തോന്നിയിരുന്നില്ല. പക്ഷെ ഇപ്പൊ താമാസ് അതും ഒരു ആണായിട്ടുപോലും എന്തുകൊണ്ട് ഞാന്‍ അവനെ തടുക്കുന്നില്ല


താമാസ് തന്നെ ഇഷ്ടപ്പെടാന്‍ എന്തായിരിക്കും കാരണം. എന്റെ വൃത്തിയുള്ള നഖങ്ങള്‍? അല്ലെങ്കില്‍ രോമം തീരെയില്ലാത്ത എന്റെ ആകാരമായ നെഞ്ചളവുകള്‍? അതോ ഇതുവരെ ആരെയും കാണിക്കാതെ ഇരുട്ടില്‍ സ്വപനങ്ങളെ അടവെച്ചു വിരിയിക്കുന്ന ഗുഹയിലിരിക്കുന്ന നഗ്നനനായ എന്റെ മനസ്സിനെ? താമാസ്റെ സ്നേഹം ദിവ്യമായ എന്തോ പോലെ തോന്നി. താമാസിനെയും കൂട്ടി ഇരുളിന്റെ മറയിലുള്ള ആ ഗുഹക്കുള്ളില്‍ ഒളിക്കാന്‍ തോന്നുന്നു. 

താമാസ് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന്‍ എനിക്കറിയാമായിരുന്നു. ഒന്നും മിണ്ടാതെ എന്റെ തലയില്‍ അയാള്‍ വളരെ
 പതുക്കെ വിരലുകളോടിച്ചു. താമാസിന്റെ ഗന്ധം അതെന്തോ ആനന്ദം പോലെ എന്റെ തലച്ചോറിലേക്ക് തിരുകിക്കയറി. താമാസിന്‍റെ നീളമുള്ള ചുരുണ്ട മുടികള്‍ എന്റെ നെഞ്ചില്‍ ഇക്കിളിപരത്തി. അകലത്തു ചന്ദ്രനെ പരുക്കനായ മേഘങ്ങള്‍ മറച്ചും തെളിച്ചും ധൃതിയില്‍ മറഞ്ഞുപോയി. ഒരു മഴക്കാല സന്ധ്യയിലെ വിചിത്രമായ ഒരു രാത്രിയില്‍ ഒന്നുമറിയാതെ പ്രണയിച്ച സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഭൂമിയെ തണുപ്പിച്ച മഞ്ഞുമാസത്തിലെ ഒരു ചൂടുകാറ്റായി താമാസ് എന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. 


ആ കിടപ്പുമുറിയുടെ കനംകുറഞ്ഞ കര്‍ട്ടന്‍ പുറത്തെ പൊള്ളുന്ന നിലാവിനെ ഉള്ളിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചു. എന്റെ നിശ്വാസങ്ങള്‍ താമാസിന്റെ
  മുഖം തുടുപ്പിച്ചു. താമാസിന്റെ കണ്ണുകളിലേക്കുനോക്കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ആണ്‍പക്ഷികൂട്ടങ്ങള്‍ എന്റെ സ്നേഹങ്ങള്‍ പന്തലിച്ച പൂമരത്തില്‍ വന്നിരുന്നു. താമാസിന്റെ വിരലുകള്‍ വിചിത്രമായി എന്റെ മേനിയില്‍ ചിത്രങ്ങള്‍ വരക്കുംമ്പോള്‍ സ്നേഹപ്പൂമരത്തിലെ ആണ്‍പക്ഷികള്‍ എന്റെ മനസ്സില്‍ കലപിലകൂട്ടി. പിന്നെ ഒരു കാറ്റടിച്ചപ്പോള്‍ ആ ആണ്‍പക്ഷികള്‍ ഒന്നിച്ച് അവിടന്ന് പറന്നുപോയി. എന്റെ മനസ്സു ശൂന്യമായി. 


കാമുകന്മാര്‍.. എനിക്കതില്‍ ലജ്ജതോന്നിയില്ല. പരസ്പരം ചുംബിക്കുന്ന കാമുകന്മാര്‍. താമാസ് എന്നിലേക്ക്‌ ഓടിവരികയായിരുന്നു. എന്റെ കവിള്‍ത്തടങ്ങളില്‍ താമാസ് തന്റെ നെറ്റിമുട്ടിച്ചു. ഓരോ സ്പര്‍ശനങ്ങളിലും താമാസിനോടുള്ള എന്റെ അപരിചിതത്വം മരിച്ചു വീണു. അപരിചിതത്വത്തിന്റെ
 ചുടലപ്പറമ്പുകളില്‍ നനുത്ത സ്നേഹങ്ങള്‍ മുളപൊട്ടുകയായിരുന്നു. വിന്‍റെര്‍ ലോഷന്‍ പുരട്ടി മനോഹരമാക്കിവെച്ചിരുന്ന എന്റെ പാദങ്ങളില്‍ താമാസ് ഉമ്മവെച്ചു. അരങ്ങുതീര്‍ന്നിട്ടും ചമയങ്ങളഴിക്കാതെ നൃത്തം ചെയ്ത കാമുകന്മാരെപ്പോലെ ഞങ്ങള്‍ സ്നേഹിച്ചു. 


സ്നേഹങ്ങള്‍ കുന്നുകൂടി. ഞാന്‍ എന്റെയുള്ളില്‍ ഒരു കാമുകനെ ജനിപ്പിക്കുന്ന പ്രക്രിയ
 നടത്തുകയായിരുന്നുഞാന്‍ അയാളുടെ സ്നേഹത്തിന്റെ ത്രസിപ്പിക്കുന്ന കയങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം ഒരു സങ്കോചത്തോടെയാണ്  ഞാന്‍ താമാസിനെ എന്നിലേക്ക്‌ വരവേറ്റതെങ്കിലും പിന്നീട് എനിക്കതില്‍ പരിഭവമൊന്നും തോന്നിയില്ല. താമാസ് എന്റെ ഓരോ ചലനങ്ങളിലും പൊഴിഞ്ഞുവീഴുന്ന സ്നേഹത്തുള്ളികളെ പെറുക്കിയെടുത്തു. ആ സന്തോഷങ്ങള്‍ അയാള്‍ അയാളുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കുന്നതും ഞാന്‍ കണ്ടു.


സ്നേഹവലയങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതുപോലെ ഞാന്‍
താമാസ്റെ ആകര്‍ഷണത്തില്‍ നിന്നും പുറത്തുവന്നില്ല. ആ സമയത്ത് ഞാന്‍ ഒരിക്കലും എന്നെക്കുറിച്ചോ എന്റെ ഒറ്റപ്പെടലുകളെക്കുറിച്ചോ ഓര്‍ത്തിരുന്നില്ല. പക്ഷെ തിരിച്ചുപോവാനുള്ള ദിവസങ്ങള്‍ വന്നടുത്തു നില്‍ക്കുന്നു. താമാസില്‍   നനഞ്ഞുകുതിര്‍ന്നു ഞാനും. 


പോവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ എത്ര പെട്ടെന്നാണ് വീണ്ടും എന്നെ സ്നേഹിച്ചുതുടങ്ങിയത് എന്നറിയില്ല. താമാസിനെ അകറ്റിനിര്‍ത്താതെ ഞാന്‍ പോവാന്‍ ഒരുങ്ങിത്തുടങ്ങി. താമാസെന്തൊക്കെയോ പറഞ്ഞു. ഞാനത് കേള്‍ക്കാനോ മറുപടി കൊടുക്കാനോ നിന്നില്ല. എനിക്ക് തിരിച്ചുപോവണം എന്നുമാത്രം ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരു നേര്‍ത്ത വിലാപം പോലെ താമാസിന്റെ കണ്ണുകള്‍ പെയ്യാനൊരുങ്ങി. പക്ഷെ ഒരു നാട്യഭാവത്തോടെ ഞാന്‍ താമാസിനെ സ്വാന്തനിപ്പിച്ചു. എന്റെ ചൂടുള്ള ദേഹത്തുനിന്ന് ബാഷ്പീകരിച്ച കാമങ്ങള്‍ ഒരു പരിധിവരെ താമാസിനെ കെട്ടിയിട്ടു.

പക്ഷേ
 എവിടെയോ വിങ്ങിനിന്ന സ്നേഹങ്ങളെ തടഞ്ഞുനിര്‍ത്താന്‍ എനിക്കും കഴിഞ്ഞില്ല.  അകലെ എവിടെയോ മഴപെയ്തു തോര്‍ന്നു. പെയ്തു പെയ്ത് തോര്‍ന്ന താമാസ് അരൂപിയായി. എന്റെയുള്ളിലപ്പോഴും എവിടെയോ മഴമേഘങ്ങള്‍ തമ്മില്‍ ഉരസിക്കിടന്നു. ആകാശമിരുണ്ടു. ഗുഹാമുഖത്തെ നഗ്നനായ ഉടല്‍ പേടിച്ചു ഗുഹക്കുള്ളില്‍ കയറി. ഗുഹയുടെ ഉള്ളില്‍ ഒരറ്റത്ത് നെഞ്ചു ചേര്‍ത്തു അയാള്‍ കല്‍ച്ചുമര്‍ ചാരിനിന്നു.


തിരിച്ചുപോരുന്ന ദിവസം താമസിനെ കണ്ടില്ല.
 കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചതുമില്ല. താമാസ് എന്നൊരു കളിപ്പാട്ടത്തെ കുറച്ചുദിവസം കളിച്ചു,  എന്നിട്ടതിനോടുള്ള സ്നേഹം തീര്‍ന്നപ്പോള്‍ അതുപേക്ഷിച്ചു ഞാനെന്ന പ്രായമാവാത്ത കുട്ടി വിമാനം കയറിപ്പോന്നു. വിമാനത്തിന്റെ ചെറിയ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മേഘങ്ങള്‍ വിതാനിച്ച അനന്തതയിലേക്കുനോക്കി ഒന്നുമറിയാത്തപോലെ ഇരുന്നു. 


പച്ചപ്പാടങ്ങളും നിറഞ്ഞപുഴകളും തീപ്പെട്ടിക്കൂടുകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളും നിറഞ്ഞ
 ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം ഒരു കുലുക്കത്തോടെ ഇടിച്ചിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ആത്മാവിന്റെ നടുത്തളത്തില്‍ വളരുന്ന ഒറ്റപ്പെട്ടമരമായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ എനിക്കുള്ള താമാസിന്റെ സമ്മാനം എന്നെ തേടിയെത്തി. നാല്‍പ്പതു ശതമാനം ശമ്പള വര്‍ദ്ധന. അതെനിക്ക് അര്‍ഹിച്ചതാണെന്ന് എനിക്ക് തോന്നി, പക്ഷേ പുതിയ പദവി അസോസിയേറ്റ് എഞ്ചിനിയര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയത് ഒരു കൂട്ടം ആണ്‍പക്ഷികള്‍ക്ക് വന്നിരിക്കാന്‍ മനസ്സില്‍ ഇടം കൊടുത്തതിന്റെയാവണം. സ്നേഹത്തിന്റെ സമ്മാനം.


താമാസ് ആ ഗുഹയുടെ പുറത്തെവിടെയോ മഴകൊണ്ടു നില്‍ക്കുന്നുണ്ട്.
 കോരിച്ചൊരിയുന്ന മഴയത്ത് ആണ്‍പക്ഷികള്‍ നനഞ്ഞുകുതിര്‍ന്നു പറക്കാന്‍ കഴിയാതെ നിസ്സസഹായരായി അവരിലേക്ക്‌ തലതാഴ്ത്തി ഇരിക്കുന്നുമുണ്ട്. താമാസ് മനസ്സിലേക്ക് ഇടയ്ക്കു വരുന്നുണ്ടെങ്കിലും അതിനെ താലോലിക്കാതെ അലസമായി എന്തിനെന്നറിയാതെ ഞാന്‍ നടന്നു. കരയണം എന്നു തോന്നി. കരഞ്ഞില്ല, എന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാല്ലായിരുന്നു. ഉള്ളില്‍ മുറുമുറുക്കാന്‍ തുടങ്ങുന്ന വേദനകളെ കല്ലുകളില്‍ ഉരച്ചു കൊല്ലാന്‍ തോന്നി. ഭൂമിയിലെ മുഴുവന്‍ സങ്കടങ്ങളെയും കല്‍ച്ചുമരുള്‍ക്കിടയില്‍ത്തിരുകി ഓടിയകലാന്‍ തോന്നി. വേണ്ട. പിന്നിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടിനു കനം കൂടി വരുന്നപോലെ തോന്നുന്നു. അതോ ഞാന്‍ നടക്കുന്ന വഴിതന്നയാണോ ഓരോ രാത്രിയും നടക്കുന്നത്. സ്വയം പൂട്ടിയിട്ട ഈ മുറിയില്‍ ഈ ഇരുട്ടില്‍ എനിക്കെന്നെ വീണ്ടും നഷ്ടപ്പെട്ടെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ഇനിയെന്നേക്കും വെളിച്ചം കാണാതെ കളഞ്ഞുപോവാൻ . മറച്ചുപിടിച്ച സ്നേഹങ്ങള്‍ മണ്‍മറഞ്ഞു പോവുന്നതുവരെ ഈ ഇരുളില്‍.. ഈ ഗുഹയില്‍.. നഗ്നനായി.. ഈ കല്‍ച്ചുമര്‍ ചാരി അങ്ങനെ..



* * * *


2013 മേയ് 22, ബുധനാഴ്‌ച

ഞാനും നീയും ബാക്കിയാവുന്നത്

വീണ്ടും ഞാനവളെ കണ്ടുമുട്ടെണ്ടതായിരുന്നില്ല. കണ്ടിട്ട് ഒന്നും മിണ്ടാതെ പോവാനും തോന്നിയില്ല. അവളാകെ മാറിയിരിക്കുന്നു. ഇത്തിരി തടിചിട്ടുണ്ട്. പക്ഷെ പഴയതിലും ചന്തം കൂടിയിരിക്കുന്നു. തടിച്ച ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലെ ചെറിയ കണ്ണുകള്‍. കാതില്‍ ജിമിക്കി പോലുള്ള ആ കമ്മലുകള്‍, ഇടതു ചെവിക്കടിയിലെ മറുക് പോലെയുള്ള ആ പാട്. പഴയപോലെ ചുണ്ടില്‍ നിറം തേച്ചിട്ടില്ല. അതുകൊണ്ടാണോ എന്തോ എനിക്കാ ചുണ്ടുകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പുച്ഛം തുളുമ്പുന്ന ആ മുഖം മാത്രം മാറിയിട്ടില്ല. കണ്ണടയും ചുരുണ്ട മുടിയും ഒക്കെകൂടി അവളൊരു ബുദ്ധിജീവി പരുവമായിരിക്കുന്നു. കമ്പില്‍ സാരി ചുറ്റിയ പഴയ ആ മെലിഞ്ഞ പതിനെട്ടുകാരി പെണ്ണല്ല.

"ഹൌ ആര്‍ യൂ"

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ എന്തോ വല്ലാതായി.
"ഐ ആം ഫൈന്‍. "

അതുമാത്രം ഭാരം കൂടിയ ആ ചുണ്ടുകള്‍ കൂടുതല്‍ അനങ്ങിയില്ല. നിശബ്ദതയില്‍ അലിഞ്ഞു നിന്ന ആ വൈകുന്നേരത്തിനു തിളക്കമെകി അവളുടെ കണ്ണുകള്‍. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനിക്കാന്‍ എനിക്ക് കഴിയുമായുരുന്നില്ല. ഒരു കൂട്ടം പറവകള്‍ പറന്നു നോക്കി പോയത് കണ്ടപ്പോള്‍ അവള്‍ നെടുവീര്‍പ്പിടുന്നത് കണ്ടു. ഇടയ്ക്കിടെ ഞങ്ങള്‍ കുശലാന്വേഷണ കളി കളിച്ചു. ഇനിയുമേറെ ചോദിക്കാന്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ വീണ്ടും മൌനത്തിന്റെ സങ്കടങ്ങളിലേക്ക് പാഞ്ഞു പോയി.

ഞാന്‍ പറഞ്ഞു.
"ഐ മിസ്സ്‌ യു."

അവളുടെ കണ്ണ് നിറഞ്ഞോ എന്നറിയില്ല. അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു.

"ശരിക്കും..
നീ എന്റെ നഷടമാണ്.
എന്റെ ജീവിതത്തിന്റെ തിരിക്കിനടയില്‍ ഞാനറിഞ്ഞു നഷ്ടപ്പെടുത്തിയ ഒന്ന്."

മറുപടിയില്ലാത്ത തുറിച്ച നോട്ടങ്ങള് മാത്രം‍!

അവളുടെ മുഖത്ത് ദുഖമോ നിരാശയോ ഒന്നും തങ്ങി നിന്നില്ല. ആ പുച്ച ഭാവം തന്നെ. എന്റെ മനസ്സ് കരയുകയായിരുന്നു. ആ നനവിന്റെ ആര്‍ദ്രതയില്‍ ഞാന്‍ അവളോട്‌ ഒരു ചെറിയ മൌനത്തിന്റെ അകമ്പടിയില്‍ പലതും പറഞ്ഞു.

"ഞാന്‍ എന്നെ പൂട്ടിയിട്ട ഈ ഇരുണ്ട സ്ഥലത്ത് നിന്ന് നീയെന്നെ പുറത്തു കൊണ്ട് പോവുക. എന്റെ ചിന്തകള്‍പോലും തടഞ്ഞുവെക്കുന്ന ഈ അരണ്ട ചെരുവില്‍ നിന്ന് നീയെന്നെ ഉയര്‍ത്തെഴുനെല്‍പ്പിക്കുക. എവിടെ പോയാലും എന്റെ തലക്കുള്ളില്‍ കുമിഞ്ഞുകൂടുന്ന ഈ ശബ്ദങ്ങളെ നീ ആട്ടിയോടിക്കുക. എന്റെ മനസ്സിന് ചിറകുകള്‍ നല്‍കുക."

എന്റെ കൈകള്‍ ബലമായി പിടിച്ചുകൊണ്ടവള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ നീശ്വാസങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

"നോക്കൂ.. പ്രണയത്തിന്റെ സുഖമുള്ള ഈ സമയങ്ങള്‍ ബാക്കിയാവുന്നില്ല. വിളയില്ലാത്ത എന്റെയീ മനസ്സെന്ന തരുശുനിലം നനക്കാന്‍ ഒരു മഴയായി നീ വെറുതെ വന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു. പക്ഷെ.. ചിലര്‍ പരസ്പരം പ്രണയത്തില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെടാത്തവരും. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും നീയും ബാക്കിയാവുന്നത്."

അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.



2012 സെപ്റ്റംബർ 8, ശനിയാഴ്‌ച

ഹരിണിയുടെ സ്വപ്‌നങ്ങള്‍ !


സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.

ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!

ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.

എന്താ ഹരിണി?

                    ഉറങ്ങിയോ?

ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!

                    ങേ!

ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?

                    അല്ല, ഞാന്‍ വെറുതെ...
                    ഉറക്കം വരുന്നില്ല അതോണ്ടാ!

ഉം!

                    അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?
                    നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?

നാളെ ആഗസ്റ്റ്‌ രണ്ടു. ആഗസ്റ്റ്‌ രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?

                    ഞാന്‍ കാര്യത്തിലാ,
                    ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!

നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.

അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!

ഹരിണീ.. [നീട്ടി വിളിച്ചു]

                    അശോക്‌ ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.

ആ വേറിട്ട ശബ്ദത്തില് എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.

ഉം. ഞാനും ഒന്ന് മൂളി.

                    നിങ്ങള്ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.

ഹി, ഹി.. എന്റെ ചിരി.
ഹരിണി പറ. എന്റെയുറക്കം പോയി.

                    ശരിക്കും?

ഉം. എന്റെ മൂളല്‍.

                    സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.

ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?

                    ഉം. ഉണ്ട്!

ശരി, എന്നാ പറ.

                    ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!
                    സോറി!

ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം

                    സത്യം?

ഉം. എന്റെ മൂളല്‍.

                    ദിനോസോറുകള്‍ റോഡിലൂടെ  ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്‌ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ  ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...

നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ്‌ സ്വപ്നമോ?

                    ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്‍ക്കു.

ഒകെ, പറയൂ.

                    നിങ്ങളും ഉണ്ട് ഇതീ.

എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.

അവള്‍ വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...

                    ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന്‍ കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി.  അവിടെ നീല വിരിച്ച  തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.

                    നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍,  നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു.  കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന്‍ ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.

അത്രയും പറഞ്ഞു അവള്‍ നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍  അക്ഷമനായി.

എന്നിട്ട്?

                    അത്രേ ഒള്ളൂ.
                    ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.

എനിക്ക് ദേഷ്യം വന്നു.

ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.

അവള്‍ മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള്‍ സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു  മസാല കൂട്ടുന്നത്‌ പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി.  അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ്‌ സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച  പകലിന്റെ നിറത്തില്‍  പോലും ഇതേ പോലെ സങ്കല്പ്പിക്കാന്‍ കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ  കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ  ജീനിയസ്!

ഹരിണിയും  അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ്‌ ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ്‌ ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.

സ്വപ്‌നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്‌ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ്‌ റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്‍.

ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ  നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്‌, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.

ഹരിണി. ഞാന്‍ പതിയെ വിളിച്ചു.
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?

                    ഉം. ഞാനിവിടുണ്ട്!

കഴിഞ്ഞോ? ദിനോസോറും, ആനകളും?

                    ഇല്ലാ, ബാക്കി പറയട്ടെ?

എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!

പിന്നെ അവള്‍ പറഞ്ഞു. ഒരന്നൊന്നര പറച്ചില്‍! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്‍!

                    ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ്‌ നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു  വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,

                    ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.
 
                                         "എനിക്ക് ഇത്തിരി സ്നേഹം വേണം"

                    പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.

                                        "വെള്ളമല്ല!  എനിക്ക് സ്നേഹം വേണം "

നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.

                                        "എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍  എന്റെ എല്ലാ രാത്രികളും നിങ്ങള്ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്‌ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്ക്ക് സ്വന്തമായി തരാം,  എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."

                    ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള്‍ ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു,   കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.

                    കഴിഞ്ഞു. ഇത്രേ ഒള്ളൂ.

ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?

                    [അവള്‍ ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല.    എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു  നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും.  ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.

അവള്‍ ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ  ഇമ്മാതിരി ഒരു  സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള്‍ സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല  സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള്‍ എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള്‍ കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

                    വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.

ഉം. നന്നായിരിക്കുന്നു.

                    എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്‌‌!

അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.

 [ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള്‍ നടക്കാന്‍ പോയാല്‍ നിങ്ങള് ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.
 നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.

ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്‌!

അവള്‍ ഫോണ്‍ കട്ട് ചെയ്തു, അവളോട്‌ ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള്‍ അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!

സത്യത്തില്‍ കാത്തിരിന്നിരുന്നോ?
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.

ഞാന്‍ മറ്റൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള്‍ സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക്‌ ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.

അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.