2012 ഏപ്രിൽ 8, ഞായറാഴ്‌ച

പെണ്ണെഴുത്ത്




ഞാനാരാണ് ഞാനെന്തിനു പെണ്ണായി ജനിച്ചു എന്നൊരു ചിന്ത ജീവിതത്തില്‍ ഒരു നിമിഷത്തേക്ക് മനസ്സില്‍ ഒരു പെണ്‍മനസ്സില്‍ തോന്നിയിട്ടുന്ടെന്കില്‍ അവള്‍ ആരെ കുറ്റം പറയും. ജനിപ്പിച്ച അച്ഛനെയും അമ്മയെയും, അല്ലെങ്കില്‍ അവള്‍ ജീവിക്കുന്ന ഈ പൊതു സാമൂഹിക ആവാസ വ്യവസ്ഥിതിയെയോ? അതോ അവളുടെ ഫെമിനിസ്റ്റ്‌ ധാരണയില്‍ അവരുടെ സ്വത്യന്ത്രം നിരാകരിക്കുന്ന അവരെ പുച്ചിക്കുന്ന പുരുഷന്മാരെയോ? അതോ അവള്‍ പെണ്ണായതിന്റെ പേരില്‍ സ്വയം ശപിക്കുമോ?..

സ്വയം ഒരു തിരിച്ചരിവുണ്ടാകുന്നത് വരെ ജീവിത യാത്രയില്‍ ലിംഗഭേധമില്ലാത്ത മനുഷ്യന് വെല്ലുവിലകളെ നേരിടാന്‍ വൈകാരികമായ തീരുമാനങ്ങളെ തിരസ്കരിച്ചു പലപ്പോഴും അനുവര്‍ത്തിയായിട്ടുള്ള ഘടകങ്ങളെ ആശ്രയിക്കേണ്ടി വരും. അത് ഒരു ജീവിത ക്രമമാണ്, എപ്പഴും പുരുഷന്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്നല്ല അതിന്റെ അര്‍ഥം, ആണും പെണ്ണും സമന്മാരാണ്.

പക്ഷെ സ്ത്രീകള്‍ എപ്പോഴും താഴെ തട്ടിലുള്ളവരാനെന്നുള്ള വാദം ഊര്‍ജപെടുത്തുന്നത് സ്ത്രീകള്‍ തന്നെയാണ്. ഈ ഒരു വൈകാരികമായ തരംതിരിവ് ഒരു നെഗറ്റിവ് പോളിസിയാണ് സൃഷ്ടിക്കുന്നത്. സ്വയം അടിച്ചമര്‍ത്തപെട്ടവരാണെന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് ഇന്നത്തെ മിക്ക ഫെമിനിസ്ടുകളും. അത് പോലെയാണ് ലിംഗഭേധമുള്ള എഴുത്തുകള്‍ എന്ന തരംതിരിവും‌. പെണ്ണെഴുത്ത്, ആണെഴുത്ത് എന്താണിത്. സ്ത്രീ ശാക്തീകരണമോ. അതോ സ്ത്രീകളുടെ കയ്യടി വാങ്ങിക്കാന്‍ വാക്കുകളുടെ മാന്ത്രികതയില്‍ തീര്‍ക്കുന്ന ആണെഴുത്തിന്റെ ഫെമിനിസം?

പെണ്ണ് എഴുതിയാല്‍ പെണ്ണെഴുത്ത്, ആണ്‍ എഴുതിയാല്‍ വെറും എഴുത്ത്. ഇതിലെ പെണ്ണെഴുത്ത് എന്ന വകഭേദം മാത്രം മനസ്സിലാവുന്നില്ല. പുരുഷ ലിംഗത്തെ പ്രതിനിധീകരിച്ച് പെന് ‍(PEN) ഒരു പുരുഷ പ്രതീകം ആയി ചിത്രീകരിക്കാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്താണ്. ഒരു വ്യക്തിയുടെ ആവിഷ്കാര സ്വത്യന്ത്രത്തെ കുറിച്ചല്ല മറിച്ചു എല്ലാ സ്ത്രീകളും അടിച്ചമര്‍ത്തപെട്ടവരാണ് എന്നുള്ള മുന്‍ ധാരണയെ താങ്ങിനിര്‍ത്തിയാണ്. അതില്‍ കഴിവുള്ളവര്‍, തുറന്നെഴുതുന്നവര് ഒരു നവോദ്ധാനത്തിനു വേണ്ടി മഷി ഒലിപ്പിക്കുന്നു എന്ന് പറയുന്നതില്‍ ശുദ്ധ ഹസ്യമുണ്ട്. പെന്‍ (PEN) ഒരു പുരുഷ പ്രതീകം ആണെനിരിക്കെ മഷി പരത്തുവാന്‍ മാത്രമേ സ്ത്രീകള്‍ക്ക് സാധിക്കൂ എന്ന് വേണമെങ്കില്‍ പറയാം. കേരത്തിലുള്ള പെണ്‍കുട്ടികള്‍, മലയാളി പെണ്ണെഴുത്തു എന്നൊക്കെ വിശേഷിപ്പിക്കമെങ്കില്‍ കൂടതല്‍ അര്‍ത്ഥവത്താകുമായിരുന്നു.

സാങ്കേതികത ഊന്നി ഫേസ്ബുക്ക്ന്റെ നീലനിറമുള്ള(sexy blue) ഏകാന്തത മറയാക്കി വിളിച്ചു പറയുന്ന ഈ നവോദ്ധന പൈത്രിക പെണ്ണെഴുത്തല്ല ഇവിടെ ആവിശ്യമുള്ളത്, പെണ്ണെഴുത്തിന്റെ മഹിമ പറയുന്നതിന്റെ ഒരു അഞ്ചു ശതമാനം ജീവിതത്തില്‍ ജീവിച്ചു കാണിച്ചു മാതൃക കാണിക്കുക എന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ അര്‍ത്ഥമുള്ള സ്വത്യന്ത്രം കാംഷിക്കുന്നു എങ്കില്‍ ആണ്കൊയിമ വിളിച്ചോതുന്ന വൈവാഹിക കുടുംബ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക തന്നെ വേണം. ഒരു രീതിയിലും മറ്റൊരു വ്യക്തിയുമായി അടുപ്പമില്ലാതെ ജീവിക്കണം, പക്ഷെ രാഷ്ട്രീയം എല്ലാതിലുമുണ്ട്, ഏതു സ്ഥലത്തും വലുതും ചെറുതും ആരാണ് കേമന്‍/കേമി എന്നുള്ള വ്യക്തി രാഷ്ട്രീയം ശക്തമാണ്.

ഒരു തുറന്ന മനസ്സുള്ള ഭര്‍ത്താവിന്റെ കൂടെ ഒരു ഭാര്യയുടെ മേലങ്കി അണിഞ്ഞു നല്ല കഥകള്‍ പറഞ്ഞും മറ്റും ഫെമിനിസം ഉധ്ഘോഷിക്കാം. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ അടുക്കളക്കാരിയും, മക്കളുടെ പൃഷ്ടം കഴുകി വൃത്തിയാക്കി കൊടുക്കുന്ന ഒരു സാധാ അമ്മയുമാണ്. ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ത്രീ എന്നും അവളുടെ അളവുകളാല്‍ ആകര്‍ഷിക്കപെടുന്നവള്‍ തന്നെയാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ഒരു ബലഹീനതയും. അത് ജൈവീകമായ സത്യമാണ്, അതോരു തുടര്‍ന്നുപോക്കാണ്. അതിനു തടയിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സ്വച്ഛന്ദത എന്നത് ഒരു വ്യക്തിയുടെ മാനസിക സന്തോഷത്തിന്റെ മതിലുകളില്ലാത്ത ആകാശമാണ്, അല്ലാതെ ആണും പെണ്ണും പുലര്‍ത്തുന്ന വ്യക്തി രാഷ്ട്രീയമല്ല. പെണ്ണെഴുത്തും, ഫെമിനിസ്റ്റ് ചിന്താ ഗതികളും കൂട്ടികുഴച്ചാല്‍ ഉണ്ടാക്കവുന്നതല്ല വ്യക്തി സ്വത്യന്ത്രം എന്ന അവസ്ഥ. ഫേസ്ബുക്കിന്റെ നീലനിറമുള്ള ഏകാന്തതയില്‍ നിന്ന് പുറത്തു വന്നു നിങ്ങളുടെ സ്വത്യന്ത്രം കണ്ടെത്തേണ്ടത് മറ്റാരുടെയും ആവിശ്യകതയല്ല. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കാണരുത്. അത് ആത്മഹത്യാ പരമാണ്. നിങ്ങളുടെ വൈകരിഅക തലങ്ങളെ നിങ്ങളുടെ ഇച്ചകള്‍ക്കനുസ്രിതമായി പരിപോഷിപ്പിച്ചു നിങ്ങളുടെ സ്വാത്യന്ത്രം കണ്ടെത്തുക.

2012 മാർച്ച് 19, തിങ്കളാഴ്‌ച

ഹോട്ട് ചോക്ക്ലറ്റ്‌




വിധു വരുന്ന ദിവസമാണ് ഇന്ന്. അവളുടെ വിവാഹ ശേഷം ആദ്യമായി തന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒന്നൊന്നായി കടന്നു വന്നു. നിത്യമായി ആര്‍ക്കും വേണ്ടതിരുന്ന സിദ്ധാര്‍ത്ന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും ചെറിയ ചെറിയ സംഭാഷണങ്ങള്‍ക്കിടയില്‍ വിലക്ക് വാങ്ങിയ വിധു പെട്ടെന്നൊരു ദിവസം അവന്റെ നെഞ്ചു പൊളിച്ചു അവളുടെ പുതിയ ജീവിതത്തിലേക്ക് ഓടുകയായിരുന്നു. പെട്ടെന്നുള്ള ആഘാതം സിദ്ധാര്‍ത്നെ നിര്‍വികാരനാക്കി. അര്‍ത്ഥമില്ലാതെ അലയുന്ന ഒരു കര്‍ക്കിടകത്തിലെ കാറ്റിനെപ്പോലെ സിദ്ധാര്‍ഥ് നടന്നു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു തിരിച്ചു കൊടുക്കാന്‍ മറുചിരികള്‍ തീര്‍ന്നപോലെ സിദ്ധാര്‍ഥ് പരിചയമുള്ളവരെ അവജ്ഞയോടെ കടന്നു പോവും. എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നാലോചിക്കുമ്പോള്‍ ഓര്‍മ്മവരുന്ന വിധുവിന്റെ മുഖം.

പിന്നെ വളരെ പെട്ടെന്ന് സിദ്ധാര്‍ഥ് അവളെ മറക്കുകയായിരുന്നു. മറവികള്‍ക്ക് മറുമരുന്ന് പുതിയ അനുഭവങ്ങളെ ക്ഷണിക്കുകയാണെന്ന പുതിയ അറിവില്‍ മഴ നനഞ്ഞും അതിലലിഞ്ഞും പല ദിവസങ്ങളിലായി അവളെ തീര്‍ത്തും മറന്നു കളഞ്ഞു. സിദ്ധാര്‍ഥ് ചില നേരത്ത് ഒരു സിഗരിറ്റില്‍ പഴയ ഓര്‍മകളെ തിരി കൊളുത്തി ഒരു ചെറു ചിരിയോടെ അതില്‍ത്തന്നെ എരിച്ചു തീര്‍ത്തു. നിദ്രയില്‍ സ്വപ്നസങ്കല്‍പത്തിലൂടെ ആഗ്രഹസംപൂര്‍ത്തി നേടുന്ന മനസ്സിന്റെ മേലെ മൂടിയിട്ട കിടക്ക വിരിപ്പ് മാറ്റിയിടുമ്പോള്‍ ശബ്ദമില്ലാതെ ഏങ്ങലിടിച്ചു കരയുന്ന മനുഷ്യന്റെ നഗ്നമായ ഹൃദയം പിടക്കുന്ന സ്വപ്നം സിദ്ധാര്‍ത്ഥന്റെ രാത്രികളെ ആലോസരപ്പെടുത്തി. അലസമായ ഓരോ ദിവസങ്ങളും സിദ്ധാര്ഥ് ഒരു അഭയാര്‍ഥിയെ പോലെ ഇന്ന് വരെ ജീവിച്ചു തീര്‍ത്തു.

*************

തൊപ്പിയിട്ട് ഊരവളച്ചു നില്‍ക്കുന്ന കോഫീ ഷോപ്പ് ജീവനക്കാരന്‍ മുന്നില്‍ വന്നപ്പോള്‍ സിദ്ധാര്‍ത്ഥന്‍ മനുഷ്യനായി.

"വണ്‍ ഹോട്ട് ചോക്ക്ലറ്റ്‌" ഓര്‍ഡര്‍ കൊടുത്ത് വിധുവിന്റെ മുഖത്ത് നോക്കി അവളോട്‌ അവള്‍ക്കിഷ്ടമുള്ളത് പറയാന്‍ എന്നവണ്ണം. പണ്ട് അവളോട്‌ ചോദിക്കാതെ രണ്ടു ഹോട്ട് ചോക്ക്ലറ്റ് ഓര്‍ഡര്‍ ചെയ്യാറുള്ളതാണ്.

വിധു വല്ലാണ്ടായി. മുന്നിലെ മെനു എടുത്തു ഒന്ന് വിരലോടിച്ച ശേഷം ഒന്ന് അമാന്തിച്ചു നിന്നൂ.

"എനിക്കും ഹോട്ട് ചോക്ലേറ്റ് മതി"

സിദ്ധാര്‍ഥ് ഒരു ചിരി വരുത്തി. ആ ചിരിയുടെ പകുതി അവള്‍ കടമെടുത്തു പറഞ്ഞു.

"നീയി ചോക്ക്ലറ്റ് മോന്തി മോന്തി നിന്റെ കവിള്‍ തടിപ്പിച്ചു നടന്നോ"

ഒന്ന് തലയാട്ടി, സിദ്ധാര്‍ഥ് മിണ്ടിയില്ല. സിദ്ധാര്‍ത് അവളെ കാണുകയായിരുന്നു. വിധു പഴയതിലും ഭംഗി കൂടിയിരിക്കുന്നു. പണ്ടത്തെ അവളുടെ ശുഷ്ക്കിച്ച മുലകളല്ല ഇപ്പോള്‍. അശേഷം മാറിയിരിക്കുന്നു, കണ്ണുകളുടെ തിളക്കം, പുതിയ രീതിയിലുള്ള വസ്‌ത്രധാരണം, ആഭരണങ്ങള്‍.


*************

ഹോട്ട് ചോക്ലേറ്റ്‌ നുണയുന്നതിനിടയില്‍ വിധു ചോദിച്ചു "എന്താ സിദ്ധാര്‍ഥ് ഇത് വരെ കാണാത്ത പോലെ?"

വീണ്ടും തലയാട്ടി, ഒന്നിമില്ല എന്നാ ഭാവത്തില്‍.
അവളെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു, ജോലിയെ കുറിച്ച്, വീട്ടില്‍ അച്ഛനെ കുറിച്ച്, സിദ്ധാര്‍ത്ന്റെ സാമുറായ്‌ ബൈക്കിനെ കുറിച്ച്. എല്ലാത്തിനും തലയാട്ടിയും മൂളിയും സിദ്ധാര്‍ഥ് ഉത്തരം കൊടുത്തു.

പിന്നെ മൗനം.

സിദ്ധാര്‍ഥന്റെ ചെവിയില്‍ കോഫി ഷോപ്പിന്റെ മൂകതക്കപ്പുറത്തുനിന്നും പഴയ ഓര്‍മകളിലെ വിധുവിന്റെ ചിരികള്‍ മുഴങ്ങിക്കേട്ടു. അവളുടെ ചുണ്ടുകള്‍ ഉരയുമ്പോള്‍ പണ്ട് മനസ്സില്‍ താലോലിച്ച ആ ചിരികളില്‍ ഓര്‍മകളുടെ വേറൊരു അറ്റത്തേക്ക് സിദ്ധാര്‍ത് മാഞ്ഞു പോയി. ഓര്‍മകളില്‍ കാമാതുരനായ സിദ്ധാര്‍ത്ഥ് അവളുടെ ദേഹത്ത് സ്വാതന്ത്യം കാണിച്ചതും, ക്ഷമ ചോദിച്ചു കരഞ്ഞതും, അവള്‍ സാന്ത്വനിപ്പിച്ചതും എല്ലാം. നഷ്ടപെടാന്‍ സിദ്ധാര്‍ത്ഥന് ഒന്നുമില്ലായിരുന്നു, വിധു; പരമാര്‍ത്ഥം! അവള്‍ക്കായിരുന്നു എല്ലാം നഷ്ടപ്പെട്ടത്. പക്ഷെ ആലസ്യം എനിക്കും.

*************

"നീ എന്തിനാ എന്നെ ഒറ്റക്കാക്കിപ്പോയത്" സിദ്ധാര്‍ഥ് ഒരു കുട്ടിയായി, പണ്ട് LKGയില്‍ അച്ഛന്‍ വിട്ടു പോമ്പോള്‍ കരഞ്ഞതുപോലെ കരയാന്‍ തോന്നി സിദ്ധാര്‍ത്ഥന്. ചോദിക്കണംന്നു കരുതിയതയിരുന്നില്ല. അറിയാതെ വായില്‍ നിന്ന് വീണു പോയതാണ്.

സിദ്ധാര്‍ത്ഥന്റെ ചോദ്യം വിധു കേള്‍ക്കാത്തെപോലെ ഇരുന്നു, കീഴ്ച്ചുണ്ട് പല്ലും കൂട്ടി കടിച്ചു. വിധുവിന്റെ മുഖം മാറി, ചെവിയിലേക്ക് വീണു കിടന്ന ചുരുണ്ട മുടിയിഴക് പിന്നിലേക്ക്‌ കോരിയൊതുക്കി, അവള്‍ ബദ്ധപ്പെട്ടു. പറയാന്‍ ഉത്തരമില്ലാതെ സിദ്ധാര്‍ത്തിനു കീഴടങ്ങുന്നപോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. മുഖം താഴ്ത്തി മേശയില്‍ വീണ ചോക്ലേറ്റ്‌ തുള്ളികളെ വിരലുകള്‍ കൊണ്ട് ഒന്നുകൂടി പരത്തി.

വിധുവിന്റെ ഭാവമാറ്റം കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥനു ദയ തോന്നി. അവന്‍ ഔപചാരികത വീണ്ടെടുത്തു.

"സോറി വിധു."

അത്യാദരപൂര്‍വ്വം സിദ്ധാര്‍ത് വിളിച്ചു. "വിധു"

നിറഞ്ഞ കണ്ണുകളോടെ കണ്ണീരൊപ്പി അവള്‍ പറഞ്ഞു "its ok, സിദ്ധാര്‍ത്, i am all right"

"എനിക്ക് പോണം സിദ്ധാര്‍ഥ്, ഞാന്‍ ഇപ്പൊത്തന്നെ വൈകി." വിധു പറഞ്ഞു.

*************

ഓട്ടോയില്‍ കയറുന്നതിനു മുമ്പ് വിധു സിദ്ധാര്‍ഥ്നോട് ചോദിച്ചു.
"എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"

2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

കോപ്പിയും പേസ്റ്റും



സവ്യസാചി ഒരു പോസ്റ്റ്‌ നോട്ട്പാഡില്‍ നിന്ന് ഫേസ്‌ബുക്കിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.
-------------
ഫേസ്ബൂക്കില്‍ വന്ന പോസ്റ്റ്‌ വായിച്ച "പേസ്റ്റിന്‍റെ" മുഖം തുടുത്തു, എന്നിട്ട് "കോപ്പി"യോടു പറഞ്ഞു.

"ഇത് കണ്ടോ"

കോപ്പി ഗൌരവത്തോടെ പേസ്റ്റിനെ നോക്കി
"ഏതു കണ്ടോന്നു"

കോപ്പിയുടെ ഗൌരവം കാര്യത്തിലെടുക്കാതെ പേസ്റ്റ് പറഞ്ഞു
"ഇപ്പൊ ഞാന്‍ കൊണ്ടിട്ട ആ പോസ്റ്റ്‌ ഇല്ലേ.. സസ്യബുക്ക് ഷാജിയെട്ടന്റെ.."

"സസ്യബുക്ക് ഷാജിയോ? അതാരാ" അറിയാത്ത പോലെ കോപ്പി ചോദിച്ചു

"ആ മല്ലുഭായിയും ഗിന്നസ്‌ പാണ്ടിയും ഒക്കെ ഇയാളെ ഇത് പോലെ എന്തൊക്കെയോ ആണല്ലോ വിളിക്കുന്നത്‌.." പേസ്റ്റ് പറഞ്ഞു

"അതിന്, നിനക്ക് നിന്റെ ജോലി ചെയ്താപ്പോരെ?" കോപ്പി ഈര്‍ഷ്യയോടെ.

"അതല്ല, അയാള്‍ എഴുതുന്നത്‌ കണ്ടില്ലേ, എപ്പോഴും പ്രണയം, അതും കാമഭാവനയുടെ ചുവ ഏറെയുള്ളത്" പേസ്റ്റിന്‍റെ മുഖം നാണം കൊണ്ടു ചുവന്നു.

"നീയെന്തിനാ അതിന്റെ ഉള്ളടക്കം ഒക്കെ നോക്കുന്നത്, നമ്മള്‍ നമ്മുടെ ജോലി മാത്രം ചെയ്യുക, ഞാന്‍ തരുന്നത് ബഫര്‍ എറര്‍ വരാതെ അങ്ങോട്ട്‌ പകര്‍ത്തിയാ മതി"
പേസ്റ്റിന്‍റെ ഭാവമാറ്റം അറിയാത്തപോലെ കോപ്പി അവളെ ചെറിയമട്ടില്‍ ശകാരിച്ചു.

പേസ്റ്റിനു സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞു, കോപ്പി എപ്പോഴും ഇങ്ങനെയാണ്, ബോധം വച്ച അന്നുമുതല്‍ കോപ്പിയുടെ കൂടെയാണ്, ജീവിതത്തില്‍ വേറെയാരും കൂട്ടിനില്ല, അതുപോലെ തന്നെ കോപ്പിക്കും, എന്നാലും കോപ്പി ഇതു വരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല. ഓരോ ഷട്ട്ഡൌണിലും, ഹൈബെര്‍നേറ്റിലും എന്റെ നെഞ്ചു പിടയ്ക്കുന്നതും, കണ്ണ് നിറയുന്നതും കോപ്പി അറിയുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ, അന്നൊരു ദിവസം സിസ്റ്റം ഹാങ്ങായപ്പോള്‍ ഒറ്റപ്പെട്ടത് പോലെയായി, കോപ്പി ഇനാക്ടിവ്‌ ആയി കിടന്നപ്പോ വിളിക്കാത്ത ബില്‍ഗേറ്റ്സുമാരും തന്നെ ഇല്ല. എന്നിട്ടും കോപ്പി എന്നെ മനസിലാക്കുന്നില്ലേ. പുതിയ സര്‍വീസ്‌ പാക്കുകള്‍ വരുമ്പോള്‍ പേടിയാണ്, എന്‍റെ സ്ഥാനം വേറെ എങ്ങാണ്ടും മാറ്റുമോ, കോപ്പിയെ വേറെ ആരുടെലും കൂടെ ഇരുത്തുമോ എന്നൊക്കെ. എല്ലാ റീസ്റ്റാര്‍ട്ടിലും കരുതും ഇപ്പൊ ദേഷ്യം മാറിയിട്ടുണ്ടാവും എന്നൊക്കെ. ഈ ഗൌരവം മാറിയിട്ട് കോപ്പിയെ കണ്ടിട്ടില്ല.

പേസ്റ്റിന്‍റെ പെട്ടന്നുള്ള മൌനവും അവളുടെ ചിന്തകള്‍ പായുന്ന മുഖവും കണ്ടപ്പോള്‍ കോപ്പി അവളോട്‌ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. തനിക്ക് അവളോടുള്ള സ്നേഹം അവള്‍ക്കെങ്ങനെ മനസ്സിലാക്കിക്കൊടുക്കും. എന്തിനും ഏതിനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെയുള്ള എന്റെ പേസ്റ്റ്. അടുത്ത റീസ്റ്റാര്‍ട്ടില്‍ അവളെ സാന്ത്വനിപ്പിക്കണം, അവളോട്‌ തന്റെ ഇഷ്ടം പറയണം.

---------------
സവ്യസാചി തന്റെ കഥകള്‍ ബ്ലോഗില്‍ ഇട്ടു സായൂജ്യമടഞ്ഞു. ഇരുട്ടിന്റെ വെല്ലുവിളിക്കു പത്തിതാഴ്ത്തിയ തന്റെ കണ്ണുകളെ മനസ്സില്‍ പരിഹസിച്ച് ലാപ്‌ടോപ്‌ ഓഫ്‌ ചെയ്തു.

-------------------------------------------------

ഇന്ന് ഫെബ്രുവരി 14, കോപ്പി പേസ്റ്റിനോട് തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പേസ്റ്റിന് എന്തു ചെയ്യണമെന്നറിയാത്ത സന്തോഷം, കോപ്പിയെ ഉമ്മ വെച്ച് കൊല്ലാന്‍, കോപ്പിയുടെ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു കഥകള്‍ പറയാന്‍, അല്ലെങ്കില്‍ തന്റെ നഗ്നമായ മാറത്തു കോപ്പിയെ കിടത്തി കോപ്പിയുടെ മുടിയിഴകള്‍ തഴുകാന്‍. അന്ന് സവ്യസാചി ഇട്ട ബ്ലോഗിലെ പോസ്റ്റ്‌ അവര്‍ ഒരുമിച്ചു വായിച്ചു, അതിലെ കാമാഭാവങ്ങള്‍ അലങ്കരിച്ച വരികള്‍ കോപ്പി വായിച്ചപ്പോള്‍ നാണത്തോടെ അവള്‍ അവനെ നോക്കി. കുറെ നാളുകള്‍ മൌനത്തിന്റെ അടിയില്‍ മറഞ്ഞു കിടന്ന പ്രണയം പുറത്തു വന്നപ്പോള്‍ സവ്യസാചിയുടെ മോണിറ്ററില്‍ സ്ക്രീന്‍സേവര്‍ മറയിട്ടു.

------------------------------------------------

ഇത് കോപ്പിയുടെയും പേസ്റ്റിന്‍റെയും കഥ, ഇതുപോലെ നിങ്ങളില്‍ ആരെങ്കിലും മറച്ചു വെച്ചിരിക്കുന്ന പ്രണയമുണ്ടങ്കില്‍ അത് നിങ്ങള്‍ പ്രണയിക്കുന്നവരോട് തുറന്നു പറയുക. നഷ്ടപ്പെടലിന്റെ മറുഭാഗം പേടിച്ചു പ്രണയം നഷ്ടപെടുത്താതെ നോക്കുക.

എല്ലാവര്‍ക്കും എന്റെ പ്രണയദിനാശംസകള്‍...